Image

നയങ്ങള്‍ വ്യക്തമാക്കി അനിയന്‍ ജോര്‍ജും ഡോ. തോമസ് കെ. തോമസും (ട്രമ്പും ബൈഡനും ഇവരെ കണ്ടു പഠിക്കട്ടെ)

Published on 16 September, 2020
നയങ്ങള്‍ വ്യക്തമാക്കി അനിയന്‍ ജോര്‍ജും ഡോ. തോമസ് കെ. തോമസും (ട്രമ്പും ബൈഡനും ഇവരെ കണ്ടു പഠിക്കട്ടെ)
അമേരിക്ക ഇലക്ഷന്റെ ചൂടിലാണ്. ട്രംപും ബൈഡനും രാജ്യത്തെ പ്രഥമ പദവിക്ക് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും തേജോവധം ചെയ്ത് അവനവന്‍ കേമനാണ് എന്ന് വരുത്താനുള്ള തീവ്ര ശ്രമത്തിലാണ്. 

ഇതില്‍ നിന്ന് വളരെ വ്യത്യസ്തമായി ഫോമയുടെ അമരത്തേക്ക് വളരെ സൗഹൃദപരമായാണ് അനിയന്‍ ജോര്‍ജും ഡോ. തോമസ് കെ. തോമസും മത്സരിക്കുന്നത് എന്നത് അമേരിക്കന്‍ മലയാളി സമൂഹം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. ഇരുവരുടെയും സ്തുത്യര്‍ഹമായ സേവനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അടുത്തറിയുന്നവര്‍ പ്രതീക്ഷിക്കുന്നത്. ഇരുവരും ജനസമ്മതരും സാമൂഹിക പ്രവര്‍ത്തനരംഗത്ത് സജീവമായ വ്യക്തിത്വങ്ങളുമാണ്. 

അന്യോന്യം വ്യക്തിഹത്യ നടത്തിയാല്‍ നിമിഷാര്‍ദ്ധത്തില്‍ ലോകമറിയുന്ന ഈ കാലയളവില്‍ കമ്മ്യൂണിറ്റിക്കു വേണ്ടി കാഴ്ചവച്ച കാര്യങ്ങളെ പരസ്പര ബഹുമാനത്തോടെ കണ്ട് ആര് ജയിച്ചാലും അത് ജനനന്മയ്ക്കെന്നു പറയുകയാണ് ഇവര്‍. സ്ഥാനമാനങ്ങള്‍ക്കപ്പുറം ഫോമാ എന്ന സംഘടനയെയും അമേരിക്കന്‍ മലയാളികളെയും നെഞ്ചോടു ചേര്‍ക്കുന്ന ഇവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാം ..

പ്രവാസി ചാനലിനു വേണ്ടി ഇരുവരും തമ്മിലുള്ള സംവാദം മോഡറെറ്റ് ചെയ്തത് ഇമലയാളി-പ്രവാസി ചാനല്‍ സാര്‍ഥി സുനില്‍ ട്രൈസ്റ്റാര്‍.

അമേരിക്കയില്‍ വന്നതിനു ശേഷമുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ?

അനിയന്‍ ജോര്‍ജ്: 
നാട്ടിലായിരുന്നപ്പോഴും അമേരിക്കയില്‍ എത്തിയപ്പോഴും എന്റെയുള്ളില്‍ ഒരു സാമൂഹികപ്രവര്‍ത്തകന്‍ ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. 1992 ല്‍ അമേരിക്കയില്‍ എത്തിയ ശേഷം ഞാന്‍ കാഴ്ചവച്ചത് നാട്ടില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമാണ്, തുടക്കമല്ല. വീട്ടില്‍ മാത്രം ഒതുങ്ങുന്ന ജീവിതം എനിക്ക് ഒരുകാലത്തും സങ്കല്പിക്കാന്‍ കഴിയില്ല. കുടുംബത്തിന് ഒരിക്കലും പരിഗണന കൊടുക്കാതിരുന്നിട്ടില്ല. മകന്‍ ജനിച്ച ശേഷം സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ ജോലിയുമായി മുന്നോട്ടു നീങ്ങി. മുഴുനീള സാമൂഹിക പ്രവര്‍ത്തനത്തിന് പറ്റിയ സാഹചര്യം വന്നു ചേര്‍ന്നത് 2002 ലാണ്. ന്യൂജേഴ്സിയിലുള്ള ജേക്കബ് കുര്യാക്കോസാണ് കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗിനു ക്ഷണിക്കുന്നത്. അദ്ദേഹം വിളിച്ചതുകൊണ്ട് കൂടെ പോയി എന്നല്ലാതെ അതിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് എന്നെ നിയമിക്കുമെന്ന് സ്വപ്നത്തില്‍പ്പോലും ചിന്തിച്ചിരുന്നില്ല. ജേക്കബേട്ടനോടുള്ള സ്‌നേഹബന്ധം കൊണ്ട് അതില്‍ നിന്ന് ഒഴിയാന്‍ കഴിയാതെ വന്നത് ഒരു നിയോഗമായി ഇപ്പോള്‍ തോന്നുന്നു. അതാണ് സത്യത്തില്‍ അമേരിക്കയിലെ എന്റെ സാമൂഹികജീവിതത്തിലെ വഴിത്തിരിവ് . പിന്നീട് 2004 ല്‍ പ്രസിഡന്റ് സ്ഥാനത്തെത്തി.

അന്ന് സ്റ്റേജില്‍വച്ച് ഇപ്പോള്‍ പ്രവാസി ചാനലിന്റെ എം.ഡി ആയിരിക്കുന്ന സുനില്‍ ഒരു പ്രവചനം നടത്തിയത് ഞാന്‍ ഇടയ്ക്ക് ഓര്‍ക്കാറുണ്ട്. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുദീര്‍ഘമായ സേവനം കാഴ്ചവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ സത്യമായി. പി. ടി.ചാക്കോ മലേഷ്യയുടെ നാടക ട്രൂപ്പില്‍ മൂന്നു നാല് നാടകങ്ങളില്‍ ശ്രദ്ധേയമായ റോളുകള്‍ ചെയ്ത് സാംസ്‌കാരിക വലയത്തിലും ബന്ധങ്ങള്‍ ഉടലെടുത്തു.

ജോയ് ചെമ്മാച്ചലുമായി ഫൊക്കാന്‍ ജനറല്‍ സെക്രട്ടറിയായി മത്സരിക്കാന്‍ അവസരം ഒരുങ്ങിയത് നല്ലൊരു അനുഭവമായിരുന്നു. സുഹൃത്തുക്കളുടെ നിര്‍ബന്ധം കൊണ്ടാണ് അമേരിക്കയില്‍ അത്രമാത്രം ബന്ധങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് ജോയിയെപ്പോലെ പ്രഗത്ഭനായ വ്യക്തിക്കെതിരെ ഫൊക്കാനയില്‍ മത്സരിച്ചത്. ഞങ്ങള്‍ അമേരിക്കയിലെ എല്ലാ സംഘടനകളിലും നേരിട്ടുപോയി സ്‌നേഹബന്ധം പുതുക്കി വോട്ടഭ്യര്‍ത്ഥിച്ചു. 400 ല്‍പരം ഡെലിഗേറ്റുകള്‍ വോട്ട് ചെയ്തിരുന്നു. അങ്ങനെ നടന്ന ഇലക്ഷനില്‍ 116 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മത്സരത്തില്‍ എതിരാളിയായിരുന്ന ജോയി ചെമ്മാച്ചലുമായി അന്ന് തുടങ്ങിയ സൗഹൃദം അദ്ദേഹത്തിന്റെ മരണം വരെ വളരെ ദൃഢമായി തുടരാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു.

അതിനുശേഷം ഫൊക്കാനയില്‍ ആ ഇലക്ഷനെതിരെ കോടതിവിധി വന്നു. കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സമയമാണെന്ന് ഓര്‍ക്കണം. അതാണ് ഫോമയെന്ന പുതിയ സംഘടനയുടെ രൂപീകരണത്തിന് വഴിവച്ചത്.

ആയിരത്തോളം പേര് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും നടത്താനുള്ള വേദിയുടെ ബുക്കിങ്ങും എല്ലാം കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായ തിരിച്ചടി. അന്ന് ഫൊക്കാനയില്‍ ഉണ്ടായിരുന്ന നാല്പത്തിനാല് ഓര്‍ഗനൈസേഷനുകളില്‍ നാല്പതെണ്ണവും ഫോമയുടെ കുടക്കീഴില്‍ അംഗത്വമെടുത്തത് വലിയ ചാരിതാര്‍ഥ്യം തോന്നിയ അനുഭവമാണ്. അംഗസംഘടനകളുടെ പ്രസിഡന്റുമാരും സെക്രട്ടിമാരുമായി എനിക്കുണ്ടായിരുന്ന ഊഷ്മള ബന്ധത്തിന്റെ പ്രതിഫലനമായിരുന്നു ആ പിന്തുണ.

ഏതു ഉറക്കത്തിലും ഫ്‌ളോറിഡയിലെയോ മറ്റേതു സ്ഥലത്തെയോ സംഘടനയുടെ തലപ്പത്തുള്ളവരുടെ ഫോണ്‍ നമ്പറോ ഇമെയില്‍ ഐഡിയോ ചോദിച്ചാല്‍ എനിക്കറിയാമായിരുന്നു. അത്ര ഗാഢമായ സൗഹൃദം ഓരോരുത്തരുമായും വച്ചുപുലര്‍ത്താന്‍ സാധിച്ചു. കണ്‍വന്‍ഷനില്‍ എല്ലാവരും ഒന്നടങ്കം ആവശ്യപ്പെട്ടതു കൊണ്ട് ഫോമയുടെ ഫൗണ്ടിങ്ങ് സെക്രട്ടറിയായി. രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം പ്രസിഡന്റ് ശശിധരന്‍ നായരും സെക്രട്ടറിയായി ഞാനും അടങ്ങുന്ന ടീം തന്നെ തുടരാന്‍ നിര്‍ബന്ധമുണ്ടായിട്ടും ഞങ്ങള്‍ സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു.

രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതിയ ആളുകള്‍ പുതിയ ആശയങ്ങളുമായി കടന്നുവരട്ടെ എന്ന് തീരുമാനിച്ചത് എന്തുകൊണ്ടും ഫോമയെ വളര്‍ത്തിയിട്ടേ ഉള്ളു എന്ന് കാലം തെളിയിച്ചു. ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, ജോര്‍ജ് മാത്യു, ആനന്ദന്‍ നിരവേല്‍, ബെന്നി വാച്ചാച്ചിറ, ഫിലിപ് ചാമത്തില്‍ എന്നിങ്ങനെ പുതിയ ആളുകള്‍ കടന്നു വരികയും കമ്മിറ്റികള്‍ രൂപപ്പെടുകയും ചെയ്ത് ഫോമാ ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കൊത്ത് ചിറകുവിരിച്ചു പറന്നുയര്‍ന്നു.

ഇതിനിടയില്‍ ഫോമയുടെ ഓരോ പ്രസിഡന്റുമാരും എന്നെ ഏല്പിച്ച ദൗത്യങ്ങള്‍ ഭംഗിയായി നിറവേറ്റി. ഫിലാഡല്‍ഫിയയില്‍ നടന്ന കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചു. ബെന്നി വാച്ചാച്ചിറയുടേ കാലഘട്ടത്തില്‍ ഇലക്ഷന്‍ ചെയര്‍മാന്‍ ആയിരുന്നു. ഇത്തവണ ഫിലിപ്പ് ചാമത്തില്‍ ഏല്‍പ്പിച്ച പ്രോഗ്രാമായിരുന്നു ഫോമാ വില്ലേജ് എന്ന സ്വപ്നം. അത് സാക്ഷാത്കരിക്കുന്നതിനും പങ്കുചേര്‍ന്നു.

എന്നെ ഒരുകാര്യം ഏല്‍പ്പിച്ചാല്‍ അതിനോട് നൂറുശതമാനം നീതിപുലര്‍ത്തുമെന്ന് എല്ലാവര്‍ക്കും വിശ്വാസമുണ്ട്. അതൊരിക്കലും തെറ്റിച്ചിട്ടില്ല. കേരള ചേംബര്‍ ഓഫ് കോമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന വ്യവസായികളുടെ സംഘടനയുടെ പ്രസിഡന്റ് പദവിയും ഇതിനിടയില്‍ വഹിച്ചു. ഇപ്പോള്‍ അതിന്റെ ചെയര്‍മാന്‍ സ്ഥാനത്തു കാലാവധി പൂര്‍ത്തീകരിക്കുന്നു.

തോമസ് തോമസ്:
ദേവസം ബോര്‍ഡ് കോളജില്‍ കെ എസ് യു വിന്റെ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി. ആദ്യമായി കെഎസ്. സി സ്ഥാപിച്ചു. പിന്നീട് യൂത്ത് ഫ്രണ്ടിന്റെ കടുത്തുരുത്തി മണ്ഡലം പ്രസിഡന്റായി. എഞ്ചിനീറിങ്ങിന് മദ്രാസില്‍ പോയി. അവിടെ നിന്നാണ് കാനഡയിലെത്തുന്നത്.

ഞാന്‍ വരുന്ന സമയത്ത് കാനഡയില്‍ അധികം മലയാളികളില്ല. ടൊറാന്റോ മലയാളി സമാജം എന്നൊരു അസോസിയേഷന്‍ മാത്രമേ അന്നുള്ളു. ആ സമാജത്തില്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനം കാഴ്ചവച്ചാണ് മുന്നോട്ടു വന്നത്. 1990 ലെ ഒര്‍ലാന്‍ഡോ ഫൊക്കാനാ കണ്‍വന്‍ഷനില്‍ വച്ച് എന്നെ ഫൊക്കാനയുടെ ട്രഷററായി തെരഞ്ഞെടുത്തു. 1992 ല്‍ വാഷിംഗ്ടണില്‍വച്ച് ഫൊക്കാനയുടെ പ്രസിഡന്റായി.

ചരിത്രത്തില്‍ തങ്കലിപികളില്‍ കുറിക്കേണ്ട ഒന്നാണ് അന്ന് അരങ്ങേറിയ കണ്‍വന്‍ഷന്‍. പിന്നീട് കൂടുതല്‍ മലയാളികള്‍ കാനഡയില്‍ വരികയും പുതിയ സംഘടനകള്‍ രൂപപ്പെടുകയും ചെയ്തു. കനേഡിയന്‍ മലയാളി അസോസിയേഷന്‍ അങ്ങനെ രൂപംകൊണ്ട സംഘടനയാണ്. ഇന്നതില്‍ 880 ആക്ടിവ് മെംബേര്‍സ് ഉണ്ട്. ആ അസോസിയേഷനാണ് എക്കാലവും ഫോമയിലും ഫൊക്കാനയിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നത്.

ഞാന്‍ പ്രസിഡന്റ് ആയിരിക്കെ കണ്‍വന്‍ഷന്‍ നടത്തിയപ്പോള്‍ കാനഡയിലെ 23 അംഗങ്ങങ്ങളാണ് ഉണ്ടായിരുന്നത്. ഫോമ തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ അതിലൊരു അംഗവും ആര്‍ വി. പി യുമാണ്. ഫോമ എന്താണെന്ന് കനേഡിയന്‍ മലയാളി അസോസിയേഷന് മാത്രമേ വ്യക്തമായ ധാരണ ഉള്ളു. ഇപ്പോള്‍ ഫോമയ്ക്ക് കാനഡയില്‍ നിന്ന് മൂന്ന് അസോസിയേഷനുകളുടെ പിന്തുണയുണ്ട്. കാനഡയില്‍ നാല്പതിലധികം അസോസിയേഷനുകളുണ്ട്.

ഏത് മലയാളിയും എത്താന്‍ കൊതിക്കുന്ന രാജ്യമായി കാനഡ മാറി. കോവിഡിന്റെ പശ്ചാത്തലത്തില്‍ എന്റെയറിവില്‍ കാനഡയുടെ പ്രധാനമന്ത്രി മാത്രമാണ് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഏഴു മാസമായി രണ്ടായിരം ഡോളര്‍ വീതം നല്‍കിവരുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും ഈ ആനുകൂല്യം നല്‍കുന്നുണ്ട്.

ഇവിടത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും എനിക്ക് നല്ല ബന്ധമുണ്ട്. 'പനോരമ ഇന്ത്യ' എന്ന പേരില്‍ കോണ്‍സുലേറ്റുമായി പ്രവര്‍ത്തിക്കുന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ഞാന്‍.

രാഷ്ട്രീയരംഗത്തും 1985 മുതല്‍ വ്യക്തമായ സാന്നിദ്ധ്യമുണ്ട്. വെള്ളക്കാര്‍ക്കെതിരെ മത്സരിക്കുമ്പോള്‍ മറ്റു മലയാളികളുടെ കൂടി അഭിമാനം എന്നിലൂടെ ഉയര്‍ന്നു എന്ന ചാരിതാര്‍ഥ്യമുണ്ട്. എല്ലായ്‌പ്പോഴും അന്‍പതുശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടി നിറമുള്ള വിജയം സ്വന്തമാക്കാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണ്.

മലയാളികള്‍ കൂടുതലായി ഇവിടത്തെ രാഷ്ട്രീയത്തില്‍ കഴിവുതെളിയിക്കണമെന്ന് എനിക്ക് അതിയായ മോഹമുണ്ട്. 13 പേരെ അങ്ങനെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയിട്ട് ഞാനും എന്റെ അനന്തിരവനുമേ വിജയിച്ചുള്ളു. ഇപ്പോള്‍ ലിബറല്‍ പാര്‍ട്ടിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

എന്നെ വിളിച്ചാല്‍ ആ കാര്യം സാധിക്കുമെന്ന വിശ്വാസം കമ്മ്യൂണിറ്റിയിലുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സുഖമില്ലാത്ത അച്ഛനെ കാണാന്‍ നാട്ടിലേക്ക് പോകാനുള്ള ആവശ്യവുമായി ഒന്‍പതാം തീയതി രാത്രി വിളിച്ചയാള്‍ക്ക് പിറ്റേ ദിവസം ടിക്കറ്റു സഹിതം എല്ലാം റെഡിയാക്കി നല്‍കിയത് അതിനൊരു ഉദാഹരണമാണ്. ഞങ്ങളുടെ വീടിനെ പറയുന്നത് തറവാടെന്നാണ്. ആര്‍ക്കും ഏതാവശ്യവുമായും അവിടേക്ക് കയറിവരാം. നിറഞ്ഞമനസോടെ അല്ലാതെ ഒരാള്‍ക്കും മടങ്ങേണ്ടി വന്നിട്ടില്ല.

സമൂഹവുമായി നമ്മള്‍ അടുത്തിടപഴകുമ്പോള്‍ അവരുടെ കാര്യങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ ഒക്കെയാണ് രാഷ്ട്രീയരംഗത്ത് ശോഭിക്കാന്‍ കഴിയുന്നത്.

മത്സരിക്കാനുള്ള സമയമായെന്ന് തോന്നിയത് ഇപ്പോഴാണോ?

അനിയന്‍: 
ഫോമയുടെ രൂപീകരണം മുതല്‍ പന്ത്രണ്ടു വര്‍ഷങ്ങളായി ഞാന്‍ അതിന്റെ കൂടെയുണ്ട്. സ്ഥാനമാനങ്ങള്‍ ഒരിക്കലും മോഹിച്ചിട്ടില്ല. മകന്‍ നിയമ ബിരുദം പൂര്‍ത്തിയാക്കി ലക്ഷ്യ സ്ഥാനത്ത് എത്തിയ ശേഷമേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കൂ എന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു.

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ട് വൈകാതെ തന്നെ കോവിഡ് മഹാമാരി ലോകത്തെ നടുക്കി. അമേരിക്കന്‍ മലയാളികള്‍ക്ക് സഹായം എത്തിക്കുന്നതിന് ഫോമയും ഫൊക്കാനയും വേള്‍ഡ് മലയാളി കൗണ്‍സിലും നഴ്‌സസിന്റെ സംഘടനയായ നൈനയും ഡോക്ടര്‍സിന്റെ സംഘടനയായ എ. കെ എം ജിയും എല്ലാം ചേര്‍ന്ന് സംയുക്തമായി മലയാളി ഹെല്പ് ലൈന്‍ ഫോറം തുടങ്ങി.

സംഘടനയുമായി പ്രവര്‍ത്തിച്ച പലരും കോവിഡിന്റെ പിടിയില്‍ മരണപ്പെട്ടപ്പോള്‍ കുടുംബങ്ങള്‍ക്ക് സാന്ത്വനം പകരാന്‍ തീരുമാനിക്കുകയുണ്ടായി. സംസ്‌കാര ശുശ്രൂഷയില്‍ പോലും അഞ്ച് പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ലെങ്കിലും അര്‍ഹിക്കുന്ന അന്ത്യാഞ്ജലി നല്‍കി. അഞ്ഞൂറില്പരം ആളുകള്‍ക്ക് കയറാവുന്ന സൂം അക്കൗണ്ട് എടുത്തുകൊണ്ട് ബന്ധുമിത്രാദികളെയും ബിഷപ്പുമാരെയും മതനേതാക്കളെയും പങ്കെടുപ്പിച്ചു പ്രാര്‍ഥനകള്‍ നടത്തി. അഭൂതപൂര്‍വമായ പിന്തുണയാണ് അമേരിക്കന്‍ മലയാളികള്‍ തന്നത്. ലോക്ഡൗണില്‍ മനസിന്റെ ആരോഗ്യം ഉദ്ദേശിച്ച് യോഗാ ക്ലാസും, കുട്ടികള്‍ക്ക് ക്വിസ് പോലെ വിവിധ മത്സരങ്ങളും ഏര്‍പ്പാടാക്കി. സാന്ത്വന സംഗീതം എന്ന പേരില്‍ എല്ലാ ഞായറാഴ്ചയും അമേരിക്കയിലെ ഗായകരെ അണിനിരത്തി സംഗീതപരിപാടിയും നടത്തുന്നുണ്ട്.

തോമസ് തോമസ്: 
എത്രയോ മുന്‍പ് പ്രസിഡന്റ് കാന്‍ഡിഡേറ്റ് ആയ വ്യക്തിയാണ് ഞാന്‍. പലരുടെയും ആഗ്രഹം കണ്ട് വഴിമാറി കൊടുത്തതാണ്. ഇത്തവണ പിന്മാറില്ലെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. കാനഡയിലെ മലയാളികള്‍ക്ക് ഫോമാ എന്താണെന്ന് മനസ്സിലാകണമെങ്കില്‍ അവിടെ നിന്നുതന്നെ ഒരാള്‍ രംഗത്തുവരണം. അമേരിക്കയില്‍ നിന്ന് പല പ്രസിഡന്റുമാര്‍ ഉണ്ടായിട്ടും അത് നടന്നിട്ടില്ല. ആ ഉദ്ദേശത്തോടെയാണ് ഇറങ്ങിത്തിരിച്ചത്. 2022 ല്‍ ഫോമയുടെ കുടക്കീഴില്‍ ഒരു നൂറ് അസോസിയേഷനുകള്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് നീങ്ങുന്നത്.

കാനഡ വളരെ വലിയ രാജ്യമാണ്. ഈസ്റ്റേണ്‍ കാനഡയില്‍ നിന്ന് വെസ്റ്റേണ്‍ കാനഡയിലേക്ക് ആറ് മണിക്കൂറിന്റെ വ്യത്യാസമുണ്ട്. നാഷണല്‍ കമ്മിറ്റിയിലേക്ക് ആരും വരാറില്ല.


ഫോമാ പ്രസിഡന്റ് ആയാല്‍

തോമസ് തോമസ്: 
യുവാക്കളെയും സ്ത്രീജനങ്ങളെയും ഈ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിനായിരിക്കും എന്റെ പ്രഥമ പരിഗണന. അവര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം മുന്‍പ് കൊടുത്തിട്ടില്ലെന്ന് എനിക്ക് തോന്നുന്നു. 12 റീജിയനുകളില്‍ ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റികളിലോ നാഷണല്‍ കമ്മിറ്റികളിലോ എത്ര വനിതകളും യുവാക്കളും ഉണ്ടെന്ന് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. വനിതാ റെപ്രെസെന്ററ്റീവ് ആയി മൂന്ന് പേരും യൂത്ത് റെപ്രസന്റേറ്റീവ് ആയിട്ട് മൂന്നു പേര് എന്നിങ്ങനെ പേരിനു കൊടുത്തതുകൊണ്ട് ആയില്ല. 12 റീജിയനിലും രണ്ട് എക്‌സിക്യൂട്ടീവ് മെംബേര്‍സ് വീതമുണ്ട്. അതിലൊരാള്‍ വനിത ആയിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജാതിയോ മതമോ മറ്റു വിവേചനങ്ങളോ സംഘടനയില്‍ ഉണ്ടാകരുതെന്നും നഴ്സസിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും കരുതുന്നു. ഇതൊക്കെ ശ്രദ്ധിച്ചാല്‍ ഫൊക്കാനയ്ക്കുണ്ടായപോലെ ഉള്ള തകര്‍ച്ചയും വീഴ്ചയും ഫോമയ്ക്ക് ഉണ്ടാകാതെ രക്ഷിക്കാന്‍ കഴിയും.

എല്ലാ റീജിയനുകളിലും നാഷണല്‍ എക്‌സിക്യൂട്ടീവ് നടത്താനും വ്യവസായികള്‍ക്ക് പിന്തുണ നല്‍കാനും പദ്ധതിയുണ്ട്. ഇന്റര്‍നാഷണല്‍ ലെവലില്‍ എക്‌സ്‌പോ സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്. അമേരിക്കയിലെയും കാനഡയിലെയും ഇന്ത്യയിലെയും വ്യവസായികളെ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം.

നിലവിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ശ്രമിച്ചുകൊണ്ടേയിരിക്കും. ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷനുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇമ്മിഗ്രേഷനുമായി ബന്ധപ്പെട്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും അവരെ സംഘടനയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നത് ഫോമയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് വിശ്വാസമുണ്ട്. കമ്മ്യൂണിറ്റിയിലുള്ളവര്‍ക്ക് വേണ്ടി ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റ് തുടങ്ങുന്നതിനെക്കുറിച്ച് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അതും പ്രാവര്‍ത്തികമാക്കും

അനിയന്‍: തുറന്ന മനസ്സുമായിട്ടാണ് ഈ രണ്ടുവര്‍ഷക്കാലം ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാറ്റിവയ്ക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഫോമാ എന്ന സംഘടന മലയാളികളുടെ ഏറ്റവും ശക്തമായ സംഘടനയാണെന്ന് അമേരിക്കയിലും കാനഡയിലുമുള്ള മലയാളികള്‍ക്ക് ബോധ്യപ്പെടുന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാണ് ആഗ്രഹിക്കുന്നത്.

ഏത് പ്രതിസന്ധി ഘട്ടത്തിലും ഫോമയില്‍ പറഞ്ഞാല്‍ പരിഹാരം ഉണ്ടാകുമെന്ന വിശ്വാസം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ശ്രമിക്കും. കോവിഡ് സൃഷ്ടിച്ചിരിക്കുന്ന ആഘാതത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്പ്പ് ശ്രമകരമാണ്. മാനസികവും സാമ്പത്തികവുമായ പിന്തുണ ആഗ്രഹിക്കുന്നവര്‍ക്ക് അത് നല്‍കാന്‍ ഫോമാ കൂടെ ഉണ്ടാകും. ജോലി നഷ്ടപ്പെട്ടവരും പഠനം പൂര്‍ത്തിയായി ജോലി അന്വേഷിച്ച് ലഭിക്കാത്തവരും നിരവധിയാണ്. ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിക്കുന്ന മാനസികാവസ്ഥ.

വലിയവരെന്നോ ചെറിയവരെന്നോ നോക്കാതെ മലയാളികളെല്ലാം തോളോടുതോള്‍ ചേര്‍ന്ന് നിന്നാല്‍ ഇതൊക്കെ അതിജീവിക്കാമെന്ന് എനിക്കുറപ്പുണ്ട്. ഫേസ് ടു ഫേസ് പരിപാടി സംഘടിപ്പിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് പരിഹാരം നിര്‍ദ്ദേശിക്കാനും ആലോചനയുണ്ട്. റീജിയനുകളെ ശക്തിപ്പെടുത്തിയാല്‍ ഫോമയും കരുത്താര്‍ജ്ജിക്കും.

'ഫോമാ ഹെല്പിങ്ങ് ഹാന്‍ഡ്സ്' എന്നൊരു ബൃഹത്തായ പദ്ധതി മനസ്സിലുണ്ട്. ഹെല്പിങ്ങ് ഹാന്‍ഡ്സ് നാട്ടിലുള്ള സഹോദരങ്ങളെ സഹായിക്കുന്ന പദ്ധതിയാണ്. ഉദാഹരണമായി നാട്ടില്‍ അപകടമരണത്തില്‍ അനാഥരാകുന്ന കുടുംബം അവരുടെ വില്ലേജ് ഓഫിസില്‍ പേര് നല്‍കിയാല്‍ പദ്ധതിയുടെ ഭാഗമായ അംഗങ്ങള്‍ക്ക് അത് കാണാന്‍ കഴിയും. അഞ്ച് ഡോളര്‍ മുതല്‍ അവര്‍ നല്‍കുന്ന ഉദാരമായ സംഭാവന എന്‍.ജി.ഓ വഴി ആവശ്യക്കാരില്‍ എത്തും.

കേരളത്തിലെ എല്ലാ ജില്ലകളിലെയും കലക്ടര്‍മാരുടെ സഹകരണത്തോടെയാണിത് . 'പ്രത്യാശ- യു എസ് എ' എന്നൊരു പ്ലാന്‍ കൂടിയുണ്ട്. കുടുംബ പ്രശ്‌നങ്ങള്‍ക്ക് മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ പരിഹാരം നല്‍കുകയുമാണ് അതിലൂടെ ഉദ്ദേശിക്കുന്നത്. ജോലി നഷ്ടപ്പെടുന്നതുപോലെ സാമ്പത്തിക പ്രശ്‌നം വരുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് സംഘാംഗങ്ങള്‍ ഡെപ്പോസിറ്റ് ചെയ്യുന്ന തുകയില്‍ നിന്ന് സഹായമായി നല്‍കുന്ന പദ്ധതിയും ഉള്‍പ്പെടുത്തും.

ഫോമാ ബിസിനസ് ചേമ്പറും സ്വപ്നപദ്ധതിയാണ്. അമേരിക്കയിലും കാനഡയിലുമുള്ള വ്യവസായികളെ കോര്‍ത്തിണക്കി അവരുടെ കോണ്‍ടാക്റ്റും അഡ്വര്‍ടൈസ്മെന്റും ഉള്‍പ്പെടുത്തി ഡയറക്ടറിയും ഫോമയുടേതായി ഇറക്കും. മാട്രിമോണിയല്‍ വെബ്‌സൈറ്റും കൊണ്ടുവരാന്‍ ആലോചനയുണ്ട്. യുവാക്കള്‍ക്ക് കരിയര്‍ സെമിനാറുകള്‍ സംഘടിപ്പിക്കാനും അവരുടെ ആശയങ്ങള്‍ ഉള്‍പ്പെടുത്താനും ശ്രമിക്കും. നിലവില്‍ സ്ത്രീ പ്രാതിനിധ്യം ഉള്ള സംഘടനയാണ് ഫോമയെങ്കിലും അതിനെ കൂടുതല്‍ ശക്തമാക്കും. എല്ലാ റീജിയനുകളിലും വനിതാ കമ്മിറ്റികള്‍ ഉണ്ട്. അവരാണ് സ്‌കോളര്‍ഷിപ്പുകളും മറ്റും നല്‍കിവരുന്നത്. 56 കുട്ടികള്‍ക്കാണ് രേഖ നായരുടെ നേതൃത്വത്തില്‍ സ്‌കോളര്‍ഷിപ് നല്‍കിയത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കൂടുതല്‍ പിന്തുണ വേണമെന്ന് തോന്നുന്ന നഴ്‌സിംഗ് രംഗത്ത് കൂടുതല്‍ ശ്രദ്ധ നല്‍കും.

ഫോമാ പൊളിറ്റിക്കല്‍ ഫോറവും ശാക്തീകരിക്കും. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മറ്റു അസോസിയേഷനുകളുമായി ചേര്‍ന്ന് മലയാളികള്‍ക്ക് പ്രശ്‌നപരിഹാരം ഉണ്ടാകുന്ന രീതിയില്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഫോമാ ഒപ്പം നില്‍ക്കും. ഈ രണ്ടുവര്‍ഷക്കാലം അമേരിക്കന്‍ മലയാളികളെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്നതിന് ജീവിതം മാറ്റി വയ്ക്കാനാണ് എന്റെ തീരുമാനം. വീട്ടില്‍ നിന്നും പൂര്‍ണ പിന്തുണയുണ്ട്. എന്തിനും സ്വാതന്ത്ര്യം അനുവദിച്ചുതന്നിരിക്കുകയാണ്.
നയങ്ങള്‍ വ്യക്തമാക്കി അനിയന്‍ ജോര്‍ജും ഡോ. തോമസ് കെ. തോമസും (ട്രമ്പും ബൈഡനും ഇവരെ കണ്ടു പഠിക്കട്ടെ)
Join WhatsApp News
Thomas Rajan 2020-09-16 00:55:50
അനിയൻ പിന്മാറി ചേട്ടനൊരവസരം കൊടക്കുന്നതു നല്ലതാണ് ചിന്തിക്കുക !!!
Vijay Kumar 2020-09-16 18:14:59
വൈരാഗ്യ ശത്രുത മനോഭാവം ഇല്ലാതെ സാഹോദര്യ സ്നേഹാദരവോടെ മത്സരിച്ചു ജയിക്കുന്ന ആൾ പ്രെസിടെൻറ്റും , മറ്റേ ആൾ വൈസ് പ്രെസിടെൻറ്റും ആയി അസ്സോസിയേഷെൻറ്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചാലും , മലയാളി സമൂഹം ഒറ്റകെട്ടായി സഹകരിച്ചു മാനവ ധർമത്തിന് വേണ്ടി പ്രവർത്തിച്ചാലും . ഒരു അപേക്ഷ മാത്രം ;
A Reader 2020-09-17 13:44:21
How dare you invoke Trump or Biden's name with these self-styled " leaders"? Enough of this nonsense.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക