Image

ഐക്യത്തിന്റെ ആവശ്യം (ലേഖനം : ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 29 June, 2020
 ഐക്യത്തിന്റെ ആവശ്യം (ലേഖനം : ജോണ്‍ വേറ്റം)
സാമ്പത്തികവും സാമൂഹികവുമായ തലങ്ങളില്‍ തുടരെ പുരോഗതി പ്രാപിക്കുന്നവരാണ് പ്രവാസി മലയാളികള്‍. അവരില്‍, അഭ്യസ്തവിദ്യരും പ്രതിഭാശാലികളും വിദ്യാസമ്പന്നരും ഉണ്ട്. ജന്മനാടിന്റെ ദുരവസ്ഥകളില്‍ സഹതപിക്കുകയും സ്വമനസ്സോടെ സഹായിക്കുകയും ചെയ്യുന്നവര്‍. നോര്‍ത്തമേരിക്കയിലെ മലയാളികള്‍ ഉദാരമനസ്‌കരും ദേശാഭിമാനികളും സമാധാനസ്‌നേഹികളുമാണ്. സേവന സന്നദ്ധതയും പരിചയ സമ്പന്നതയുമുള്ളവര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു. വിഭിന്ന സംസ്‌കാരങ്ങള്‍ സമ്മേളിക്കുന്ന ഈ വിദേശഭൂമിയില്‍, ഭരണതലങ്ങളിലും സേവനപദവികളിലും എത്തിയവരുണ്ട്! ഇത് അഭിമാനഭരിതമായ പുരോഗതിയാണ്! അങ്ങനെയാണെങ്കിലും, ഇവിടെയുള്ള മലയാളികളുടെ സൗഹൃദത്തെ സജീവമാക്കുന്ന വിശ്വസ്തയുടെ മൂല്യം തുടര്‍ച്ചയായി നഷ്ടപ്പെടുന്നത് കാണാം. ഐക്യത്തിലേക്കും സമാധാനത്തിലേക്കുമുള്ള മാര്‍ഗ്ഗങ്ങളും അടയുന്നു. വിവിധ ഉദ്ദേശങ്ങളോടെ പ്രവര്‍ത്തിക്കുന്ന അനവധി ചെറുസംഘങ്ങള്‍ ഉണ്ടെങ്കിലും, സാംസ്‌കാരിസംഘടനകളാണ് മുന്നില്‍. സാമൂഹ്യനന്മ നല്‍കുകയെന്നതാണ് ലക്ഷ്യം. എന്നാല്‍, അവയില്‍ അധിഷ്ഠിതമായിരിക്കേണ്ട പരസ്പരസഹകരണം ക്രമേണ കുറയുന്നു. വിവാദങ്ങളും വിഭജനവും വേര്‍പാടും തുടര്‍ച്ചയായി, അരുന്തുദാവസ്ഥസ്ഥയിലേക്കു നീങ്ങുന്നു! ഈ സാഹചര്യത്തില്‍, മലയാളി സമൂഹത്തിനെതിരേ ഗൗരവമുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ അവയെ നേരിടാന്‍ വേണ്ട ശേഷിയും പരിഹരിക്കുന്നതിനുള്ള പ്രാപ്തിയും ഒരു സംഘടനക്ക് ഉണ്ടാവില്ല. തമ്മില്‍ സഹകരിക്കരുതെന്ന ചിന്തയാണ് മറ്റ് കാരണം. അവ അനുകരണീയമോ?

അന്യോന്യം പൊരുത്തമുള്ളവരായിരിക്കുവാനും സൗഹൃദം പുലര്‍ത്തുവാനും സാദ്ധ്യമല്ലാത്ത നേരം. വര്‍ഗ്ഗീയ ഭിന്നതയും അനൈക്യവുമുള്ളൊരു രാജ്യത്തില്‍, ഉചിതമായി ഐക്യപ്പെട്ടു ജീവിക്കുന്നുവെന്ന് ഉറപ്പിച്ചു പറയാന്‍ സാദ്ധ്യമല്ലാത്തൊരവസ്ഥ. അതിനുംപുറമേ, വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന വിരുദ്ധനിലപാട്. 
സഹസാംസ്‌കാരികസംഘടനയെ പ്രതിപക്ഷമെന്നുകരുതുന്ന സ്വഭാവം. ഇക്കാരണങ്ങളാല്‍, മലയാളിയുടെ സാംസ്‌കാരിക രംഗത്ത് വളര്‍ത്തപ്പെട്ട, സകലരും സംരക്ഷിക്കപ്പെടണമെന്ന പൊതുതാല്‍പര്യം കുറഞ്ഞു. തമ്മില്‍തമ്മില്‍ ഐക്യം സ്ഥാപിക്കണമെന്ന ദൗത്യം പ്രചരിപ്പിക്കുകയെന്നത് ദുഷ്‌കരമായി! അഭിപ്രായഭിന്നതകളെ തരണം ചെയ്യുന്നതിനുള്ള വിമുഖത പാടേപടരുന്നു. വ്യക്തിവിരോധം ശക്തമെങ്കിലും, മറഞ്ഞുനില്‍ക്കുന്നു. എവിടെ നില്‍ക്കുന്നുവെന്നറിയാതെ, ആദരണീയത നേടുന്നതിനുള്ള ജിജ്ഞാസയില്ലാതെ, വ്യക്തികള്‍ അവരവരുടെ ആശയങ്ങളെയും സിദ്ധാന്തങ്ങളെയും സ്വയം വന്ദിക്കുന്നു. മലയാളി സമൂഹത്തില്‍ അവശ്യമായ ചേര്‍ച്ചചാര്‍ത്തുന്ന മാര്‍ഗ്ഗരേഖകള്‍ ആരും നല്‍കുന്നില്ല. സകലര്‍ക്കും അവരവരുടെ തീരുമാനങ്ങളില്‍ ഉറച്ചുനില്പാന്‍ താല്‍പര്യം. സാംസ്‌കാരിക സംഘടനകളുടെ മാനദണ്ഡം നിഷ്പക്ഷവും നിസ്വാര്‍ത്ഥവുമായ സേവനമാണ്. എന്നിട്ടും, വളര്‍ച്ചക്ക് പക്ഷപാതം ആവശ്യമെന്നു വിശ്വസിച്ച് മതരാഷ്ട്രീയകക്ഷികളില്‍ ഓരം ചാരിനില്‍ക്കുന്നു.

ഇപ്പോള്‍ നോര്‍ത്തമേരിക്കയിലുള്ള മലയാളി വിഭാഗത്തെ വേര്‍തിരിച്ചുവീക്ഷിച്ചാല്‍, ജാതിമതചിന്തകളാല്‍ പൂര്‍വ്വാധികം വിഭജിക്കപ്പെട്ടതായി കാണാം. ഇതരമതങ്ങളും സംഘങ്ങളുമായുള്ള സമ്പര്‍ക്കം പാടില്ലെന്ന് ശഠിക്കുന്നവരും ഉണ്ട്. പുതിയ സമാജങ്ങള്‍ സ്ഥാപിക്കപ്പെടുന്നതിനും ഇത് വേദിയാകുന്നു. വേര്‍പെട്ടു സ്വകാര്യതയില്‍ പിടിച്ചുനില്‍ക്കുന്ന സംഘടനകള്‍ക്ക് 'ദൂരദര്‍ശനം' ഇല്ലാത്തതിനാല്‍, സാര്‍വ്വത്രികസംയോജനത്തിന്റെ സാരാംശം മനസ്സിലാകുന്നുമില്ല. വിലമതിപ്പുള്ള സഹകരണത്തിന്റെ നേട്ടം സുസ്ഥിരശക്തിയാണെന്നും തിരിച്ചറിയുന്നില്ല.

്അമേരിക്കയിലുള്ള സംഘടനകള്‍ ഒത്തു ചേര്‍ന്നാല്‍ നഷ്ടമുണ്ടാകുമെന്ന് വിശ്വസിക്കുന്നവരുണ്ട്. കേരളത്തിലെ മതരാഷ്ട്രീയകക്ഷികളും മാറിവരുന്ന ഭരണപക്ഷങ്ങളും സാമ്പത്തികനേട്ടവും സ്വാധീനതയും വിട്ടുപോകുമെന്ന് ഭയക്കുന്നു. നിയമത്തിന്റെയും ഭരണത്തിന്റെയും മാറ്റങ്ങള്‍ സംഘടനകളെയും ബാധിക്കാറുണ്ടല്ലോ. കറന്നെടുക്കുകയും കറവതീരുമ്പോള്‍ കൊന്നുതിന്നുകയും ചെയ്യുന്ന പ്രവണത ഒരു ജാതിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല.

പിന്നിട്ട അരനൂറ്റാണ്ടിന്റെ വഴിയില്‍ തിരിഞ്ഞു നോക്കിയാല്‍, ഈ സമ്പന്നഭൂമിയില്‍, ദുരൂഹസാഹചര്യങ്ങളില്‍ കൊല്ലപ്പെട്ട മലയാളിപ്പുരുഷന്മാരുടെയും പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെയും കദനകഥകള്‍ വായിക്കാം. അക്രമികളെ കണ്ടെത്താനും ആവലാതിപ്പെടാനും ആരും മുന്നോട്ടു വന്നില്ല. ഇപ്പോള്‍, മലയാളിക്ക് അധികാരത്തിലും ഭരണതലങ്ങളിലും എത്തിയവരുണ്ട്. നിയമജ്ഞരും സമ്പന്നതയുമുണ്ട്. എന്നുവരികിലും, വര്‍ദ്ധിക്കുന്ന അക്രമങ്ങളെയും, വൈകാരിക പിരിമുറുക്കമുള്ള മറ്റ് പ്രശ്‌നങ്ങളെയും, അപമാനിക്കുന്ന പ്രതിഷേധങ്ങളെയും യാഥാര്‍്തഥ്യബോധത്തോടെ വിലയിരുത്തി; ധീരമായ നടപിടയെടുക്കാന്‍ ഇന്നത്തെ സംഘടനകള്‍ക്കു സാധിക്കുമോ? നീതിനിയമങ്ങള്‍ അനുസരിക്കാത്ത വര്‍ഗ്ഗവിദ്വേഷികള്‍ കൂട്ടമായി മലയാളിയെ അക്രമിച്ചാല്‍, ഒറ്റപ്പെട്ട സാംസ്‌കാരികസംഘടന എന്ത്‌ചെയ്യും? ഇപ്പോള്‍, അമേരിക്കയില്‍ അരങ്ങേറുന്ന വംശീയപ്രക്ഷോഭം മലയാളികള്‍ക്ക് പാഠമാകണം. അനുഭവം സാക്ഷ്യമാണ്!


ഭാവിയില്‍, അമേരിക്കന്‍ മലയാളിയുടെ മുന്നില്‍, ഭീഷണി ഉയര്‍ത്തുന്ന സമാനമായൊരു പ്രക്ഷുധാവസ്ഥ ഉണ്ടായാല്‍, അതിനെ നേരിടാന്‍ നമ്മുടെ സംഘടനകള്‍ കൂടിച്ചേരുമോ? അക്രമിക്കപ്പെടുമ്പോഴും അപമാനിക്കപ്പെടുമ്പോഴും കൂറും വീറും വിട്ട് കൂട്ടായ്മയുടെ കൈ പിന്‍വലിക്കുമോ? വര്‍ഗ്ഗവര്‍ണ്ണവ്യത്യാസവും ജാതിചിന്തയും ജ്വലിപ്പിച്ചു പോരിനുവന്നാല്‍, അതിനെ നേരിടാന്‍ സംഘടിത ശക്തി അവശ്യമാണ്. ഐക്യത്തിന്റെ അനിവാര്യതയും സംഘടിത പിന്തുണയും സംബന്ധിച്ചു അമേരിക്കന്‍ മലയാളി ബോധപൂര്‍വ്വം ചിന്തിക്കേണ്ടതാണ്. ഭിന്നിച്ചു പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മലയാളി സംഘങ്ങള്‍ക്ക് അര്‍ത്ഥമുള്ള ശബ്ദങ്ങള്‍ ഉണ്ടാവാം. പക്ഷേ, ആധിപത്യശക്തിയുണ്ടെന്ന് പ്രായോഗികമായി തെളിയിക്കാനാവില്ല. പരിമിതിയും വിയോജിപ്പുമുണ്ടെങ്കിലും, ഒരു പരിഹാരം ഒന്നാവുക എന്നതാണ്. സകല മലയാളികളും ഇണക്കിച്ചേര്‍ത്ത, നിഷ്പക്ഷവും നീതിനിയമങ്ങളുമുള്ള, ഒരുറച്ച മലയാളിസംഘടനക്ക് സന്മനസ്സ് മാത്രമാണ് അവശ്യം. അതുകൊണ്ട്, സഹകരണത്തിനെതിരേയുള്ള ഉദാസീനത വെടിയണം. സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുന്നവരെ തടയരുത്. എന്നും എവിടെയും മലയാളികള്‍ ഒരു ജനമായിരിക്കണം.
ഒരു സംഘടനയിലും ചേരാതെ നില്‍ക്കുന്ന അനേകം മലയാളികളുണ്ട്. അവരുടെ സംഖ്യ സംഘടനകളില്‍ ഉള്ളവരെക്കാള്‍ കൂടുതലാണെന്ന് കരുതപ്പെടുന്നു. അവരും ഒരുമയിലേക്ക് വരണം. സമഭാവനയോടുകൂടി സകലമലയാളികളേയും സഹായിക്കുന്ന, ഒരു കേന്ദ്രസംഘടന ഉണ്ടാവണം. ശ്രേഷ്ഠതയുടെ ശക്തിധരിച്ച ഉപദേഷ്ടാക്കളും അര്‍പ്പിതസേവകരും അതിനുവേണ്ടി മുന്നിട്ടിറങ്ങണം. നമ്മുടെ ജീവനഗതിക്കും വീക്ഷണങ്ങള്‍ക്കും സമയം മാറ്റം വരുത്തും. ആസന്നഭാവിയില്‍ അവസാനിക്കുന്നതല്ല അമേരിക്കന്‍ മലയാളി സമൂഹം. അവരുടെ സുരക്ഷയും സഹിഷ്ണുതയുളവാക്കുന്ന സഹകരണവും എപ്പോഴും സംരക്ഷിക്കപ്പെടണം. അതിന് ഐക്യപ്പെടുത്തുന്ന പ്രവൃത്തികളാവശ്യമാണ്.

അമേരിക്കന്‍ മലയാളിക്ക് തീര്‍ച്ചയായും ഒരു ബഹുദൂരചരിത്രമുണ്ട്. അനുഭവയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നടര്‍ത്തിയെടുത്ത, ഒരിക്കലും മായാത്തവരികളാല്‍ തെളിച്ചെഴുതിയ സംഭവവിവരണം. ആരോപണത്തിന്റെയും കലഹത്തിന്റെയും വേര്‍പാടിന്റേയും വ്യവഹാരത്തിന്റെ കല്പിതകഥയല്ല. പിന്നയോ, മലയാളിയുടെ ഭാവിതലമുറകള്‍ക്ക് വായിച്ചഭിമാനം കൊള്ളുവാന്‍, ഐക്യത്തോടും സ്‌നേഹത്തോടും കൂടി നീതിയുള്ളവരായി ജീവിച്ചു വികാസം പ്രാപിച്ച ഒരു ജനതയുടെ ആകര്‍ഷകമായ 'പുരാവൃത്തം'!

ഇപ്പോള്‍ അമേരിക്കന്‍ മലയാളിയുടെ മുന്നില്‍ ചൊവ്വുള്ളൊരു വഴി തെളിഞ്ഞിട്ടുണ്ട്. സമാധാനവും സുരക്ഷയും സ്‌നേഹവും ലഭിക്കുന്ന ഏകോപനത്തിന്റെ വഴി! നന്മകൊയ്യുന്നതിന് നന്മതന്നെ വിതയ്ക്കണമെന്നാണല്ലോ ബുദ്ധിയുപദേശം!

Join WhatsApp News
ck rajan 2020-06-30 06:45:24
A well articulated thought. Author is calling for a unity among the American Malayalees. Waiting for the day this dream becomes a reality.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക