ഫ്ളോറിഡ: കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ 8000 തടവുകാരെ കാലിഫോർണിയ സംസ്ഥാനത്തിന്റെ വിവിധ ജയിലുകളിൽ നിന്നും വിട്ടയയ്ക്കുമെന്ന് ഗവർണർ ഗവിന്റെ ഉപദേഷ്ടാവ് അറിയിച്ചു
തടവ് കാലാവധി കഴിയുന്നതിനു മുമ്പ് പകുതിയിലധികം തടവുകാരെ ഈ മാസാവസാനത്തോടെ മോചിപ്പിക്കുമെന്നാണ് ഗവർണറുടെ ഓഫീസിൽ നിന്നും ജൂലൈ 16 വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
കാലിഫോർണിയ ജയിലുകളിലെ 5841 തടവുകാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായും 31 തടവുകാർ മരിച്ചതായും തുടർന്ന് വെളിപ്പെടുത്തുന്നു.1222 ജീവനക്കാർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
8000 തടവുകാർ ജയിൽ മോചനത്തിന് അർഹരാണെന്ന കാലിഫോർണിയ ഡിപാർട്മെൻറ് ഓഫ് കറപ്ഷൻ ആൻറ് റിഹാബിലിറ്റേഷൻ അധികൃതർ പറയുന്നു.ഇതിൽ 4800 പേരെയാണ് ജൂലായ് അവസാനത്തോടെ വിട്ടയയ്ക്കുന്നത്.
ജയിലിൽ ശേഷിക്കുന്ന തടവുകാരുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതിയാണ് ഇങ്ങനെ തീരുമാനമെടുത്തതെന്ന് സെക്രട്ടറി റാൾഫ് ഡയസ് അറിയിച്ചു.
വിട്ടയക്കുന്ന തടവുകാർ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും കുറ്റകൃത്യങ്ങളിൽ നിന്നും അകന്നു നിൽക്കണമെന്നും സെക്സ് ഒഫൻസേഴ്സായി ഒരിക്കലും രജിസ്റ്റർ ചെയ്യരുതെന്നും സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.
30 വയസ്സിനു മുകളിലുള്ളവരെയാണ് ജയിൽ മോചനത്തിനായി ആദ്യം പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കുറ്റവാളികൾ സമൂഹത്തിൽ എത്തിക്കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി എന്ന് ചിന്തിക്കുന്നവരും ധാരാളമാണ്.