മലയാള ചെറുകഥകളിൽ വേറിട്ടൊരു വഴിത്താര രൂപപ്പെടുത്തിയ കഥകളാണ് ബി. മുരളിയുടേത്. പ്രമേയത്തിലും ആഖ്യാനരീതിയിലും വൈവിധ്യം പുലർത്തുന്ന രചനകളിലൂടെ എഴുത്തിന്റെ പുതിയൊരു രസതന്ത്രം മലയാളിയെ പരിചയപ്പെടുത്താൻ ബി. മുരളിക്ക് സാധിച്ചു. വ്യവസ്ഥാപിതമായ പല ആശയങ്ങളെയും വേരോടെ പിഴുതെടുക്കുന്നതിനായി, സ്വയം പുതിയ സങ്കല്പനപദ്ധതികളുണ്ടാക്കി സമരകാഹളം മുഴക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ. കാലത്തെ ഒരേസമയം മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുവാൻ ശേഷിയുള്ള സാങ്കല്പികലോകമാണ് മുരളി സൃഷ്ടിക്കുന്നത്. സൈകതം ബുക്‌സ് പ്രസിദ്ധീകരിച്ച 'ഗുണ്ടുകാടാ'ണ് ബി.മുരളിയുടെ ഏറ്റവും പുതിയ കഥാസമാഹാരം.
ബി. മുരളിയുടെ എഴുത്തുജീവിതത്തിലെ ആദ്യഅധ്യായങ്ങളാണ് ആശയവിനിമയത്തിന്റെ പ്രതിസന്ധി, ചേസ് എന്നീ കഥകൾ. പതിറ്റാണ്ടുകളുടെ പഴക്കമുള്ളതും ഇതുവരെ സമാഹരിക്കപ്പെട്ടിട്ടില്ലാത്തതുമായ അവ രണ്ടെണ്ണം കൂടി ഉൾപ്പെടുന്ന പതിമൂന്നു കഥാലോകങ്ങളാണ് 'ഗുണ്ടുകാടി'ന്റെ നിഗൂഢത വർദ്ധിപ്പിക്കുന്നത്. പ്രമേയത്തിന്റെ പ്രത്യേകതകളനുസരിച്ച് ഈ കഥകളെ മൂന്നായി തരംതിരിക്കാം. സ്വഗതാഖ്യാനരീതിയിലുള്ള രണ്ടു മൃതദേഹങ്ങളും ഒരു പ്രതിമയും, ഗുണ്ട, ഗുണ്ടുകാട് എന്നീ മൂന്ന് കഥകളടങ്ങുന്ന ഒന്നാംവിഭാഗം. പൊതുവെ ഭൂരിഭാഗം കഥകളെയും സറ്റയറുകളായി കരുതാമെങ്കിലും കുറിക്കുകൊള്ളുന്ന ഹാസ്യം എന്നു പറയാവുന്നതും വലുപ്പത്തിൽ ചെറുതുമായ സാഹിത്യനിരൂപണം, കിളിവർത്താനം, കഥകളിയസാരം, എൻഡോസ്‌കോപ്പി അല്ലെങ്കിൽ ആശാന്റെ കാവ്യഭ്രംശം, അനൈലർ, ഇൻഫെക്ഷൻ, ഫെമിനിസ്റ്റ്, നാഗമ്പടം എഴുത്തുകൾ എന്നിവ ആറ്റികുറുക്കിയ കുറുംകഥകളാണ്. പ്രണയം, ആത്മവ്യഥ, അസ്തിത്വദുഃഖം എന്നിവ പ്രമേയങ്ങളായി വരുന്ന ആശയവിനിമയത്തിന്റെ പ്രതിസന്ധി, ചേസ് എന്നിവയാണ് മൂന്നാംവിഭാഗത്തിലെ കഥകൾ.
ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥകളാണ് ആദ്യവിഭാഗത്തിൽ ഉൾപ്പെടുന്നത്. അതിൽതന്നെ രണ്ടുമൃതദേഹങ്ങളും ഒരു പ്രതിമയും എന്ന കഥ ആവിഷ്‌കാരഭംഗികൊണ്ട് ലോകോത്തരനിലവാരം പുലർത്തുന്നു. കഥാകൃത്തിനെ തേടിയെത്തുന്ന കഥാപാത്രങ്ങൾ പ്രത്യേകിച്ചും മൃതദേഹങ്ങളായ കഥാപാത്രങ്ങൾ അപൂർവ്വമായ കാഴ്ചയാണ്. ഒന്നാമത്തെ മൃതദേഹം രണ്ടാമത്തെ മൃതദേഹം, പ്രതിമ എന്നിങ്ങനെ ഈ കഥ മൂന്നായി ഭാഗിക്കപ്പെട്ടിരിക്കുന്നു. എഴുത്തുമുറിയിൽനിന്ന് തമിഴ്‌നാട്ടിലെ വല്ലത്തേക്കും അവിടെനിന്ന് ആന്ധ്രയിലെ ശില്പസമുച്ചയത്തിലേക്കും കഥാകൃത്ത് നമ്മെ കൊണ്ടുപോകുന്നു. യാഥാർത്ഥ്യത്തിനും ഭാവനയ്ക്കും ഇടയിലൂടെ നടക്കുന്നതിന്റെ ഒരു സംഭ്രമം വായനക്കാരിലുണ്ടാക്കുന്ന ഈ കഥയിലൂടെ വളരെ വ്യത്യസ്തമായ ഒരു തരം സാങ്കേതികതയുപയോഗിച്ചുകൊണ്ട് വന്യവും മാസ്മരികമല്ലാത്തതുമായ പുതിയൊരുതരം ഫാന്റസിയിലൂടെ ആകാംക്ഷ നിലനിർത്തുവാൻ രചയിതാവിന് സാധിക്കുന്നുണ്ട്.
സമാഹാരത്തിന്റെ ആത്മാക്കളാണ് ഗുണ്ടയും ഗുണ്ടുകാടും. ഭയത്തിന്റെ സൂക്ഷ്മരാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നതിനോടൊപ്പം സമകാലികരാഷ്ട്രീയസാഹചര്യങ്ങളെക്കുടി കഥകൾ വെളിപ്പെടുത്തുന്നു. 'പ്രതികാരത്തിന്റെയും പകയുടെയും ഭീതിയുടെയും ചുമട്ടുകാരാണ് ഗുണ്ടകളെന്ന നിർവചനം ആദ്യമായാണ് പരിചയിക്കുന്നത്. 'ഗുണ്ടകളുടെ കഥ പകയുടേത് മാത്രമല്ല ഭീതിയുടേതുകൂടിയാണ്. ആ ആലോചനയിൽ ഉള്ള കഥയാണ് ഗുണ്ടുകാട്' എന്ന വാചകത്തിലൂടെയാണ് 'ഗുണ്ട' എന്ന കഥ അവസാനിക്കുന്നത്. അതിന്റെ നൈരന്തര്യമെന്നോണം ഗുണ്ടകാട് എന്ന പുതിയകഥ ആരംഭിക്കുന്നു.
ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ടുഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ കഥ ഗുണ്ടകളുടെ ഭയത്തിന്റെ മാത്രമല്ല, ആഖ്യാതാവിന്റെ/നായകന്റെ ഭീതിയെക്കൂടി വെളിപ്പെടുത്തുന്നു. അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലെ നായകന്മാരെപ്പോലെ ഭയത്തിന്റെ ആൾരൂപമാണ് ഇതിലെ ആഖ്യാതാവ്. ധീരോദാത്ത നായകസങ്കല്പങ്ങളിൽനിന്നും പാടേ വ്യതിചലിച്ചുകൊണ്ട് ഭയചിതനായ നായകനിലേക്ക് നായകത്വം കേന്ദ്രീകൃതമാകുന്നത് മലയാളചെറുകഥയിലെ പുതിയൊരു കാൽവെയ്പ്പ് തന്നെയാണ്.
പി.ജി. വേഡ് ഹൗസിനോട് കടപ്പാട് എന്ന് ബ്രാക്കറ്റിൽ എഴുതിച്ചേർത്തിട്ടുള്ള സാഹിത്യനിരൂപണം എന്ന കഥ സാഹിത്യചോരൻമാരെ ലാക്കാക്കിയുള്ളതാണ്. ''നിരൂപകർ ക്ഷമിക്കണം ഇതൊരു തമാശക്കഥയാണ്'' എന്നാണ് കഥയുടെ സമാപനവാചകം.
രണ്ടാംവിഭാഗത്തിൽ കൂടുതൽ ശ്രദ്ധയോടെ സമീപിക്കേണ്ട ഒരു കഥയാണ് 'എൻഡോസ്‌കോപ്പി അല്ലെങ്കിൽ ആശാന്റെ കാവ്യഭ്രംശം' എന്ന കഥ.
''തന്നതില്ല പരനുള്ളുകാട്ടുവാൻ
ഒന്നുമേ നരനുപായമീശ്വരൻ''
എന്ന ആശാന്റെ വരികളെ, എൻഡോസ്‌കോപ്പി പോലുള്ള സാങ്കേതികതയെക്കുറിച്ചുള്ള അജ്ഞതയാണദ്ദേഹത്തെക്കൊണ്ടിത് പറയിച്ചതെന്നും ഡോ. പൽപ്പുവിന് അദ്ദേഹത്തെ വേണമെങ്കിൽ ഒന്നു തിരുത്താമായിരുന്നുമെന്നല്ലാം ബി.മുരളി ഹാസ്യവത്കരിക്കുന്നു. ഒരു കാലഘട്ടത്തിലെ എം.ടി. കഥകളെ ഓർമ്മിപ്പിക്കുന്ന നിരാശാകാമുകനുമായ രവിയാണ് 'ചേസി'ലെ നായകൻ. അകന്നബന്ധുവായുമുള്ള അവിഹതബന്ധംപോലും നമ്മൾ പല വായനകളിലും പരിചയിച്ചിട്ടുള്ളതാണ്. പക്ഷേ താൻ സ്‌നേഹിക്കുന്ന പെൺകുട്ടിക്ക് വേണ്ടി രവി, ''സ്‌നേഹം ക്രയവിക്രയത്തിന് കൊള്ളില്ല. ബിക്കോസ് ഇറ്റ് ഈസ് നോട്ട് എ കമ്മോഡിറ്റി'' എന്നെഴുതിയപ്പോൾ കാലത്തെ പ്രമേയത്തെയും ഒരുപാടൊരുപാട് പിന്നിലേക്ക് തള്ളിക്കൊണ്ട്, കാലാതീതമായ ദാർശനികബലം കഥയുടെ ക്രാഫ്റ്റിനെ ശക്തിപ്പെടുത്തി എന്നു കാണാം.
പൊളിച്ചെഴുത്തിലൂടെ പൊള്ളത്തരങ്ങളെ ജനമധ്യത്തിൽ വിചാരണചെയ്യിക്കുന്ന സറ്റയറിന്റെ മൂർച്ചയേറിയ ആയുധം തന്നെയാണ് ബി.മുരളിയുടെ രചനയുടെ വൈദഗ്ധ്യം. ബാഹ്യപ്രതീതിയിൽനിന്നും മറച്ചുവെയ്ക്കപ്പെട്ട യാഥാർത്ഥ്യത്തിന്റെ സൂക്ഷ്മതലങ്ങളിലേയ്ക്ക് അനുവാചകരെ ആനയിക്കുന്ന ആഖ്യാനപരതയാണ് 'ഗുണ്ടുകാടി'നെ വ്യതിരിക്തമാക്കുന്നത്.