പ്രളയകാലത്തും കൊറോണയിലും ഫോമാ ശിരസുയര്‍ത്തി നിന്നു; തികഞ്ഞ സംത്രുപ്തി: ഫോമാ സാരഥികള്‍
Published on 14 September, 2020
അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ 'ഫോമ' പുതിയ ഭാരസാരഥ്യത്തിനുള്ള ഇലക്ഷന്റെ ഒരുക്കങ്ങളിലാണ്. നിലവില്‍ ഫോമ എന്ന സംഘടനയെ അതിന്റെ മികവാര്‍ന്ന പ്രകടനംകൊണ്ട് ആളുകളുടെ മനസ്സില്‍ വലിയ സ്ഥാനത്തെത്തിച്ച മൂന്ന് പേരാണ് പ്രസിഡന്റ് ഫിലിപ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍.
ഇവര്‍ സാരഥ്യം വഹിച്ച അവസരത്തില്‍ കേരളത്തിലായാലും അമേരിക്കയിലായാലും എന്ത് ചെയ്യണമെന്ന് മുന്‍ മാതൃകകള്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. പ്രളയം മുതല്‍ കൊറോണ വരെ നീളുന്ന സങ്കീര്‍ണതകളെ കൂട്ടായ്മയുടെ ശക്തികൊണ്ട് എങ്ങനെ മറികടന്നു എന്നറിയുന്നത് പുതുതായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും വരും തലമുറയ്ക്കുപോലും പകര്‍ത്താവുന്നതാണ്.
മൂന്നു പേരുമായി പ്രവാസി ചാനല്‍-ഇമലയാളി സാരഥി സുനില്‍ ട്രൈസ്റ്റര്‍ നടത്തിയ അഭിമുഖത്തിലെ ഏതാനും ഭാഗങ്ങള്‍ വായിക്കാം.
ഫിലിപ്പ് ചാമത്തില്‍: 2018 ജൂലൈയിലാണ് ഞങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ പ്രളയത്തിന്റെ സമയത്ത് ഞാനും എക്സിക്യൂട്ടീവ് അംഗങ്ങളായ സാജുവും ജെയിനും നാട്ടിലുണ്ട്. ലക്ഷക്കണക്കിനാളുകള്‍ ക്യാമ്പുകളില്‍ കഴിയുന്ന കാഴ്ച കണ്ടുനില്ക്കാന് കഴിഞ്ഞില്ല. ഫോമാ വില്ലേജ് എന്ന പേരില്‍ പ്രളയത്തില്‍ വീടു നഷ്ടമായ നിര്‍ധനരായ സഹോദരങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന പദ്ധതി ഒരു നിയോഗം പോലെ മനസിലേക്ക് ഓടി വന്നു.
ജോസ് എബ്രഹാം: ഫോമയുടെ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്വം മരുന്ന് കിറ്റ്, ഭക്ഷണ കിറ്റ്, ക്ലീനിങ്ങ് കിറ്റ് തുടങ്ങിയവ എത്തിച്ചുകൊടുക്കുന്നതില്‍ ഒതുങ്ങിക്കൂടെന്ന് തോന്നി. വാക്കാല്‍ പറഞ്ഞിരുന്നെങ്കില്‍ സാധ്യമാകുന്നതല്ല പ്രസിഡന്റ് ചെയ്തിരിക്കുന്നത്. ഫണ്ട് രൂപീകരിക്കുന്നതിനൊക്കെ കാലതാമസം വരുമെന്ന് കണ്ട് സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കിക്കൊണ്ടൊരാള് ഇറങ്ങിത്തിരിക്കുമ്പോള്‍ അതില്‍ ഒരു പുനര്‍ചിന്തനത്തിന്റെ ആവശ്യം മറ്റു അംഗങ്ങള്‍ക്കും വേണ്ടിവന്നില്ല.
ഫോമയുടെ ഭാഗം അല്ലാതിരുന്നിട്ടു പോലും 'കടവ്' എന്ന സംഘടന ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വിശ്വസിച്ച് മൂന്ന് വീടുകള്‍ നിര്‍മ്മിക്കാനുള്ള പണം നല്കി. മങ്ക എന്ന സംഘടന ആറ് വീടുകള്‍ സ്പോണ്സര് ചെയ്തു. ഉദ്ദേശ സംശുദ്ധിയോടെ തുടക്കം കുറിച്ചതിന്റെ ഐശ്വര്യം പ്രോജക്ടില്‍ ഉടനീളം ഉണ്ടായിരുന്നു. തടസങ്ങളില്ലാതെ എല്ലാം ഭംഗിയായി പര്യവസാനിച്ചു.
ഷിനു ജോസഫ്: സംഘടനകള്‍ മാത്രമല്ല. ചില വ്യക്തികളും ഉദാരമായിത്തന്നെ സംഭാവന നല്‍കിയത് കാര്യങ്ങള്‍ ഭംഗിയാക്കി. ജോണ്‍ ടൈറ്റസ്, ജോയ് കുര്യന്, മോന്‍സി വര്‍ഗീസ്, ഷിയ രശ്മി, ജോണ്‍ - എലിസബത്ത് എന്നിവര്‍ ഓരോ വീടുകള്‍ സ്പോണ്സര് ചെയ്തു. 2,40,000 ഡോളറിന്റെ പ്രോജക്ട് സാധ്യമായത് അത്രത്തോളം വിശാലമായ മനസുള്ള സംഘടനാംഗങ്ങള്‍ കാരണമാണ്. പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗപ്പെടുത്തി അമേരിക്കന്‍ മലയാളി സമൂഹം 36 വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്.
പതിനെണ്ണായിരം ഡോളര്‍ പേയ് പാല് വഴിയും ഫേസ്ബുക്കിലൂടെയും സമാഹരിച്ചു. പറവൂര്‍, ആലുവ, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍ പ്രളയക്കെടുതിയില്‍ വീടുകള്‍ പൂര്‍ണമായും ഭാഗീകമായും നഷ്ടപ്പെട്ടവര്‍ക്ക് ഫോമാ ഗ്രാമം സാധ്യമായി.
നോയല്‍ മാത്യു നിലമ്പൂരില്‍ ഒരേക്കര്‍ സ്ഥലം പദ്ധതിക്കായി നല്കി. ജോസ് പുന്നൂസ് ദമ്പതികളും സമാനമായി പത്തനാപുരത്ത് ഒരേക്കര്‍ ഭൂമി നല്കി. തിരുവല്ലയില്‍ അഞ്ചര ലക്ഷം രൂപ വീതം ചിലവഴിച്ചാണ് 21 വീടുകള്‍ നിര്‍മ്മിച്ചത്. തണല്‍ എന്ന സന്നദ്ധ സംഘടന ഒന്നര ലക്ഷം രൂപ നല്കി.
കേരളാ ഗവണ്മെന്റില് നിന്നുള്ള നാല് ലക്ഷം രൂപ വീതമുള്ള ധനസഹായത്തോടൊപ്പം ഫോമ രണ്ടുലക്ഷം രൂപയും തണല്‍ ഒരു ലക്ഷം രൂപയും നല്കി 11 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.
മൂന്നു ജില്ലകളിലായി നാല്പത് വീടുകള്‍ക്കുള്ള ഫണ്ട് സ്വരൂപിച്ചതില് 32 വീടുകള്‍ പൂര്‍ത്തീകരിച്ച് താക്കോലുകള്‍ കൈമാറി.
എറണാകുളം വൈപ്പിനില്‍ ഒരു വീട് വച്ചു നല്കി. മലപ്പുറത്ത് മൂന്ന് വീടുകള്‍ ഭാഗീകമായി പണി പൂര്‍ത്തിയാക്കി. പ്രവാസി മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ഇത്ര ചുരുങ്ങിയ സമയംകൊണ്ട് ഇത്ര മനോഹരമായി പ്രളയത്തെ അതിജീവിച്ചിട്ടില്ല. 2019 ല്‍ വീണ്ടും പ്രളയം വന്നെങ്കിലും ഫോമ നിര്‍മ്മിച്ച് നല്കിയ വീടുകളില്‍ വെള്ളം കേറിയില്ലെന്നത് സന്തോഷകരവും അഭിമാനകാരവുമായി കാണുന്നു. എട്ടടി ഉയരത്തില്‍ തൂണുകള്‍ നല്കിക്കൊണ്ടായിരുന്നു നിര്‍മ്മാണം. പൂര്‍ണമായും ഫര്‍ണിഷ് ചെയ്താണ് വീടുകളുടെ താക്കോല്‍ കൈമാറിയത്.
കൊറോണയും ഫോമയും
ഫിലിപ്പ് ചാമത്തില്‍: നമ്മളൊന്നും പ്രതീക്ഷിക്കാത്ത രീതിയില്‍ ജനജീവിതം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭനാവസ്ഥയില്‍ നിര്‍ത്തിയ വര്‍ഷമാണ് 2020. വ്യക്തിപരമായും സാമൂഹികമായും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം തന്നെ വാക്സിന് ലഭ്യമായി പഴയ ജീവിതത്തിലേക്ക് കടക്കാമെന്നാണ് വിശ്വസിക്കുന്നത്. ഹെല്‍ത്ത് കെയര്‍ രംഗത്തെ ബിസിനസ് ആയതുകൊണ്ട് തൊഴില്‍പരമായി ബാധിച്ചില്ലെങ്കിലും ജീവനക്കാരും ബന്ധുക്കളും രോഗബാധിതരായത് വിഷമമുണ്ടാക്കി.
മാര്‍ച്ചില്‍ ഫോമയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ കഴിഞ്ഞിരുന്നു. 12 റീജിയനുകളിലും ടാസ്ക് ഫോഴ്സസ് രൂപീകരിച്ചു. യുവജനങ്ങള്‍ ഇതിന്റെ ഭാഗമായി. ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറി ജിബി തോമസിന്റെ നേതൃത്വത്തില്‍ വെബിനറുകള്‍ നടത്തി. ഡോക്ടര്‍മാര്‍ മനഃശാസ്ത്രജ്ഞര്‍ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് ആളുകള്‍ക്ക് വേണ്ട ബോധവല്‍ക്കരണവും കൗണ്‍സിലിംഗും നല്കി. അടിയന്തിരമായി നാട്ടില്‍ പോകേണ്ട ആവശ്യം ഉള്ളവര്‍ക്ക് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് അതിനുള്ള സഹായങ്ങള്‍ ചെയ്തു കൊടുത്തു.
ജോസ് എബ്രഹാം: ആരോഗ്യ മേഖലയില്പ്രവര്ത്തിക്കുന്നതുകൊണ്ട് ജോലിയില്‍ നിന്ന് വിട്ടുനിന്നില്ലെങ്കിലും 'വര്‍ക് ഫ്രം ഹോം' ആയിരുന്നു. വ്യക്തിപരമായ നഷ്ടങ്ങള്‍പോലും കൊറോണമൂലം ഉണ്ടായി. അമേരിക്കയില്‍ തന്നെ ആദ്യം സ്ഥിതി രൂക്ഷമായ ന്യൂയോര്‍ക്കില്‍ ആയതുകൊണ്ട് അടുത്തറിയാവുന്നവര്‍ രോഗബാധിതരാവുകയും മരണപ്പെടുകയും ചെയ്തത് ഏറെ ദുഃഖമുണ്ടാക്കി.
സാധാരണയായി ജനറല്‍ ബോഡി കൂടിക്കഴിഞ്ഞാല്‍ ആറേഴുമാസം കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഫോമ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കണ്വന്ഷന് റദ്ദാക്കപ്പെടുകയും മറ്റു സംഘടനകളില്‍ നിന്ന് വിഭിന്നമായി സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനും കഴിഞ്ഞു. അത് ഫോമയ്ക്ക് പ്രത്യക ഊര്‍ജം പകര്‍ന്നെന്ന് പറയാം. എല്ലാവരും പിന്നോട്ടുപോയപ്പോള്‍ സംഘടന ഒരുപടി മുന്നോട്ടു കുതിച്ചു.
ഫോമയുടെ പ്രവര്‍ത്തനങ്ങളെ കൊറോണ ഒരു രീതിയിലും ബാധിച്ചിട്ടില്ല. ടെക്നോളജിയുടെ സഹായത്തോടെ എല്ലാം ഏകോപിപ്പിച്ചു. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാനില്ലാത്തതുകൊണ്ട് കോറോണയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാന്‍ കഴിഞ്ഞു.
ഷിനു ജോസഫ്: ചൈനയിലും ഇറ്റലിയിലും കൊറോണ റിപ്പോര്‍ട്ട് ചെയ്തപ്പോഴും അമേരിക്കയില്‍ ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. വെറും വാര്‍ത്തയായി വായിച്ചു തള്ളിയ ഒന്ന് ന്യൂയോര്‍ക്കില്‍ എത്തിയതോടെ ഗൗരവം തിരിച്ചറിഞ്ഞു. എനിക്കവിടെ റീറ്റെയ്ല്‍ ബിസിനസുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍തന്നെ മുന്നറിയിപ്പൊന്നുമില്ലാതെ കട അടച്ചിടേണ്ട സാഹചര്യമുണ്ടായി. രണ്ടുമാസം അങ്ങനെ തുടര്‍ന്നതിന്റെ സാമ്പത്തിക നഷ്ടം വന്നു. ക്വാറന്റൈന് സ്റ്റൈലിലായി പിന്നീടുള്ള ജീവിതം.
രണ്ടു വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വര്‍ഷം വെറുതെ പോയല്ലോ എന്ന് പലരും സഹതാപത്തോടെ ചോദിക്കും. അവരോട് പറയാനുള്ളത് പ്രതിസന്ധികള്‍ ഫോമയെ കൂടുതല്‍ ശക്തരാക്കിയെന്നാണ്. കോവിഡ് രൂക്ഷമായപ്പോള്‍ അടിയന്തിരമായി എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുകയും ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയും ചെയ്തു. ഇതിലൂടെ ഓരോ കുടുംബങ്ങള്‍ക്കും ഓരോ വ്യക്തികള്‍ക്കും സഹായം എത്തിച്ചു. കൂടാതെ ഒറ്റപ്പെട്ട ആളുകള്‍ക്ക് സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ ഭക്ഷണവും ആവശ്യവസ്തുക്കളും എത്തിക്കാന്‍ ഏര്‍പ്പാടാക്കി.
സെപ്റ്റംബര്‍ അഞ്ചിന് നടത്തിയ ജനറല്‍ ബോഡിയില്‍ നാനൂറു പേരാണ് പങ്കെടുത്തത്. സൂമിലൂടെ ആദ്യമാണ് ഒരു ജനറല്‍ ബോഡി കൂടുന്നത്. പരിചയമില്ലാത്തവര്‍ക്ക് നാലാം തീയതി ട്രയലും നടത്തിയിരുന്നു. 150 ആളുകളാണ് ട്രയല്‍ മീറ്റില്‍ പങ്കെടുത്തത്. സംശയങ്ങളും ചോദ്യങ്ങളും അവര്‍ ചാറ്റ് ബോക്സില്‍ പങ്കുവയ്ക്കുകയും കൃത്യമായി അവയ്ക്ക് മറുപടി നല്‍കുകയും ചെയ്തു.
ഫോമയുടെ കണ്വന്ഷന് എന്തിനാണ് ?
ഫിലിപ്പ് ചാമത്തില്‍: മലയാളികളുടെ ഒത്തുചേരലാണ് ലക്ഷ്യം. രാഷ്ട്രീയക്കാരെയോ മന്ത്രിമാരെയോ കൊണ്ടുവാരാനല്ല ആലോചിച്ചത്. ജനകീയ കണ്‍വന്‍ഷനാണ് വേണ്ടത്. ജന്മനാടുമായുള്ള ബന്ധം അറ്റുപോകാതിരിക്കാന്‍ ഇങ്ങനെ ഒത്തുചേരുന്നതിലൂടെ സാധിക്കും. അമേരിക്കയില്‍ വളരുന്ന കുട്ടികള്‍ക്കും അതില്‍ പങ്കെടുക്കുന്നത് കുളിര്മയുള്ള അനുഭവമായിരിക്കും.
അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയെക്കുറിച്ച് കേരളത്തിലുള്ളവര്‍ക്കും മറ്റു നാടുകളിലെ മലയാളികള്‍ക്കും ബോധവല്‍ക്കരണം നല്‍കുകയാണ് കണ്വന്ഷന് നടത്തുന്നതിന്റെ ഒരു ഉദ്ദേശ്യം.
തിരുവല്ലയ്ക്കടുത്ത് പ്രൗഢ ഗംഭീരമായ കേറള കണ്വന്ഷന് അരങ്ങേറിയിരുന്നു. മൂന്ന് ദിവസങ്ങള്‍ നീണ്ടു നിന്ന കണ്‍വന്‍ഷനില്‍ ഫോമാ വില്ലേജ് നിവാസികള്‍ക്കൊപ്പം ഒരു ദിവസവും രണ്ട് ദിനങ്ങള്‍ ലേക്ക് പാലസ് റിസോര്‍ട്ടിലുമായി ഭംഗിയായി നടന്നു.
ഈ ജൂലൈ ആറ് മുതല്‍ പത്തു വരെ റോയല്‍ കരീബിയന്‍ എന്ന അത്യാഢംബര കപ്പലില്‍ അന്തര്‍ദ്ദേശീയ കണ്വന്ഷന് നടത്താനിരുന്നതാണ്. എഴുന്നൂറിലധികം ആളുകള്‍ ഇതില്‍ പങ്കെടുക്കാന്‍ പണമടച്ച് ബുക്ക് ചെയ്തിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അത് റദ്ദാക്കുകയും പണം തിരികെ കൊടുക്കുകയും ചെയ്തു.
ചാരിതാര്‍ഥ്യം തോന്നിയ നിമിഷങ്ങള്‍
ഫിലിപ്പ് ചാമത്തില്‍: ഫോമയൊരു സുദൃഡമായ കുടുംബമായി വളര്‍ന്നു കഴിഞ്ഞു. രൂപീകൃതമായതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പുരോഗതിയിലേക്ക് മാത്രമാണ് സംഘടന പോയിട്ടുള്ളത്. എനിക്ക് മുന്പുള്ളവര് പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവന്നതിനെ ഇനിയും മുകളില്‍ എത്തിക്കാനുള്ള ശ്രമത്തില്‍ വിജയിച്ചതായി ഉറപ്പുണ്ട്. ഇനി വരുന്നവരും അതുതന്നെ ചെയ്യുമെന്ന വിശ്വാസവും. കഴിഞ്ഞ കാലങ്ങളില്‍ ഫോമയുടെ ഭരണസാരഥ്യം വഹിച്ചവരെ ആദരിക്കാന്‍ കഴിഞ്ഞതും വലിയ സന്തോഷമാണ്. പ്രളയനാന്തര പ്രവര്‍ത്തനങ്ങളിലും ഫോമ വില്ലേജ് പദ്ധതിയിലും സംതൃപ്തനാണ്.
ഫോമയ്ക്കൊരു സബ്സിഡിയറി ഓര്ഗനൈസേഷന് തുടങ്ങാന്‍ സാധിച്ചു. ഇരുന്നൂറോളം വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികളെ ഏകോപിപ്പിച്ച് ഫോമ സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു. യുവജനങ്ങള്‍ സജീവമായി തന്നെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. കൊറോണ വന്നപ്പോഴാണ് ഒരു ഇടവേള ഉണ്ടായത്. അമേരിക്കയിലെ എല്ലാ യൂണിവേഴ്സിറ്റികളിലെയും മലയാളി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നൊരു സ്വപ്ന പദ്ധതിയാണ് മനസ്സില്‍.
ശ്രീമതി. രേഖ നായരുടെ നേതൃത്വത്തില്‍ ഫോമയുടെ വിമന്‍സ് ഫോറവും നന്നായി മുന്നോട്ടു പോകുന്നുണ്ട്. 60 നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അന്‍പതിനായിരം രൂപ വീതമുള്ള സ്കോളര്‍ഷിപ് പ്രോജക്ട് ആരംഭിച്ചു. ഇവര്‍ രണ്ടാം പ്രളയത്തില്‍ ഏഴു ലക്ഷം രൂപ സ്വരൂപിച്ചു. ഫണ്ട് കൈമാറ്റം കൊറോണമൂലം നടന്നില്ല.
ജോസ് എബ്രഹാം: പ്രളയത്തില്‍ സ്വന്തം കൂര നഷ്ടപ്പെട്ടവര്‍ ഫോമാ വില്ലേജില്‍ അവര്‍ക്കായുള്ള സ്വപ്ന ഭവനത്തിന്റെ പണി നടക്കുന്നത് നോക്കിനിന്നപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു അനുഭൂതി ഉണ്ടായി. ഇതിന്റെ ഭാഗമാകാന്‍ നിയോഗം ഉണ്ടായതില്‍ ചാരിതാര്‍ഥ്യം തോന്നി.
ഷിനു ജോസഫ്: കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ഫോമയുടെ നേതൃത്വത്തില്‍ നിര്‍ധന രോഗികള്‍ക്ക് സര്‍ജറി നടത്തി. അവരെക്കാണാന്‍ നേരിട്ട് ചെന്നപ്പോള്‍ കണ്ണുകളില്‍ കണ്ട സന്തോഷവും നമ്മളോടുള്ള സ്നേഹവും വിലമതിക്കാനാവാത്ത അനുഭവമാണ്
ഫോമയുടെ ഭാവി എങ്ങനെ കാണുന്നു?
ജോസ്: ഫോമയുടെ ഇന്നത്തെ യുവജനങ്ങള്‍ വളര്‍ന്ന് അമേരിക്കയിലെ ഇലക്ടഡ് ഒഫീഷ്യല്‍സ് ആകണമെന്നാണ് ആഗ്രഹിക്കുന്നത്. നമ്മളില്‍പ്പെട്ട ഒരാള്‍ പ്രസിഡന്റ് ആകുന്ന കാലം വരെ സ്വപ്നം കാണുന്നുണ്ട്. ഫോമാ യുവജനങ്ങള്‍ക്ക് ക്യാംപെയിന് സംഘടിപ്പിക്കുകയും സെനറ്റര്‍ പോലെ അമേരിക്കയില്‍ ഉന്നത പദവി അലങ്കരിക്കുന്ന ഇന്ത്യക്കാരുമായി സംവാദം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതില്‍ പങ്കെടുത്തതോടെയാണ് രാഷ്ട്രീയത്തില്‍ വരേണ്ട ആവശ്യകത മലയാളികള്‍ക്ക് മനസിലായത് തന്നെ. അറുപതുകളില്‍ കുടിയേറിയ മലയാളികള്‍ മുതല്‍ ന്യൂ ജെന്‍ പിള്ളേരുവരെ സംഘടനയിലുണ്ട്. ഇന്ന് മൂന്നാം തലമുറയില്‍പെട്ടവര്‍ അമേരിക്കയുടെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് വരണം.
അഭിപ്രായം ഉണ്ടെങ്കിലേ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകൂ. അഭിപ്രായ സമന്വയമാണ് ഒരു പ്രോജക്ടിലേക്ക് എത്തിക്കുന്നത്. അത് തീരുമാനിച്ചാല്‍ ആരുടെ ആശയമാണെന്നോ ആര്‍ക്ക് പേര് കിട്ടുമെന്നോ അംഗങ്ങളില്‍ ആരും ചിന്തിക്കാറില്ല. ഏല്പിച്ച സമയത്ത് കാര്യങ്ങള്‍ വൃത്തിയായി തന്നെ ചെയ്യും.
കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാതെ സംഘടനയ്ക്കായി പ്രവര്‍ത്തിക്കേണ്ടി വരും. മറ്റു ജോലിയില്‍ നിന്ന് ലഭിക്കുന്നതുപോലെ ഇതിന് ശമ്പളമില്ല. സ്വന്തം പോക്കറ്റില്‍ നിന്ന് ചിലവഴിക്കേണ്ടിയും വരും. ശമ്പളം നല്കുന്ന ഒരു കാലം വരുമായിരിക്കും. എല്ലാക്കാലവും ഈ തസ്തികയില്‍ തുടരാമെന്ന് കരുതിയല്ല ആരും ഇതിന്റെ ഭാഗമാകുന്നത്. പുതിയ ആളുകള്‍ വരുമ്പോള്‍ പുതിയ ആശയങ്ങളും ഉണ്ടാകും.
ഷിനു: എട്ട്- പത്ത് കൊല്ലമായി ഫോമയിലുണ്ട്. ഇതുവരെ ഇട്ടെറിഞ്ഞ് പോകാന്‍ തോന്നിയിട്ടില്ല. സംഘടനയോട് കൂറുള്ള ആര്‍ക്കും അതിന് സാധിക്കില്ല. എഴുപത്തിയഞ്ച് സംഘടനകള്‍ ഏകോപിപ്പിച്ചാണ് ഫോമ പ്രവര്‍ത്തിക്കുന്നത്. ഇതുവരെയുള്ള അനുഭവസമ്പത്തുവച്ച് ഇനി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എന്തെങ്കിലും സംശയങ്ങള്‍ തോന്നിയാല്‍ ഉപദേശം കൊടുത്തുകൊണ്ട് ഇവിടെ കാണും. ഒരിക്കലും അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ല. പിന്തുണ കൊടുക്കുക മാത്രമാണ് ലക്ഷ്യം. സംഘടനയുടെ നന്മയാണ് ആഗ്രഹിക്കുന്നത്.
see also
ഫോമായുടെ സാരഥികൾ പ്രവാസി ചാനലിൽ മനസ്സു തുറക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല