കടിഞ്ഞാണില്ലാത്തൊരശ്വമായ് അതിവേഗം പായുന്നത് സ്വന്തം മനസ് തന്നെയാണ്. ഒരേ നിമിഷം നാം പോലുമറിയാതെ എവിടെയൊക്കെയോ നമ്മെ കൊണ്ടു പോകും. അതു ചിലപ്പോൾ ഓർമ്മകളുടെ പച്ചപ്പിലേക്കാകാം, അല്ലെങ്കിൽ മറക്കാൻ ശ്രമിക്കുന്ന കയ്പേറിയ നിമിഷങ്ങളിലേക്കാകാം, അതുമല്ലെങ്കിൽ പിറക്കാനിരിക്കുന്ന നാളെകളിലേയ്ക്കാകാം.
അതുപോലെ നമുക്ക് വായിച്ചെടുക്കാനാകാത്തത് മറ്റൊരാളുടെ മനസാണ്. കാപട്യവും ചതിയും നിറഞ്ഞ ഈ ലോകത്ത് ആരുടേയും മനസ് നമുക്ക് വായിച്ചെടുക്കാൻ സാധിക്കാതെ വരുന്നു.
ഒരാളുടേയും മനസ് വേദനിപ്പിക്കാതെ നമുക്ക് ജീവിക്കാൻ കഴിയണം. അതായിരിക്കട്ടെ ജീവിത മന്ത്രം....
" മനസേ, മടങ്ങി വരിക
എവിടേയ്ക്കാണീ യാത്ര
നീ എന്നോടരുൾക
മനസേ, മടങ്ങി വരിക....
നശ്വരമീ ഭൂമിയിൽ
ഏകാന്തപഥികരല്ലോ നാം
മനസേ, മടങ്ങി വരിക....
ദൃഷ്ടി പഥത്തിലെല്ലാം കാണ്മത്
മായയോ, മിഥ്യയോ, മനസേ
മാന്ത്രികക്കുതിരയായ് പായാതെ
വരികയെന്നരികിലായ്
മനസേ, മടങ്ങി വരിക......
മാന്ത്രികച്ചരടു വലിക്കുന്നു
എന്നുള്ളിലെവിടെയോ
തേങ്ങലുയരുന്നു, മനസേ പോരൂ
തിരികെയെന്നന്തരാത്മാവിൽ...
മനസേ, മടങ്ങി വരിക....