വിജയ് യേശുദാസ് ഏതു അഭിമുഖത്തിലാണ് ഇനി മലയാളത്തിൽ പാടില്ല എന്നു പറഞ്ഞതെന്ന് ഒരു വ്യക്തതയില്ലെങ്കിലും സോഷ്യൽ മീഡിയയിലെ പൊങ്കാലയ്ക്ക് ഒരു കുറവുമില്ല . അതിന്റെ കുറ്റവും ഇപ്പോൾ യേശുദാസിന്റെ തലയിലാണ് . അതാണ് ഏറ്റവും അവിശ്വസനീയമായ കാര്യം.
യേശുദാസിനു അവസരം കൊടുത്തതു ഇപ്പോൾ അദ്ദേഹത്തെ ക്രൂശിക്കുന്നവരല്ല. ദേവരാജൻ മാഷും , രവീന്ദ്രൻ മാഷും , ജോൺസൺ മാഷും , അർജുനൻ മാഷും, വയലാറും , ശ്രീകുമാരൻ തമ്പിയും, പി ഭാസ്കരൻമാഷും ഒക്കെയല്ലേ.
അങ്ങനെ എത്രയോ പ്രതിഭാശാലികൾ ഒത്തുകൂടിയതാണ് നമ്മുടെ പഴയകാല സുവർണ്ണ ഗാനങ്ങൾ . ജയചന്ദ്രനും എം ജി ശ്രീകുമാറും, വേണുഗോപാലും മധു ബാലകൃഷ്ണനും മറ്റു പല ഗായകരും ദാസേട്ടൻ ഉള്ളപ്പോൾ തന്നെ കഴിവ് തെളിയിച്ചവരല്ലേ . ഒരു സാധാരണ കുടുബത്തിൽനിന്നും വന്ന യേശുദാസിന്റെ ശബ്ദം കൊള്ളില്ലെന്നു ഓൾ ഇന്ത്യ റേഡിയോ പറഞ്ഞ ചരിത്രം വരെ നമ്മുടെ മുൻപിലുണ്ട് . അങ്ങനെ പലരും ഒഴിവാക്കിയ ഒരു ഗായകൻ സ്വന്തം കഴിവുകൊണ്ടു തന്നെയാണ് മയലാളികളുടെ ഗന്ധർവനായത്. എഴുത്തുകാരൻ പൈലോ കൊയ്ലോ പറഞ്ഞതുപോലെ ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ, ആർക്കും എന്തുമാകാം . അപ്പോൾപിന്നെ കഴിവും കൂടെയുണ്ടെങ്കിലോ? കഴിവുള്ളവരെ ആർക്കും തടുക്കാൻ പറ്റുമെന്നു തോന്നുന്നില്ല . യേശുദാസിന്റെ സുവർണ്ണ കാലഘട്ടത്തിൽത്തന്നെ വേഷത്തിലും ഭാവത്തിലും അദ്ദേഹത്തെ അനുകരിച്ചുവന്ന ഒരുപാട് ഗായകരുണ്ട് . അവരൊക്കെ ഉയർന്നു വരാഞ്ഞത് സ്വന്തമായ ഒരു ശൈലി ഇല്ലാത്തതു കൊണ്ടു തന്നെയാണ് എന്ന് ആർക്കാണ് അറിയാത്തത് .
ഗായകർക്കുള്ള പ്രതിഫലത്തിന്റെ കാര്യത്തിൽ നമ്മൾ പണ്ടേ അങ്ങേയറ്റം പിശുക്കു കാണിക്കുന്നവരാണ്. ദാസേട്ടൻ വളരെ അടുത്ത കാലത്താണ് പ്രതിഫലം കൂട്ടിയത് എന്നാണറിയുന്നത് . ബാക്കിയെല്ലാ ഗായകർക്കും വെറുതെ ചോദിക്കാതെ ഒരു തുക നിർമാതാക്കൾ ഒരു കവറിലിട്ടു കൊടുക്കും . പലപ്പോഴും വളരെ കുറഞ്ഞ തുകയാണെങ്കിലും അവർ പരിഭവിക്കാതെ പാടിയിട്ടു പോകും. വിജയ് യേശുദാസും ഒട്ടും വിഭിന്നമല്ലായിരുന്നു . വിജയ്ക്കു മറ്റുഭാഷകളിൽ ധാരാളം അവസരങ്ങളുണ്ട്. അതുകൊണ്ടുകൂടിയായിരിക്കണം ചെന്നൈയിൽ ജനിച്ചുവളർന്ന ആ ഗായകൻ അങ്ങനെ ഒരു തീരുമാനമെടുത്തത് .
‘മഴകൊണ്ടുമാത്രം മുളക്കുന്ന വിത്തുകൾ
ചിലതുണ്ട് മണ്ണിൻ മനസ്സിൽ
പ്രണയത്തിനായിമാത്രം ഉരുകുന്ന ജീവന്റെ
തുടികളുണ്ടാത്മാവിനുള്ളിൽ “
എന്ന റഫീഖ് അഹമ്മദിന്റെ മനോഹരമായ കവിത പാടി മലയാളി മനസുകളിൽ കുടിയേറിയ വിജയ് ഇനിയും പാടിയില്ലങ്കിൽ നഷ്ട്ടം നമുക്കുതന്നെയല്ലേ.
കാരണം എന്തുതന്നെയാണങ്കിലും വിജയ് മലയാളത്തിനിന്നും ഒന്ന് മാറിനിൽക്കുന്നു എന്ന് പറയുന്നതിൽ എന്താണ് തെറ്റ് . അത് ആ ഗായകന്റെ വ്യക്തിപരമായ തീരുമാനമായിരിക്കണം. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട് എന്നാണു ഞാൻ വിശ്വസിക്കുന്നത് .
ആ മാറ്റം പുതിയ പാട്ടുകാർക്കവസരം കിട്ടുന്നില്ല എന്ന് മുറവിളി കൂട്ടുന്നവർക്കുള്ള മറുപടിയായിട്ടാണ് എനിക്ക് തോന്നുന്നത്. യേശുദാസ് ഹിന്ദിയിലും , തമിഴിലും തെലുങ്കിലും പാടി ദേശീയ അവാർഡുകൾ മേടിച്ചതു, മുഹമ്മദ് റാഫിയും കിഷോർ കുമാറും മന്നാഡേയും മുകേഷും പ്രതിഭാശാലികളായ മറ്റു പ്രമുഖ പാട്ടുകാരും കൊടികുത്തി വഴുബോഴാണെന്ന സത്യം നമ്മൾ മലയാളികൾ മറന്നുപോയി എന്നുതോന്നുന്നു . അതുകൊണ്ടുതന്നെ നമുക്കറിയാം കഴിവുള്ളവരെ ആർക്കും മാറ്റിനിർത്താൻ സാധിക്കില്ല.
കല്ലിനെപ്പോലും അലിയിക്കുന്ന ശബ്ദം എന്നാണു ആ ശബ്ദത്തെ രവീന്ദ്ര ജെയിൻ വിശേഷിപ്പിച്ചത്. യേശുദാസിനെ ഒരിക്കലും കാണാൻ കഴിയാതിരുന്ന അന്ധനായ രവീന്ദ്ര ജെയിന്റെ ഏറ്റവും വലിയ ആഗ്രഹം യേശുദാസിനെ ഒന്ന് കാണുക എന്നതായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഇന്ന് സോഷ്യൽ മീഡിയായിൽ പാട്ടുകാർക്കു മാത്രമല്ല എല്ലാ കലാകാരന്മാർക്കും അവസരങ്ങളുണ്ട് .
ആ അവസരങ്ങൾ ഉപയോഗിച്ച് എല്ലാ പുതിയ പാട്ടുകാരും പാടട്ടെ. ഇനിയും മറ്റൊരു യേശുദാസ് വരില്ലെന്ന് ആരുകണ്ടു .
എന്തുകൊണ്ട് കൂടുതൽ പാട്ടുകളും യേശുദാസിനെക്കൊണ്ട് പാടിപ്പിക്കുന്നു എന്ന് ദേവരാജൻ മാഷിനോട് ഒരിക്കൽ ഒരു റേഡിയോ ഇന്റർവ്യൂവിനു ആരോ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി രസകരമായിരുന്നു . ‘മൂന്നുകോടി മലയാളികൾക്കു ഒരൊറ്റ യേശുദാസെയുള്ളു ‘. എന്നാണ്.
അതല്ലേ അതിന്റെ ശരി . ദാസേട്ടന്റെ സുവർണ്ണ കാലത്തു ജീവിക്കാൻ അവസരം കിട്ടിയതുതന്നെയാണ് ഏറ്റവും വലിയ ഭാഗ്യം എന്ന് ഒരിക്കൽ നമ്മുടെ അഭിനയ പ്രതിഭ ജഗതി ശ്രീകുമാർ ഒരു അവാർഡ് നൈറ്റിന്റെ സ്റ്റേജിൽ പബ്ലിക്കായിട്ടു പറഞ്ഞ കാര്യവും നമ്മൾ മറന്നിട്ടില്ല .