Image

ഉമ്മൻ ചാണ്ടിയുടെ വരവ്; ആർക്കൊക്കെ പണി കിട്ടും? (സൂരജ് കെ. ആർ)

Published on 27 January, 2021
ഉമ്മൻ ചാണ്ടിയുടെ വരവ്; ആർക്കൊക്കെ പണി കിട്ടും? (സൂരജ് കെ. ആർ)
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷം നേടിയത്. സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ, ബിനീഷ് കോടിയേരിയുടെ ലഹരി മരുന്ന് ഇടപാട് എന്നിങ്ങനെ നിരവധി വിവാദങ്ങള്‍  ഇടതുപക്ഷത്തിന് നേരെ ഉയര്‍ന്നിട്ടും, അതൊന്നും തെരഞ്ഞെടുപ്പില്‍ ജനത്തിന് വിഷയമായില്ല. ഈ വിവാദങ്ങള്‍ കാട്ടി കോണ്‍ഗ്രസും, ശബരിമല വിഷയം തുറുപ്പുചീട്ടാക്കി ബിജെപിയും പ്രചാരണം നടത്തിയെങ്കിലും ജനം ഇടതുപക്ഷത്തെ നെഞ്ചോട് ചേര്‍ത്തു. ആരോഗ്യരംഗത്തെ നേട്ടവും, ദുരിതകാലത്തെ കിറ്റ്, പെന്‍ഷന്‍ വിതരണവും, മറ്റനേകം വികസന പ്രവര്‍ത്തനങ്ങളും ഇതിന് കാരണമായെന്ന് വേണം കരുതാന്‍.

അതിനാല്‍ത്തന്നെ കേരള ചരിത്രത്തിലാദ്യമായി തുടര്‍ഭരണം എന്ന പ്രതിഭാസവും ഇടതുപക്ഷം സ്വപ്‌നം കാണുന്നു.

അതേസമയം തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ യുഡിഎഫില്‍ പതിവു പോലെ തമ്മിലടി ആരംഭിച്ചു. കെപിസിസി പ്രസിഡന്റായ മുല്ലപ്പള്ളിക്ക് നേരെയായിരുന്നു ആദ്യത്തെ ചൂണ്ടുവിരലുയര്‍ന്നത്. ഇത്രയേറെ വിവാദങ്ങള്‍ നിറഞ്ഞ തെരഞ്ഞെടുപ്പ് മികച്ച ഒരു അവസരമായിട്ടും പെട്ടിയില്‍ വോട്ട് വീഴ്ത്താന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് വിമര്‍ശനമുയര്‍ന്നു. ഒരു തലയ്ക്കല്‍ നിന്ന് കെ. സുധാകരന് വേണ്ടിയും, മറു തലയ്ക്കല്‍ നിന്ന് കെ. മുരളീധരന് വേണ്ടിയും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മുറവിളിയുയര്‍ന്നു. ഇവര്‍ക്കായി അണികള്‍ പരസ്യമായി ബോര്‍ഡുകള്‍ വയ്ക്കുന്നതിലേയ്ക്കും കാര്യങ്ങളെത്തി. എന്നാല്‍ എല്ലാം കേട്ട് വെറുതെയിരിക്കാന്‍ മുല്ലപ്പള്ളിയും തയ്യാറായില്ല. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20-ല്‍ 19 സീറ്റും തൂത്തുവാരി യുഡിഎഫ് വെന്നിക്കൊടി പാറിച്ചപ്പോള്‍ തനിക്കാരും ക്രെഡിറ്റ് തന്നില്ലല്ലോ എന്ന് മുല്ലപ്പള്ളി തുറന്നടിച്ചു.

ഇതിനെല്ലാം പുറമെ യുഡിഎഫിനുള്ളിലെ മുസ്ലിം ലീഗിന്റെ താന്‍ പ്രമാണിത്തത്തെയും ചിലര്‍ ചോദ്യം ചെയ്യുകയുണ്ടായി. എല്ലാം കൂടി തെരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു മാസക്കാലം യുഡിഎഫിനകത്ത് ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തലുകളുടെ ബഹളമായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകാന്‍ പോകുകയാണെന്ന് ചില ഇടതുനേതാക്കള്‍ പരിഹസിക്കുകയും ചെയ്തു.

എന്തൊക്കെയായാലും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി വര്‍ഗീയത മുഖ്യവിഷയമാക്കി പ്രവര്‍ത്തനം തുടരുന്ന നിലയ്ക്ക്, അതിനെ നേരിടാന്‍ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനം മാത്രം മതിയാകില്ലെന്ന് ഏവര്‍ക്കും തിരിച്ചറിവുള്ള കാര്യമാണ്. മതമാണ് ബിജെപിയെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്നതെങ്കില്‍, ഇന്ത്യയില്‍ സാര്‍വത്രികമായി ജനങ്ങളെ ഒരുമിപ്പിക്കുന്ന ഒരു കാര്യം ഇന്ന് കോണ്‍ഗ്രസിനില്ല- നല്ലൊരു നേതാവ് പോലും.

ഇത് ദേശീയ രാഷ്ട്രീയത്തിന്റെ ചിത്രം. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഏറെ ജനപ്രിയ നേതാക്കന്മാരുണ്ട്. പ്രശ്‌നം അവര്‍ ഓരോരുത്തരും പാര്‍ട്ടിക്കുള്ളിലെ വിവിധ ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്നു എന്നുള്ളതാണ്. ഐ ഗ്രൂപ്പുകാരനായ നേതാവിനെ എ ഗ്രൂപ്പുകാര്‍ക്ക് എതിര്‍പ്പ്. തിരിച്ചും അങ്ങനെ തന്നെ. ഗ്രൂപ്പിനുളളില്‍ തന്നെ അഭിമതനും അനഭിമതനുമായ നേതാക്കന്മാരുണ്ട് എന്നതും സത്യമാണ്. അതിനാല്‍ കോണ്‍ഗ്രസിനുള്ളിലെ എതിര്‍ശബ്ദങ്ങളെ മയപ്പെടുത്തി, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കാന്‍ ഒരു നേതാവിനെ കണ്ടെത്തുക എന്നത് അത്യന്തം ശ്രമകരമാണ്.

അങ്ങനെയിരിക്കെയാണ് കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രി എന്ന് കോണ്‍ഗ്രസുകാര്‍ ഒരേ സ്വരത്തില്‍ പറയുന്ന ഉമ്മന്‍ ചാണ്ടിയെ കേരളത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുക്കാനായി എഐസിസി പ്രസിഡന്റായ സോണിയ ഗാന്ധി തന്നെ തെരഞ്ഞെടുക്കുന്നത്. ജനുവരി 18-നായിരുന്നു ഇത്.

ഉമ്മന്‍ ചാണ്ടി ജനകീയനായ നേതാവാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പത്തംഗം കമ്മറ്റിയെ നയിക്കുക എന്ന ഉത്തരവാദിത്തത്തില്‍ അദ്ദേഹത്തിന്  മുതല്‍ക്കൂട്ടാകുക അര നൂറ്റാണ്ടായി നീളുന്ന, ഇന്നും തുടരുന്ന രാഷ്ട്രീയ ജീവിതത്തിലെ അനുഭവങ്ങളുടെ കരുത്ത് തന്നെയാണ്. വെട്ടും മറുവെട്ടും കുതികാല്‍വെട്ടുകളുമെല്ലാം ഏറെ കണ്ടും അറിഞ്ഞും പരിചയമുള്ള നേതാവാണ് അദ്ദേഹം. അഥവാ യുഡിഎഫ് അപ്രതീക്ഷിത വിജയം നേടുകയാണെങ്കില്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടി തന്നെ ഇത്തവണയും മുഖ്യമന്ത്രിയായേക്കുമെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. പക്ഷേ  മുഖ്യമന്ത്രി പദം സ്വപ്‌നം കാണുന്ന നിലവിലെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും അത് ദഹിക്കാന്‍ സാധ്യതയില്ല. കാരണം കോണ്‍ഗ്രസിന്റെ കേരളത്തിലെ പാരമ്പര്യമനുസരിച്ച് ഇന്നത്തെ പ്രതിപക്ഷ നേതാവാണ് നാളത്തെ മുഖ്യമന്ത്രി. പക്ഷേ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല കാര്യമായ ഒരു സംഭാവനയും യുഡിഎഫിനോ, കേരള സമൂഹത്തിനോ നല്‍കിയിട്ടില്ല എന്ന ആരോപണം ശക്തമാണ്. അതിനാല്‍ത്തന്നെ ഉമ്മന്‍ ചാണ്ടിയുടെ പുതിയ ഉത്തരവാദിത്തത്തില്‍ അകമഴിഞ്ഞ സഹകരണം കോണ്‍ഗ്രസിനുള്ളില്‍ ചെന്നിത്തല പക്ഷത്തു നിന്ന് പ്രതീക്ഷിക്കുകയും വേണ്ട.

അതേസമയം കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് ഏറെ അഭിമതനാണ് ഉമ്മന്‍ ചാണ്ടി. മുതിര്‍ന്ന നേതാവായ എ.കെ ആന്റണിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാനായി ഭാരിച്ച ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടിക്ക് ഏല്‍പ്പിച്ചു നല്‍കാന്‍ സോണിയയും രാഹുലും തയ്യാറായതും. കെ.സി വേണുഗോപാലും തീരുമാനത്തെ പിന്തുണച്ചു.

കുറച്ചുനാളായി കേരള രാഷ്ടീയ പരിസരത്ത് സജീവമല്ല ഉമ്മന്‍ചാണ്ടി. ഇതിനിടെ ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ഏകോപനത്തിനു പ്രവര്‍ത്തിക്കുകയും ചെയ്തു. എംഎല്‍എ ആണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ പോലും സജീവസാന്നിദ്ധ്യമായതുമില്ല. എങ്കിലും ഉമ്മന്‍ ചാണ്ടിയുടെ വരവ് കേരളത്തിലെ, പ്രത്യേകിച്ച് കൃസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരുടെ വോട്ട് കോണ്‍ഗ്രസ് പെട്ടിയിലെത്തിക്കാന്‍ സഹായകമാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് എല്‍ഡിഎഫിനോടൊപ്പം ചേര്‍ന്നത് മധ്യകേരളത്തില്‍ വന്‍ വോട്ട് ചോര്‍ച്ചയാണ് യുഡിഎഫിനുണ്ടാക്കിയത്. ചരിത്രത്തിലാദ്യമായി പാല നഗരസഭയും ജോസിന്റെ കരുത്തില്‍ ഇടതുപക്ഷം പിടിച്ചു. എറണാകുളത്തും വലിയ ഇടിവ് കോണ്‍ഗ്രസിന് സംഭവിച്ചു. അതിനാല്‍ത്തന്നെ 18.3% വരുന്ന കേരളത്തിലെ ആകെ കൃസ്ത്യാനികളുടെ സമുദായ വോട്ട് തിരികെ പിടിക്കാന്‍ ഏറ്റവും യോഗ്യനായ നേതാവ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലുള്ള ഉമ്മന്‍ ചാണ്ടി തന്നെയാണെന്ന് നേതൃത്വം കരുതുന്നു. കേരള കോണ്‍ഗ്രസിനോളം വരില്ലെങ്കിലും, സമുദായത്തില്‍ വ്യക്തമായ സ്ഥാനവും സ്വീകാര്യതയും ഉമ്മന്‍ ചാണ്ടിക്കുണ്ട്. കൃസ്ത്യാനികള്‍ക്കപ്പുറം മറ്റ് മതക്കാര്‍ക്കും ഉമ്മന്‍ ചാണ്ടി എന്ന കുഞ്ഞൂഞ്ഞ് സ്വീകാര്യന്‍ തന്നെ. അതിന് തെക്കന്‍ കേരളമെന്നോ മധ്യകേരളമെന്നോ വടക്കന്‍ കേരളമെന്നോ വ്യത്യാസവുമില്ല.

ഇക്കാരണങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം വഹിക്കാന്‍ മറ്റാരിലുമപരി ഉമ്മന്‍ ചാണ്ടിയാണെന്ന തീരുമാനത്തിലേയ്ക്ക് കോണ്‍ഗ്രസ് എത്താന്‍ കാരണം. മുറുമുറുപ്പുകളുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിപ്രഭാവം കോണ്‍ഗ്രസിനും, യുഡിഎഫിനാകെയും മുതല്‍ക്കൂട്ടാകുമെന്നുറപ്പ്. ശക്തായ നേതാവിനെ ലഭിച്ചെങ്കിലും കോണ്‍ഗ്രസിന് ഇപ്പോഴും ആശ്വസിക്കാറായിട്ടില്ല. സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പോലും നിരവധി ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാരെ രംഗത്തിറക്കിയും, ഏറ്റവും പ്രായം കുറഞ്ഞ മേയറെ അധികാരത്തില്‍ അവരോധിച്ചും അവര്‍ വിജയ പ്രതീക്ഷകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഇടതു സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ മറികടക്കുന്ന തരത്തിലുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുണ്ടായാല്‍ മാത്രമേ തെരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയ്ക്ക് വകയുള്ളൂ.

ഒപ്പം കേരളത്തിലെ ഹിന്ദുക്കളുടെ ശബ്ദമാകാന്‍ ശ്രമിക്കുന്ന ബിജെപിയെ അപ്രസക്തമാക്കുന്ന തരത്തില്‍, ഹിന്ദു സമൂഹത്തെക്കൂടി പ്രതിനിധീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും അനിവാര്യം തന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക