ഫോമ, കോവിഡ്കാല നിയമങ്ങൾ പാലിച്ചു സംഘടിപ്പിച്ച നാടകമേളയിൽ പങ്കെടുത്ത പതിനഞ്ചു നാടകങ്ങളിൽനിന്ന് മികച്ച നാടകമായി സജി സെബാസ്റ്റ്യനും കുടുംബവും അവതരിപ്പിച്ച "മൂന്നാം കണ്ണ്" തിരഞ്ഞെടുത്തു.
കോവിഡ്, മനുഷ്യൻ, ജീവിതശൈലി, ആരോഗ്യം, ആയുസ്സ് തുടങ്ങി അന്തർദ്ദേശീയ മാനങ്ങളുള്ള വിഷയങ്ങൾ തന്മയത്വത്തോടെ ആവിഷ്ക്കരിച്ച പ്രസ്തുത നാടകത്തിന്റെ രചന, സംവിധാനം, രംഗസംവിധാനം, പ്രകാശസംവിധാനം, വേഷം, ചമയം, നിർമ്മാണം എന്നിവ നിർവ്വഹിച്ചത് സജി സെബാസ്റ്റ്യനാണ്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും സജിയാണ്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സജിയുടെ ഭാര്യ രാഖി, മക്കളായ ഇവാൻ, സാഗർ, തേജ് എന്നിവരാണ്.
അമേരിക്കയിലെ മറ്റൊരു മലയാളി നാടകസംഘത്തിൻറെ ആവശ്യപ്രകാരം സജി വേഷമിട്ട "നാട്ട് വർത്തമാനം" എന്ന നാടകത്തിന് രണ്ടാം സമ്മാനവും ലഭിച്ചു. പ്രസ്തുത നാടകത്തിലെ മികച്ച അഭിനയത്തെ പരിഗണിച്ച് ജൂറിയുടെ പ്രത്യേക അവാർഡും സജിക്ക് ലഭിച്ചു.
മൂന്നാം കണ്ണിലെ അഭിനയത്തിന് സജിയുടെ മൂന്നാമത്ത മകൻ തേജിന് മികച്ച ബാലനടനുള്ള അവാർഡും ലഭിച്ചു. തമ്പി ആന്റണി, ജോയ് മാത്യു, ഹരീഷ് പേരടി, ജയൻ തിരുമന എന്നിവരായിരുന്നു വിധികർത്താക്കൾ.
കേരളത്തിലെ അറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനറായ വൈക്കം സ്വദേശി സജി സകുടുംബം അമേരിക്കയിലാണ്. അടുത്ത കാലത്താണ് അമേരിക്കയിലെ ഒരു ദേവാലയത്തിന്റെ അൾത്താരയുടെ രൂപകല്പന നിർവഹിച്ചത്.
എറണാകുളത്തെ നാടകക്കളരിയിലും വൈക്കം തിരുനാൾ സ്ഥിരം നാടകവേദിയിലും കുട്ടികളുടെ നാടകവേദിയിലും പ്രവർത്തിച്ചിട്ടുണ്ട്. വൈക്കത്തെ കലാപാരമ്പര്യമുള്ള കളത്തിപ്പറമ്പിൽ കുടുംബാംഗമാണ് സജി.