Image

കുട്ടികളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കിയ ശേഷം മാത്രം വാക്‌സിൻ: ഫൗച്ചി (കൊറോണ വാർത്തകൾ)

മീട്ടു Published on 30 November, 2020
കുട്ടികളിൽ  എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കിയ ശേഷം മാത്രം വാക്‌സിൻ: ഫൗച്ചി (കൊറോണ വാർത്തകൾ)
കുട്ടികളിൽ വാക്സിൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കിയ ശേഷം മാത്രമേ അത് കുട്ടികൾക്ക് നൽകാവൂ എന്നും ഇതിന്  മാസങ്ങൾ വേണ്ടിവരുമെന്നും പകർച്ചവ്യാധി വിദഗ്ധൻ അന്റോണി ഫൗച്ചി എൻ ബി സി യുടെ മീറ്റ് ദി പ്രെസ്സിൽ ന്യായറാഴ്ച വ്യക്തമാക്കി.  

"കുട്ടികളും ഗർഭിണികളും ദുർബലരായതുകൊണ്ടുതന്നെ വാക്സിനുകൾ മറ്റുള്ളവരിൽ എടുത്ത് സുരക്ഷിതമെന്ന് പൂർണമായി ബോധ്യമായ ശേഷമേ അവരിൽ മുൻപും പരീക്ഷിച്ചിട്ടുള്ളു. മുതിർന്നവർക്കും സാധാരണ വിഭാഗത്തിനും ഫലപ്രാപ്തിയും സുരക്ഷയും ലഭിച്ച് ഏറ്റവും ഒടുവിൽ കുട്ടികൾക്ക് നൽകുക. അതും കുട്ടികളിൽ വാക്സിൻ പ്രവർത്തിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ പരീക്ഷണങ്ങൾ നടത്തിയ ശേഷം. 30000 ട്രയലുകൾ എങ്കിലും നടത്തിയ ശേഷമേ കുട്ടികൾക്ക് വാക്സിൻ നൽകാൻ കഴിയൂ. അതിന് കാലതാമസം വരും ." ഫൗച്ചി വിശദീകരിച്ചു.

"കോവിഡിനെ അതിജീവിച്ച പ്രായപൂർത്തിയായ വ്യക്തികൾക്ക്  വാക്സിൻ നൽകുന്നത് പ്രോത്സാഹിപ്പിക്കില്ല.  ഒരിക്കൽ രോഗം ബാധിച്ച് സുഖപ്പെട്ട ആളിൽ എത്രനാൾ ആ സുരക്ഷിതത്വം നിലനിൽക്കുമെന്ന് നമുക്ക് അറിയില്ല.  അതുകൊണ്ടുതന്നെ രോഗത്തെ അതിജീവിച്ചവർക്ക് വാക്സിൻ നൽകുന്നതിൽ കാര്യമില്ല" ഫൗച്ചി പറഞ്ഞു. ഇത്തരത്തിൽ സുഖപ്പെട്ട ആളുകളിൽ പലരിലുമാണ് മോഡേണയുടെ വാക്സിൻ പരീക്ഷണം നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "പരീക്ഷണഫലത്തിൽ അവരിൽ കണ്ട  ആന്റിബോഡികളുടെ പ്രതികരണം ശുഭസൂചനയാണ്. ഒരിക്കൽ രോഗം ബാധിച്ച് ഭേദമായി എന്നതിന്റെ തെളിവ്." ഫൗച്ചി തുടർന്നു.

രാജ്യത്താകമാനം 91,635 പേർ   ചികിത്സയിൽ

മഹാമാരിമൂലം യു എസിൽ കൂടുതൽ ആളുകൾ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്താകമാനം 91,635 രോഗികൾ ചികിത്സയിൽ കഴിയുന്നതായാണ് ലഭ്യമാകുന്ന വിവരം. കോവിഡ് ട്രാക്കിംഗ് പ്രോജക്ട് അനുസരിച്ച് മുപ്പത് ദിവസമായി തുടരുന്ന രോഗികളുടെ എണ്ണത്തിലെ  കുതിപ്പിൽ ചെറിയൊരു ശമനം രേഖപ്പെടുത്തിയത് ശനിയാഴ്ചയാണ്. ഒക്ടോബർ 25 മുതൽ ഓരോ ദിവസവും കൂടിയിരുന്ന കണക്കുകൾ ഒരു ദിവസം താഴ്ന്നത് അവധി മൂലം റിപ്പോർട്ട്  ചെയ്യാൻ വൈകിയതുകൊണ്ട് സംഭവിച്ചതായിരിക്കുമെന്ന് സംഘം ട്വിറ്ററിൽ കുറിച്ചു. 

"ആകെ 13.3 ദശലക്ഷം കേസുകളും 266,000 മരണങ്ങളും യു എസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ കുറഞ്ഞത് 4 ദശലക്ഷം കേസുകൾ നവംബറിലേതാണ്. ഒക്ടോബറിൽ രേഖപ്പെടുത്തിയ 1.9 ദശലക്ഷത്തിന്റെ ഇരട്ടിയിലധികം." ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

താങ്ക്സ്ഗിവിങ്  അവധി ആഘോഷത്തിന് ദശലക്ഷക്കണക്കിന് അമേരിക്കക്കാർ യാത്ര ചെയ്തതിന്റെ ഫലമായി  കണക്കുകൾ റോക്കറ്റ് പോലെ വരും നാളുകളിൽ കുതിച്ചുയർന്നേക്കുമെന്ന്  ഡോ. അന്റോണി ഫൗച്ചി ഞായറാഴ്‌ച മുന്നറിയിപ്പ് നൽകി.

വിമാനങ്ങളിൽ കോവിഡ് കാലത്തെ ഏറ്റവും വലിയ തിരക്ക് 

 2019 ൽ ടി എസ് എ യുടെ ചരിത്രത്തിൽ ഏറ്റവും തിരക്കേറിയ ദിവസമായിരുന്നു താങ്ക്സ്ഗിവിങ്ങിന് ശേഷമുള്ള ഞായറാഴ്ച. 2.8 ദശലക്ഷം യാത്രക്കാർ അന്നേ ദിവസം എയർപോർട്ട് ചെക്ക്പോയിന്റുകൾ കടന്നതിന്റെ പേരിൽ റെക്കോർഡുമുണ്ട്. 2020 ൽ മൂന്നിൽ രണ്ടായി ഇത് കുറഞ്ഞു.

മഹാമാരിയുടെ പശ്ചാത്തലത്തിൽ അത്രത്തോളം യാത്രക്കാർ ഇക്കുറി ഉണ്ടായിരുന്നില്ലെങ്കിലും കോവിഡ് ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ തിരക്ക് ഹൈവേകളിലും എയർപോർട്ടുകളിലും ആഘോഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്നവരിലൂടെ ഉണ്ടാകും. രോഗവ്യാപനം കൂടാൻ ഇത് കാരണമാകും. 

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇതിന്റെ പ്രതിഫലനം കാണാം. ന്യൂയോർക് നഗരത്തിൽ പോസിറ്റീവ് പരിശോധന നിരക്ക് നാല് ശതമാനമായി ഉയർന്നിരിക്കുന്നു. നവംബർ 11 മുതൽ ദിനംപ്രതി ആയിരത്തിലേറെ ആളുകളാണ് അമേരിക്കയിൽ കോവിഡ് മൂലം മരണപ്പെടുന്നത്. 

യാത്രകഴിഞ്ഞെത്തുന്നവർക്ക് സമ്പർക്കം  സംബന്ധിച്ചും ക്വാറന്റൈനിൽ കഴിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ചുമെല്ലാം   വിവരങ്ങൾ  പൂരിപ്പിക്കുന്നതിനായി  ന്യൂയോർക്കിൽ ഫോമുകൾ ഒരുക്കിയിട്ടുണ്ട്. ഇത് ശരിയായി  പൂരിപ്പിക്കാത്തവരിൽ നിന്ന്   10,000 ഡോളർ പിഴ ഈടാക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക