ന്യൂയോര്‍ക് ∙ പതിനാലു വയസുള്ള മകളെയും 55 വയസുള്ള ഭാര്യാ മാതാവിനെയും കൊലപ്പെടുത്തി ഇന്ത്യൻ അമേരിക്കൻ വ്യവസായി ആത്മഹത്യ ചെയ്തു. ഭൂപീന്ദര്‍ സിംഗ് (57) എന്ന ഇന്ത്യന്‍ വംശജനാണ് ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ രഷ്പാല്‍ കൗറിനു കയ്യില്‍ വെടി കൊണ്ടിരുന്നെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു. ഇവരെ ആൽബെനീ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ജനുവരി 13 രാത്രി ന്യൂയോർക് തലസ്ഥാനമായ അൽബാനിക് സമീപമുള്ള കാസ്ടൽട്ടനിലായിരുന്നു സംഭവമെന്ന് വിശദാംശങ്ങൾ വെളിപ്പെടുത്തി സ്കോഡാക്ക് പൊലീസ് ചീഫ് ജോൺ അറിയിച്ചു.
വീട്ടില്‍ അസ്വാരസ്യങ്ങള്‍ പതിവാണെന്ന് അയല്‍വാസി ജിം ലന്‍ഡ്സ്ട്രോം പൊലീസിനോട് പറഞ്ഞു. 'കഴിക്കാന്‍ ഭക്ഷണം കിട്ടാറില്ല, എന്നെ അദ്ദേഹം എവിടെയും കൊണ്ടുപോകില്ല, കാര്‍ ഓടിക്കാന്‍ അനുവദിക്കില്ല' എന്നീ പരാതികള്‍ രഷ്പാല്‍ തന്നോടും ഭാര്യയോടും പങ്കുവച്ചിരുന്നെന്ന വിവരവും ലന്‍ഡ്സ്ട്രോം മാധ്യമങ്ങളോട് പറഞ്ഞു.ന്യൂയോർക് ഹഡ്‌സണിൽ മദ്യം വില്‍ക്കുന്ന കട നടത്തുകയായിരുന്ന സിംഗിന്റെ പേരില്‍ 2016 ല്‍ ബലാത്സംഗത്തിന് കേസ് എടുത്തിരുന്നെങ്കിലും വിചാരണയ്ക്ക് ശേഷം വെറുതെ വിടുകയായിരുന്നു.'ഞങ്ങളുടെ ഞെട്ടലും ദുഃഖവും പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഇത്ര ചെറുപ്പത്തിലേ ഇത്ര ദാരുണമായൊരു അന്ത്യം വിശ്വസിക്കാന്‍ കഴിയുന്നില്ല.' സ്‌കൂള്‍ സൂപ്രണ്ട് ജേസണ്‍ ഷെവ്രിറും പ്രദേശവാസികളും ജസ്ലീന്‍ കൗറിന്റെ മരണത്തെക്കുറിച്ച് പറഞ്ഞു.
അമേരിക്കയിൽ ഓരോദിവസവും കുടുംബ കലഹത്തെത്തുടർന്ന് മൂന്ന് സ്ത്രീകൾ വീതം കൊല്ലപെടുന്നുവെന്ന് നാഷനൽ ഓർഗനൈസേഷൻ ഫോർ വുമെൻ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. കുടുംബകലഹത്തിനു ഇരയാകുന്നവർ നാഷണൽ ഡൊമെസ്റ്റിക് വയലൻസ് 18007997233 ഫോൺ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.