photo: Ajit Pai
ട്രംപിന്റെ വിശ്വസ്തനായ അറ്റോർണി ജനറൽ ബിൽ ബാറിന് പോലും ട്രംപിന്റെ ഭരണം അവസാനിച്ചെന്ന് മനസിലായിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയം നേടിയെടുത്തത് വ്യാപകമായി വ്യാജവോട്ടുകൾ നടന്നതിനാലാണെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്നും അതിനെ പിന്താങ്ങുന്ന തെളിവുകൾ ഒന്നുംതന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ബിൽ ബാർ ചൊവ്വാഴ്‌ച തുറന്നുസമ്മതിച്ചു . തിരഞ്ഞെടുപ്പിന് മുൻപേ തപാൽ വോട്ടിങ് വ്യാജന്മാരുടെ എണ്ണം കൂട്ടുമെന്ന ട്രംപിന്റെ വാക്ക് തത്തയെപ്പോലെ ആവർത്തിച്ചവരിൽ ഒരാളായിരുന്നു ബാറും.
"ഇലക്ഷൻ ഫലങ്ങൾ കീഴ്മേൽ മറിക്കാൻ തക്കതായ വ്യാജവോട്ടിങ് ഇന്നേദിവസം വരെ കണ്ടെത്തിയിട്ടില്ല. " ബാർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
ആറോളം സംസ്ഥാനങ്ങളിൽ ബൈഡന്റെ വിജയത്തിന് ഡെമോക്രറ്റുകൾ ചെയ്ത വ്യാജവോട്ടിങ്ങാണ് തന്നെ തോൽപ്പിച്ചതെന്ന ട്രംപിന്റെ ന്യായത്തോട് ട്രംപ് ഭരണകൂടത്തിൽ യോജിക്കാത്ത ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ബിൽ ബാർ.
പ്രചരണവേളയിൽ റഷ്യയുമായുള്ള ട്രംപിന്റെ ബന്ധത്തെക്കുറിച്ച് ആക്ഷേപമുയർന്നപ്പോൾ അതിനെ ദുർബലപ്പെടുത്താൻ സഹായിച്ചവരിൽ പ്രധാനിയായ ബാർ, അദ്ദേഹവുമായി ഏറ്റവും അടുത്തബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയായിരിക്കെ ഇങ്ങനൊരു നിലപാട് ട്രംപിനെ മാനസികമായി ഉലച്ചേക്കും.
" അറ്റോർണി ജനറൽ എന്ന പദവിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, നീതിപൂർവം ഒരു അന്വേഷണം ഇവിടെ നടന്നതായി എനിക്ക് തോന്നുന്നില്ല. ഗൗരവകരമായ ക്രമക്കേടുകളെക്കുറിച്ചും വഞ്ചനയുടെ തെളിവുകളെപ്പറ്റിയും ഒരുവിധത്തിലുമുള്ള അറിവോ അന്വേഷണമോ കൂടാതെയുള്ള അഭിപ്രായ പ്രകടനമായേ അദ്ദേഹത്തിന്റെ വാക്കുകളെ എനിക്ക് കാണാൻ കഴിയുന്നുള്ളു " ട്രംപിന്റെ സംഘത്തെ നയിച്ച റൂഡി ജൂലിയാനി പ്രസ്താവിച്ചു.
ബിൽ പിന്നീട് വൈറ്റ് ഹൗസ് സന്ദർശിച്ചെങ്കിലും ട്രമ്പുമായി കൂടിക്കാഴ്ച്ച നടന്നോ എന്ന് വ്യക്തമല്ല.
ട്രംപിനെ പ്രീതിപ്പെടുത്തുന്നതിന്റെ ഭാഗമായി , ട്രംപ്-റഷ്യ ഇടപാടുമായി ബന്ധപ്പെട്ടുള്ള എഫ് ബി ഐ അന്വേഷണം നടത്താൻ ബാർ സ്‌പെഷൽ കോൺസൽ പദവി നൽകി ജോൺ ഡറമിനെ എല്പിച്ചിരുന്നു. ഈ പദവി ജോണിന് കല്പിക്കുന്ന അധികാരം, ബൈഡൻ ജനുവരി 20 ന് സ്ഥാനമേറ്റാലും അന്വേഷണം തുടരാൻ അവസരം ഒരുക്കും. ഡർറമിന്റെ നിയമനത്തിന്റെ പേരിൽ ഡെമോക്രറ്റുകൾക്ക് ബാറിനോട് അമർഷമുണ്ട്.
"ബാർ സ്‌പെഷൽ കോൺസൽ സ്ഥാനം ഉപയോഗപ്പെടുത്തുന്നത് തികച്ചും അനാവശ്യമായ ഒന്നിനാണ്. ഓഫീസ് ഒഴിഞ്ഞാലും രാഷ്ട്രീയ പ്രേരിതമായി അന്വേഷണം തുടരാൻ വേണ്ടിയുള്ള നീക്കമാണിത്. ബാറിന്റെ പ്രവർത്തനം തുടങ്ങിയ നാൾ മുതൽ ചെയ്യുന്ന നീതികേട്, അവസാന നിമിഷവും തുടരുന്നു. ഒന്ന് ഓർക്കുന്നത് നന്നായിരിക്കും, ഇതൊന്നും കൊണ്ട് ട്രംപ് പറഞ്ഞതും ചെയ്തതുമായ കള്ളത്തരങ്ങൾ മൂടിവയ്ക്കാൻ കഴിയില്ല," ഹൗസ് ഇന്റലിജൻസ് ചെയര്‍മാന്‍ ആദം ഷിഫ് അഭിപ്രായപ്പെട്ടു.
അജിത് പൈ രാജിക്കൊരുങ്ങുന്നു
ട്രംപ് ഭരണകൂടത്തിലെ ഏറ്റവും മുതിർന്ന ഇന്ത്യൻ - അമേരിക്കൻ അജിത് പൈ രാജിക്കൊരുങ്ങുന്നു. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ (എഫ് സി സി) ചെയര്‍മാന്‍ ആയി നിയമിച്ച അജിത്, ബൈഡൻ ജനുവരി 20 ന് പ്രസിഡന്റ് സ്ഥാനം ഏൽക്കുമ്പോൾ തന്റെ പദവിയിൽ നിന്ന് ഒഴിയുമെന്ന് തിങ്കളാഴ്‌ച പ്രഖ്യാപിച്ചു. ദേശീയ സുരക്ഷ ഭീഷണി മറികടക്കുന്നതിന്റെ ഭാഗമായി ചൈനീസ് നിർമ്മിതികളായ ഹുവാവെയും ഇസഡ് ടി ഇ യും ടെലികോം രംഗത്ത് നിരോധിച്ചതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ട്രമ്പിനൊപ്പം നിന്നയാളാണ് ഇദ്ദേഹം.
എഫ് സി സി യുടെ ചെയര്‍മാന്‍ സ്ഥാനം, യു എസിലെ ശക്തമായ തസ്തികകളിൽ ഒന്നാണ്. സെൽഫോൺ സ്പെക്ട്രം, ഫോൺ, ഇന്റർനെറ്റ്, സാറ്റലൈറ്റ് ,കേബിൾ സർവീസുകൾ എല്ലാം കാര്യക്ഷമവും സുരക്ഷിതവുമായി ക്രമീകരിക്കുന്നതും നിയന്ത്രിക്കുന്നതും ഈ വകുപ്പാണ്. ടിവിയിലൂടെയോ റേഡിയോയിലൂടെയോ പ്രക്ഷേപം ചെയ്യുന്ന വാർത്തയുടെയും ഉള്ളടക്കത്തിന്റെയും പരിധിയും മാനദണ്ഡങ്ങളും നിശ്ചയിക്കുന്നതിനുള്ള അധികാരം ഇദ്ദേഹത്തിനാണ്.
എഫ് സി സി യുടെ തലപ്പത്തിരുന്ന ആദ്യ ഏഷ്യൻ- അമേരിക്കൻ എന്നതിൽ അഭിമാനമുണ്ടെന്ന് അജിത് പൈ പറഞ്ഞു. ഈ കാലയളവിൽ അദ്ദേഹം ഏറ്റവും ശ്രദ്ധ നേടിയത് നെറ്റ് ന്യൂട്രാലിറ്റി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദപരമായ പദ്ധതിയിലൂടെയാണ്. അദ്ദേഹത്തിന്റെ മക്കളുടെ ജീവനുപോലും ഭീഷണി ഉയർന്നരീതിയിൽ പ്രതിഷേധം ഉണ്ടായ സംഭവമായിരുന്നു അത്.
ബൈഡൻ ഭരണകൂടം നെറ്റ് ന്യൂട്രാലിറ്റി പുനഃസ്ഥാപിക്കാൻ സാധ്യതയുണ്ട്.
" നിർഭയമായി തീരുമാനങ്ങൾ എടുത്തുകൊണ്ടാണ് എഫ് സി സി ലോകത്തിലെ തന്നെ മികച്ച വേഗതയോടു കൂടി പ്രവർത്തിക്കുന്നത്. കഴിഞ്ഞകാലങ്ങളിൽ ഏറ്റവും ശക്തമായ കമ്മ്യൂണിക്കേഷൻ രാജ്യത്ത് സാധ്യമായതിൽ സന്തോഷമുണ്ട്." പൈ അഭിപ്രായപ്പെട്ടു.
റിപ്പബ്ലിക്കൻ പ്രതിനിധിയായ പൈയെ , 2012 ൽ ബറാക്ക് ഒബാമയാണ് എഫ് ഐ സി കമ്മീഷണറായി നിയമിച്ചത്. 2017 ൽ ട്രംപ് , ചെയര്‍മാന്‍ സ്ഥാനം നൽകി. അഞ്ച് അംഗങ്ങളുള്ള കമ്മീഷനിൽ ഇരു പാർട്ടികളിൽ നിന്നും ആളുകൾ ഉണ്ടാകും. പ്രസിഡന്റിനാണ് ചെയർമാനെ നിയമിക്കാൻ അധികാരം. പൈയുടെ രാജി, ബൈഡന് പ്രത്യേക അവകാശം പ്രായോഗികമാക്കാൻ കൂടുതൽ സഹായകമായി.
ക്യാബിനറ്റ് പദവിക്ക് തൊട്ടു താഴെ ട്രംപ് നിയമിച്ച സീമ വർമയും രാജിക്കൊരുങ്ങുന്നെന്ന് റിപ്പോർട്ടുണ്ട്. നിലവിൽ സെന്റേഴ്സ് ഫോർ മെഡികെയർ ആൻഡ് മെഡിക്എയ്ഡ് സർവീസ് തലപ്പത്ത് പ്രവർത്തിക്കുന്ന ഇവർ, വൈറ്റ് ഹൗസ് കൊറോണ ടാസ്ക് ഫോഴ്സിലെ പ്രധാനിയാണ്. ബൈഡൻ അധികാരമേൽക്കുമ്പോൾ സീമയും സ്ഥാനം ഒഴിഞ്ഞേക്കും.