കാലമകന്നു
സായംസന്ധ്യയായെന്റെ
കൂടാരത്തിലും
ഇരുട്ടിന്റെ
തണുപ്പുകൾ
മൂടിത്തുടങ്ങിടും
ഞാനുമൊരു നിഴലു പോൽ ചേക്കേറുമെങ്കിലും
അറ്റമില്ലാത്തൊരീ
നടപ്പാതയിലെവിടെയോ
മറഞ്ഞു പോയ
അച്ഛനല്ലെങ്കിലീ മകൾക്ക്
പിന്നെയാരെ
- ത്രയുണ്ടായിട്ടെന്ത് !
ഉഴറിയ കാലടികൾ പതിച്ചു
ചിതറുന്ന വാക്കുകളെറിഞ്ഞ്
അച്ഛനില്ലാത്തവർ ഞങ്ങൾ
അച്ഛൻമാർ മരിച്ചു പോയ
പെൺകിടാങ്ങൾ..
തിരയേറി വളരുന്ന
വേറുകൃത്യങ്ങളാൽ
പന്തിയിലെങ്ങുമിടം
പിടിക്കാത്തവർ
ആർക്കുമെന്തും
വാരിയെറിഞ്ഞ
- ട്ടഹസിക്കാം
അച്ഛനില്ലല്ലോ ..
കരയുന്നോ
മണ്ടീ
അയ്യേ ..
പെൺമക്കൾ
കരഞ്ഞീടല്ലേ ..
നെറ്റിയിൽ
പ്രാർത്ഥനാ മുദ്രയും വരച്ചെന്റെ
പനിച്ചൂടുകൾക്കരികെ
ചേർന്നിരുന്നോരച്ഛൻ
മരിച്ചു പോയീടിലും ..
പ്രിയ കാമുകാ
കൂട്ടുകാരാ
എനിക്കച്ഛൻ മതി
മദം വളർത്തിയും
മോഹമുണർത്തിയും
പകരുമനുഭൂതികൾക്കും
കാലങ്ങൾക്കുമപ്പുറം
നീയൊരുൺമയായ്
മിടിച്ചിടാൻ
മകളുടെ
ഹൃത്തടമല്ലാതെയെങ്ങിടം?
അച്ഛനാവണം നീ ,
എന്റെയച്ഛനെന്ന്
അവൾക്കുച്ചരിക്കാൻ..