വാക്കുകള്‍കൊണ്ട് ഭീകരരെ തോല്‍പ്പിച്ച പെണ്‍കുട്ടിയാണ് ഗുരുഗു ഹിമപ്രിയ. കുട്ടികള്‍ക്കുള്ള ധീരതാ പുരസ്‌കാരമായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയറിന്റെ നാഷണല്‍ ബ്രേവറി അവാര്‍ഡ് ഇന്ന് ഹിമ എന്ന ഒമ്ബതു വയസ്സുകാരി ഏറ്റുവാങ്ങി. കൊച്ചുകുട്ടിയെന്ന പരിഗണപോലും നല്‍കാതെ ഹിമയെ ഭീകരര്‍ തോക്ക് ചൂണ്ടിയപ്പോഴും ബന്ധിയാക്കിയപ്പോഴും അവളുടെ ആത്മ ധൈര്യത്തെ തകര്‍ക്കാന്‍ അവര്‍ക്കായില്ല. അവള്‍ നിശബ്ദയാകാതെ അവരോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. അതിന് ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെങ്കിലും അവള്‍ക്ക് മുന്നില്‍ തലതാഴ്ത്തുകയല്ലാതെ അവര്‍ക്ക് വേറെ വഴിയുണ്ടായിരുന്നില്ല. എന്നാല്‍ അവളുടെ ഈ ധീരത കൊണ്ട് അവളുടെ മാത്രമല്ല അമ്മയുടെയും സഹോരിമാരുടെയും ജീവന്‍ കൂടിയാണ് ഹിമ രക്ഷിച്ചത്.
ഭീകരര്‍ ബോംബറിഞ്ഞും, വെടിവെച്ചും തന്നെയും കുടുംബത്തേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയപ്പോളും തളരാതെ നിന്ന പോരാട്ട വീര്യത്തിനാണ് ഹിമ ഈ വര്‍ഷത്തെ കുട്ടികള്‍ക്കായുള്ള ധീരതാപുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയറിന്റെ നാഷണല്‍ ബ്രേവറി അവാര്‍ഡാണ് ഹിമയ്ക്ക് ലഭിച്ചത്. ഡല്‍ഹിയില്‍ വച്ചായിരുന്നു ചടങ്ങ്.
സൈനികനായ അച്ഛന് ആന്ധ്രപ്രദേശില്‍ നിന്ന് ജമ്മുവിലേയ്ക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോഴാണ് സുന്‍ജുവാനിലെത്തിയത്. തുടര്‍ന്ന് 2018 ഫെബ്രുവരി പത്ത് രാത്രിയില്‍ ഹിമപ്രിയയും അമ്മയും താമസിച്ചിരുന്ന സുന്‍ജുവാന്‍ പട്ടാള ക്യാമ്ബിലെ റെസിഡെന്‍ഷ്യല്‍ ബ്ലോക്കിലേക്ക് ഒരുസംഘം ജെയ്ഷ ഭീകരവാദികള്‍ ആയുധങ്ങളുമായി ഇരച്ചെത്തുകയായിരുന്നു. കോര്‍ട്ടേഴ്സിലേക്ക് ഭീകരര്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ഹിമയുടെ അമ്മ പദ്മാവതിയുടെ കൈപ്പത്തി ചിതറിപ്പോയിരുന്നു. എന്നാല്‍ എല്ലാവരേയും ബന്ധികളാക്കിയിട്ടും ഹിം ഭീകരരോട് ഏകദേശം നാല് മണിക്കൂറോളം സംസാരിച്ചു കൊണ്ടിരുന്നു. അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സഹായിക്കണമെന്നും അപേക്ഷിച്ചു. ഒടുവില്‍ അവര്‍ അവള്‍ക്ക് അനുമതി നല്‍കി. ഭീകരരുടെ ശ്രദ്ധമാറിയെന്ന് ഉറപ്പായതോടെ ഹിമ വിവരം പട്ടാളക്കാരെ അറിയിക്കുകയുെ ചെയ്തു. സൈന്യം ഭീകരവാദികളെ പിടികൂടുകയും ചെയ്തു. ഉധംപൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഹിമ.