Image

രാഷ്‌ട്രീയ-പൊലീസ്‌ ബന്ധങ്ങള്‍ തീര്‍ക്കുന്ന ക്വട്ടേഷന്‍ കേരളം (ബ്ലെസന്‍ ഹൂസ്റ്റണ്‍)

Published on 22 April, 2014
രാഷ്‌ട്രീയ-പൊലീസ്‌ ബന്ധങ്ങള്‍ തീര്‍ക്കുന്ന ക്വട്ടേഷന്‍ കേരളം (ബ്ലെസന്‍ ഹൂസ്റ്റണ്‍)
ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും കേരളത്തില്‍ വീണ്ടും പിടിമുറുക്കുകയാണോ?
കുറെ വര്‍ഷങ്ങളായി നടന്ന നിരവധി ഗുണ്ടാ ആക്രമങ്ങളാണ്‌ ഇങ്ങനെയൊരു ചോദ്യത്തിനു കാരണം. പട്ടാപ്പകല്‍ പോലും ഇന്ന്‌ ഗുണ്ടാ ആക്രമണങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്‌. പൊലീസ്‌ സ്‌റ്റേഷനുകളുടെ മുന്നിലും കോടതി വരാന്തകളിലും വരെ ഗുണ്ടാ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്‌. ഇതില്‍ സാധാരണക്കാര്‍ പോലും ഇരയാകുന്നുമുണ്ട്‌. സാധാരണക്കാരുടെ നേരേ പോലും ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ഗുണ്ടാകള്‍ക്കും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും എതിരെ ഒന്നും തന്നെ ചെയ്യാന്‍ പൊലീസിനു കഴിയുന്നില്ല.

ഈ അടുത്ത കാലത്ത്‌ ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക്‌ ജീവന്‍ പോലും നഷ്‌ടപ്പെട്ടിട്ടുണ്ട്‌. അതില്‍ ഏറ്റവും വിവാദമുണ്ടാക്കിയത്‌ ടിപി ചന്ദ്രശേഖരന്റെ വധമായിരുന്നു. ചന്ദ്രശേഖരന്റെ വധം കേരളത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ എത്രമാത്രം പിടിമുറുക്കുന്നു എന്നു തുറന്നു കാട്ടുന്നു. മുത്തൂറ്റ്‌ പോള്‍ ജോ ര്‍ജിന്റെ കൊലപാതകവും, കാ ണിങ്ങകുളങ്ങരയിലെ അബ്‌കാരി കൊലപാതകവും കേരളത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ നട ത്തിയ കൊലപാതകങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌.

മറ്റുള്ളവരെ ആക്രമിക്കു കയും കൊലപ്പെടുത്തുകയും മാത്രമല്ലപരസ്‌പരം ആക്രമണങ്ങളും ഇപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്താറുണ്ട്‌. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പൊലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിനു മുമ്പില്‍ ശോഭാ ജോണും മറ്റും തങ്ങളുടെ എതിരാളികളെ വകവരുത്തു കയുണ്ടായി. അതിനു മുമ്പ്‌ ചങ്ങനാശേരിയില്‍ കോടതിയിലേക്കു കൊണ്ടുപോയ ഒരു ക്വ ട്ടേഷന്‍ നേതാവിനെ അയാളുടെ എതിരാളികള്‍ കോടതി വരാന്ത യില്‍ വച്ച്‌ ബോംബെറിഞ്ഞു കൊലപ്പെടുത്തുകയുണ്ടായി. ഇങ്ങനെ പരസ്‌പരവും അല്ലാതെയും നിരവധി കൊലപാതക ങ്ങളും ആക്രമണങ്ങളും നടത്തുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ കേരളത്തിന്റെ ക്രമസമാധാന നില തകര്‍ത്തുകൊണ്ടിരിക്കുകയാണ്‌.

കേരളത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ശക്‌തമായത്‌ ബ്‌ളേഡ്‌ കമ്പനികള്‍ വളര്‍ന്ന തോടെയാ ണെന്നു പറയാം. ബ്‌ളേഡു കമ്പനിക്കാര്‍ തങ്ങളുടെ പണം പിരിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഏര്‍പ്പെടുത്തിയതാണ്‌ അതിനു കാരണം. പൊലീസിന്റെ രഹസ്യ പിന്തുണയോടെ ഇങ്ങനെ വളര്‍ന്ന ക്വട്ടേഷന്‍ സംഘങ്ങളെ വ്യാജമദ്യ ലോബി വളര്‍ത്തി വലുതാക്കി. വ്യാജമദ്യം കേരളത്തിലൊഴുക്കാന്‍ വന്‍കിട അബ്‌കാരിക ള്‍ രാഷ്‌ട്രീയക്കാരുടെയും പൊലീസിന്റെയും സഹായത്തോടെ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചതോടെയാണ്‌ ഇവര്‍ കേരളത്തില്‍ വളര്‍ന്നുവലുതായത്‌. അതിനു ശേഷം റിയല്‍ എസ്റ്റേറ്റു മാഫിയക്കാരുടെ നേതൃത്വത്തിലായി ക്വട്ടേഷന്‍ സംഘങ്ങള്‍.

ഇന്ന്‌ സാധാരണക്കാര്‍ പോലും ക്വട്ടേഷന്‍ സംഘങ്ങളെ കേരളത്തില്‍ ആശ്രയിക്കുന്നുണ്ട്‌. വാടക ഒഴിപ്പിക്കല്‍, ബസ്സു പിടു ത്തം, അതിര്‍ത്തി തര്‍ക്കം, എന്തി ന്‌ കുടുംബ വഴക്കു പോലും തീ ര്‍ക്കാന്‍ ആളുകള്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്നു ണ്ട്‌. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു വീട്ടമ്മ ക്വട്ടേഷന്‍ കൊടുത്ത്‌ ഭര്‍ത്താവിനെ വണ്ടി ഇടിപ്പിച്ചു കൊന്നതും, പത്തനംതിട്ട യ്‌ക്കടുത്തുള്ള റാന്നിയില്‍ ഒരു കോളജ്‌ വിദ്യാര്‍ഥിനി തന്റെ സു ഹൃത്തിനുവേണ്ടി മറ്റൊരു സു ഹൃത്തിനെ വകവരുത്താന്‍ ക്വ ട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടു ത്തിയതും, മാതൃഭൂമിയുടെ കൊ ല്ലം ജില്ലാ ലേഖകനെ വകവരു ത്താന്‍ ഒരു ഡിവൈഎസ്‌പി ക്വ ട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടു ത്തിയതും അതിനുദാഹരണങ്ങളാണ്‌.

അങ്ങനെ എന്തിനും, ഏതിനും, ആരും ക്വട്ടേഷന്‍ സംഘങ്ങളെ ആശ്രയിക്കുന്ന അവസ്‌ഥ യിലേക്കു കേരളം വന്നുകൊണ്ടി രിക്കുകയാണ്‌. കേരം തിങ്ങും കേരള നാടിനെ ക്വട്ടേഷന്‍കാര്‍ വാഴും കേരളനാടാക്കി മാറ്റി ക്കൊണ്ടിരിക്കുകയാണിപ്പോള്‍. സാക്ഷര കേരളം സത്യത്തില്‍ ഈ സംഹരിക്കപ്പെടുന്ന സംസകാര ശൂന്യരുടെ, സദാചാര വിരുദ്ധരുടെ കൈകളിലായിക്കൊ ണ്ടിരിക്കുകയാണ്‌. സാക്ഷരതയിലും മറ്റു പലതിലും കേരളത്തേക്കാള്‍ വളരെ പിന്നിലായ ബീഹാറില്‍പ്പോലും ഇത്രയധികം ക്വട്ടേഷന്‍കാരും ഗുണ്ടകളും ഉണ്ടെന്നു തോന്നുന്നില്ല. ക്വട്ടേ ഷന്‍ സംഘങ്ങള്‍ ഏറ്റവുമധികം ഉണ്ടായിരുന്ന മുംബൈയെപ്പോ ലും ഇപ്പോള്‍ കേരളം കടത്തി വെട്ടിയിരിക്കുന്നു.

ചെറിയ കൂലിത്തല്ലുകാര്‍ മുതല്‍ എന്‍ജിനീയറിംഗ്‌ ബിരുധധാരികള്‍ വരെ കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങളിലുണ്ടെന്നാണ്‌ പൊലീസിന്റെ കണ്ടെത്തല്‍. പല രീതിയില്‍ ക്വട്ടേഷന്‍ സംഘങ്ങളില്‍ ആളുകള്‍ എത്തിച്ചേരുന്നുണ്ട്‌. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച്‌ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക്‌ റിക്രൂട്ടിംഗ്‌ ഏജന്‍സികളുണ്ടെന്ന്‌ കണ്ടെത്തിയത്‌ കേരളം ഞെട്ടലോടെയാണ്‌ കണ്ടത്‌. മയക്കുമരുന്നും മറ്റും നല്‍കി പ്രലോഭിപ്പിച്ചാണ്‌ ഇത്തരത്തില്‍ സ്‌കൂളുകളില്‍നിന്നും കോളജുകളില്‍നിന്നും വിദ്യാര്‍ഥികളെ ക്വട്ടേഷന്‍ സംഘങ്ങളില്‍ എടുക്കുന്നത്‌.

ക്വട്ടേഷന്‍ സംഘങ്ങള്‍ കേരളത്തില്‍ വളരുന്നത്‌ കേരളത്തിന്റെ ക്രമസമാധാന നില തകര്‍ക്കുക മാത്രമല്ല അത്‌ കേരളത്തിന്റെ സദാചാര മൂല്ല്യങ്ങളേയും സാമഹീക വ്യവസ്‌ഥിതികളേയും മാറ്റിമറിക്കുന്നുണ്ട്‌. ഇന്ന്‌ കേരളത്തിലെ ഒട്ടുമിക്ക കലാലയങ്ങളും മയക്കുമരുന്നിന്റെ പിടിയിലാണ്‌. പ്രത്യേകിച്ച്‌ പട്ടണപ്രദേശങ്ങളിലുള്ള കോളജുകളില്‍. കോളജുകള്‍ മാത്രമല്ല സ്‌കൂളുകള്‍ പോലും ഇന്ന്‌ അതിന്റെ പിടിയിലാണ്‌. കേരളത്തിന്റെ വ്യാ പാര തലസ്‌ഥാനമായ കൊച്ചിയാണ്‌ ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്ന്‌ പറയപ്പെടുന്നു. കേരളത്തില്‍ ഏറ്റവും അധികം ക്വട്ടേഷന്‍ സംഘങ്ങള്‍ ഉള്ളതും കൊച്ചിയിലാണ്‌. എറണാകുളം റെയില്‍വേ സ്‌റ്റേഷനും ബസസ്റ്റാന്റിനുമിടയിലാണ്‌ കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രധാന താവളം. ഇവിടെ പട്ടാപ്പ കല്‍ പോലും പിടിച്ചുപറിയും ആക്രമണങ്ങളും നടക്കുന്നുണ്ട്‌.

അതാതു പ്രദേശത്തു വരുന്ന പൊലീസ്‌ ഉദ്യോഗസ്‌ഥന്മാരെ ആശ്രയിച്ചാണ്‌ ക്വട്ടേഷന്‍ സം ഘങ്ങളുടെ പ്രവര്‍ത്തനം. പൊലീസ്‌ ഉദ്യോഗസ്‌ഥന്‍ കര്‍ശനക്കാരനും വിട്ടുവീഴ്‌ച ചെയ്യാത്ത ആളുമാണെങ്കില്‍ ആ പ്രദേശത്ത്‌ ക്വട്ടേഷന്‍ സംഘങ്ങള്‍ അടങ്ങി ഒതുങ്ങി കഴിയും. നേരേ മറിച്ചാണെങ്കില്‍ അവര്‍ കൂടുതല്‍ സജീവമാകും. എറണാകുളം, കോഴിക്കോട്‌, തിരുവനന്തപുരം എന്നീ സിറ്റികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ അവിടെ ശക്‌തരായ പൊലീസ്‌ കമ്മീഷര്‍മാര്‍ എത്തിയാല്‍ പ്രവര്‍ത്തനം അവിടങ്ങളില്‍ നിന്നു മാറ്റി മറ്റു ഭാഗങ്ങളിലാക്കും. ഈ പൊലീസ്‌ കമ്മീഷണര്‍മാര്‍ പോയതിനു ശേഷമേ അവര്‍ തി രിച്ചെത്തുകയുള്ളൂ.

ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക്‌ എല്ലാ പിന്തുണയും നല്‍കുന്നത്‌ രാഷ്‌ട്രീയക്കാരും പൊലീസിലെ ഒ രു നല്ല വിഭാഗവുമാണെന്ന്‌ എല്ലാവര്‍ക്കുമറിയാവുന്ന രഹസ്യ മാണ്‌. കേരളത്തിലെ രണ്ട്‌ അ സിസ്റ്റന്റ്‌ പൊലീസ്‌ കമ്മീഷണര്‍മാരുടെ ക്വട്ടേഷന്‍ ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടാ യി. ഈ അസിസ്റ്റന്റ്‌ പൊലീസ്‌ കമ്മീഷണര്‍മാരുടെ പരിധിയിലുള്ള പൊലീസ്‌ ക്‌ളബ്‌ കേന്ദ്രീക രിച്ചാണ്‌ ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതത്രേ. അവിടെ എ സി പിയുടെ എല്ല സംരക്ഷണവും ഇവര്‍ക്കു ലഭിക്കുകയും ഏറ്റവും സുരക്ഷിതമായ രീതിയില്‍ അവര്‍ക്കു പ്രവര്‍ത്തിക്കാനും കഴിയുന്നു. രാത്രിയില്‍ അസി. പൊലീസ്‌ കമ്മീഷണറും ക്വട്ടേ ഷന്‍ സംഘങ്ങളും ക്‌ളബില്‍ സന്ധിച്ചാണ്‌ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന്‌ പൊലീസ്‌ വിഭാഗം തന്നെ കണ്ടെത്തുകയുണ്ടായി.

ഇങ്ങനെ പൊലീസും രാഷ്‌ ട്രീയക്കാരും ക്വട്ടേഷന്‍ സംഘ ങ്ങളും തമ്മിലുള്ള ഈ അവിശു ദ്ധ കൂട്ടുകെട്ടും അധാര്‍മ്മീക പ്ര വര്‍ത്തനങ്ങളും കേരളത്തെ ഒരു ക്വട്ടേഷന്‍ സംസ്‌ഥാനമാക്കി മാറ്റിയിരിക്കുകയാണ്‌. ഈ പോക്കു പോയാല്‍ കേരളത്തിന്റെ പട്ടണങ്ങള്‍ മുംബൈയെപ്പോലെ അധോലോക ചക്രവര്‍ത്തിമാരാല്‍ ഭരിക്കപ്പെടും. മുബൈയിലും അധോലോക വാഴ്‌ച തുടങ്ങിയത്‌ ഗുണ്ടാ പിരിവിലൂടെയും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെയുമായിരുന്നു. മുംബൈ തെരുവുകളിലെ ആദ്യത്തെ അധോലോക ചക്രവര്‍ത്തി ഹാജി മസ്‌താന്റെയും മറ്റും പ്രവര്‍ത്തനങ്ങളുടെ തുടക്കം ഇങ്ങനെ ആയിരുന്നു. മുംബൈയെപ്പോലെ ഒരവസ്‌ഥ കേരളത്തില്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ പൊലീസ്‌-ക്വട്ടേ ഷന്‍ സംഘങ്ങള്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്‌ അവസാ നിക്കണം.

അതിന്‌ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണം. കേരള പൊലീസിലുള്ള ഇരുപതു ശതമാന ത്തോളം പൊലീസ്‌ ഉദ്യോഗ സ്‌ഥര്‍ക്ക്‌ ക്വട്ടേഷന്‍ സംഘങ്ങളുമായി നേരിട്ടും അല്ലാതെയും ബന്ധമുണ്ടെന്നാണ്‌ പറയുന്നത്‌. ഇവരെപ്പറ്റിയുള്ള വിശദമായ റിപ്പോര്‍ട്ട്‌ ഇന്റലിജന്‍സ്‌ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന്‌ നല്‍കുകയുണ്ടായി. ഈ ഇരുപതു ശതമാനത്തോളം വരുന്ന പൊലീ സ്‌ ഉദ്യോഗസ്‌ഥരെ ക്രമസമാധാന, കുറ്റാനേഷണ ചുമതലകളില്‍ നിന്നും മാറ്റി നിറുത്തണം. അവര്‍ക്കെതിരെ ഡിപ്പാര്‍ട്ടുമെന്റു തലത്തില്‍ നടപടിയോ, അപ്രധാന വകുപ്പുകളിലേക്കു മാറ്റം ചെയ്യുകയോ വേണം. അധികാര ദുര്‍വിനിയോഗവും വഴിവിട്ടുള്ള പ്രവര്‍ത്തനങ്ങളും നട ത്തുന്ന ഉദ്യോഗസ്‌ഥരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും കഴിയണം, ഒപ്പം സത്യസ ന്ധരായ ഉദ്യോഗസ്‌ഥരെ ക്രമസമാധാന ചുമതലയിലേക്കും കുറ്റാന്വേഷണ ചുമതലകളിലേ ക്കും കൊണ്ടു വരണം.

ഗുണ്ടകളെ തങ്ങള്‍ ഉപയോഗിക്കില്ലെന്നും അവര്‍ക്കു സംരക്ഷണം നല്‍കില്ലെന്നും പ്രഖ്യാപി ക്കാന്‍ രാഷ്‌ട്രീയ കക്ഷികളും മുന്നോട്ടു വരണം. വന്നാല്‍ മാത്രം പോരാ അവര്‍ അതു പാലിക്കുകയും വേണം. സര്‍ക്കാര്‍ തലത്തില്‍ ശക്‌തമായ നിയമം കൊ ണ്ടുവരേണ്ടിയിരിക്കുന്നു. ഗുണ്ടാ നിയമം കൊണ്ടുവന്ന്‌ അതു നടപ്പാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു എതാണ്‌ സത്യം. ആദ്യ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ ഗുണ്ടാ നിയമം കൊണ്ടുവന്നതാണ്‌. എന്നാല്‍ അതു നടപ്പാക്കും മുമ്പ്‌ ഉമ്മന്‍ ചാണ്ടിക്ക്‌ ഇറങ്ങേണ്ടി വന്നു. അതിനു ശേഷം വന്ന അച്യുതാനന്ദന്‍ സര്‍ക്കാര്‍ അതു നടപ്പാക്കിയില്ലെന്നു മാത്രമല്ല അതു പിന്‍വലിച്ച്‌ പുതിയ നിയമം നടപ്പാക്കാനും ശ്രമിക്കുകയാണുണ്ടായത്‌. ആ നിയമത്തിന്‌ പല്ലും നഖവുമില്ലെന്ന്‌ ഉന്നത പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ പോലും പറയുകയുണ്ടായി. കാരണം ശക്‌തമായ നിയമം കൊണ്ടുവന്നാല്‍ അന്ന്‌ ആദ്യം അകത്തുപോകുമായിരുന്നത്‌ അന്നത്തെ ചില മന്ത്രിമാരുടെ മക്കള്‍ തന്നെയെന്നാണ്‌ പറയപ്പെട്ടത്‌. കേരളത്തിലെ ചില ക്വട്ടേഷന്‍ സംഘങ്ങളുമായി ഇവര്‍ക്ക്‌ ശ ക്‌തമായ ബന്ധമുണ്ടായിരുന്നതാണ്‌ പ്രധാന കാരണം. പല മ ന്ത്രിപുത്രന്മാരും ഗുണ്ടകളെപ്പോലെ ആയിരുന്നു അന്നു പ്രവര്‍ത്തിച്ചിരുന്നത്‌ എന്ന്‌ ചില മാ ധ്യമങ്ങള്‍പോലും റിപ്പോര്‍ട്ട്‌ ചെ യ്യുകയുണ്ടായി.

പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി അമേരിക്ക സന്ദര്‍ശിക്കുകയുണ്ടായി. അന്ന്‌ അദ്ദേഹവുമായി നടത്തിയ ഒരഭിമുഖത്തില്‍ ഗുണ്ടാ നിയമത്തെ ക്കുറിച്ചു ഞാന്‍ ചോദിക്കുകയു ണ്ടായി. ഐക്യ ജനാധിപത്യ മു ന്നണി അധികാരത്തില്‍ വരുന്നതിന്റെ പിറ്റേന്ന്‌ ശക്‌തമായ ഗുണ്ടാ നിയമം കേരളത്തില്‍ നട പ്പാക്കുമെന്നാണ്‌ അദ്ദേഹം അന്നു പറഞ്ഞത്‌. അധികാരത്തില്‍ കയറി ഇത്രയും നാളായിട്ടും ഉമ്മന്‍ ചാണ്ടിക്കോ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിലയ്‌ക്കോ ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതി നെക്കുറിച്ച്‌ ആരും യാതൊന്നും തന്നെ അന്വേഷിക്കുന്നില്ലന്നതാ ണ്‌ സത്യം. ഗുണ്ടാ നിയമം കേവലം ഒരു കടംങ്കഥയായി മാറിയി രിക്കുകയാണ്‌ എന്നുതന്നെ പറയാം.

നാടുമുഴുവന്‍ ഗുണ്ടകളു ടെ പിടിയിലായിട്ടുപോലും സര്‍ക്കാരിനോ ഭരണമുന്നണിക്കോ ഗുണ്ടാ നിയമം നടപ്പാക്കാന്‍ കഴിയാത്തത്‌ അവരുടെ ഉദാസീനതയോ പിടിപ്പുകേടോ ആയി തന്നെ വിലയിരുത്താം. ക്വട്ടേഷന്‍ നേതാക്കളില്‍ പലരും മുന്നണി നേതാക്കന്മാരുടെ ഇഷ്‌ടതോഴ ന്മാരാണ്‌. ഗുണ്ടാനിയമം കൊണ്ടുവന്ന്‌ അവരെ അകത്താക്കിയാല്‍ തങ്ങള്‍ക്കുവേണ്ടി കൊല്ലും കൊലയും നടത്താന്‍ ആരുണ്ടാകുമെന്നതു തന്നെയാകാം ഈ നിയമം നടപ്പാക്കാന്‍ ഒരു മുന്നണിക്കും ഒരു രാഷ്‌ട്രീയ പാ ര്‍ട്ടികള്‍ക്കും താല്‍പര്യമില്ലാത്തത്‌.

നാളെ കേരളം മുംബൈയെ ക്കാള്‍ കഷ്‌ടമായി അധോലോ കങ്ങളുടെ പിടിയില്‍ ആയാല്‍ മുംബൈയിലെപോലെ ചുവന്ന തെരുവുകള്‍ സൃഷ്‌ടിക്കപ്പെട്ടാല്‍, തീവ്രവാദവും ഭീകര ആക്രമണവും നടന്നാല്‍, അന്നു ദുഃഖിച്ച തുകൊണ്ടോ പഴിചാരിയതുകൊണ്ടോ കാര്യമില്ല. മുളയിലെ നുള്ളിക്കളയുക എന്നു പറയും പോലെ തുടക്കത്തിലെ ക്വട്ടേ ഷന്‍ പ്രവര്‍ത്തനങ്ങള്‍ അവസാ നിപ്പിച്ചാല്‍ നാളെ അതിന്റെ പേ രില്‍ ദുഃഖിക്കേണ്ടി വരില്ല. പ ക്ഷെ പൂച്ചയ്‌ക്ക്‌ ആരു മണി കെട്ടും?

അങ്ങനെയൊരാള്‍ വന്നെ ങ്കില്‍ മാത്രമെ ക്വട്ടേഷന്‍ സംഘ ങ്ങളില്‍ നിന്നും, ഗുണ്ടാ നേതാക്കന്മാരില്‍ നിന്നും കേരളത്തെ മോചിപ്പിക്കാനാകൂ. അങ്ങനെ ആരെങ്കിലും വരുമെന്നു പ്രതീക്ഷിക്കാം !!!!

ബ്ലെസന്‍ ഹൂസ്റ്റണ്‍ :
blesson houston@gmail.com
രാഷ്‌ട്രീയ-പൊലീസ്‌ ബന്ധങ്ങള്‍ തീര്‍ക്കുന്ന ക്വട്ടേഷന്‍ കേരളം (ബ്ലെസന്‍ ഹൂസ്റ്റണ്‍)രാഷ്‌ട്രീയ-പൊലീസ്‌ ബന്ധങ്ങള്‍ തീര്‍ക്കുന്ന ക്വട്ടേഷന്‍ കേരളം (ബ്ലെസന്‍ ഹൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക