Image

കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്

Published on 28 February, 2021
കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്
തിരുവനന്തപുരം: കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന വാദം അപ്രസക്തമാണെന്ന് തൃശ്ശൂര്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ലവ് ജിഹാദ് ആരോപിക്കുന്നതിന് പിന്നില്‍ 100 ശതമാനവും രാഷ്ട്രീയ ലക്ഷ്യമാണെന്നും ഏഷ്യാനെറ്റ് ചാനൽ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.  

''ആദ്യം ഒരു പേരുണ്ടാക്കി സകല കാര്യങ്ങളെയും ആ പേരിനകത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. കേരളത്തിലെ മത സാഹചര്യത്തിൽ വ്യത്യസ്ത മതങ്ങളില്‍പെട്ടവര്‍ വിവാഹം കഴിച്ചാല്‍ ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ഏതെങ്കിലും ഒരു മതത്തില്‍ ചേരും. ചേരാതെയുമിരിക്കും. ഇതിനെ ഒരുകാരണവശാലും ലവ് ജിഹാദെന്ന് വിളിക്കാന്‍ പറ്റില്ല'' അദ്ദേഹം  പറഞ്ഞു.

''ലവ് ജിഹാദ് ആരോപണത്തിന് പിന്നിൽ ഉദ്ദേശം രാഷ്ട്രീയമാണ്. ഇങ്ങനെ രാഷ്ട്രീയമോ സാമുദായികമോ ആയ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും ഗുണകരമല്ല. വാസ്തവത്തില്‍ അപ്രസക്തമായ ഒരു വിഷയമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. ലോകം മാറി വരികയാണ്. അങ്ങനെയൊരു ലോകത്ത് സ്ത്രീ പുരുഷനും, അല്ലെങ്കില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കാണാനും പരിചയപ്പെടാനും ഉള്ള സാഹചര്യമാണ് ഉള്ളത്. അങ്ങനെയുള്ളവര്‍ അനോന്യം ഇഷ്ടപ്പെടുകയും വിവാഹം ചെയ്യുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഇവർ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും തുണ കിട്ടാൻ ഒന്നുകിൽ ആൺകുട്ടി പെണ്ണിന്‍റെയോ പെൺകുട്ടി ആണിന്‍റെയോ മതം സ്വീകരിച്ചെന്നിരിക്കും. ഇതിനെ ഒരുകാരണവശാലും ലവ് ജിഹാദ് എന്ന സംജ്ഞക്ക് കീഴിൽ കൊണ്ടുവരാൻ കഴിയില്ല'' -അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികളും ആണ്‍കുട്ടികളും അനോന്യം കാണട്ടെ, അവര്‍ക്കിഷ്ടപ്പെട്ട ജീവിതം ജീവിക്കട്ടെ. മതത്തില്‍ ചേരാന്‍ താത്പര്യമുണ്ടെങ്കില്‍ അങ്ങനെ ജീവിക്കട്ടെ, മതമില്ലാതെയും ഇന്ന് ധാരാളം പേര്‍ ജീവിക്കുന്നുമുണ്ട്. കാലക്രമത്തില്‍ മതം മാറാതെ തന്നെ വിവാഹം നടത്തിക്കൊടുക്കാനുള്ള സാഹചര്യം കേരളത്തില്‍ സ്വാഭാവികമായി വന്നു ചേരാം. വിദേശത്ത് രണ്ട് മത വിഭാഗങ്ങളില്‍പ്പെട്ടവരെ സഭ തന്നെ വിവാഹം നടത്തിക്കൊടുക്കുന്നുണ്ട്. അങ്ങനെ ഒരു സാഹചര്യത്തിലേക്ക് ഇവിടെയും എത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. താന്‍  വൈദികനായിരിക്കുന്ന  സമയത്ത് തന്നെ സമീപിച്ച രണ്ട് പേരോട് രണ്ട് മതസ്ഥരായി തന്നെ ജീവിക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത് സഭയുടെ അഭിപ്രായമല്ല -അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ചില കൃസ്ത്യാനികൾ സമുദായമായിട്ടോ ഒരു കൂട്ടമായിട്ടോ ഇത് സംബന്ധിച്ച് ചില പ്രസ്താവന നടത്തിയതായി എനിക്കറിയാം. മടിയിൽ കനമുള്ളവർ ഭരിക്കുന്നവരെ സോപ്പിടാൻ ഇങ്ങനെ പലതും ചെയ്തെന്നിരിക്കും. പലതും ഒളിക്കാനുണ്ടായിരിക്കും. തങ്ങളുടെ തെറ്റുകൾ ആരെങ്കിലും അന്വേഷിക്കുമോ എന്ന് ഭയക്കുന്നവർ അധികാരികളെ പ്രീണിപ്പിക്കാൻ ശ്രമിക്കും. യൂറോപ്പിലൊക്കെ സംഭവിച്ചതുപോലെ ക്രൈസ്തവ സമൂഹം രാഷ്ട്രീയത്തിനുപിന്നാലെ നിന്നാൽ സഭ എന്ന സംവിധാനം തന്നെ ഏതാണ്ടില്ലാതാകും. ഇത് സംഭവിക്കുന്ന ഒരു കാര്യമാണ്. ലവ് ജിഹാദ് പോലുള്ള സംജഞകളുണ്ടാക്കി ഇത്തരം രാഷ്ട്രീയമോ സാമുദായികമോ ആയ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത് ഒരിക്കലും ഒരുസമുദായത്തിന്, സമൂഹത്തിന്, സംഘത്തിന് യോജിച്ച കാര്യമായി ഞാൻ വിശ്വസിക്കുന്നില്ല -അദ്ദേഹം പറഞ്ഞു. (മാധ്യമം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക