Image

മീരയാണു താരം; ദിലീപ്‌ താരങ്ങളുടെ കഥയെഴുതുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 28 August, 2014
മീരയാണു താരം; ദിലീപ്‌ താരങ്ങളുടെ കഥയെഴുതുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
`ഇ-മലയാളി'യുടെ ഇക്കൊല്ലത്തെ ഓണസമ്മാനം പ്രശസ്‌ത കഥാകാരി കെ. ആര്‍. മീരയുടേതാണ്‌. ശാസ്‌താംകോട്ട എന്ന തന്റെ ഗ്രാമത്തെക്കുറിച്ചും കായലോരത്തെ വീടിനെക്കുറിച്ചും ഗൃഹാതുരത്വത്തോടെ മീര എഴുതുന്ന ലേഖനം തിരുവോണത്തിനു പത്തുനാള്‍ മുേമ്പ 29-നു അത്തനാളില്‍. ഇതു മീരയെക്കുറിച്ചുള്ള മുന്‍ സഹപ്രവര്‍ത്തകന്റെ ഓര്‍മ്മക്കുറിപ്പുകള്‍.

കെ. ആര്‍. മീര 2001-ല്‍ കഥകള്‍ എഴുതി തുടങ്ങി. 2014-ല്‍ എത്തി നില്‍ക്കുമ്പോള്‍ കൈനിറയെ പുസ്‌തകങ്ങള്‍, അക്കാദമി അവാര്‍ഡ്‌ ബംഗാളിലെ ഒരു പെണ്‍കുട്ടി കൊലക്കയറേന്തുന്ന കഥ പറയുന്ന `ആരാചാര്‍' എന്ന നോവലിനും അതിന്റെ ഇംഗ്ലീഷ്‌ പരിഭാഷയ്‌ക്കും (ഹംഗ്‌ വുമന്‍, ജെ. ദേവിക, പെന്‍ഗ്വിന്‍) വാനോളം പ്രശംസ. ``മീര മലയാളത്തിലെഴുതിയ ഇന്ത്യന്‍ നോവല്‍'' എന്നാണ്‌ ഈ നോവലിനുലഭിച്ച വിശേഷണം.

``മീരേ എവിടെയാണിപ്പോള്‍? കല്‍ക്കത്തയിലോ ഛിന്ദ്‌വാഡയിലോ ഋഷിവാലിയിലോ ലണ്ടനിലോ അതോ കോട്ടയത്തു തന്നെയോ?'' മീരയെ ഫോണില്‍ വിളിക്കുമ്പോള്‍ മറുവശത്തുനിന്നു മധുരമായ പരിഭവം!

``ഇതെന്തു ചോദ്യമാണു സാര്‍! ഞാനെവിടെ പോകാനാണ്‌? ഇവിടെ വീട്ടില്‍ തന്നെ. എന്താണു സാര്‍ വിശേഷം?''

`ഒന്നു കാണാനാണ്‌. പണ്ടത്തെ സുന്ദരിക്കുട്ടിയാണോ ഇപ്പോള്‍ എന്നറിയാന്‍.''

``ഉവ്വ്‌. രാവിലെ പരിഹസിക്കുകയാണോ? സാര്‍ എന്റെ ഗുരുവല്ലേ? ''

ഉവ്വോ? ഞാനക്കാര്യം മറന്നു. മലയാള മനോരമയില്‍ 1963 -ല്‍ പത്രപ്രവര്‍ത്തന പരിശീലനത്തിനെത്തിയ ഞാന്‍
മീരയെ (1993) പഠിപ്പിച്ചുവെന്ന സത്യം മീര ഓര്‍ത്തിരിക്കുന്നു. 126-വര്‍ഷം പഴക്കമുള്ള പത്രത്തിലെ ആദ്യത്തെ എഡിറ്റോറിയല്‍ ട്രെയിനി ഞാനാണെങ്കില്‍ ആദ്യത്തെ വനിതാ ട്രെയിനി മീരയാണെന്ന കാര്യം ഓര്‍മ്മിപ്പിച്ചല്ലോ. തീര്‍ന്നില്ല മുപ്പത്തിനാലുവര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ ജോലി വച്ചൊഴിഞ്ഞതുപോലെ 13 വര്‍ഷം കഴിഞ്ഞപ്പോള്‍ മീരയും പിരിഞ്ഞു. ഒന്നൊരു കീഴടങ്ങല്‍. മറ്റേത്‌ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം. ഞാന്‍ വേദനിച്ചു, മീര സന്തുഷ്‌ടയായി. `അതൊരു കോര്‍പ്പറേറ്റ്‌ ഹൗസ്‌, അവര്‍ക്ക്‌ അവരുടെ വഴി, എനിക്ക്‌ എന്റേതും.''

അതാണു മീര. പത്രപ്രവര്‍ത്തകയാകാന്‍ എത്ര ആവേശത്തോടെ മനോരമയില്‍ എത്തിയോ അതേ ആവേശത്തോടെ രചനാ സ്വാതന്ത്യത്തിനുവേണ്ടി രാജിവെച്ചൊഴിഞ്ഞു.

ജി. ശങ്കരക്കുറുപ്പിന്റെ ഭാഷയില്‍ മീരയുടെ മധുരവും സൗമ്യവും ദീപ്‌തവുമായ വാക്കുകള്‍ ആരെയും കീഴടക്കും. മാതൃഭൂമി പ്രസിദ്ധീകരിച്ച `മഴയില്‍ പറക്കുന്ന പക്ഷികള്‍' എന്ന ലേഖന സമഹാരത്തില്‍ തനിക്കു കഥയെഴുതാന്‍ പ്രചോദനം തന്ന ലളിതാ പി. നായര്‍ മുതല്‍ കമലാ സുരയ്യ, ചേതന്‍ ഭഗത്‌, അനന്തമൂര്‍ത്തി, അമൃതാനന്ദമയി, ഒ. എന്‍. വി, മാര്‍ ക്രിസോസ്റ്റം, ദയാബായി വരെയുള്ള 21 പേരെപ്പറ്റി എഴുതിയ രേഖാ ചിത്രങ്ങള്‍ മാത്രം മതി ആ രചനാ വൈഭവവും മൂര്‍ച്ചയേറിയ അപഗ്രഥനത്തികവും തിരിച്ചറിയാന്‍.

ദയാബായി എന്ന സാമൂഹ്യപ്രവര്‍ത്തകയെ കാണാന്‍ മദ്ധ്യപ്രദേശിലെ ഛിന്ദ്‌വാഡയിയിലേക്കു പോകുന്ന കഥ ആരെയും പിടിച്ചിരുത്തുന്ന ഒരു തീര്‍ത്ഥാടനമാണ്‌. ടോം വൂള്‍ഫും മറ്റും അനാവരണം ചെയ്‌ത `ലിറ്റററി ജേര്‍ണലിസ'ത്തിന്റെ ഉത്തമദൃഷ്‌ടാന്തം. ശീര്‍ഷകമോ ഭാവഗംഭീരം: `വീണ്ടു കിറിയ പാദങ്ങള്‍'!

ശാസ്‌താംകോട്ടയ്‌ക്കടുത്തു കടമ്പനാട്‌ ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കാലത്തു മലയാളം പ്രസംഗം, കവിതാരചന, പെന്‍സില്‍ ഡ്രോയിങ്‌, ഇംഗ്ലീഷ്‌ പദ്യപാരായണം എന്നിവയ്‌ക്ക്‌ യുവജനോത്സവ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്‌. പെന്‍സില്‍ ഡ്രോയിങ്ങിന്‌ സംസ്ഥാന യുവജനോല്‍സവത്തില്‍ രണ്ടാം സ്ഥാനവും.

അവിടെ തന്നെ ഡി. ബി. കോളേജില്‍ പ്രീഡിഗ്രിയും കൊല്ലം എസ.്‌ എന്‍. വിമന്‍സ്‌ കോളേജില്‍ ബി.എസ്സിക്കും പഠിച്ചു. മധുരക്കടുത്ത ഗാന്ധിഗ്രാമത്തിലെ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ എം. എ പൂര്‍ത്തിയാക്കുമ്പോഴാണ്‌ പത്രപ്രവര്‍ത്തകയാകാന്‍ മോഹിച്ചത്‌. ``ഇന്ത്യാ ടുഡേയിലും ഫ്രണ്ട്‌ ലൈനിലും മറ്റും വരുന്ന ലേഖനങ്ങള്‍ എന്നെ ഹരംകൊള്ളിച്ചു. അതുപോലൊക്കെ എഴുതാന്‍ കഴിയുമെന്ന്‌ വിശ്വാസം തോന്നി. ആയിടക്കു മനോരമയില്‍ പത്രപ്രവര്‍ത്തന പരിശീലനത്തിനുള്ള പരസ്യം കണ്ടു, അപേക്ഷിച്ചു, കിട്ടി.'' 1993 മുതല്‍ 2006 വരെ പത്രാധിപസമിതിയില്‍.

``ഒരുസബ്‌ എഡിറ്ററുടെ കസേരയില്‍ ഇരുന്നു `സ്റ്റോറികള്‍' എഴുതിയും മാറ്റി എഴുതിയും മൂര്‍ച്ച വരുത്തിയും നടത്തുന്ന എഡിറ്റിംഗ്‌ ഒരു ക്രിയേറ്റീവ്‌ ജോണലിസ്റ്റാകാന്‍ എന്നെ സഹായിച്ചിട്ടുണ്ട്‌.'' മീര പറയുന്നു. പത്രപ്രവര്‍ത്തനത്തിനിടയില്‍ കണ്ടും കേട്ടും സമാഹരിച്ച അനുഭവപാഠങ്ങള്‍ മീരയെ എഴുത്തുകാരിയാക്കി. `മോഹമഞ്ഞ' എന്ന ആദ്യത്തെ സമാഹാരത്തിലെ കഥകളില്‍ പലതും അങ്ങിനെ കൈവന്നതാണ്‌.

ബ്രിട്ടീഷ്‌ ചീവ്‌നിംഗ്‌ സ്‌കോളര്‍ഷിപ്പോടെ ലണ്ടനില്‍ പോയി പത്രപ്രവര്‍ത്തന പരിശീലനം നേടി. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഏറ്റവും മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പി.യു.സി. എല്‍ അവാര്‍ഡു വാങ്ങി. എഴുത്തുകാരിയെന്ന നിലയില്‍ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം. ഇതൊക്കെ മീരയുടെ ജീവിത വഴിത്താരയിലെ ഏതാനും ശിലാലിഖിതങ്ങള്‍ മാത്രം.

അമ്മ (പ്രൊഫ. അമൃതകുമാരി) റഷ്യന്‍ ബാലകഥകള്‍ വായിച്ചു കേള്‍പ്പിക്കുമായിരുന്നു.

കോഴിക്കുഞ്ഞിനുപോലും എത്രഭംഗിയുണ്ടെന്ന്‌ 
ചിത്രകഥകള്‍ കാണുമ്പോള്‍ ഞാന്‍ വിസ്‌മയിച്ചിരുന്നു. പുല്ലിന്റെ ഭംഗി, പൂവിന്റെ ഭംഗി, ഉറുമ്പിന്റെ ഭംഗി ഇതെല്ലാം ആസ്വദിക്കാന്‍ പഠിപ്പിച്ചത്‌ ആ ചിത്രകഥകളാണ്‌. മറ്റുള്ളവരെകൊണ്ടു വായിച്ചുകേള്‍ക്കുന്നതു മടുത്തപ്പോള്‍ തന്നെത്താന്‍ അക്ഷരം പഠിച്ചു വായനതുടങ്ങി. കൊച്ചുകൊച്ചുകഥകള്‍ എഴുതാന്‍ മോഹിച്ചു. ചിലതൊക്കെ എഴുതി.

എട്ടാം ക്ലാസിന്റെ അവസാന കാലത്താണ്‌ ആദ്യകഥ അച്ചടിച്ചുവന്നത്‌. പാര്‍ലമെന്റംഗമായ വി. പി. നായര്‍ ഞങ്ങളുടെ അയല്‍ക്കാരനായിരുന്നു. ഞാനും അമ്മയും അനിയത്തിയും കൂടി ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭാര്യ ലളിതയുടെ അമ്മയെ കാണാന്‍ പോയി. എന്താപേര്‌ എത്ര വരെ പഠിച്ചു എന്നു ആ മുത്തശ്ശി ചോദിച്ചു. എം. എ വരെ പഠിക്കണമെന്നായിരുന്നത്രെ ആ മുത്തശ്ശിയുടെ ആഗ്രഹം. വല്യമ്മാവന്‍ സമ്മതിച്ചില്ല. അല്‍ഷിമേഴ്‌സ്‌ മൂലം ഓര്‍മ്മയില്ലാണ്ടായിട്ടും പഴയ മോഹത്തിന്റെ കഥപറഞ്ഞ ആ അമ്മയെപ്പറ്റി ഞാനൊരു കഥ എഴുതി- `ഒരു മോഹഭംഗത്തിന്റെ കഥ '. എന്റെ കോളേജിന്റെ പ്രിന്‍സിപ്പല്‍ എം. ആര്‍. ടി. നായര്‍ എഡിറ്റ്‌ ചെയ്‌ത ഒരു സുവനീറില്‍ ആ കഥ വന്നു.

1997 -ല്‍ ഞാന്‍ ശ്രുതിയെ ഗര്‍ഭം ധരിച്ചിരുന്ന സമയം. അവധിയെടുത്തു വീട്ടിലിരിക്കുമ്പോള്‍ ഒരു നോട്ടുബുക്കില്‍ വൃത്തികെട്ട കൈപ്പടയില്‍ പലതും കുറിച്ചിട്ടു. അതിലൊന്നനാണ്‌ `അലിഫ്‌ ലൈലയുടെ പൂര്‍വ്വരൂപം' എന്ന കഥ.

പാടിപ്പതിഞ്ഞ കഥാരീതികളോട്‌ പെണ്‍മനസ്സില്‍ തോന്നിയ ഏറ്റം ശക്തമായ വെല്ലുവിളി എന്നാണ്‌ മീരയുടെ `ആവേ മരിയ' എന്ന കഥാസമാഹാരത്തെക്കുറിച്ചു മലയാളത്തിലെ ഏറ്റം വലിയകഥാകാരന്‍ സക്കറിയ പറയുന്നത്‌. ``മനസ്സിനെ പിടിച്ചുലച്ചകഥ'' - `ആരാചാര്‍' വായിച്ചശേഷം ഒ. എന്‍. വി കുറുപ്പ്‌ വിളിച്ചറിയിച്ചു.

``ഒ. എന്‍.വി. സാര്‍ വിളിച്ചപ്പോള്‍ എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഫോണുമായി ഞാന്‍ മുറ്റത്തേക്കു ഓടിയിറങ്ങി. ഞാനപ്പോള്‍ ഋഷിവാലിയിലായിരുന്നു. അവര്‍ രണ്ടുപേരും (ഞാന്‍ അമ്മ എന്നു വിളിക്കുന്ന സരോജിനിയമ്മയും) വായിച്ചുവെന്നറിഞ്ഞപ്പോള്‍ ആഹ്ലാദം നിറഞ്ഞൊഴുകി.'' മീര പറയുന്നു.

``പൂര്‍ണ്ണമായും ബംഗാളിന്റെ പശ്ചാത്തലത്തില്‍ എഴുതിയ നോവലില്‍ ചരിത്രവും ജീവിതവും ഇഴപിരിഞ്ഞു കിടക്കുന്നു. ഒന്നു മറ്റൊന്നിനെ പൂരിപ്പിക്കത്തവിധം. മലയാളത്തിലെ ആദ്യത്തെ ഇന്ത്യന്‍ നോവലെന്ന വിശേഷണം തീര്‍ച്ചയായും ഇതിനു അനുയുക്തമാണ്‌.'' മിനി പ്രസാദ്‌ എഴുതി.

``കല്‍ക്കത്ത കാണാതെയല്ല ഞാന്‍ ആരാച്ചാരുടെ കഥ എഴുതിയത്‌. 1998ല്‍ത്തന്നെ ഞാന്‍ കല്‍ക്കത്ത കണ്ടിട്ടുണ്ട്‌. പക്ഷേ, നോവല്‍ എഴുതിത്തുടങ്ങിയപ്പോള്‍ വീണ്ടും കല്‍ക്കത്തയില്‍ പോകുകയും ഗവേഷണം നടത്തുകയും ചെയ്‌തു. നാട്ടാ മല്ലിക്ക്‌ എന്ന ആരാച്ചാരുടെ ദീര്‍ഘമായ അഭിമുഖ സംഭാഷണമുള്ള ഒരു ഡോക്യുമെന്ററി കാണാനിടയായപ്പോള്‍ കല്‍ക്കത്തയില്‍ 2004ല്‍ നടന്ന തൂക്കിക്കൊലയെക്കുറിച്ച്‌ കൂടുതല്‍ ഗവേഷണത്തിന്‌ വഴി തുറന്നു. പ്രമുഖ ദേശീയ പത്രങ്ങളുടെ ആര്‍ക്കൈവ്‌സില്‍ നിന്ന്‌ 2004ലെ സംഭവത്തെക്കുറിച്ചുളള വിശദമായ റിപ്പോര്‍ട്ടുകള്‍ വായിച്ചു. അപ്പോള്‍ എന്റെ മനസ്സില്‍ മുമ്പേയുളള ഒരു പ്രമേയം വികാസം പ്രാപിക്കുകയും ആരാച്ചാര്‍ നോവല്‍ രൂപം കൊള്ളുകയുമായിരുന്നു'' എന്നു മീര.

``യതിന്ദ്രനാഥ്‌ ബാനര്‍ജിയുടെ ദയാഹര്‍ജി ഗവര്‍ണര്‍ തള്ളിയെന്ന വാര്‍ത്ത ടിവിയില്‍ കേട്ടപ്പോള്‍ ഗംഗാ തീരത്തെ ശ്‌മാശാനത്തിലേക്ക്‌ നീളുന്ന സ്‌ട്രാന്‍ഡ്‌ റോഡില്‍ ഒരു ബാര്‍ബര്‍ഷോപ്പും ചെറിയൊരു കോവിലും ചെറിയ മണ്‍കോപ്പകള്‍ നിറച്ചുവച്ച ചായക്കടയും ചേര്‍ന്ന ഞങ്ങളുടെ വീട്ടിനുമുന്നിലൂടെ നീതല ഘാട്ടിലേക്കുള്ള അന്നത്തെ ആദ്യ ശവവണ്ടി കടന്നുപോയിട്ടേ ഉണ്ടായിരുന്നുള്ളൂ''- അങ്ങിനെ തുടങ്ങുന്നു `ആരാചാര്‍'. ഇന്ത്യയിലെ വളര്‍ന്നുവരുന്ന ഇംഗ്ലീഷ്‌ വായക്കാര്‍ക്കിടയില്‍ `ഹാംഗ്‌ വുമണ്‍' ഉണ്ടാക്കിയ കോലാഹലം വലുതായിരുന്നു. ഇന്ത്യാ ടുഡേ മീരയെക്കുറിച്ചു രണ്ടു പേജു നിറയെ ലേഖനങ്ങളെഴുതി. Breaking Noose എന്ന പേരില്‍

The executioner's song . A dark, masterful satire, plays on death and media, bringing one of Kerala?s strongest voices in English via Culcutta? - എന്നു `ന്യുയോര്‍ക്കറി'ല്‍ കോളമിസ്റ്റായ ഷഹനാസ്‌ ഹബീബ്‌ പ്രകീര്‍ത്തിച്ചു. ആധുനിക മലയാളത്തില്‍ ഇനി മീരയാണ്‌ താരം ...

മനോരമ വാരികയില്‍ ചീഫ്‌ സബ്‌ എഡിറ്ററായ എം. എസ്‌ ദിലീപ്‌ ആണ്‌ ഭര്‍ത്താവ്‌. നെയ്യാറ്റിന്‍ കര മഞ്ചവിളാകത്ത്‌ കെ. മാധവന്‍ പിള്ളയുടെ മകന്‍. മീരയെപ്പോലെ, ഒരു പക്ഷെ പലപ്പോഴും മീരയെക്കാള്‍ നന്നായി, താരങ്ങളെക്കുറിച്ചും താരങ്ങളാകാത്തവരെക്കുറിച്ചും രേഖാചിത്രങ്ങള്‍ എഴുതുന്ന ആള്‍. ഏറ്റവും ഒടുവില്‍ എഴുതിയ പുസ്‌തകം സംസ്ഥാന ചലച്ചിത്ര അക്കാദമി 2014 ല്‍ പ്രസിദ്ധീകരിച്ച `സുകുമാരി'.
ഒരേ ഒരു മകള്‍ അമ്മു എന്ന ശ്രുതി ആന്ധ്രയില്‍ ഋഷിവാലി സ്‌കൂളില്‍. ഒരേ ഒരു അനിയത്തി താര ദുബൈയിലും. കോട്ടയത്തു മനോരമക്കെതിരെ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിനു പിന്നില്‍ കിളിക്കൂടുപോലെ മനോഹരമായ വീട്‌. `കിളിക്കൂട്‌'.
മീരയാണു താരം; ദിലീപ്‌ താരങ്ങളുടെ കഥയെഴുതുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മീരയാണു താരം; ദിലീപ്‌ താരങ്ങളുടെ കഥയെഴുതുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മീരയാണു താരം; ദിലീപ്‌ താരങ്ങളുടെ കഥയെഴുതുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മീരയാണു താരം; ദിലീപ്‌ താരങ്ങളുടെ കഥയെഴുതുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മീരയാണു താരം; ദിലീപ്‌ താരങ്ങളുടെ കഥയെഴുതുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മീരയാണു താരം; ദിലീപ്‌ താരങ്ങളുടെ കഥയെഴുതുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മീരയാണു താരം; ദിലീപ്‌ താരങ്ങളുടെ കഥയെഴുതുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മീരയാണു താരം; ദിലീപ്‌ താരങ്ങളുടെ കഥയെഴുതുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മീരയാണു താരം; ദിലീപ്‌ താരങ്ങളുടെ കഥയെഴുതുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മീരയാണു താരം; ദിലീപ്‌ താരങ്ങളുടെ കഥയെഴുതുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക