പകർച്ചവ്യാധി വിദഗ്ധൻ ഡോ. ആന്തണി ഫൗചിക്കെതിരെ പ്രസിഡന്റ്. ഫൗച്ചിയും മറ്റു മണ്ടന്മാരും പറയുന്നത് കേട്ടിരുന്നെങ്കിൽ ഒരുപാട് പേർ കോവിഡ് വന്നു മരിക്കുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
ഫൗചിയും മറ്റു മണ്ടന്മാരും പറയുന്ന ഉപദേശങ്ങൾ കേട്ട് അമേരിക്കൻ ജനത മടുത്തു-ട്രംപ് പറഞ്ഞു. ഉപദേശം ചെവിക്കൊണ്ടിരുന്നെങ്കിൽ ഏഴോ എട്ടോ ലക്ഷം കോവിഡ് മരണങ്ങൾ അമേരിക്കയിൽ ഉണ്ടാകുമായിരുന്നെന്നും ഫൗച്ചി ഒരു ദുരന്തമാണെന്നും ട്രംപ് പറഞ്ഞു
നിരന്തരം കോവിഡ് വാർത്തകൾ കൊടുക്കുന്ന സി.എൻ.എൻ. നെയും ട്രംപ് അപഹസിച്ചു.
എന്നാൽ പ്രസിഡന്റിന്റെ പരാമര്ശത്തെപ്പറ്റി അഭിപ്രായം പറയാനില്ലെന്നു 84-കാരനായ ഫൗച്ചി പറഞ്ഞു. കോവിഡ് വീണ്ടും ശക്തിപ്പെടുന്നത് തടയാനാണ് താൻ ശ്രമിക്കുന്നത്. ഗോഡ്ഫാദറിലെ ഒരു സംഭാഷണ ശകലം ഫൗച്ചി ഉപയോഗിക്കുകയും ചെയ്ത. 'ഇതൊന്നും വ്യക്തിപരമല്ല , തികച്ചും ബിസിനസ് മാത്രം.'
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് ഡയറക്ടറായ ഫൗച്ചി കോവിഡിന്റെ പ്രാരംഭഘട്ടം മുതൽ കർശന നിർദ്ദേശങ്ങളാണ് അമേരിക്കൻ ജനതയ്ക്ക് നൽകിക്കൊണ്ടിരിക്കുന്നത്. മാസ്ക് ധരിക്കുന്നതിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും കൊറോണയെ അതിജീവിച്ച രാജ്യങ്ങളെ മാതൃകയായി ചൂണ്ടിക്കാണിച്ചുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങളോട് പ്രസിഡന്റ് ട്രംപിന് പലപ്പോഴും വിയോജിപ്പായിരുന്നു . മഹാമാരി തുടങ്ങുന്നതിനു മുൻപ് ട്രംപിന്റെ വിശ്വസ്തരിൽ ഒരാളായിരുന്ന ഫൗസി , രോഗത്തെ നേരിടുന്നതിൽ ഭരണാധികാരിയെന്ന നിലയിൽ ട്രംപ് വരുത്തിയ വീഴ്ച തുറന്നു പറഞ്ഞാണ് ശത്രുത സമ്പാദിച്ചത്.
'ട്രംപിന് കോവിഡ് പിടിപ്പെട്ടതിൽ അതിശയമില്ല. ഒന്നും കൂസാതെയുള്ള പെരുമാറ്റത്തിലൂടെ രോഗം ക്ഷണിച്ചു വരുത്തിയതാണ്' എന്ന് ഫൗച്ചി പറഞ്ഞതാണ് ട്രംപിനെ ചൊടിപ്പിച്ചത്. സുപ്രീം കോടതി നോമിനീ എമി കോണി ബാരറ്റിന് വൈറ്റ് ഹൗസിൽ ഒരുക്കിയ സ്വീകരണത്തിൽ സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആളുകൾ തടിച്ചുകൂടിയത് രോഗവ്യാപനത്തിനു കാരണമായതായി ഫൗച്ചി ചൂണ്ടിക്കാട്ടി. അത് ടിവി യിൽ കണ്ടപ്പോൾ ഉണ്ടായേക്കാവുന്ന രോഗവ്യാപനത്തെക്കുറിച്ച് ചിന്തിച്ചെന്നും ഡോക്ടർ തുറന്നടിച്ചു.
സി.വി.എസ്. 15000 പേരെ റിക്രൂട്ട് ചെയ്യുന്നു
ശൈത്യകാലം വരവായതോടെ പകർച്ചവ്യാധികൾ കൂടുതൽ പകരാനുള്ള സാധ്യത മുൻനിർത്തി ജാഗരൂകമാണ് ആരോഗ്യമേഖല. കോവിഡ് 19 ടെസ്റ്റുകൾക്കും ഫ്ലൂ വാക്സിൻ നൽകുന്നതിനും മേൽനോട്ടത്തിനായി 15,000 ആളുകളെ നിയമിക്കാൻ പോകുന്നതായി സി വി എസ് ഹെൽത്ത് തിങ്കളാഴ്ച അറിയിച്ചു. ഇതിൽ പതിനായിരത്തിലധികം നിയമനങ്ങൾ ലൈസൻസ്ഡ് ഫാർമസി ടെക്നിഷ്യന്മാർക്കായിരിക്കും. ഇവർ കോവിഡ് ടെസ്റ്റ് നടത്താനും വാക്സിനേഷന് മേൽനോട്ടം വഹിക്കാനും പ്രാപ്തരായിരിക്കണം എന്നാണ് കമ്പനിയുടെ ആവശ്യം.
ഫ്ലൂ പോലുള്ള പകർച്ചവ്യാധിയുടെ സീസണിൽ കൂടുതൽ ആളുകളെ ജോലിക്ക് എടുക്കുന്നത് പതിവ് ഉള്ളതാണെന്ന് ഹ്യൂമൻ റിസോഴ്സ്സ് മേധാവി ലിസ ബിസാക്സ്യ വ്യക്തമാക്കി. കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് ഈ വർഷം കൂടുതൽ പരിശീലനം ലഭിച്ച ഫാർമസി ടെക്നിഷ്യന്മാരെ ആവശ്യമായി വരുമെന്നും അവർ കൂട്ടിച്ചേർത്തു.
കോവിഡ് ടെസ്റ്റിംഗ് സൈറ്റുകളായി രാജ്യത്താകമാനം നാലായിരത്തോളം സിവിഎസ് ഫാര്മസികളുണ്ട് . ഈ ജോലികളിൽ അധികവും താൽക്കാലികം മാത്രമാണ്. ഫാർമസിസ്റ്റുകൾ, നഴ്സുമാർ, ഫിസിഷ്യൻ അസിസ്റ്റന്റ് , തുടങ്ങിയവരെയാണ് ആവശ്യം