ഫോമാ ജനറല്‍ സെക്രട്ടറിയായി മല്‍സരിക്കുന്ന സ്റ്റാന്‍ലി കളത്തില്‍ ആത്മവിശ്വാസത്തോടെ പ്രചാരണ രംഗത്ത് മുന്നേറുന്നു. എല്ലാറ്റിലും പക്വമായ പെരുമാറ്റം കൊണ്ട് ശ്രദ്ധേയനായ സ്റ്റാന്‍ലി താഴെ തട്ടില്‍ നിന്നു വളര്‍ന്നു വന്ന യുവ നേതാവാണ്. ഏറ്റെടുത്ത ചുമതലകളൊക്കെ വിജയകരമായി നിര്‍വഹിച്ച പാരമ്പര്യവും സ്റ്റാന്‍ലിക്കു സ്വന്തം. സംഘടനയുടെ നന്മയാണു എന്നും ലക്ഷ്യം. സംഘടന എന്തായിരിക്കണം, എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളാണ് സ്റ്റാന്‍ലിയെ ശ്രദ്ധേയനാക്കുന്നത്.
ഫോമാ മെട്രോ റീജിയന് വൈസ് പ്രസിഡന്റ്, ഫോമാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ വേറിട്ട പ്രവര്‍ത്തനം കാഴ്ച വച്ചു
നാനാഭാഗത്തുനിന്നും ലഭിക്കുന്ന പിന്തുണ തന്നെ ഊര്‍ജസ്വലനാക്കുന്നതായി സ്റ്റാന്‍ലി പറഞ്ഞു.
സംഘടനയ്ക്ക് പിന്നില്‍ ശക്തമായി നില്ക്കാന് തുടക്കംമുതലേ ഉണ്ടായിരുന്നു. മെട്രോ റീജിയന് വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗ്രാന്റ് കാന്യന് യൂണിവേഴ്സിറ്റിയില്‍ ബിരുദ പഠനത്തിനു നിരവധി പേര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്കാനുമായി.
ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി ചെയ്യുക എന്നതാണ് തന്റെ രീതി. നേട്ടങ്ങളോ പബ്ലിസിറ്റിയോ അല്ല ലക്ഷ്യം. നാട്ടിലും ഇവിടെയുമുള്ള ട്രാക്ക് റിക്കാര്‍ഡ് നോക്കിയാല്‍ അതു വ്യക്തമാകും.
ഓണ്‍ലൈന്‍ വോട്ടിംഗിനെപ്പറ്റിയുള്ള അഭിപ്രായം എന്ത്?
കോവിഡ് പശ്ചാത്തലത്തില്‍ സൂം ജനറല്‍ ബോഡി, ഓണ്‍ലൈന്‍ ഇലക്ഷന് ഇവ തെറ്റില്ല. എന്നാല്‍ അവ സുതാര്യമായിരിക്കണം. സീക്രട്ട് ബാലറ്റ് എന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. പക്ഷെ അതിനെ തകിടം മറിക്കുന്ന രീതിയില്‍ ഡെലിഗേറ്റുകള്‍ ഒരിടത്തു സമ്മേളിച്ച്ഒരു കമ്പ്യൂട്ടറില്‍ കൂടിത്തന്നെ വോട്ട് ചെയ്യുവാനും ചെയ്യിക്കുവാനും ശ്രമം നടക്കുന്നു. ഇതു ശരിയൊ? അത് നിരുല്സാഹപ്പെടുത്തുക തന്നെ വേണം. ഇലക്ഷന് കമ്മീഷന് അത് ശ്രദ്ധിക്കണം.
അതു പോലെ ഇലക്ഷന് ഡലിഗേറ്റ് ലിസ്റ്റില്‍ ആളുകളെതിരുകി കയറ്റുന്ന പ്രവണതയും ശരിയല്ല.
പാനല്‍ ഉണ്ടോ?
ഇല്ല. പാനലിനെ എതിര്‍ക്കുന്ന ആളാണ് ഞാന്‍. സംഘടനയുടെ നന്മക്കായി മുന്നോട്ടു വരുന്നവരുമായി സഹകരിക്കാം. എന്നാല്‍ പാനലിലെ പ്രധാന വ്യക്തിയുടെ മറവില്‍ അനര്‍ഹര്‍ കയറിക്കൂടുന്ന സ്ഥിതിയുണ്ട്. അത് ശരിയല്ല. അത് സംഘടനയെ ശോഷിപ്പിക്കുകയേയുള്ളു.
പാനലിന്റെ ആവശ്യമൊന്നുമില്ല. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ ഡലിഗേറ്റുകള്‍ക്ക് നമ്മെ വിലയിരുത്താവുന്നതേയുള്ളു. പാനലിന്റെ കൂടെ ചേര്‍ന്നാല്‍ സ്ഥാനങ്ങള്‍ നേടാമെന്ന ചിന്താഗതി ശരിയല്ല.
സാമൂഹിക പ്രവര്‍ത്തന രംഗത്തേക്കുള്ള വരവ് എങ്ങനെ?
ചെറുപ്പം മുതലെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 23 വര്‍ഷം മുന്‍പ് ഇവിടെ എത്തിയപ്പോള്‍ പിത്രു സഹോദരന് കളത്തില്‍ വര്‍ഗീസ് മാത്രുകയായി. 45 വര്‍ഷം മുന്‍പ് ഇവിടെ എത്തിയ അദ്ദേഹം ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവാണ്. അദ്ദേഹമായിരുന്നു പ്രചോദനം. മറ്റുള്ളവര്‍ക്ക് കഴിയുന്നത്ര സഹായം ചെയ്യുക എന്നതായിരുന്നു എക്കാലത്തേയും ലക്ഷ്യം.
ഫോമാ എങ്ങനെയാണു മറ്റു സംഘടനകളില്‍ നിന്നു വ്യത്യസ്ഥമാകുന്നത്?
വേറിട്ട സംഘടന എന്ന മുദ്രാവാക്യവുമായാണു ഫോമാ പിറന്നത് തന്നെ. വലിയ പ്രതീക്ഷകളോടെയാണ് ഫോമ രൂപംകൊണ്ടത്. ചിലപ്പോഴൊക്കെ ആ പ്രഭയ്ക്ക് മങ്ങലേറ്റപോലെ തോന്നിയിട്ടുണ്ടെങ്കിലും സംഘടനയ്ക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. അതിനു പങ്കാളിയാവുകയാണ് തന്റെ ലക്ഷ്യം.
സംഘടനയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ് നേതൃത്വത്തില്‍ വരേണ്ടത്. താഴെതട്ടില്‍ പ്രവര്‍ത്തിച്ച് നേതൃത്വത്തിലേക്ക് വരണം. പെട്ടെന്നൊരുനാള്‍ നേതൃത്വത്തിലേക്ക് വരുന്നതിനോട് യോജിപ്പില്ല.
ചുരുക്കം ചിലര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്ന പഴയ രീതി ശരിയല്ല. സംഘടനകളും പ്രതിനിധികളും ആണ് തീരുമാനിക്കേണ്ടത്. ജനാധിപത്യ സംഘടനയില്‍ മത്സരത്തില്‍ അപാകതയുമില്ല.
പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരം കൊടുക്കണമെന്നാണ് തന്റെ പക്ഷം. ഫലം എന്തായാലും അതു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കും.
ഫോമായിലെ പ്രവര്‍ത്തന പാരമ്പര്യം എന്ത്?
താഴെത്തട്ടു മുതല്‍ പ്രവര്‍ത്തിച്ചയാളാണു ഞാന്‍. മറ്റുള്ളവര്‍ക്ക് വേണ്ടി വഴി മാറി കൊടുക്കാനും മടിച്ചിട്ടില്ല. ആറു വര്‍ഷത്തിനു ശേഷമാണു മല്‍സരരംഗത്തു വരുന്നത്. മെട്രോ റീജിയന്റ് 10 അംഗ സംഘടനകളും ഏകകണ്ടേനയാണു പിന്തുണ പ്രഖ്യാപിച്ചത്. സ്ഥാനമാനങ്ങളോടുള്ള മോഹമല്ല മറിച്ച് തന്റെ സാന്നിധ്യം ആവശ്യമുണ്ടെന്ന തോന്നലില്‍ നിന്നാണ് മത്സരിക്കാനിറങ്ങിയത്. ഫോമയുടെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നെങ്കിലും സ്ഥാനങ്ങള്‍ക്ക് പിറകെ പോകാനൊന്നും ഒരിക്കലും തയാറായിട്ടില്ല.
ജയിച്ചാലുള്ള ലക്ഷ്യങ്ങള്‍?
വിജയിച്ചാല്‍ നടപ്പാക്കേണ്ട ഒട്ടേറെ കാര്യങ്ങളുടെ രൂപരേഖ തയാറാക്കിയിട്ടുണ്ട്. അതു യഥാസമയം പുറത്തുവിടും.
സംഘടനകളില്‍ തന്നെ ചില മാറ്റങ്ങള്‍ വേണം. അംഗസംഘടനകള്‍ കൂടുന്നതിനൊപ്പം ഫോമ കൊണ്ട് അംഗസംഘടനകള്‍ക്ക് പ്രയോജനം ഉണ്ടാവണം. രണ്ടു വര്‍ഷം കഴിയുമ്പോഴേക്കും സംഘടനയില്‍ നൂറോളം അംഗസംഘടനകള്‍ വരാം. അതിനനുസരിച്ചുള്ള മാറ്റം ഉണ്ടാവണം. 22 സംഘടനായി തുടങ്ങിയതാണ്. എപ്പോഴും അടിസ്ഥാനം ശക്തമായിരിക്കണമല്ലൊ.
സംഘടനയുടേ അടിത്തറ (ബൈലോ) കെട്ടുറപ്പുള്ളതും സുതാര്യമായി പ്രവര്‍ത്തിക്കുവാന്‍ ആളുകള്‍ക്ക് ഉതകുന്നതും ആകണം.
പുതിയ തലമുറ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കി വേണം ഫോമ മുന്നോട്ടു പോകാന്‍. ചാരിറ്റി സംഘടന എന്നതില്‍ നിന്ന് ദൈനംദിന കാര്യങ്ങളില്‍ ശക്തിസ്രോതസായി നില്കുന്ന സംഘടനായി ഫോമാ മാറണം. ഇപ്പോള്‍ തന്നെ പല കാര്യങ്ങള്‍ സംഘടന ചെയ്യുന്നതില്‍ സന്തോഷമുണ്ട്.
സംഘടനയില്‍ ഒറ്റയാന് ആവാന്‍ താല്പര്യമില്ല. കൂട്ടായ പ്രവര്‍ത്തനമാണു ലക്ഷ്യം. ആരുമൊത്തൂം പ്രവര്‍ത്തിക്കാന്‍ വിഷമമില്ല. ജയിച്ചാല്‍ ഞാന്‍ ഫോമായുടെ ജനറല്‍ സെക്രട്ടറി ആയിരിക്കും.
ഇലക്ഷനു വേണ്ടി സംഘടനക്കു പുറത്തു നിന്ന് ഡലിഗേറ്റുകളെ കൊണ്ടു വരുന്നതിനോട് യോജിപ്പില്ല. അക്കാര്യത്തില്‍ എതിര്‍പ്പ് അധിക്രുതരെ അറിയിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് ലോംഗ്ഐലന്റില്‍ റേഡിയോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ലി ഡമോക്രാറ്റിക് പാര്‍ട്ടി നേതാവുമാണ്. 1997-ല്‍ അമേരിക്കയിലെത്തിയ നാള് മുതല്‍ മലയാളി സംഘടനകളുമായും മുഖ്യധാരാ രാഷ്ട്രീയ രംഗത്തുള്ളവരുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ലോംഗ് ഐലന്‍ഡ് മലയാളി അസോസിയേഷന്‍സെക്രട്ടറി, കേരള കള്‍ച്ചറല്‍ സെന്റര്‍ ജോ. സെക്രട്ടറി, സെക്രട്ടറി, ഇപ്പോള്‍ വൈസ് പ്രസിഡന്റ്.
തിരുവല്ല സ്വദേശിയായ സ്റ്റാന്‍ലി ബാലജനസഖ്യത്തില്കൂടിയാണ് നേതൃരംഗത്തുവന്നത്. മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ റീജിയണല്‍ സെക്രട്ടറിയായി മൂന്നുവര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. 17 പള്ളികളടങ്ങുന്നതാണ് റീജിയണ്‍. ഭദ്രാസന അസംബ്ലി മെമ്പറായത് ഇരുപത്തൊന്നാം വയസ്സില്‍. നെടുമ്പ്രം ക്രിസോസ്റ്റം ഇടവകയുടെ സെക്രട്ടറിയായി ഏഴുവര്‍ഷം, പിന്നീട് ട്രസ്റ്റിയായി രണ്ടുവര്‍ഷം. അമേരിക്കയില്‍ നോര്‍ത്ത് ഈസ്റ്റ് മാര്‍ത്തോമ്മാ യുവജന സഖ്യം സെക്രട്ടറി, നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന അസംബ്ലി മെംബര്‍ എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചു.
വൈ.എം.സി.എ, യൂണിവേ പ്രവര്‍ത്തനങ്ങളും സജീവമായിരുന്നു. വൈ.എം.സി.എയുടെ ഇപ്പോഴത്തെ സ്റ്റേറ്റ് ഭാരവാഹി ലബി ഫിലിപ്പുമൊത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. അന്ന് പ്രശസ്ത കോണ്ട്രാക്ടര് പൈലിപ്പിള്ളയാണ് വൈ.എം.സി.എ പ്രസിഡന്റ്. പുത്രനെപ്പോലെയാണ് അദ്ദേഹം തന്നെ കരുതിയതെന്ന് സ്റ്റാന്‍ലി ഓര്‍ക്കുന്നു. വൈ.എം.സി.എ നാഷണല്‍ എക്സിക്യൂട്ടീവ് അംഗമായിരുന്നു. തിരുവല്ല സബ് റീജിയണിന്റെ ജനറല്‍ കണ്‍വീനറും.
പല തവണ ബ്ലഡ് ഡൊണേഷന്‍ ക്യമ്പ് സംഘടിപ്പിച്ചു. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ ഒറ്റപ്പെട്ടു പോകുന്ന കുടുംബങ്ങള്‍ക്ക് അരിയും മറ്റു സാധനങ്ങളുമായി വള്ളത്തില്‍ പോയിരുന്നത് സ്റ്റാന്‍ലി ഓര്‍ക്കുന്നു. ഒരു കുടുംബത്തിനു 25 കിലോ അരി, 6 കിലോ പയര്‍ എന്നതായിരുന്നു കണക്ക്. അതെല്ലാം വള്ളത്തിലാക്കി പോകും. കാസാ സംഘടനയുമായി ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
അവയൊന്നും എന്തെങ്കിലും നേട്ടത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയായിരുന്നില്ല. ആവശ്യം എവിടെയുണ്ടോ അവിടെ തുണയായി എത്തുക എന്നതിലാണു തന്റെ വിശ്വാസം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും താന്‍ ഉത്സുകനായിരുന്നു. ആര്.സി.സി. പ്രോജക്ടിനു വേണ്ടിതുടക്കം മുതലേപ്രവര്ത്തിച്ചവരില് ഒരാളായിരുന്നു താന്‍.
ഭാര്യ ബിന്ദു നേഴ്സ് പ്രാക്ടീഷണറാണ്. മക്കള്‍: സ്നേഹ കളത്തില്‍, സ്റ്റീവ് കളത്തില്‍, സാറ കളത്തില്‍.