Image

കൃഷ്ണപ്രിയയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, അന്വേഷണം ആവശ്യപ്പെട്ടു

Published on 15 July, 2020
കൃഷ്ണപ്രിയയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, അന്വേഷണം ആവശ്യപ്പെട്ടു
ചങ്ങനാശേരി: റഷ്യയില്‍നിന്നു നാട്ടിലെത്തി പായിപ്പാട്ടുള്ള വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന എംബിബിഎസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പായിപ്പാട് പുത്തന്‍കാവ് ഭാഗത്ത് അന്പിത്താഴത്ത് പ്രമോദ്കവിത ദമ്പതികളുടെ മകള്‍ കൃഷ്ണപ്രിയയെ (20) ആണ് കഴിഞ്ഞദിവസം രാത്രി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയ കഴിഞ്ഞ ആഴ്ചയാണു നാട്ടിലെത്തിയത്. തുടര്‍ന്നു വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. മാതാപിതാക്കളും സഹോദരനും മറ്റൊരു വീട്ടിലായിരുന്നു താമസം. തിങ്കളാഴ്ച ഉച്ചവരെ കൃഷ്ണപ്രിയ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് ഫോണ്‍ ബന്ധം ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് വീട് തുറന്നു പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  മൃതദേഹത്തില്‍ നിന്നെടുത്ത  സ്രവ പരിശോധനയുടെ ഫലം നെഗറ്റീവാണെന്നു കണ്ടെത്തിയതായും ഇന്ന് ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നടത്തുമെന്നും തൃക്കൊടിത്താനം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ. അജീബ് പറഞ്ഞു.

 അതേസമയം യുവതിക്ക് ഇങ്ങനെ മരിക്കേണ്ട സാഹചര്യമില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടതായും ഇതിന്‍റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ ഇന്‍ക്വസ്റ്റ് തയാറാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ഡിഒയ്ക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും സിഐ കൂട്ടിച്ചേര്‍ത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ച ശേഷമേ വിശദാംശങ്ങള്‍ അറിയാനാകുകയുള്ളുവെന്നും മാനസിക സമ്മര്‍ദമാണോ മരണകാരണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും സിഐ പറഞ്ഞു.സംസ്കാരം ഇന്നു വീട്ടുവളപ്പില്‍ നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക