ഇടുക്കി:പെട്ടിമുടിയിലെ ദുരന്ത ബാധിതര്‍ക്ക് എല്ലാവര്‍ക്കും പുതിയ വീടുവെച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ സ്ഥലം കണ്ടെത്തിയാകും ഇവരെ പുനധിവസിപ്പിക്കുക. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പെട്ടിമുടി സന്ദര്‍ശനത്തിന് പിന്നാലെ, മൂന്നാറില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ദുരന്തത്തില്‍പെട്ടവര്‍ക്കുള്ള ചികിത്സാ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ അടക്കം വേണ്ടി വന്നാല്‍ അതും സര്‍ക്കാര്‍ വഹിക്കും. പ്രദേശത്തെ ലയങ്ങളുടെ ശോച്യാവസ്ഥ കണ്ണന്‍ ദേവന്‍ കമ്ബനി അധികൃതരെ ധരിപ്പിച്ചിട്ടുണ്ട്. ലയങ്ങള്‍ എത്രയും പെട്ടെന്ന് നന്നാക്കാമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.
ദുരന്തത്തില്‍പ്പെട്ട 15 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.
ഇതിനായുള്ള തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ ഊര്‍ജിതമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ദുരന്തശേഷം ജാഗ്രതയോടെ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരണപ്പെട്ട കുടുംബങ്ങളുടെ അവസ്ഥ പരിശോധിക്കുമ്ബോള്‍ ചുരുക്കം ചിലര്‍ മാത്രമാണ് ആ കുടുംബങ്ങളില്‍ അവശേഷിക്കുന്നത്. ചിലര്‍ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളു. രക്ഷപ്പെട്ട കുടുംബങ്ങളില്‍ കുട്ടികളുണ്ട്. അവരുടെ വിദ്യാഭ്യാസം നടപ്പാക്കേണ്ടതുണ്ട്. ഒരു പ്രദേശം ഒന്നിച്ചു പോകുന്ന അവസ്ഥയാണ് ഉണ്ടായത്. പുതിയ വീടുകള്‍ അവിടെ പണിയുക പ്രയാസകരമാണ്.
പുതിയ വീടും പുതിയ സ്ഥലവും ഇവര്‍ക്ക് വേണ്ടി കണ്ടെത്തേണ്ടിവരും. മുമ്ബ് ഉരുള്‍പൊട്ടല്‍ ഉണ്ടായ പുത്തുമലയിലും കവളപ്പാറയിലും സര്‍ക്കാര്‍ കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തി. അതേ നിലപാട് തന്നെ പെട്ടിമുടിയിലും സര്‍ക്കാര്‍ സ്വീകരിക്കും.
ഇവിടെ സര്‍ക്കാര്‍ കാണുന്നത് കമ്ബനി നല്ല രീതിയില്‍ സഹായവുമായി മുന്നോട്ടു വരുമെന്നു തന്നെയാണ്. കമ്ബനി പ്രതിനിധികളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സ്ഥലം വേണം സ്ഥലത്തോടൊപ്പം വീട് നിര്‍മിച്ചു നല്‍കാനുള്ള സഹായവും വേണം. അതില്‍ കമ്ബനിക്ക് ചെയ്യാനുള്ളത് ചെയ്യുക എന്നതാണ് ഇപ്പോള്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ഈ കുടുംബങ്ങള്‍ക്കാകെ പുതിയ വീട് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്.
കുട്ടികളുടെ കാര്യത്തില്‍ വിദ്യാഭ്യാസം തുടര്‍ന്നു നടക്കേണ്ടതുണ്ട്. കുട്ടികളുടെ തുടര്‍ന്നുള്ള വിദ്യഭ്യാസവും ചെലവും സര്‍ക്കാര്‍ വഹിക്കുന്നതാണ്.
ഇപ്പോള്‍ രക്ഷപ്പെട്ടവരും ആശുപത്രിയില്‍ ചികിത്സയിലാണ്. അവരുടെ ചികിത്സാ ചെലവ് മുഴുവന്‍ സര്‍ക്കാരാണ് വഹിക്കുന്നത്. പ്രത്യേകമായി എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അത് പ്രത്യേകമായി തന്നെ സര്‍ക്കാര്‍ പരിഗണിക്കും. അതോടൊപ്പം കമ്ബനിയുടെ ഭാഗത്തുനിന്നും ചില നടപടികള്‍ കൂടി ഉണ്ടാവേണ്ടതായുണ്ട്. പെട്ടിമുടിയില്‍ നിന്നും മറ്റ് ലയങ്ങളിലേക്ക് മാറി താമസിക്കുന്നവര്‍ക്ക് നിലവില്‍ വരുമാനമില്ല.
അത്തരം കാര്യങ്ങള്‍ കമ്ബനി പരിഗണിച്ച് അവര്‍ക്ക് ആവശ്യമായ സഹായം ചെയ്യണം. ലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ അടക്കം ചില കാര്യങ്ങള്‍ കമ്ബനിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അതിന് കമ്ബനി തയ്യാറാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
പെട്ടിമുടിയിലേത് വന്‍ദുരന്തമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ദുരന്തം ഉണ്ടായതിന് പിന്നാലെ, രാഷ്ട്രപതി അടക്കം വിളിച്ചിരുന്നു. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
രക്ഷപ്പെട്ട മറ്റ് ലയങ്ങളിലുള്ളവരുമായി ഗവര്‍ണറും മുഖ്യമന്ത്രിയും സംസാരിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന്‍, മന്ത്രി എം എം മണി, മന്ത്രി ടി പി രാമകൃഷ്ണന്‍, എസ് രാജേന്ദ്രന്‍ എം എല്‍ എ, ഇ എസ് ബിജിമോള്‍ എം എല്‍ എ, ഡി ജി പി ലോക് നാഥ് ബഹ്റ, ദക്ഷിണമേഖല റേഞ്ച് ഐജി ഹര്‍ഷിത അട്ടല്ലൂരി, ഐ ജി യോഗേഷ് അഗര്‍വാള്‍, ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍, എസ് പി ആര്‍ കറുപ്പസ്വാമി എന്നിവരും ഒപ്പമുണ്ടായിരുന്നു.