Image

അമ്മയോടോ നിയമത്തിന്റെ മറവിൽ ചതിപ്രയോഗങ്ങൾ? (ഉയരുന്ന ശബ്ദം - 25: ജോളി അടിമത്ര)

Published on 16 January, 2021
അമ്മയോടോ  നിയമത്തിന്റെ മറവിൽ ചതിപ്രയോഗങ്ങൾ? (ഉയരുന്ന ശബ്ദം - 25: ജോളി അടിമത്ര)
രണ്ടാഴ്ചയായി കേരള മന:സാക്ഷിയെ കുലുക്കിയ സംഭവമാണ് അമ്മ 14 വയസ്സുകാരൻ മകനെ പീഢിപ്പിച്ച വാർത്ത. കടയ്ക്കാവൂർ എന്ന ഗ്രാമത്തിലെ ഒരു യുവതിയാണ് പ്രതിക്കൂട്ടിൽ.
അതിൻ്റെ തരംഗം ഇനിയും കെട്ടടങ്ങിയിട്ടില്ല. 37 വയസ്സുള്ള അമ്മ.17 കാരനുൾപ്പടെ നാലു മക്കൾ. പീഡന വാർത്ത സമൂഹം പെട്ടെന്ന് ഏറ്റെടുത്തു. രണ്ടു പക്ഷം തിരിഞ്ഞു.

'നേരാവുമോ '?
'ഏയ്, അത് സംഭവ്യമല്ല'
'ആരു പറഞ്ഞു, ഇതിനപ്പുറവും ഇവിടെ നടക്കും '.. 
‌' അപ്പൻ പീഡിപ്പിച്ച സംഭവങ്ങളില്ലേ, പിന്നെ അമ്മ പീഡിപ്പിച്ചെന്നു പറഞ്ഞാൽ എന്താ  നടക്കില്ലെന്നു പറയുന്നത് " ..
ഇങ്ങനെ പോയി കമൻറുകൾ

എന്നാലും എല്ലാവരുടെയും ഉള്ളിലിരുന്ന് ആരോ പറയുന്നു, 'സംഭവിക്കില്ല, നോർമലായ ഒരമ്മയ്ക്കും തൻ്റെ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാനാവില്ല.'

പക്ഷേ കുട്ടി നേരിട്ട് മൊഴി നൽകിക്കഴിഞ്ഞാൽ നിയമത്തിന് നടപടിയെടുത്തല്ലേ പറ്റൂ. ആ അമ്മ ജയിലിലായിട്ട് രണ്ടാഴ്ച !. അവിടെക്കിടന്ന് അവൾ ശപിക്കുന്നുണ്ടാവും, തനിക്കെതിരെ മൊഴി നൽകിയ മകനെയല്ല, തൻ്റെ ജൻമത്തെ.

ദിവസങ്ങൾക്കകം  മറനീക്കി പലതും പുറത്തു വന്നു. പ്രണയ വിവാഹിതരായ ദമ്പതികൾക്കിടയിലെ അകൽച്ച, ഭർത്താവ് വിവാഹമോചനം നേടാതെ നടത്തിയ രണ്ടാം വിവാഹം, രണ്ടാം വിവാഹത്തെ എതിർത്ത ഒന്നാം ഭാര്യയെ കുടുക്കാൻ ചെയ്ത കുരുട്ടുബുദ്ധി.

ഇരുപതാം വയസ്സിൽ അവൾ അമ്മയായതാണ്. മൂന്നു വർഷം മുമ്പ് അകന്നു ജീവിച്ചു തുടങ്ങിയപ്പോൾ ആൺമക്കൾക്ക്  14, 11, 8, വയസ്സും മകൾക്ക്  3 വയസ്സും. ഈ പിഞ്ചു മക്കളെ ഒറ്റയ്ക്ക് പോറ്റി വലുതാക്കുന്നതോർത്ത് ആ അമ്മ എത്ര രാവുകളിൽ ഉറങ്ങാതെ കിടന്ന് കരഞ്ഞിട്ടുണ്ടാവണം.

മറ്റു മൂന്നു മക്കൾ കൂടെ ഒപ്പമുള്ളപ്പോഴാണ് അമ്മ മകനെ ദുരുപയോഗം ചെയ്തതായി അച്ഛൻ ആരോപിച്ചത്.10 മുതൽ 13 വയസ്സുവരെ ആ കുഞ്ഞിനെ അമ്മ ദുരുപയോഗം ചെയ്തെന്ന ആരോപണം കേട്ടാൽ ചിരിക്കുകയില്ല കരയുകയാണ് വേണ്ടത്. നാലു പ്രസവിച്ച ആ യുവതിക്ക് ഭർത്താവ് ആരോപിക്കും പോലെ ലൈംഗികദാഹം പെരുത്താൽത്തന്നെ തൻ്റെ 10 വയസ്സുകാരൻ കുഞ്ഞിൻ്റെ നേരെയാണോ ചാടുക?
 
സംഭവത്തിൽ സംശയത്തിൻ്റെ ദൃഷ്ടിയിൽ ഇപ്പോൾ അച്ഛനാണ് നിൽക്കുന്നത്. അകന്നു കഴിയുന്ന ദമ്പതികളിൽ ഭർത്താവിന് ഒരു വർഷം മുമ്പ് കുട്ടിയുടെ കസ്റ്റഡി അവകാശം കിട്ടിയതോടെ  വിദേശത്തായിരുന്ന അച്ഛൻ  കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോയി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട് ചോദ്യം ചെയ്തപ്പോഴാണത്രേ കള്ളി പുറത്തായത്. എങ്കിൽ ഒരു വർഷം  അച്ഛൻ കാത്തിരുന്നിട്ട് രണ്ടാഴ്ച മുമ്പ് മാത്രം പരാതി നൽകിയതെന്തുകൊണ്ട്?

ഉടൻ തന്നെ നടപടിക്ക് മുതിരാതെ കാര്യം ഒളിപ്പിച്ചു വച്ച അച്ഛനെതിരെ പോക്സോ നിയ മപ്രകാരംനടപടി എടുക്കേണ്ടതില്ലേ?

നൊന്തു പെറ്റ മക്കളെ വളർത്താൻ ശരീരം വിറ്റു ജീവിച്ച ഒരു യുവതിയെ എനിക്കറിയാം. കൊച്ചി നഗരത്തിലെത്തുന്ന അസംഖ്യം പുരുഷന്മാർക്ക് വഴങ്ങിക്കിട്ടുന്ന പണം കൊണ്ട് കുഞ്ഞുമക്കൾക്ക് ഭക്ഷണവും ഉടുപ്പും വാങ്ങി ഒറ്റമുറി ചായ്പ്പിൽ ജീവിച്ചു പോന്ന കാലം.പോലീസുകാർ ആ പണവും പിടിച്ചു വാങ്ങിയിട്ട് ലൈംഗികമായി ആക്രമിച്ചതും പറഞ്ഞ് അവൾ കരഞ്ഞു. 

അമ്മമാർ കുഞ്ഞുങ്ങൾക്കായി ഏതറ്റം വരെയും താഴും. അവർക്കു വേണ്ടി മുറിവേറ്റ സിംഹത്തെപ്പോലെ പോരാടും.ഒരു അഭിസാരിക അമ്മ പോലും മകനെ മറ്റൊരു വികാരത്തോടെ നോക്കിക്കാണില്ല. അതാണ് അമ്മ. 

ലൈംഗിക അഭിനിവേശം കൂടുതലുള്ള സ്ത്രീകളുണ്ട്. ഭർത്താവിനു പുറമേ ഒട്ടേറെ പര പുരുഷന്മാർക്കൊപ്പം അഭിരമിക്കുന്ന സ്ത്രീകൾ. ഒരുതരം മാനസിക രോഗം കൂടിയാണത്. പക്ഷേ അത്തരക്കാർ പോലും സ്വന്തം മകനൊപ്പം കിടക്ക പങ്കിടില്ല. മാരകഹരിയക്ക് അടിപ്പെട്ടാലോ മറ്റോ അപൂർവ്വ സംഭവങ്ങൾ ഉണ്ടായാൽ തികച്ചും അവ ഒറ്റപ്പെട്ടവ മാത്രമാണ്.
 
അച്ഛൻ പിഴപ്പിച്ച് ഗർഭിണിയാക്കിയ മകളെ ഞാൻ കണ്ടിട്ടുണ്ട്, മുത്തശ്ശൻ പീഡിപ്പിച്ച ആറു വയസ്സുകാരിയെ ഒരു സ്ത്രീ സംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞയാഴ്ച്ചയും ഞാൻ കണ്ടിരുന്നു. കഞ്ചാവിനടിപ്പെട്ട മകൻ രാത്രി കടന്നു പിടിച്ചതിനെത്തുടർന്ന്  വീടുവിട്ട് അഗതിമന്ദിരത്തിലെത്തിയ അമ്മയെയും പരിചയപ്പെട്ടിട്ടുണ്ട്. പക്ഷേ ഇന്നുവരെ ഒരമ്മ മകനെ ലൈംഗിക ചുവയോടെ ചേർത്തു പിടിച്ചത് കേട്ടിട്ടില്ല. മുലപ്പാലൂട്ടി, രാവിലുറങ്ങാതെ കാവലിരുന്ന് കൺമണി പോലെ പോറ്റിയ കുഞ്ഞ്. അവൻ്റെ ഡയപ്പർ മാറ്റി അപ്പി കോരി, തേച്ചു കുളിപ്പിച്ച മകൻ എത്ര വളർന്നാലും അമ്മയ്ക്ക് കുഞ്ഞുതന്നെയാണ്. ശരീരത്തിൻ്റെ ഭാഗമാണ്. പത്തു മാസം അവനെപ്പറ്റി സ്വപ്നങ്ങൾ നെയ്ത , ഏറിയ പ്രസവവേദന സഹിച്ച് മരണത്തെ മുഖാമുഖം കണ്ട് അവൾ ജന്മം നൽകിയ പൈതൽ. അവളെ ജീവിക്കാൻ മുന്നോട്ടു നയിക്കുന്നത് തന്നെ മക്കളാണ്. ജീവിതത്തിലെ അമിത സംഘർഷങ്ങൾക്കിടയിലും നമ്മൾക്ക് പ്രതീക്ഷ നൽകുന്നത് മക്കളാണ്.

അമ്മമനസ്സോടെ പെൺകുഞ്ഞിനെ വളർത്തിയ അച്ഛൻമാരാണ് നമ്മൾക്കു ചുറ്റിലുമുള്ളവർ. മാനസ്സിക വൈകൃതമുള്ള ഒന്നോ രണ്ടോ അച്ഛന്മാർ മകൾക്കു നേരെ കൈ നീട്ടിയിരിക്കാം, പക്ഷേ മിക്ക അച്ഛൻമാരും രാപ്പകലില്ലാതെ വിയർത്തു പണിയെടുക്കുന്നത് മകളെ സുരക്ഷിത കരങ്ങളിലെത്തിക്കാനുള്ള തത്രപ്പാടിലാണ്.

അടുത്തിടെ ഞാനൊരമ്മയെ പരിചയപ്പെട്ടു. മകന് 33 വയസ്സ്. അപകടത്തിൽ തളർന്നു പോയവനാണ്. വിവാഹം കഴിച്ചിട്ടില്ല. അറുപതു വയസ്സടുത്ത അമ്മ മകൻ്റെ മലമൂത്ര വിസർജ്ജനങ്ങൾ കോരി കുളിപ്പിച്ച് ... ആ അമ്മയ്ക്ക് മകൻ യുവാവല്ല, വെറും കൈക്കുഞ്ഞാണ്. ഒരമ്മയക്ക് മാത്രമേ ഏതു പ്രായത്തിലുള്ള ആൺമക്കളെയും ഇങ്ങനെ ശുശ്രൂഷിക്കാനാവൂ. മറിച്ച് ഒരു യുവതിയായ മകൾ കിടപ്പിലായാൽ  കുളിപ്പിക്കാനും മറ്റു ശുശ്രൂഷകൾ ചെയ്യാനും അച്ഛന് പരിമിതികളുണ്ട്. 

അച്ഛൻ എന്നത് സങ്കൽപ്പവും അമ്മ യാഥാർത്ഥ്യവും എന്നു പറയാറില്ലേ. 

ഒരു സ്ത്രീയെ പരാജയപ്പെടുത്താൻ , നാവടപ്പിക്കാൻ ഏറ്റവും  'നല്ല ' വഴി അവൾ സ്വഭാവശുദ്ധിയില്ലാത്തവളാണെന്ന് പറഞ്ഞു പരത്തുകയാണ്. പല വിവാഹമോചനക്കേസുകളിലും  ഭാര്യയുടെ അവിഹിതം 'തെളിയിക്കാൻ ' പെടാപ്പാട് പെട്ട ഭർത്താക്കന്മാരെപ്പറ്റി കേട്ടിട്ടുണ്ട്. അന്യപുരുഷന്മാരെ  ചേർത്തുവച്ചാണ്  അവരൊക്കെ ഇതുവരെ ഭാര്യമാർക്കു നേരെ ചതിപ്രയോഗം നടത്തിയത്. ഇവിടെ അതൊക്കെ പിന്നിട്ട് സ്വന്തം മകനെത്തന്നെ കരുവാക്കിയിരിക്കുന്നു. 14 വയസ്സുള്ള , ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുഞ്ഞിനെയാണ് അമ്മയുമായി ചേർത്തുവച്ച് കള്ളകഥയുണ്ടാക്കിയത്.
അവനെക്കൊണ്ട് അമ്മ തന്നെ പീഡിപ്പിച്ചു എന്ന് ആരോപണം പറയിച്ചത്. പച്ചക്കള്ളമാണെങ്കിലും
കുറച്ചു കൂടി മറ്റുള്ളവർക്ക് വിശ്വസിക്കാൻ തോന്നുന്ന ഒരു കള്ളക്കഥ മെനയാമായിരുന്നു.
ഒരിക്കൽ തൻ്റെ പ്രണയിനിയായിരുന്ന പെണ്ണിനോട്, തൻ്റെ നാലു മക്കളെ നൊന്തു പ്രസവിച്ചവളോട് എങ്ങനെ ഇത്രയും ക്രൂരനാവാൻ പുരുഷനു കഴിയുന്നു ?. പ്രണയിച്ച കാലത്ത് എത്ര തീവ്രാനുരാഗികളായിരുന്നു അവർ. അകന്നുപോയപ്പോൾ  കൊടും ശത്രുക്കളായി മാറിപ്പോയി. ഒരിക്കൽ തൻ്റെ ദിനങ്ങൾക്ക് വെളിച്ചം പകർന്ന വളാണെന്നത് എത്ര വേഗം മറക്കാനാവുന്നു. ഒരിക്കൽ തൻ്റെ സന്തോഷം, സുഖം, സ്വപ്നം ഒക്കെ അവളായിരുന്നത് എങ്ങനെ മറക്കാനാവുന്നു? സ്നേഹിക്കാനാവുന്നില്ലെങ്കിലും തോൽപ്പിക്കാതിരുന്നു കൂടെ?

അരുത്. നട്ടാൽ കുരുക്കാത്ത നുണകൾ താൽക്കാലിക വിജയത്തിനായി വിളമ്പരുത്. അത് തിരിഞ്ഞുകുത്തും.  കണ്ണീരിൻ്റെ ശാപം ജീവിതത്തെ തകർത്തു കളയും. 

സത്യത്തിൽ അച്ഛനാണ്  ഇവിടെ തോൽക്കുന്നത്.. മകൻ ഇത്തിരി കൂടി വളരുമ്പോൾ, അറിവാകുമ്പോൾ അവന് തെറ്റ് ബോധ്യപ്പെടും. അച്ഛനു കൂട്ട് നിന്ന് അമ്മയെ അപമാനിക്കാൻ താൻ  കാരണമായല്ലോ എന്ന കുറ്റബോധം അവനെ തകർത്തു കളയും. അവൻ്റെ ജീവിതത്തെയാണ്  അച്ഛൻ പന്താടിയത്. നാട്ടുകാരുടെയും വീട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിൽ അപഹാസ്യനാകുന്നതോടെ അവനാദ്യം വെറുക്കുക അതിനു കാരണക്കാരനായ അച്ഛനെയാണ്.

ഒരു സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീയെ തിരിച്ചറിയാനാവും. ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും ഞാനാ അപമാനിതയായ യുവതിയെ അറിയുന്നു, അവളുടെ ഏങ്ങലടി ശബ്ദം എനിക്ക് കേൾക്കാനാവുന്നുണ്ട്.
 അരുത്, ഇത്തരം കണ്ണീർ വീഴ്തി നമ്മുടെ ഭൂമിയെ ചുട്ടുപൊള്ളിക്കരുത്.

അടുത്തിടെ നമ്മൾ കേൾക്കുന്ന പോക്സോ കേസുകൾ പലതും ചതിപ്രയോഗങ്ങളാണ്. ശത്രുവിനെ തോൽപ്പിക്കാൻ എളുപ്പവഴിയാണ് ഇത്തരം നിയമങ്ങൾ. നാണവും മാനവും കെട്ട് വർഷങ്ങൾ ജയിലിൽ കിടന്ന് അപമാനിതനായി ആയുസ്സ് അവസാനിക്കുന്ന സ്ഥിതിയിലേക്ക് ആരെയും വലിച്ചെറിയാതിരിക്കാം. അവരുടെ കണ്ണിൽ  നിന്നുതിരുന്നത് കണ്ണീരല്ല, രക്തത്തുള്ളികളാണെന്നത് ഓർമിക്കുക.

അമ്മയോടോ  നിയമത്തിന്റെ മറവിൽ ചതിപ്രയോഗങ്ങൾ? (ഉയരുന്ന ശബ്ദം - 25: ജോളി അടിമത്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക