അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും നാഷ് വില്ലെയിലെ ബെൽമോണ്ട് സർവകലാശാലയിൽ നടന്ന നിർണായകവും അവസാനത്തേതുമായ സംവാദത്തിൽ ഏറ്റുമുട്ടി.
കൊവിഡ് പ്രതിരോധം, വംശീയത, ദേശീയ സുരക്ഷ, കാലാവസ്ഥ വ്യതിയാനം എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ. വ്യക്തിപരമായ വിമർശനങ്ങളുടേയും, ബഹളത്തിന്റേയും പേരിൽ ആദ്യ സംവാദം വിവാദമായിരുന്നു. ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടാം സംവാദം റദ്ദാക്കിയിരുന്നു .
കോവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിക്കാൻ സാധിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടപ്പോള്‍ കോവിഡ് പ്രതിരോധത്തില്‍ ട്രംപിന് വ്യക്തമായ കാഴ്ചപ്പാടുകളോ പദ്ധതികളോ ഉണ്ടായിരുന്നില്ലെന്നും കോവിഡിനെതിരെയുളള പോരാട്ടത്തില്‍ ട്രംപ് ഭരണകൂടം വൻ പരാജയമാണെന്നും ബൈഡൻ തിരിച്ചടിച്ചു.
ഇത്രയധികം കൊവിഡ് മരണങ്ങൾ വരുത്തിവച്ച ട്രംപിനെ പോലൊരു വ്യക്തി പ്രസിഡന്റ് സ്ഥാനത്ത് തുടരരുതെന്നും ബൈഡൻ പറഞ്ഞു.
എന്നാൽ ജനം കൊവിഡിനൊത്ത് ജീവിക്കാൻ പഠിച്ചുവെന്നും തന്റെ നേതൃത്വത്തിൽ നടന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തനിക്ക് പലഭാഗത്ത് നിന്നും പ്രശംസ ലഭിച്ചുവെന്നും ട്രംപ് പറയുന്നു.
എന്നാൽ അമേരിക്കൻ ജനത കൊവിഡുമൊത്ത് ജീവിക്കുകയല്ല മരിക്കുകയാണ് എന്നായിരുന്നു ബൈഡന്റെ മറുപടി
ഈ വര്‍ഷം അവസാനത്തോടെ കോവിഡ് വാക്സിൻ പുറത്തിറക്കുമെന്ന് ട്രംപ് പ്രതികരിച്ചു. എന്നാൽ ട്രംപിന്റെ വാദത്തെ തള്ളിയ ബൈഡൻ കൊവിഡിനെ ചെറുക്കാൻ വ്യക്തമായ പദ്ധതികളൊന്നും ട്രംപിനില്ലെന്ന് തിരിച്ചടിച്ചു.
ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതലെന്ന് ആരോപിച്ച ട്രംപ് ഡെമോക്രാറ്റുകളുടെ ഭരണത്തില്‍ ന്യൂയോര്‍ക്ക് പ്രേതനഗരമായെന്നും പറഞ്ഞു.
തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ റഷ്യയും ഇറാനും പ്രവർത്തിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെടുന്ന ഏതൊരു രാജ്യവും, അത് ആരായാലും, വില നൽകേണ്ടി വരുമെന്ന് ബൈഡൻ വ്യക്തമാക്കി.
ഈ തിരഞ്ഞെടുപ്പിൽ റഷ്യ ഉൾപ്പെട്ടിട്ടുണ്ട്, ചൈന ഒരു പരിധിവരെ ഉൾപ്പെട്ടിട്ടുണ്ട്, ഇപ്പോൾ ഇറാൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞാൻ തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം അവർ അതിനു വില നൽകേണ്ടിവരും . അമേരിക്കൻ പരമാധികാരത്തിന്മേലാണ് അവർ ഇടപെടുന്നത് അതാണ് ഇപ്പോൾ നടക്കുന്നത്. ബൈഡൻ പറഞ്ഞു.
എന്റെ അറിവനുസരിച്ച്, പ്രസിഡന്റ്, പുടിനോട് ഇതിനെക്കുറിച്ച് ഒരു വാക്ക് പറഞ്ഞതായി ഞാൻ കരുതുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഇതിനെക്കുറിച്ച് പുടിനോട് ഒരു വാക്കുപോലും പറയാത്തതെന്ന് എനിക്കറിയില്ല, ഇറാനികളോട് അദ്ദേഹം അടുത്തിടെ എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. ബൈഡൻ പറഞ്ഞു. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെടുന്ന ഏതൊരു രാജ്യവും, ആരായാലും, വില നൽകേണ്ടി വരുമെന്ന് ബൈഡൻ ആവർത്തിച്ചു വ്യക്തമാക്കി
''ജോയ്ക്ക് റഷ്യയിൽ നിന്ന് 3.5 മില്യൺ ഡോളർ ലഭിച്ചു, അത് പുടിനിലൂടെയാണ് വന്നത്, കാരണം മോസ്കോയിലെ മുൻ മേയറുമായി അദ്ദേഹം വളരെ സൗഹൃദത്തിലായിരുന്നു. നിങ്ങൾക്ക് 3.5 മില്യൺ ഡോളർ ലഭിച്ചു. നിങ്ങളുടെ കുടുംബത്തിന് 3.5 ദശലക്ഷം ഡോളർ ലഭിച്ചു. ഒരു ദിവസം നിങ്ങൾ വിശദീകരിക്കേണ്ടി വരും. എനിക്ക് റഷ്യയിൽ നിന്ന് പണമൊന്നും ലഭിച്ചില്ല. എനിക്ക് റഷ്യയിൽ നിന്ന് പണം ലഭിക്കുന്നില്ല. എന്റെ ജീവിതത്തിൽ ഇതുവരെ ഒരു വിദേശ സ്രോതസ്സിൽ നിന്നും ഒരു പൈസ പോലും ഞാൻ എടുത്തിട്ടില്ല.
ഞാൻ ചൈനയിൽ നിന്ന് പണം സമ്പാദിക്കുന്നില്ല. നിങ്ങൾ സമ്പാദിക്കുന്നു . ഞാൻ ഉക്രെയ്നിൽ നിന്ന് പണം സമ്പാദിക്കുന്നില്ല. നിങ്ങൾ സമ്പാദിക്കുന്നു. ഞാൻ റഷ്യയിൽ നിന്ന് പണം സമ്പാദിക്കുന്നില്ല. നിങ്ങൾ 3.5 മില്യൺ ഡോളർ സമ്പാദിച്ചു, ജോ, നിങ്ങളുടെ മകൻ നിങ്ങൾക്ക് തന്നു.'' ട്രമ്പ് ആരോപിച്ചു .
എന്നാൽ താൻ വൈസ് പ്രസിഡന്റായിരിക്കെ ചൈനയിൽ നിന്ന് പണം സമ്പാദിച്ചുവെന്ന ആരോപണങ്ങളെ നിഷേധിച്ച ബൈഡൻ അധാര്മികമായി ഒന്നും ചെയ്തിട്ടില്ലെന്നും ആവർത്തിച്ചു .
അതിര്‍ത്തികള്‍ അടയ്ക്കുന്നതിനെ എതിര്‍ത്ത ബൈഡൻ രാജ്യത്തിന് വേണ്ടത് ബൃഹത്തായ സമ്പദ്ഘടനയാണെന്നും പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് വേണ്ടി പണം ചിലവഴിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടെന്നും ബൈഡൻ കൂട്ടിച്ചേര്‍ത്തു.
എന്നും കറുത്ത വംശജരെ പാർശ്വവത്കരിക്കുന്ന നിലപാടടെടുത്ത ട്രംപ് സംവാദത്തിൽ കറുത്ത വർഗക്കാരെ തനിക്ക് ഇഷ്ടമാണെന്നും അവർക്ക് തന്നോട് തിരിച്ചും ഇഷ്ടമാണെന്നും പറഞ്ഞു. 1994ൽ കറുത്തവർഗക്കാരെ ‘സൂപ്പർ പ്രിഡേറ്റേഴ്‌സ്’ എന്ന് വിളിച്ച വ്യക്തിയാണ് ബൈഡനെന്നും ട്രംപ് ആരോപിച്ചു.
ആധുനിക ചരിത്രം കണ്ട ഏറ്റവും വംശീയ വാദിയായ പ്രസിഡന്റാണ് ട്രംപ്. എല്ലാ വംശീയ പ്രശ്‌നങ്ങളും ആളിക്കത്താന്‍ എണ്ണ പകരുകയാണ് ട്രംപ് ചെയ്യുന്നത്,’ ബൈഡന്‍ പറഞ്ഞു.
എബ്രഹാം ലിങ്കണ്‍ കഴിഞ്ഞാല്‍ താനാണ് കറുത്ത വര്‍ഗക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച പ്രസിഡന്റെന്ന് ട്രംപ്അവകാശപ്പെട്ടു . ബരാക്ക് ഒബാമയും ബൈഡനും വംശീയമായ നീതി ഉറപ്പുവരുത്തുന്നതില്‍ വീഴ്ചയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഡാകാ പുനസ്ഥാപിക്കുമെന്ന് ബൈഡൻ സംവാദത്തില്‍ പറഞ്ഞു. കുട്ടികളായിരിക്കേ രേഖകളില്ലാതെ യുഎസില്‍ എത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന നിയമം അധികാരമേറ്റ് നൂറുദിവസത്തിനുളളില്‍ കൊണ്ടു വരുമെന്നും ബൈഡൻ അവകാശപ്പെട്ടു.
ഇന്ത്യക്കാരടക്കമുളളവര്‍ക്ക് ഈ നയം പ്രയോജനപ്പെടും. ട്രംപ് സര്‍ക്കാര്‍ 2017 ല്‍ റദ്ദാക്കിയ നിയമമാണിത്.
ഇന്ത്യയെയും ചൈനയെയും റഷ്യയെയും വിമര്‍ശിച്ചും ട്രംപ് രംഗത്തെത്തി. ഏറ്റവും മലിനമായ വായുവാണ് ഇന്ത്യയിലും ചൈനയിലുമുള്ളതെന്നും അദ്ദേ ഹം പറഞ്ഞു. ലോകത്ത് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്ത് വിടുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 2017ലെ ഗ്ലോബല്‍ എമിഷനില്‍ 7 ശതമാനം ഇന്ത്യയുടേതാണെന്നും ട്രംപ് പറഞ്ഞു.
പ്രസിഡന്റ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മില്‍ നടന്ന അവസാന സംവാദമായിരുന്നു ഇത്. 90 മിനുട്ടായിരുന്നു സംവാദം.
സെപ്റ്റംബറില്‍ നടന്ന ആദ്യ സംവാദം വലിയ വാര്‍ത്താ പ്രധാന്യമായിരുന്നു നേടിയത്. സംവാദം തര്‍ക്കത്തിലേക്ക് വഴിമാറിയത് വിവാദമായിരുന്നു. ബൈഡന്‍ സംസാരിക്കുന്നതിനിടയില്‍ 73 തവണയാണ് ട്രംപ് ഇടയ്ക്ക് കയറി സംസാരിച്ചത്. തര്‍ക്കമായി മാറിയ ഡിബേറ്റിനെ തുടര്‍ന്ന് യു.എസ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് നിയമങ്ങളില്‍മാറ്റം വരുത്തിയിരുന്നു.
അവസാന ഡിബേറ്റില്‍ ഒരാള്‍ സംസാരിക്കുന്നതിനിടയില്‍ കയറി സംസാരിക്കാന്‍ നോക്കുന്ന സ്ഥാനാര്‍ത്ഥിയുടെ മൈക്രോഫോണ്‍ കട്ട് ചെയ്യുമെന്നാണ് നിര്‍ദേശമുണ്ടായിരുന്നത്.