വ്യാഴാഴ്ചത്തെ ഡിബേറ്റിനിടയിൽ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ സ്ഥാനാർഥി ജോ ബൈഡൻ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ അമേരിക്കയിൽ വരാനിരിക്കുന്ന ശൈത്യത്തിന്റെ കറുത്ത നാളുകളെക്കുറിച്ചും ആരോഗ്യ പ്രവർത്തകരെക്കുറിച്ചുമുള്ള ആശങ്ക പ്രവചിച്ചിരുന്നു. ശൈത്യം എത്തിക്കഴിഞ്ഞതുപോലെയാണ് രോഗവർദ്ധനവിലെ റെക്കോർഡ് സൂചിപ്പിക്കുന്നത് .
കാരണം എന്തെന്ന് പരിശോധനയിലൂടെ അറിയാൻ സാധിക്കാത്ത രീതിയിലാണ് കഴിഞ്ഞ ഒരാഴ്ചയായി 38 സംസ്ഥാനങ്ങളിൽ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളിലെ വർദ്ധനവ്.
ഈ 38 സംസ്ഥാനങ്ങളിൽ, ഒക്ടോബർ 15 മുതൽ ഒക്ടോബർ 22 വരെ ഏറ്റവും ഉയർന്ന തോത് രേഖപ്പെടുത്തിയത് ന്യൂ മെക്സിക്കോയിൽ ആണ് - 41%, തൊട്ടുപിന്നിൽ കണക്ടിക്കട്ട് -27 % എന്നിങ്ങനെയാണ് ഒരാഴ്ചയായി കണ്ടുവരുന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കാത്ത ഒരേയൊരു സംസ്ഥാനം ഹവായി ആണ്. ജനസാന്ദ്രത കണക്കിലെടുക്കുമ്പോൾ, സൗത്ത് ഡക്കോട്ടയിലാണ് ഏഴ് ദിവസത്തെ ഏറ്റവും ഉയർന്ന നിരക്ക്. കെന്റക്കി , നെബ്രാസ്ക, ഒഹിയോ , ഒക്ലഹോമ ,സൗത്ത് ഡകോട്ട, ടെന്നസി,വിസ്കോൻസിൻ ,വയൊമിങ്, യൂട്ടാ , ലോവ, മൊണ്ടാന, വെസ്റ്റ് വിർജീനിയ , മിസോറി, കാൻസസ് തുടങ്ങി 14 സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് കണ്ടുവരുന്നത്.
രോഗികളുടെ എണ്ണം വർദ്ധിച്ചത് ആരോഗ്യവിദഗ്ധരെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്. ഇപ്പോൾ കണ്ടുവരുന്ന ഈ തരംഗം, ശൈത്യമെത്തുന്നതോടെ കൂടുതൽ ശക്തമാകാൻ സാധ്യത. കാരണം, ഒത്തുചേരലുകളുടെയും ആളുകൾ വീടുകളിൽ അധിക സമയം ചിലവിടുന്നതുമായ സമയമാണ് വരുന്നത്. യുട്ടായിൽ വ്യാഴാഴ്ച അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു. പ്രമുഖ ആശുപത്രികളിൽ പുതിയ രോഗികൾക്ക് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശനം നൽകാത്ത സാഹചര്യമുണ്ട്. ഈ ട്രെൻഡ് തുടർന്നാൽ, സ്ഥിതി എന്താകുമെന്ന് ആർക്കും ഒരു ധാരണയുമില്ല. നിലവിലെ സൗകര്യങ്ങൾ പര്യാപ്തമാകാതെ വരുമെന്ന ചിന്ത ആശുപത്രി അധികൃതരെയും ആരോഗ്യ വിദഗ്ധരെയും കുഴപ്പിക്കുന്നു.
വിസ്കോൺസിൻ പോലുള്ള സംസ്ഥാനങ്ങളിൽ അങ്ങനൊരു സന്നിഗ്ദ്ധ ഘട്ടത്തെ നേരിടാൻ ഫീൽഡ് ഹോസ്പിറ്റലുകൾ തുറക്കുമെന്ന് ഗവർണർ ടോണി എവെർസ് പ്രഖ്യാപിച്ചു.