Image

എന്റെ സിനിമകൾ ഇഷ്ടപ്പെടുന്ന കുറച്ചു മനുഷ്യർ ഇവിടെയുണ്ട്: ഡോ.ബിജു

Published on 04 September, 2020
എന്റെ സിനിമകൾ ഇഷ്ടപ്പെടുന്ന കുറച്ചു മനുഷ്യർ ഇവിടെയുണ്ട്: ഡോ.ബിജു

സിനിമാ രംഗത്ത് 15 വർഷങ്ങൾ പിന്നിടുന്നു. 2005 ലാണ് ആദ്യ സിനിമ ചെയ്യുന്നത്. ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും സിനിമ പഠിക്കാത്ത, ഒരിക്കൽ പോലും ആരുടെയും ഒപ്പം ഒരു സിനിമയിൽ പോലും അസിസ്റ്റു ചെയ്തിട്ടില്ലാത്ത ഒരു ചെറുപ്പക്കാരന്റെ അതി സാഹസം ആയിരുന്നു ആദ്യ സിനിമ. 15 വർഷങ്ങൾ പിന്നിടുന്നു. സൈറ മുതൽ  ഇപ്പോൾ പൂർത്തിയായ ഓറഞ്ചു മരങ്ങളുടെ വീട് വരെ 11 സിനിമകൾ.അതിൽ രണ്ട് ഇതര ഭാഷാ ചിത്രങ്ങൾ സൗണ്ട് ഓഫ് സൈലൻസും , പെയിന്റിങ് ലൈഫും. എല്ലാ സിനിമകളും ലോകത്തെ പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കാൻ സാധിച്ചു എന്നത് സിനിമയിൽ ഒരു അക്കാദമിക് പാണ്ഡിത്യവും ഇല്ലാത്ത ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചു വലിയ നേട്ടം ആണ്. 

 
കാൻസ്, ഷാങ്ഹായ്, മോണ്ട്രിയൽ, കെയ്റോ, താലിൻ, ടെഹ്റാൻ (ഫജർ), ടെല്ലുറിഡേ, ജിയോൻജൂ, അൽമാട്ടി,ധാക്ക, പോർച്ചുഗൽ, യുറേഷ്യ, തുടങ്ങി ഒട്ടേറെ മേളകൾ. ഷാങ്ഹായി മേളയിൽ  ഔട്സ്റ്റാന്റിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ്‌ അവാർഡ് ഉൾപ്പെടെ 17 അന്താരാഷ്ട്ര  പുരസ്കാരങ്ങൾ. സാങ്കേതിക പ്രവർത്തകർക്ക് 12 പുരസ്കാരങ്ങൾ. ഇന്ത്യൻ പനോരമയിൽ 5 ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. വീട്ടിലേക്കുള്ള വഴി, പേരറിയാത്തവർ, വലിയ ചിറകുള്ള പക്ഷികൾ എന്നീ സിനിമകൾക്ക് മൂന്നു ദേശീയ പുരസ്കാരങ്ങൾ , കൂടാതെ സുരാജ് വെഞ്ഞാറമൂടിനു മികച്ച നടനും, ജയദേവൻ ചക്കാടത്തിനു മികച്ച സൗണ്ട് ഡിസൈനർക്കും ഉള്ള ദേശീയ പുരസ്കാരങ്ങൾ. 2012 ൽ ദേശീയ അവാർഡ് ജൂറി അംഗം, 2015 ൽ ഓസ്കാറിനായുള്ള ഇന്ത്യൻ എൻട്രി തിരഞ്ഞെടുക്കാനുള്ള ജൂറി അംഗം. ഇറാൻ, റഷ്യ, പൂനെ, കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ജൂറി അംഗം. ഇതൊക്കെയും തീർച്ചയായും ഒരു സിനിമാ പരിചയവും ഇല്ലാതെ സിനിമയിലേക്ക് വന്ന ഒരു സാധാരണക്കാരന് കിട്ടിയ വലിയ നേട്ടങ്ങൾ ആണ്. 
 
കേരളത്തിലേക്ക് എത്തുമ്പോൾ ഒരുപക്ഷേ റിവേഴ്‌സ് ഗിയറിൽ ആണ് ഇവിടെയുള്ള സമീപനം. സംസ്ഥാന അവാർഡിന്റെ കാര്യം തന്നെ നോക്കിയാൽ ആകാശത്തിന്റെ നിറത്തിനുള്ള ഒരു പ്രത്യേക ജൂറി പുരസ്കാരം മാത്രം ആണ് ലഭിച്ചിട്ടുള്ളത് 2012 ൽ. പിന്നെയൊരു സംസ്ഥാന പുരസ്കാരം ലഭിച്ചത് സിനിമയ്ക്കല്ല എഴുത്തിനാണ്.മികച്ച സിനിമാ സംബന്ധിയായ ലേഖനത്തിനുള്ള സ്റ്റേറ്റ് അവാർഡ് 2011ൽ..സിനിമയിലെ സാങ്കേതിക പ്രവർത്തകർക്ക് ഒട്ടേറെ തവണ സംസ്ഥാന പുരസ്കാരം കിട്ടിയിട്ടുണ്ട്. എം.ജെ.രാധാകൃഷ്ണന് മൂന്നു തവണ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം, നവ്യാ നായർക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം എന്നിവ ഉൾപ്പെടെ വിവിധ സിനിമകളിലെ അണിയറ പ്രവർത്തകർക്കായി 11 സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചു. ഒരിക്കൽ പോലും മികച്ച സിനിമയ്ക്കോ സംവിധായകനോ ഉള്ള സംസ്ഥാന പുരസ്കാരം കിട്ടാതെ ആണ് 2017 ൽ സംസ്ഥാന പുരസ്കാരത്തിനുള്ള ജൂറി അംഗം ആകുന്നത്. ഒരു പ്രത്യേക ജൂറി പുരസ്കാരം  അല്ലാതെ മറ്റൊരു സംസ്ഥാന അവാർഡും കിട്ടാത്ത ഒരാൾ സംസ്ഥാന അവാർഡ് ജൂറി അംഗം ആകുന്നതിലെ അനൗചിത്യം അക്കാദമി ചെയർമാൻ കമൽ സാറിനോട് സൂചിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മൂന്നു ദേശീയ പുരസ്കാരങ്ങൾ നേടിയ ഒരു സംവിധായകനെ ആണ് ഞങ്ങൾ ജൂറിയായി ക്ഷണിക്കുന്നത് എന്നാണ്. ആ ക്ഷണം അംഗീകരിക്കുകയും ചെയ്തു.

10 സിനിമകൾ ഇതേവരെ പുറത്തിറങ്ങി. സിനിമകളെപ്പറ്റിയുള്ള വിശദമായഎഴുത്തുകളും നിരൂപണങ്ങളും ഏറ്റവും കൂടുതൽ ഉണ്ടായിട്ടുള്ളത് കേരളത്തിന് പുറത്തും, ഇന്ത്യക്ക് പുറത്തും ആണ്. ഏറ്റവും കുറവ് കേരളത്തിലും.മലയാളത്തിൽ സഫറാസ് അലിയും രാംദാസ് കടവല്ലൂരും ആണ് ഒന്നിലേറെ സിനിമകളെപ്പറ്റി വിശദമായി എഴുതിയിട്ടുള്ളത്. എം.സി.രാജ നാരായണൻ,  ചന്ദ്രശേഖർ, പ്രേംചന്ദ്, ഡോ.എം.ആർ.രാജേഷ്, രാജേഷ് കെ എരുമേലി,  രാജ് മോഹൻ തുടങ്ങിയവർ വിവിധ സിനിമകളെപ്പറ്റി ഓരോ നിരൂപണങ്ങൾ എഴുതിയിട്ടുണ്ട്.മനീഷ് നാരായണനും ഒപ്പം ഏതാനും  പുതിയ ചെറുപ്പക്കാരും ഓൺലൈനിൽ സിനിമകളുടെ നിരൂപണങ്ങളും ആസ്വാദനവും എഴുതിയിട്ടുണ്ട്. മലയാളത്തിലെ മിക്കവാറും പ്രമുഖ നിരൂപകർ ഒന്നും തന്നെ സിനിമകളെപ്പറ്റി ഒരിക്കലും ഒരു വരി പോലും എഴുതിയിട്ടില്ല എന്നു മാത്രമല്ല മലയാള സിനിമയെ പറ്റി എഴുതുമ്പോൾ എന്റെ പേരും സിനിമകളും ആ കൂട്ടത്തിൽ ഒരിടത്തും പരാമർശിക്കാതിരിക്കാൻ  പ്രത്യേക ശ്രദ്ധ  പുലർത്താറുമുണ്ട്..

മലയാള സിനിമയിൽ 15 വർഷം പിന്നിടുമ്പോൾ ഒരുപക്ഷേ ഏറ്റവും കൂടുതൽ വ്യക്തി അധിക്ഷേപങ്ങൾ കിട്ടിയിട്ടുണ്ട് എന്നതും ഒരു നേട്ടം ആയി കണക്കാക്കാം എന്ന് തോന്നുന്നു. ജാതീയമായ അധിക്ഷേപങ്ങൾ ധാരാളമായി കിട്ടിയിട്ടുണ്ട് പല തവണ..താരങ്ങളുടെ ഫാൻസിൽ നിന്നും മാത്രമല്ല, ചില സിനിമാ പ്രവർത്തകരിൽ നിന്നും,  ചില സിനിമാ പ്രസിദ്ധീകരണങ്ങളിൽ നിന്നും എന്തിന് മലയാള മനോരമ പത്രത്തിന്റെ ഒരു സീനിയർ ജേർണലിസ്റ്റിൽ നിന്നും മലയാളത്തിലെ ആദരണീയനായ ഒരു  സംവിധായകനിൽ നിന്നു പോലും വ്യക്തിപരവും ജാതീയവുമായ അധിക്ഷേപങ്ങൾ പരസ്യമായി നേരിടേണ്ടി വന്നിട്ടുണ്ട്...തീരെ ചെറിയ ഒരു ഗ്രാമത്തിൽ നിന്നാണ് സിനിമയിലേക്ക് വരുന്നത്..യാതൊരു സിനിമാ അക്കാദമിക് പിൻബലവും ഉണ്ടായിട്ടില്ല,  ഒരു ഗോഡ് ഫാദർമാരും അന്നും ഇന്നും ഉണ്ടായിട്ടില്ല. പല കാര്യങ്ങളിലും മുഖം നോക്കാതെ  അഭിപ്രായം പറയാനും പ്രതികരിക്കാനും ഒരു കാലത്തും മടിച്ചു നിന്നിട്ടില്ല. ദളിത്  ഐഡന്റിറ്റിയും നിറവും പറഞ്ഞുള്ള അധിക്ഷേപങ്ങളും, മലയാളത്തിലെ ബുദ്ധിജീവി നിരൂപകരുടെ  തമസ്കരണവും ഒക്കെ ഒട്ടും തന്നെ പിന്നോട്ടു  വലിക്കില്ല..നിറത്തിനും ജാതിയ്ക്കും അക്കാദമിക പാണ്ഡിത്യത്തിനും അപ്പുറം സിനിമകൾ ലോകത്തോട് സംസാരിക്കും..ആ ആത്മവിശ്വാസം 15 വർഷം പിന്നിടുമ്പോഴും  കൂടുതൽ ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകുന്നു... എന്റെ സിനിമകൾ ഇഷ്ടപ്പെടുന്ന കുറച്ചു മനുഷ്യർ ഇവിടെയുണ്ട്..അവരോട് സ്നേഹവും അഭിവാദ്യവും...... അങ്ങനെ ഈ 15 വർഷങ്ങളും പിന്നിടുന്നു..വീണ്ടും ഒരു സെപ്തംബർ.
 
 
എന്റെ സിനിമകൾ ഇഷ്ടപ്പെടുന്ന കുറച്ചു മനുഷ്യർ ഇവിടെയുണ്ട്: ഡോ.ബിജു
എന്റെ സിനിമകൾ ഇഷ്ടപ്പെടുന്ന കുറച്ചു മനുഷ്യർ ഇവിടെയുണ്ട്: ഡോ.ബിജു
എന്റെ സിനിമകൾ ഇഷ്ടപ്പെടുന്ന കുറച്ചു മനുഷ്യർ ഇവിടെയുണ്ട്: ഡോ.ബിജു
എന്റെ സിനിമകൾ ഇഷ്ടപ്പെടുന്ന കുറച്ചു മനുഷ്യർ ഇവിടെയുണ്ട്: ഡോ.ബിജു
എന്റെ സിനിമകൾ ഇഷ്ടപ്പെടുന്ന കുറച്ചു മനുഷ്യർ ഇവിടെയുണ്ട്: ഡോ.ബിജു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക