രണ്ട് വയസ്സന്മാരുടെ പിള്ളേര് കളി ആയിരുന്നു ആദ്യത്തെ പ്രസിഡൻഷ്യൽ ഡിബേറ്റ് എന്ന ഒറ്റ വാചകത്തിൽ പറയാം. എന്താണ് പറഞ്ഞതെന്ന് തന്നെ പലപ്പോഴും വ്യക്തമായില്ല.
ഉടക്ക് വർത്തമാനം പറയാൻ തന്നെയാണ് പ്രസിഡന്റ് ട്രംപ് വന്നതെന്ന് തുടക്കം മുതലേ വ്യക്തമായിരുന്നു. ബൈഡനാവട്ടെ പ്രസിഡന്റിനെ കോമാളി, നുണയൻ എന്നൊക്കെ വിശേഷിപിച്ചു. ഇടക്ക് കയറി ട്രംപ് പറഞ്ഞു കൊണ്ടിരുന്നപ്പോൾ 'വിൽ യു ഷട്ട് അപ്പ്' എന്ന പറയുകയും ചെയ്തു.
ഡിബേറ്റ് കഴിഞ്ഞയുടനെ സി.എൻ.എൻ. നടത്തിയ അഭിപ്രായ വോട്ടിൽ ബൈഡൻ ആണ് വിജയി എന്ന് കണ്ടു. മാധ്യമങ്ങൾ പക്ഷം പിടിച്ചാൽ അവരുടെ പോളുകൾക്ക് വിശ്വാസ്യത കുറയും എന്ന് തോന്നി.
എങ്കിലും ബൈഡൻ നേട്ടമുണ്ടാക്കി. വലിയ കുഴപ്പമില്ലാതെ പിടിച്ച് നിന്നു. പല ഉത്തരങ്ങളും പറഞ്ഞത് മുന്നിലെ നോട്ട് നോക്കിയാണ്. ഇടക്ക് കയറി ട്രംപ് പറഞ്ഞു കൊണ്ടിരുന്നതും ബൈഡനു രക്ഷയായി. പറയാൻ ബുദ്ധിമുട്ടുന്നത് ആരും മനസിലാക്കാതെ കഴിഞ്ഞു.
ഡിബേറ്റിൽ ബൈഡൻ തീരെ മോശമായാൽ അത് ഇലക്ഷനെ ബാധിക്കുമായിരുന്നു. അതുണ്ടായില്ല.
നയങ്ങളെയും പരിപാടികളെയും പറ്റിയുള്ള ഒരു ചർച്ച ഉണ്ടായില്ല. രണ്ട് കൂട്ടരും അതുമിതുമൊക്കെ പറഞ്ഞു. ആരെങ്കിലും ഇത് കണ്ട് മനം മാറുമെന്ന് കരുതാനും വയ്യ.
മോഡറേറ്ററായിരുന്ന ഫോക്സ് ന്യുസിന്റെ ക്രിസ് വാലസ് വെള്ളം കുടിച്ചു. അദ്ദേഹത്തിന്റെ ചോദ്യങ്ങൾ ആണെങ്കിൽ കൃത്യമായിട്ടായിരുന്നോ എന്ന് സംശയവും തോന്നി. നീണ്ട ചോദ്യങ്ങൾ അരോചകം. പിന്നെ ട്രംപിനെ നിയന്തിക്കുവാൻ ഒട്ടു കഴിഞ്ഞുമില്ല. ക്രിസ് വാലസ് തനിക്കെതിരാണെന്നു ട്രംപ് ആരോപിക്കുകയും ചെയ്തു.
ഒന്നര മണിക്കൂറത്തെ കലാപരിപാടി കണ്ട് കഴിഞ്ഞപ്പോൾ രാഷ്ട്രീയ രംഗത്തെ ഗതികേട് വ്യക്തമായി.
രണ്ട് വര്ഷം 750 ഡോളർ വീതമാണ് ടാക്സ് നല്കിയത് എന്നത് ശരിയാണോ എന്ന് മോഡറേറ്റർ ചോദിച്ചച്ചപ്പോൾ മില്യണുകൾ നൽകി എന്നായിരുന്നു ട്രംപിന്റെ മറുപടി.
ജഡ്ജി ഗിൻസ്ബർഗിന് പകരക്കാരിയായി ട്രംപ് തിരഞ്ഞെടുത്ത യാഥാസ്ഥിക ചിന്താഗതിക്കാരിയായ ജഡ്ജി എമി കോണി ബാരറ്റിനെ പിന്തുണയ്ക്കുമോ എന്നുള്ള മോഡറേറ്ററുടെ ചോദ്യത്തോടു ബൈഡൻ പ്രതികരിച്ചില്ല. അവർ മികച്ച വ്യക്തിയും നല്ല ജഡ്ജിയുമാണെന്നു ബൈഡൻ പറഞ്ഞു. ഡമോക്രാറ്റിക് പാർട്ടി പറയുന്നതിന് വിരുദ്ധമായിരുന്നു ഈ പരാമർശം.
ജഡ്ജി ബാരറ്റ് മികച്ച നിയമ വിദഗ്ധയും മികച്ച വ്യക്തിയുമാണെന്നു ട്രംപ് പറഞ്ഞു. അവരെ നിയമിക്കുന്നതിൽ തെറ്റില്ല. താൻ നാല് വർഷത്തേക്കാണ് തെരെഞ്ഞെടുക്കപ്പെട്ടത്. മുന്ന് വർഷത്തേക്കല്ല.
എന്നാൽ ഇലക്ഷൻ പ്രക്രിയ ഇതിനകം തുടങ്ങിക്കഴിഞ്ഞുവെന്നും അതിനാൽ ഈ തീരുമാനം അടുത്ത പ്രസിഡന്റിന് വിടണമെന്നുമാണ് ബൈഡൻ പറഞ്ഞത്.
'അമേരിക്കൻ ജനത വേണം ഈ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാൻ. നിങ്ങൾ വോട്ട് ചെയ്യുമ്പോൾ സെനറ്റർമാരോടുള്ള വികാരമാണതിലൂടെ അറിയിക്കേണ്ടത്. ' ബൈഡൻ പറഞ്ഞു.
സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ട്രംപിന്റെ ചോദ്യത്തിനിടെയാണ് ബൈഡൻ ട്രമ്പിനോട് ഷട്ടപ്പ് പറഞ്ഞത്
തന്റെ മകൻ ഹണ്ടർ ബൈഡന് മോസ്കോയിലെ മുൻ മേയറുടെ ഭാര്യ 3.5 മില്യൺ ഡോളർ നൽകിയെന്ന ആരോപണം ബൈഡൻ ആവർത്തിച്ച് നിഷേധിച്ചു. ഹണ്ടറിന് ചൈനയും റഷ്യയും ഉക്രൈനുമായി ഉണ്ടെന്ന് പറയപ്പെടുന്ന വിവാദ ബിസിനസ് ബന്ധങ്ങളെയും കഴിഞ്ഞയാഴ്ച പുറത്തുവന്ന പണമിടപാടുകളെയും ശക്തമായി പ്രതിരോധിച്ചാണ് സംസാരിച്ചത്.
എയർഫോഴ്‌സ് 2 വിമാനത്തിൽ ഹണ്ടർ 2013 ൽ ചൈനയിൽ ബിസിനസ് കരാർ ഉറപ്പിക്കാൻ പോയതിനെ ട്രംപ് കളിയാക്കി: 'നിങ്ങളുടെ മകൻ അവിടെ പോവുകയും തിരിച്ചുവരികയും ചെയ്യുമ്പോൾ കോടിക്കണക്കിന് ഡോളറുകൾ കൈകാര്യം ചെയ്യുകയും മില്യണുകൾ സമ്പാദിക്കുകയും ചെയ്യുന്നുണ്ടല്ലോ.'
' അത് സത്യമല്ല 'ബൈഡൻ പറഞ്ഞു.
സെനറ്റ് ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് ഗവൺമെന്റൽ അഫയേഴ്‌സ് കമ്മിറ്റി സമർപ്പിച്ച 87 പേജ് വരുന്ന റിപ്പോർട്ടിലെ ആരോപണം ചൂണ്ടിക്കാണിച്ച് ട്രംപ് വീണ്ടും ചോദ്യശരം എയ്തു. 'അറിയാനുള്ള ആകാംക്ഷകൊണ്ട് ചോദിക്കുന്നതാണ്. എന്തിനാണ് മോസ്കൊ മേയറുടെ ഭാര്യ നിങ്ങളുടെ മകനു 3.5 ദശലക്ഷം ഡോളർ നൽകിയത്? '
റഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീയും അന്തരിച്ച മുൻ മേയർ യൂറി ല്യൂഷ്കോവിന്റെ വിധവയുമായ എലീന ബത്തൂരിനയാണ് 2014 ൽ പണം കൈമാറിയിരുന്നത്.
'അത്രയും പണം ലഭിക്കാൻ എന്തായിരിക്കും ഹണ്ടർ ചെയ്തുകൊടുത്തത്?' 1,83,000 ഡോളറിനുള്ള അർഹതയ്ക്കായുള്ള കാരണം ചോദ്യംചെയ്ത ട്രംപ് ഒബാമയുടെ ഭരണകാലയളവിൽ ബൈഡൻ ഉക്രൈൻ നയങ്ങളുടെ നേതൃത്വം വഹിച്ചപ്പോൾ മകനെ ഉക്രൈൻ ഊർജ്ജ സ്ഥാപനത്തിൽ നിയമിച്ചതിലെ ദുരൂഹതയും ചൂണ്ടിക്കാട്ടി.
ബുരിസ്മ ബോർഡിൽ നിന്ന് ഹണ്ടർ ബൈഡൻ പ്രതിമാസം 83,333 ഡോളർ സമ്പാദിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. 'ഇതൊന്നും ശരിയല്ല. ശുദ്ധ അസംബന്ധമാണിത്. ' ബൈഡൻ ചർച്ചയ്ക്കിടെ പറഞ്ഞു.
' മുൻ പരിചയമില്ലാത്ത, ഊർജരംഗത്ത് ആദ്യം ജോലി ചെയ്യുന്ന വ്യക്തിക്ക് പ്രതിമാസം 183000 ഡോളർ ബുരിസ്മ നൽകുമോ?' ട്രംപ് ചോദിച്ചു.
' എന്റെ മകൻ തെറ്റായൊന്നും ചെയ്തിട്ടില്ല. ഞാൻ സത്യമാണ് പറയുന്നതെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഇദ്ദേഹമെന്നെ മറുപടി പറയാൻ അനുവദിക്കാത്തത്.' ബൈഡൻ പറഞ്ഞു.
അൻപതുകാരനായ ഹണ്ടർ ബൈഡൻ മയക്കുമരുന്നുപയോഗത്തിൽ നിന്ന് വിട്ടുവരാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അടുത്തിടെ കോടതിയിൽ പിതൃത്വവുമായി ബന്ധപ്പെട്ട കേസിൽ, ഹണ്ടറിന്റെതെന്ന് നിർണയിക്കപ്പെട്ട കുട്ടി ഉൾപ്പെടെ ഇദ്ദേഹത്തിന് നാല് മക്കളുണ്ട്. മരണപ്പെട്ട സഹോദരൻ ബ്യൂ ബൈഡന്റെ വിധവയുമായി ഇടക്കാലത്തു ഡേറ്റിംഗ് നടത്തിയ ഹണ്ടർ, കഴിഞ്ഞ മാസം പിതാവ് നടത്തിയ ഡമോക്രറ്റിക് നാഷണൽ കൺവൻഷനിൽ അവരെ പരിചയപ്പെടുത്തി.
' ജനങ്ങൾക്കറിയാം ജോ, നിങ്ങൾ 47 വർഷംകൊണ്ട് അവർക്കൊന്നും ചെയ്തുകൊടുത്തിട്ടില്ലെന്ന്. അവർക്കെല്ലാം മനസിലാകും.' ട്രംപ് പറഞ്ഞു.