Image

'കെ റെയിൽ' ചർച്ച പോലുമില്ലാതെ നടപ്പിലാക്കേണ്ട പദ്ധതിയാണന്ന് മുരളി തുമ്മാരുകുടി

Published on 27 January, 2021
'കെ റെയിൽ' ചർച്ച പോലുമില്ലാതെ നടപ്പിലാക്കേണ്ട പദ്ധതിയാണന്ന് മുരളി തുമ്മാരുകുടി

തിരുവനന്തപുരം:വേണോ വേണ്ടയോ എന്ന് ചർച്ച പോലും ഇല്ലാതെ നടപ്പിലാക്കേണ്ട പദ്ധതിയാണ് കെ റെയിൽ പദ്ധതി എന്ന് ഐക്യരാഷ്ട്രസഭ പരിസ്ഥിതി  ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.  പദ്ധതി കേരളത്തെ സാമ്പത്തിക മുന്നേറ്റത്തിലേക്ക് നയിക്കുമെന്നും മുരളി തുമ്മാരുകുടി നൽകിയ വീഡിയോ സന്ദേശത്തിൽ പറയുന്നു. 

കേരളത്തിലെ വർധിച്ചു വരുന്ന ട്രാഫിക് പ്രതിസന്ധികളും  യാത്ര ക്ലേശവും പരിഹരിക്കുക മാത്രമല്ല അർദ്ധ അതിവേഗ റെയിൽ പാതയായ സിൽവർ ലൈൻ കൊണ്ടുള്ള ഗുണം. കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ തന്നെ ഗണ്യമായി സ്വാധീനിക്കാൻ കഴിയുന്ന ഒരു പദ്ധതിയാണ് സിൽവർ ലൈൻ റെയിൽ പാത. അതിനാൽ തന്നെ സിൽവർ ലൈൻ പദ്ധതി അതിവേഗം തന്നെ, വേണോ വേണ്ടയോ എന്ന ചർച്ച പോലും നടത്താതെ നടപ്പിലാക്കേണ്ടതാണ്. മുരളി തുമ്മാരുകുടി പറഞ്ഞു.

"തിരുവനന്തപുരം തൊട്ട് കാസർഗോഡ് വരെ ഉള്ള യാത്ര നാല് മണിക്കൂറിൽ പൂർത്തിയാകുമെങ്കിൽ അത് കേരളത്തിൽ ഉണ്ടാക്കുവാൻ പോകുന്ന മാറ്റം വലുതാണ്. ഇത്രയും കുറഞ്ഞ സമയം കൊണ്ടു തിരുവനന്തപുരത്തു പോയി തിരികെ കൊച്ചിയിലോ മറ്റോ എത്തുക എന്നു പറഞ്ഞാൽ അതു നമ്മുടെ സാമ്പത്തിക വളർച്ചയെ വേഗതയിൽ ആക്കും എന്ന കാര്യത്തിൽ സംശയമില്ല", അദ്ദേഹം  വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

മുരളി തുമ്മാരുകുടിയുടെ വീഡിയോ സന്ദേശത്തിൽ നിന്ന്

കേരളത്തിന്റെ തെക്ക് മുതൽ വടക്കുവരെ സിൽവർ ലൈൻ എന്ന പേരിൽ ഒരു അർദ്ധ അതിവേഗ റെയിൽവേ പദ്ധതി പരിഗണനയിൽ ആണല്ലോ . കേരളത്തിലുള്ള ആളുകൾക്ക് അതിവേഗ ട്രെയിൻ അത്ര പരിചിതമല്ല. റെയിൽവേ കേരളത്തിൽ വന്നിട്ടു ഇപ്പോൾ പല പതിറ്റാണ്ടുകൾ ആയെങ്കിൽ പോലും ശരാശ്ശരി വേഗത ഇപ്പഴും 40ഉം 50ഉം കിലോമീറ്റർ ആണ്. തിരുവനന്തപുരത്തു നിന്ന് കാസർഗോഡ് എത്തുക എന്ന് പറയുന്നത് ഇന്നും ഏതാണ്ട് പത്തു പന്ത്രണ്ട് മണിക്കൂർ സമയം എടുക്കുന്ന കാര്യമാണ്. 

ജപ്പാനിലെ മുസകയും ടോക്യോയും തമ്മിൽ ഉള്ള ദൂരം 500 കിലോമീറ്റർ ആണ്. ഈ 500 കിലോമീറ്റർ  നമ്മൾ താണ്ടുന്നത് 3 മണിക്കൂറിൽ താഴെ ഉള്ള സമയത്തു ശരാശരി മണിക്കൂറിൽ 160 കിലോമീറ്റർ സ്പീഡിൽ ആണ്.  പരമാവധി 250 കിലോമീറ്റർ വേഗതയിൽവരെ പോകുന്ന ട്രെയിൻ ആണ് ശരാശരി വേഗത 160 km സ്പീഡിലാണ് പോകുന്നത് . ആ വേഗതയിൽ അല്ലെങ്കിൽ ശരാശരി 200 കിലോമീറ്റർ വേഗതയിൽ നമുക്ക് റെയിൽ യാത്ര സാധ്യമായാൽ തിരുവനന്തപുരം തൊട്ട് കാസർഗോഡ് വരെ ഉള്ള യാത്ര നാല്‌ മണിക്കൂറിൽ പൂർത്തിയാക്കുമെങ്കിൽ അത് കേരളത്തിൽ ഉണ്ടാക്കുവാൻ പോകുന്ന മാറ്റം വലിയ  നാടകീയം ആവും. ഇത്രയും കുറഞ്ഞ സമയം കൊണ്ടു തിരുവനന്തപുരത്തു പോയി തിരികെ കൊച്ചിയിലോ മറ്റോ എത്തുക എന്നു പറഞ്ഞാൽ അതു നമ്മുടെ ഇക്കണോമിക് ആക്ടിവിറ്റിയെ വേഗതയിൽ ആക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഇതിന്റെ ആവശ്യകതയെ കുറിച്ച് സംശയം തോന്നാം. ജപ്പാനിലെ നഗരങ്ങളെ ബന്ധിപ്പിച്ചു ഓരോ മൂന്ന് മണിക്കൂറിലും ഓരോ ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിൻ ഓടുന്നുണ്ട്. കേരളത്തിന്റെ വളർച്ച അതിവേഗം ആണ്. ഇന്ന് കാണുന്ന കേരളം അല്ല 2030 ലോ 40 ലോ ഉള്ള കേരളം. അതിവേഗം കുതിക്കുന്ന നമ്മുടെ സാമ്പത്തിക വളർച്ചക്ക് കേരളത്തിനുള്ളിലെ യാത്ര സമയം 12 മണിക്കൂറിൽ നിന്നും ചുരുങ്ങി നാല് മണിക്കൂർ ആവുക എന്നതാവണം നമ്മുടെ ലക്ഷ്യം.   

ടൂറിസം മേഖലയിലെ കേരളത്തിന്റെ വളർച്ചക്കും റോഡുകളിലെ തിരക്ക് കുറക്കുക എന്നത് ആവശ്യമാണ്. ഒരു  വർഷം ശരാശരി 4300 ഓളം ആളുകൾ ആണ് റോഡ് അപകടങ്ങളിൽ മരണപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ റെയിൽ യാത്ര മാർഗത്തിലേക്കു മാറുന്നത് ഇത് കുറക്കുവാൻ സഹായകമാകും.  റോൾ ഓൺ റോൾ ഓഫ്‌ മാതൃകയിൽ ഉള്ള ട്രാൻസ്‌പോർട്ടിങ് റെയിൽ മാർഗം പരീക്ഷിക്കുക എന്നത് യൂറോപ്യൻ രാജ്യങ്ങളിലെ പോലെ നമുക്കും സ്വീകരിക്കാവുന്നതാണ്. ഇത് അപകടങ്ങൾ കുറക്കുക മാത്രമല്ല, കാർബൺ ഏറ്റവും കുറവു പുറത്തു വിടുന്ന യാത്രമാധ്യമം ആയ റെയിൽ മാർഗം ഉപയോഗിക്കുന്നത് വഴി പ്രകൃതിയുടെ സംരക്ഷണവും സാധ്യമാകും.

അപ്പോൾ അപകടങ്ങൾ കുറക്കുന്നു, പ്രകൃതിയെ സംരക്ഷിക്കുന്നു, ചരക്കു നീക്കം അതിവേഗമാകുന്നു, അതിലൂടെ പെരിഷബിൾ (perishable) ആയ വസ്തുക്കൾ, ഉദാഹരണത്തിന് പച്ചക്കറികൾ, പഴങ്ങൾ ഒക്കെ വേഗത്തിൽ ആളുകളിലേക്ക് എത്തപ്പെടുന്നു.  നമ്മുടെ ചരക്കുകൾ മറ്റു മാർക്കറ്റുകളിൽ എത്തപ്പെടുന്നു. ഇത്തരത്തിൽ അനവധി ബെനിഫിറ്റുകൾ ഈ ഒരു സിൽവർ ലൈൻ ഉണ്ടാക്കുന്നു. തീർച്ചയായും നമ്മൾ അതു പിന്തുണക്കണം. പിന്തുണക്കണോ എന്നൊരു ചോദ്യം പോലും ചോദിക്കണ്ട കാര്യമില്ല.

 ലോകത്തെ മറ്റനവധി രാജ്യങ്ങളിലെ റെയിൽവേയുടെ പെനെട്രേഷൻ (penetration) കേരളത്തിൽ റെയിൽവേയുടെ സ്വീകാര്യതയേക്കാൾ വളരെ കുറവാണ്. ഞാൻ താമസിക്കുന്ന ജനീവയിൽ നിന്നും ഹൈ സ്പീഡ് (highspeed) ട്രെയിനിൽ രാവിലെ 6 മണിക്ക് പാരിസിൽ പോയി കാഴ്ചകൾ കണ്ടു തിരിച്ചു വൈകുന്നേരം 7 മണിക്ക് ജനീവയിൽ എത്തുന്നത് സാധാരണമാണ്. കേരളത്തിൽ പക്ഷെ അതു ചിന്തിക്കാൻ പോലും സാധിക്കില്ല. അപ്പോൾ ലോകത്തു കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ വ്യാപകമായ കാര്യം നമ്മൾ ഇന്ന് നടപ്പിലാക്കുവാൻ വളരെ വൈകിപ്പോയി എന്നേ ഞാൻ കരുതുന്നുള്ളൂ.

നമ്മുടെ നാട്ടിൽ നിന്നും മറ്റു രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്ന ഒരുപാടു മലയാളികൾ ഈ കൊറോണ കാലത്ത് കേരളത്തിൽ തിരിച്ചെത്തി. അവിടെ അവർ ഇത്തരത്തിലുള്ള  റെയിൽ ഗതാഗതം കണ്ടിട്ടുണ്ട് അതിന്റെ ഗുണഫലം അനുഭവിച്ചിട്ടുമുണ്ട്. അവരും പ്രതീക്ഷിക്കുന്നതു അത്തരം സംവിധാനങ്ങൾ ആണ്. ഇങ്ങെനെയുള്ള സംവിധാനങ്ങൾ കൊടുക്കാൻ സാധിച്ചാൽ കേരളത്തിലേക്ക് മറ്റു സ്ഥലങ്ങളിലുള്ള മിടുക്കരായ ആൾക്കാരെ  കൊണ്ടുവരാൻ  സാധിക്കും. ദുബായിയായിട്ടും ഹോങ്കോങ്ങ് ആയിട്ടും സിങ്കപ്പൂർ ആയിട്ടും എല്ലാം ഒരു ഇക്കണോമിക് ആക്ടർ എന്നുള്ള നിലയിൽ നമുക്കു കോംപ്പീറ്റ് ചെയ്യുവാനും സാധിക്കും. ചുരുങ്ങിയത് ബോംബെയും  മദ്രാസും ഹൈദരാബാദുമായും നമുക്കു കോംപ്പീറ്റ് ചെയ്യുവാൻ സാധിക്കും. അതു തീർച്ചയായും നമ്മൾ ചെയ്യേണ്ടതാണ്. 

നാളത്തെ കേരളത്തിന്‌, 2030ലെയോ 40ലെയോ കേരളത്തിന്‌ അതിവേഗതയിലുള്ള ഹൈ കണക്ടിവിറ്റിയുള്ള റെയിൽ സംവിധാനം തീർച്ചായായിട്ടും ആവശ്യമുള്ളതാണ്. അതിനുള്ള നടപടികൾ ഇന്ന് തന്നെ തുടങ്ങുമെന്നറിയുന്നതിൽ സന്തോഷമുണ്ട്. 


വീഡിയോ ലിങ്ക്: https://fb.watch/3gRjNiwNz
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക