Image

ശലഭോദ്യാനം (കവിത: ജിസ പ്രമോദ്)

Published on 27 November, 2020
ശലഭോദ്യാനം (കവിത: ജിസ പ്രമോദ്)
പലവർണ്ണ ശലഭങ്ങൾ പാറുമൊരു
ശലഭോദ്യാനത്തിൽ
നിറയെ പൂത്തുനിൽക്കുമൊരു
പാരിജാതത്തിൻ തണലിൽ
നിന്നെയും പ്രതീക്ഷിച്ചൊരുവൾ

ആഴക്കടൽ തോറ്റു പോം മിഴികളിൽ
പ്രണയത്തിൻ മലരികൾ ഒളിപ്പിച്ചവൾ
കാച്ചെണ്ണ മണമുതിരുമവളുടെ
വാർമുടികെട്ടിലൊരു
വശ്യഗന്ധമെഴും സൗഗന്ധികപ്പൂ

ചെറുകാറ്റിൽ മെല്ലെയിളകും
ദുപ്പട്ട മെല്ലെയൊതുക്കി
അകലേയ്ക്ക് മിഴികൾ പാകി
നിൽക്കുമവളുടെ മിഴികളിൽ
തെളിയുന്ന പ്രണയോന്മാദത്തിൻ
ചെറുതിരയിളക്കങ്ങൾ  

എന്തിത്ര വൈകുന്നു സഖേ?.
അവളിലേക്കണയാൻ
ഇനിയുമേറെ ദൂരമോ?
കാലമെത്രയോ കടന്നു പോയ്‌
ത്രേതാ ദ്വാപര യുഗങ്ങളും
കഴിഞ്ഞു പോയ്‌
കാലമിത് കലിയുഗമായ്‌

ശലഭങ്ങളെത്ര ജനിമൃതികൾ തേടി
അവൾ നിന്നെ പ്രതീക്ഷിച്ചു നിൽക്കുമ
പാരിജാതത്തിൻ തണലെത്ര
പൂക്കാലങ്ങൾ കണ്ടു  തീർത്തു

ശിലപോലുറഞ്ഞവൾ നിൽപ്പൂ
നിന്നെയും പ്രതീക്ഷിച്ച
പാരിജാത ചോട്ടിൽ
ഹൃത്തിൽ നിറയും
പ്രണയ ചൈതന്യത്തിൻ
ശക്തിയാൽ ജരാനരകളവളെ
തീണ്ടിയില്ല
വാർമുടികെട്ടിലെ സൗഗന്ധികപ്പൂമണം
വാടിയതുമില്ല

എത്രയും വേഗം തേർ തെളിച്ചീടുക
അണയുക അവൾ തൻ ചാരെ
പകരുക നിൻ പ്രണയമവളിൽ
ചേർത്തണച്ചീടുക
ഏകുക ഒരു നറു ചുംബനമാ
മൂർദ്ധാവിൽ
കരകവിയും മിഴിത്തിരകളെ
കൈക്കുമ്പിളിലാക്കീടുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക