Teaching is the highest form of understanding.’ –Aristotle
അമ്പതു ശതമാനം പേരും അവർക്ക് ഏറ്റവും ഇഷ്ടമുള്ള പത്തു പേരിലൊരാളായി തങ്ങളെ പഠിപ്പിച്ചിട്ടുള്ള ഒരു അധ്യാപിക/ അധ്യാപകനെ ചേർത്തുവെക്കാറുണ്ട്. ലഭിക്കുന്ന കൂലിക്കുള്ള ജോലിയല്ല ലോകത്തൊരിടത്തും അധ്യാപകർ ചെയ്തു വരുന്നത്. തന്റെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങൾക്ക് അറിവു പകരുന്നതോടൊപ്പം അവരെ ആദ്യന്തം മനസ്സിലാക്കുകയും ചേർത്തുപിടിക്കുകയും കൂടിയാണ് അധ്യാപനം.
അപാരമായ അമ്മത്ത മുണ്ടെന്ന് ഗ്രന്ഥകർത്താവ് തന്നെ
ഉറപ്പിച്ചു പറയുന്ന ഒരെഴുത്തുകാരിയും അധ്യാപികയുമാണ് മ്യൂസ് മേരി ജോർജ്.നിരവധി കൃതികൾ അവരുടേതായി മലയാള സാഹിത്യത്തിലിടം പിടിച്ചിട്ടുണ്ടെങ്കിലും ടീച്ചറെക്കുറിച്ചുള്ള ഒരു കൃതി സവിശേഷമായ പ്രാധാന്യം അർഹിക്കുന്നുണ്ട്. ടീച്ചറുടെ വിദ്യാർഥിയും വനിതയിൽ സബ് എഡിറ്ററുമായ നകുൽ വി.ജിയാണ് " ജലം പോലെ തെളിഞ്ഞ " എന്ന പുസ്തകത്തിലൂടെ ഒരു ഗുരുദക്ഷിണയൊരുക്കിയിരിക്കുന്നത്.
ഹൃദ്യമെന്ന് മനസ്സു പറയുന്ന ഒരു വായന നാനുഭവമാണ് " ജലം പോലെ തെളിഞ്ഞ ഡോ.മ്യൂസ് മേരി ജോർജിന്റെ എഴുത്തും ജീവിതവും " എന്ന കൃതി. സൈകതം ബുക്സ് 2018 ഡിസംബറിൽ പ്രസിദ്ധീകരിച്ച ഈ കൃതി ആലുവ യു സി കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ഡോ.മ്യൂസ്മേരി ജോർജും അവരുടെ വിദ്യാർഥിയായ നകുൽ വി.ജിയും ചേർന്നു നടത്തിയ വിവിധ അഭിമുഖ സംഭാഷണങ്ങളും, മ്യൂസ്ടീച്ചറുടെ തെരഞ്ഞെടുത്ത പത്ത് കവിതകളും ഉൾക്കൊള്ളുന്നു.
ചോദ്യങ്ങളുൾപ്പെടുത്താതെ ഉത്തരങ്ങൾ കൊണ്ട് കൊരുത്തു വെച്ച ഒരു പ്രത്യേകതരം ചാരുതയാണ് ഒന്നാമത്തെ അഭിമുഖത്തിന്റെ ഹൈലൈറ്റ്. "വിദ്യാർഥികളുടെ കാവ്യദേവത " എന്ന തലക്കെട്ടിൽ പ്രിയ സ്നേഹിത മാസികയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പുതുക്കിയ രൂപമാണിത്.ചെറിയ ചില്ലയിലെ വലിയ ഇല എന്ന് പേരിട്ടിരിക്കുന്ന ഈ ദീർഘ സംഭാഷണത്തിൽ 19-ാം വയസ്സിൽ പ്രൈമറി സ്കൂളിൽ നിന്നും തുടങ്ങിയ അധ്യാപന ജീവിതത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. " കുട്ടികൾ നമ്മെ നന്നായി വായിക്കുന്നുണ്ട്.അങ്ങനെയുള്ള വായനയിലൂടെ അവർ നേടിയെടുത്ത പ്രമാണ് എനിക്ക് അധ്യാപിക എന്ന നിലയിൽ എന്നെക്കുറിച്ചുള്ള വിശ്വാസവും ഉത്തരവാദിത്തവും " എന്ന വിലയിരുത്തലോടെയാണ് ഈ ദീർഘഭാഷണം അവസാനിക്കുന്നത്.
കേരളത്തിൽ പെണ്ണുടൽ രാഷ്ട്രീയം എഴുത്തുകാരികളുടെ ചപ്പടാച്ചിപറച്ചിലാണ് എന്ന പേരിൽ സൺഡേ മംഗളം പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പുതുക്കിയ രൂപമാണ് "ജലം പോലെ തെളിഞ്ഞ " എന്ന പേരിലുള്ള രണ്ടാമത്തെ അഭിമുഖം.പ്രഖ്യാപിത സ്ത്രീസംഘടനകളിലൊന്നും അംഗമല്ലന്നും മിക്കപ്പോഴും ഒരു സഹയാത്രികയായി കഴിയാനാഗ്രഹിക്കുന്ന ഒരാളാണ് ഈ അഭിമുഖത്തിലൂടെ നമ്മളറിയാനാഗ്രഹിച്ച മ്യൂസ് ടീച്ചർ.
"സ്വാതന്ത്ര്യത്തെ ഭരണകൂടത്തിന് പേടിയാണ്" എന്ന പേരിൽ യെസ് മലയാളം മാസികയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പുതുക്കിയ രൂപമാണ് മഴയുടെ മണം എന്ന അഭിമുഖം. ആഡംബരങ്ങളിൽ വിദ്യാർഥികളുടെ അമ്മയായി പരിണമിക്കുന്നൊരു ടീച്ചറാണ് ആ അഭിമുഖത്തിലൂടെ വെളിപ്പെടുന്നത്.
ആഴം കാണുന്ന വിധം എന്ന ഒരു പഠനവും മ്യൂസ് ടീച്ചറുടെ പത്തു കവിതകളും ചേർന്നു സ്വപ്നം പോലെ ഹൃദ്യമായ ഒരു പുസ്തകം എന്നു ഹൃദയത്തോട് ചേർത്തുവെക്കാനിഷ്ടം തോന്നുന്ന വായനാനുഭവം.