Image

കോവിഡ് മരണം: ദേശീയ വിലാപം, പ്രാർത്ഥന, നയിച്ച് ബൈഡന്റെ സ്ഥാനാരോഹണ തുടക്കം

Published on 20 January, 2021
കോവിഡ്  മരണം: ദേശീയ വിലാപം, പ്രാർത്ഥന,  നയിച്ച്  ബൈഡന്റെ സ്ഥാനാരോഹണ തുടക്കം
നിയുക്ത പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ഇന്നലെ  ചൊവ്വാഴ്ച വാഷിംഗ്ടണിൽ എത്തി, കോവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞ 4 ലക്ഷത്തിലധികം അമേരിക്കക്കാരുടെ സ്മരണാർത്ഥം  ദേശീയ വിലാപം നയിച്ചു.

യു എസിന്റെ നാല്പത്തിയാറാം പ്രസിഡന്റായി അധികാരമേൽക്കുന്നതിന്റെ തലേരാവിൽ ഡെലവെറിലെ വിൽമിങ്ങ്ടണിലെ വസതിയിൽ നിന്നദ്ദേഹം തലസ്ഥാനത്തേക്ക് പറന്നെത്തി. ലിങ്കൺ മെമ്മോറിയലിൽ ഹ്രസ്വമായ ചടങ്ങിന് അധ്യക്ഷത വഹിച്ചതോടൊപ്പം കഴിഞ്ഞ വര്‍ഷം കോറോണവൈറസ് ബാധിച്ച് മരണപ്പെട്ടവർക്കായി ശ്രദ്ധാഞ്ജലിയും  അർപ്പിച്ചു.

മരണപ്പെട്ട 4  ലക്ഷം അമേരിക്കക്കാരെ പ്രതിനിധീകരിച്ച് ചുറ്റും 4 ലക്ഷം ദീപങ്ങൾ തെളിച്ച റിഫ്ലെക്ടിങ് പൂളിനു മുന്നിൽ നിന്ന് ബൈഡൻ മനസ്സ് തുറന്നു.

' രോഗശാന്തിക്കായി, നമുക്ക് സ്മരിക്കാം. ചില സമയങ്ങളിൽ ഓർക്കാൻ പോലും ബുദ്ധിമുട്ടാണ്. പക്ഷേ, അങ്ങനെയേ സുഖം പ്രാപിക്കൂ. ഒരു രാഷ്ട്രം എന്ന നിലയിൽ അത് ചെയ്യേണ്ടത് പ്രധാനമാണ്. അതാണ് നമ്മളിന്ന് ഇവിടെ നിൽക്കാനുള്ള കാരണം. അസ്തമയത്തിനും പുതു ഉദയത്തിനും ഇടയിൽ, നമുക്ക് ഇരുട്ടിനുമേൽ പ്രകാശം ചൊരിയാം;  പാവനമായ ഈ ജലാശയത്തിൽ ആ വെളിച്ചം പ്രതിഫലിപ്പിച്ച്  നഷ്ടപ്പെട്ട എല്ലാവരെയും ഓർമ്മിക്കാം.' 

ബൈഡന്റെ വാക്കുകൾക്കൊപ്പം വാഷിംഗ്ടൺ കത്തീഡ്രലിൽ നിന്ന് പള്ളിമണികൾ മുഴങ്ങി; ന്യൂയോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിലും  സിയാറ്റിലിലെ സ്പേസ് നീഡിലിലും ചെരാതുകൾ മിന്നി.
മയാമി മുതൽ സാൻ ഡിയേഗോ വരെ നഗരത്തിലെ കെട്ടിടങ്ങളിൽ ഈ ദീപം തെളിക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് മാറ്റി ജനങ്ങൾ വീടുകളിലിരുന്ന്  മെഴുകുതിരികൾ  കത്തിച്ച് ദേശീയ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ബൈഡൻ ഉദ്ഘാടന സമിതി ആവശ്യപ്പെടുകയായിരുന്നു.
ബൈഡന്റെ ജന്മനാട്ടിലും (വിൽമിങ്ടൻ, സ്ക്രാന്റൻ ) പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു.എന്നാൽ, ബൈഡൻ വിലാപനായകനായാണ് നിലകൊണ്ടത്. ട്രംപിന്റെ ഭരണത്തിലുള്ള കടുത്ത നിരാശ അദ്ദേഹത്തിൽ പ്രകടമായിരുന്നു.

 നൂറിലധികം വർഷങ്ങൾ കൂടി  വന്നുപെട്ട ഏറ്റവും തീക്ഷ്ണമായ പൊതു ജനാരോഗ്യ പ്രതിസന്ധിയെ തന്റെ മുൻഗാമി കൈകാര്യം ചെയ്ത രീതിയെ ബൈഡൻ രൂക്ഷമായി വിമർശിച്ചു. മഹാമാരിയെ നിയന്ത്രണ വിധേയമാക്കുന്നതായിരിക്കും തന്റെ ഭരണത്തിന്റെ പ്രധാന വിഷയമെന്നദ്ദേഹം പ്രഖ്യാപിച്ചു. 

കൊറോണ വൈറസ് വ്യാപനം തടയാൻ വേണ്ടി യുറോപ്പിൽ നിന്നും  ബ്രസീലിൽ നിന്നുമുള്ള യാത്രക്കാർക്ക് വിലക്ക് റദ്ദാക്കി  തിങ്കളാഴ്‌ച രാത്രി ട്രംപ് ഇറക്കിയ ഉത്തരവ് പ്രാബല്യത്തിൽ വരും മുൻപ് ബുധനാഴ്ച അധികാരമേൽക്കുന്ന ബൈഡൻ അത് നീക്കം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക