ക
എന്നേയ്ക്കുമായി വേര്‍പിരിഞ്ഞുവെങ്കിലും പലരിലൂടെയായി ഇപ്പോഴും ജീവിക്കുന്ന ഡെന്നിസ് ജോണ്‍ മള്ളൂശേരിലിന്റെ തീക്ഷ്ണമായ ഓര്‍മ്മകളുടെ പത്താം വാര്‍ഷികം ന്യൂജഴ്സി ക്ലിഫ്ടണിലെ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയില്‍ വികാരനിര്‍ഭരമായി. ഡെന്നിസ് അന്ത്യയാത്ര പറഞ്ഞ വിശുദ്ധ ദേവാലയത്തില്‍ ഡെന്നിസിന്റെ തുടിക്കുന്ന ഹൃദയവുമായി ജയിംസ് ഒഹയോയും, കരളുമായി മല്‍ത ഹമീദും നന്ദിപൂര്‍വം എത്തിയപ്പോള്‍ മരണത്തിലും മറ്റുള്ളവര്‍ക്കു ജീവന് നല്കിയ കൊച്ചുജീവിതത്തിന്റെ ഓര്‍മകള്‍ ഹൃദയാര്‍ദ്രമായി.
'പത്തുവര്‍ഷം കടന്നുപോയി എന്നു വിശ്വസിക്കാനാവുന്നില്ല. അടുത്തിയിടയ്ക്കോ, ഏതാനും മാസം മുമ്പോ എല്ലാം നടന്നപോലെതോന്നുന്നു' ഡെന്നിസിന്റെ അമ്മ ഏലിക്കുട്ടി ജോണ്‍ പറഞ്ഞു.
അവയവം ലഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ സ്വീകര്‍ത്താക്കള്‍ അഞ്ചു പേരും പള്ളിയില്‍ വന്നിരുന്നു. അന്ന് 57 വയസുണ്ടായിരുന്ന ജയിംസ് ഒഹയോയില്‍ ആണു ഹ്രുദയം മാറ്റി വച്ചത്. ഒഹയോഇപ്പോള് കുറച്ചു കൂടി കൂനിയാണ് നടക്കുന്നതെന്നതാണ് പ്രധാന വ്യത്യാസം. അവയവങ്ങള്‍ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ ആള് ജയിംസായിരുന്നു. ഇപ്പോള്‍ മരുന്നും വിറ്റാമിനും ഒക്കെ കഴിക്കുന്നു. ചില പ്രശ്നങ്ങളുണ്ടെങ്കിലും ജീവിക്കാന്‍ രണ്ടാമതൊരു അവസരം ഡെന്നിസിന്റെ ഹൃദയത്തിലൂടെ കൈവന്നു എന്നു ജയിംസ് പറഞ്ഞു. കൊച്ചു മകളുണ്ടായി. അവളെ ഓമനിക്കാന്‍ ഭാഗ്യം ലഭിച്ചു. ഡെന്നിസിന്റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ചാണ് ജയിംസ് എത്തിയത്.
ഒഹയോയുടെ ഹ്രുദയം ഒന്‍പത് ശതമാനമേ പ്രവര്ത്തനനിരതമായിരുന്നുള്ളു എന്നു ഡെന്നിസിന്റെ പിതാവ് ജോണ്‍ ഏബ്രഹാംമള്ളൂശേരില് പറഞ്ഞു. ഒരു മാസത്തില്‍ കൂടുതല്‍ ജീവീക്കുമെന്നു ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷയില്ലായിരുന്നു. എഴുന്നേല്‍ക്കാനോ നടക്കാനോ വയ്യായിരുന്നു.ഹ്രുദയം മാറ്റി വച്ചതോടെ പുതുജീവിതമായി. ഇപ്പോള്‍ പത്തുവര്‍ഷമായിരിക്കുന്നു. രണ്ടാമൂഴം ലഭിച്ചതില്‍ സന്തുഷ്ടന്‍.
പുത്രന്റെ ഹൃദയത്തുടിപ്പുകള്‍ ജയിംസിന്റെ നെഞ്ചില്‍ തലചേര്‍ത്ത് കേട്ട മാതാവ് ഏലിക്കുട്ടി ഇടയ്ക്ക് കണ്ണീര്‍വാര്‍ത്തു.
അവയവം സ്വീകരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ജോണ്‍ മസ്കാരല്ല (അന്ന് 22) മാത്രം ഇപ്പോഴില്ല. സിസ്റ്റിക് ഫൈബ്രോസിസ് മൂലം ശ്വാസകോശം പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. ഡെന്നീസിന്റെ ശ്വാസകോശം സ്വീകരിച്ച്സാധാരണ നിലയിലായ അയാള്‍അയാള്‍ വളരെ പ്രതീക്ഷയും ആത്മവിശ്വാസവുമാണ് അന്ന്പ്രകടിപ്പിച്ചത്.എന്നാല്‍ അത് നീണ്ടു നിന്നില്ല എന്നത് ദുഖമായി.
ക്ലിഫ്ടണില്തന്നെയുള്ള മാല്ട ഹമീദും (അന്ന് 41) ചടങ്ങിനെത്തി. അവയവം സ്വീകരിച്ച ഏക ദക്ഷിണേഷ്യന്‍. പാക്കിസ്ഥാന് സ്വദേശിനിയാണ്.
ആറു മക്കളുള്ള അവര്‍ ഡെന്നീസിന്റെ കരള്‍ സ്വീകരിച്ചു.ഓട്ടോ ഇമ്യൂണ്‍ രോഗം ബാധിച്ച അവര്‍ ഇപ്പോള്‍ സാധാരണ നിലയിലാണ്. മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കിലും.
ഡെന്നിസിന്റെ ഒരു കിഡ്നിയും പാന്‍ക്രിയാസും ലഭിച്ച ടെറെന്‍സ് ബീഗ്ലി (അന്ന് 39) സന്ദേശം അയച്ചു. രണ്ടാം ജന്മത്തിനു നന്ദി പറഞ്ഞു. രണ്ടാം അവസരം കിട്ടിയത് നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്നും അറിയിച്ചു.
രണ്ടാമത്തെ കിഡ്നി സ്വീകരിച്ച മിഗ്ഡാലിയ ടോറസും (അന്ന് 52) ഒഹായോയില്‍ നിന്നു എത്തുകയുണ്ടായില്ല. എങ്കിലും അവരും വീഡിയോ സന്ദേശമയച്ചു.
ഡെന്നിസ് ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 36 വയസാകുമായിരുന്നു. 2008 നവംബര്‍ 23-നു ഞായറാഴ്ച കുര്‍ബാനക്കു പോകുമ്പോള്‍ വൈകിട്ട് പുത്രന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതു സംബന്ധിച്ചു തീരുമാനമെടുക്കേണ്ടി വരുമെന്ന് ആ മാതപിതാക്കള്‍ സ്വപ്നേപി കരുതിയതല്ല. എന്തായാലും പലരിലുടെ പുത്രന് ജീവിക്കുന്നതില്‍ മാതാപിതാക്കള്‍ക്കു സന്തോഷം. അന്നത്തെ തീരുമാനം നന്നായി.
മറ്റൊരു മഹാവ്യസനത്തീന്റെവേദനകള് പേറുന്ന വികാരി ഫാ. ജേക്കബ് ജോസഫ് പരതോട്ടത്തില്‍ ചടങ്ങുകളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. ഇത് മറക്കാനാവാത്ത ദിനമാണെന്ന് അദ്ദേഹം പറഞ്ഞു. മനസിനെ ഒരുപാട് പിടിച്ചുകുലുക്കിയ സംഭവമാണിത്. അതിനെ നാം അതിജീവിച്ച് ഈ നിലയിലെത്തി. അതിനു ഒരുപാട് പേരുടെ പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടായിരുന്നു. മറക്കാന്‍ പറ്റാതെ ഉള്ളിന്റെയുള്ളില്‍ നൊമ്പരമായി അവശേഷിക്കുന്ന സംഭവമാണ് ഡെന്നിസിന്റേയും രേഷ്മ ജയിംസിന്റെയും വേര്‍പാട്. പ്രിയപ്പെട്ട സില്‍വി ആന്റി നമ്മോടൊപ്പമുണ്ട്.
ഈ സംഭവത്തില്‍ നിന്നു നമുക്ക് ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനായി. മനുഷ്യന്റെ ചിന്തകളിലും പ്ലാനുകളിലും ഉപരിയായി ദൈവത്തിന്റെ പദ്ധതികളാണ് നടപ്പിലാവുക. ചെറിയൊരു കാലത്തെ ജീവിതം കൊണ്ടു തന്നെ ഡെന്നിസ് മറ്റുള്ളവരില്‍ എത്രമാത്രം സ്വാധീനം ചെലുത്തി എന്നറിയാം. ആ ഹൃദയം ഇപ്പോഴും മിടിക്കുന്നു എന്നോര്‍ക്കുമ്പോള്‍ നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താം. പ്രിയ ദാസന്റെ ആത്മാവ് ഈ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നുണ്ടാകാം. ദൈവം ജോണിക്കുട്ടിയേയും ഏലിക്കുട്ടിയേയും ഇതേവരെ നടത്തി. മറന്നുകളയാന്‍ കഴിയുന്ന കാര്യമല്ല വേദന. എങ്കിലും ദൈവത്തിന്റെ കൃപയില്‍ നമുക്ക് ആശ്വാസം കണ്ടെത്താം- അദ്ദേഹം പറഞ്ഞു.
ഡെന്നിസിന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളായ 'എന്നെ ഒരുനാളും കൈവിടരുതെ...'വിനീതും, 'ആയിരം കണ്ണുമായ്....' മുത്ത് വടക്കേമണ്ണിലും ആലപിച്ചു.
ഡെന്നിസ് മെമ്മോറിയല്‍ അവാര്‍ഡ് ജേതാവ് ജോര്‍ജ് ചാക്കോയെ ജിമ്മി മള്ളൂശേരില്‍ പരിചയപ്പെടുത്തി. പള്ളി ട്രസ്റ്റി രാജു വടക്കേമണ്ണില്‍ (ലിയോണിയ രാജു) ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു.
ഡെന്നിസിനെപ്പറ്റി എന്തു പറയണമെന്നു ഒരു രൂപവുമില്ലെന്നു മാതാവ് ഏലിക്കുട്ടി പറഞ്ഞു. തന്റെ വിചാരങ്ങള്‍ കസിന് ലിജി ജോസഫ് മള്ളൂശേരിലിനോട്കവിതാരൂപത്തിലാക്കി തരാന്‍ പറഞ്ഞു.
നാളുകള്‍ കടന്നു പോയതറിഞ്ഞില്ല.
ഇന്നു നിന് വേര്‍പാടില്‍ ദശാബ്ദിയാണു പോല്‍
അമ്മതന്‍ കണ്മണിയായി നീ വന്നുവല്ലോ
ഏവര്‍ക്കും കണ്മണിയായി മാറി നീ
ഇപ്പോഴോ നീ ദൈവത്തിന് കണ്മണി,
ഞങ്ങള്‍ക്ക് കാണാ കണ്മണി
എങ്കിലും ജ്വലിക്കുന്നു നിന്നോര്‍മ്മകള്‍ ഉള്ളില്‍
ഒരിക്കലും മങ്ങിടാത്ത തീക്കനല്‍ പോലെ.
ഒളിമങ്ങാതിപ്പോഴും നിന് മുഖബിംബം
ആ ശബ്ദ തരംഗങ്ങള്‍ മുഴങ്ങുന്നു കാതിലും
നിന്നുടെ ചലനവും നിന്നുടെ
നോട്ടവും മറക്കാനാകുമോ കുട്ടാ.
കാലപ്രയാണത്തിന്
ജീവിത താളുകള്‍ ഏറെ മറഞ്ഞിട്ടും
നിന്നോര്‍മകള്‍ തന് താളിതാ നില്ക്കുന്നു നിശ്ചലം
നിത്യതയില്‍ കാണാമെന്ന പ്രത്യാശയില്‍
നേരുന്നു നിന്നമ്മ സ്നേഹ ബാഷ്പാഞ്ജലി.
ഡെന്നിസിന്റെ ഓര്‍മ്മകള്‍ ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവെച്ച വീഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
പത്തുവര്‍ഷത്തിനിടെ പള്ളിനവീകരിച്ചിരിക്കുന്നു. കൂടുതല്‍ സൗകര്യങ്ങളുണ്ടായി. എങ്കിലും ചുറ്റുപാടുകളെല്ലാം പഴയതുപോലെ. ഡെന്നീസിന്റെ പേരില്‍ നട്ട മരം വലുതായി
നവംബര്‍ 23, 2008, ഞായര്‍
പതിവു പോലെ പള്ളിയില്‍ കുര്‍ബാന നടക്കുന്നു. അതിനിടയില്കാലിഫോര്ണിയയില് നിന്നു സനീഷ് ജോസഫ് പള്ളിപ്പുറത്ത് തോക്കുമായി എത്തി. പിണങ്ങിപ്പോയ ഭാര്യ രേഷ്മ ജയിംസിനെ കാണുകയായിരുന്നു ലക്ഷ്യം. അഞ്ചു ദിവസം കൊണ്ട് 3000 മൈല്‍ ജീപ്പോടിച്ച് എത്തിയതാണ്.
ചെറുപ്പത്തിലെ പ്രശ്നക്കരനായിരുന്ന സനീഷ് 2007-ല്‍ അല്പകാലം കേരളത്തില്‍ എത്തിയതോടെയാണു സംഭവങ്ങളുടെ തുടക്കം.സനീഷിനു താല്പര്യമില്ലാതിരുന്നിട്ടും കുടുംബം വിവാഹ പരസ്യം കൊടുത്തു. 23-കാരിയായിരുന്ന രേഷ്മ ജെയിംസിനെ ഇഷ്ടപ്പെട്ടു.അങ്ങനെ 2007 ഓഗസ്റ്റില്‍ വിവാഹം നടന്നു. 2008 ആദ്യം രേഷ്മാ കാലിഫോര്‍ണിയയിലെത്തി.വൈകാതെ ഇരുവരും തമ്മില്‍ പ്രശ്നമായി. നാലഞ്ചു മാസത്തിനകം ഇരുവരും കേരളത്തിലെത്തി.ഒരുമിച്ചു താമസിച്ചാല്‍ സനീഷ് കൊല്ലുമെന്നു ഒരു കൗണ്‍സലര്‍ രേഷ്മയോടു പറഞ്ഞിരുന്നുവെന്നു സനീഷ് കോടതിയില്‍ വെളിപെടുത്തി. സനീഷിനു മാനസിക കുഴപ്പമുണ്ടെന്നും പറഞ്ഞു. അതു വരെ ഒരുമിച്ച് കഴിയാന്‍ രേഷ്മ തയാറായിരുന്നുവെന്നും സനീഷ് കോടതിയില്‍ പറഞ്ഞു.
പിന്നീട് സനീഷ് തനിയെ തിരിച്ചു പോന്നു. ഏതാനും മാസം കഴിഞ്ഞപ്പോല്‍ രേഷ്മ ന്യു ജെഴ്സിയില്‍ മാത്രു സഹോദരി സില്‍വി പെരിഞ്ചേരിലിന്റെ വീട്ടിലെത്തിപഠനം തുടര്‍ന്നു. ഇതറിഞ്ഞ സനീഷ് ന്യു ജെഴ്സിയിലെത്തി
പള്ളിയില്‍ നിന്ന് രേഷ്മയെ വലിച്ചിറക്കാന്‍ ശ്രമിച്ചപ്പോള്‍ ഡെന്നിസും സില്വിയും രേഷ്മയുടെ സഹായത്തിനെത്തി. തുടര്‍ന്ന് വെടിയേറ്റു രേഷമയും ഡെന്നീസും മരിച്ചു. സില്വിക്കു വെടിയേറ്റു ദീര്‍ഘനാള്‍ അബോധാവസ്ഥയില്‍ കിടന്നു.
ദീര്‍ഘകാല ആശുപത്രി വാസത്തിനുശേഷം ജീവിതം വീല്ചെയറിലേക്ക്സില്വിക്കു മാറ്റേണ്ടി വന്നു. പത്താം വാര്‍ഷിക ചടങ്ങിനു സില്വിയും ഭര്‍ത്താവ് തമ്പിയും കുടുംബാംഗങ്ങളും എത്തിയിരുന്നു. ആരെങ്കിലും പിടിച്ചു കൊണ്ടാണു നടക്കുന്നത്. താമസിയാതെ അവര്‍ കുടുംബ സമേതം ഹൂസ്റ്റണിലെ മെച്ചപ്പെട്ട കാലാവസ്ഥയിലേക്ക് ചേക്കേറുകയാണ്.
കൊലയ്ക്കുശേഷം നാടുവിട്ട് രണ്ടുനാള്‍ കഴിഞ്ഞ് അറ്റ്ലാന്റയില്‍ നിന്നു പിടികൂടിയസനീഷ്ഇപ്പോള് ന്യൂജഴ്സി ജയിലിലുണ്ട്. ഏറ്റവും കടുത്ത ശിക്ഷയായ (ന്യൂജഴ്സിയില്‍ വധശിക്ഷയില്ല) പരോളില്ലാത്ത ജീവപര്യന്തം അനുഭവിച്ചു തീര്‍ക്കുന്നു. സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും ഇല്ലാതാക്കിയത് മിച്ചം.
പോലീസ് പിടിക്കുമ്പോള്‍ വധശിക്ഷയുള്ള സ്റ്റേറ്റിലേക്കു തന്നെ മാറ്റണമെന്നു സനീഷ് പറഞ്ഞത് പ്രതിഭാഗം വക്കീല്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതു പോലെ സനീഷ് ഭീകരനല്ലെന്നും ഭാര്യയോടുള്ള സ്നേഹം കൊണ്ട് കടുത്ത ദേഷ്യത്തില്‍ സംഭവിച്ചതാണു എല്ലാം എന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാല്‍ ഭാര്യയെ കാണാന്‍ ആരെങ്കിലും തോക്കുമായി എത്തുമോ എന്നു പ്രോസിക്യൂഷന് ചോദിച്ചു
അന്നത്തെ സംഭവങ്ങള്‍ മനസ്സില്‍ നിന്നു മായുന്നതല്ലെന്നു സംഭവസമയത്ത് പള്ളിയിലുണ്ടായിരുന്ന ഷാജു മണിമലേത്ത് അനുസ്മരിച്ചു. ഡെന്നിസിന്റേയും രേഷ്മയുടേയും ഓര്‍മകള്‍ ഒരിക്കലും മറക്കാനാവില്ലെന്നു രാജു വടക്കേമണ്ണില്‍ പറഞ്ഞു. ആദരാഞ്ജലികളുമായി പ്രിന്‍സ് മാര്‍ക്കോസ് ക്വീന്‍സില്‍ നിന്നും എത്തി.
ഡെന്നിസിന്റെ മാതാപിതാക്കള്‍ റിട്ടയര്‍ ചെയ്തു. സേവന പ്രവര്‍ത്തനങ്ങളില്‍ ഇരുവരും മുഴുകുന്നു. ഡെന്നിസിന്റെ സോഹദരി ലോയിസ്.
ഡെന്നിസ് -ഫയല്‍ ഫോട്ടോ
സില്‍വി-ഫയല്‍ ഫോട്ടോ
അവയവം സ്വീകരിച്ചവര്‍ 2009 -ല്‍ പള്ളിയില്‍ വന്നപ്പോള്‍
രേഷ്മാ-സനീഷ് - ഫയല്‍ ഫോട്ടോ