Image

ആലപ്പുഴ ജില്ലയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനം അനുവദിക്കും

Published on 12 August, 2020
ആലപ്പുഴ ജില്ലയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനം അനുവദിക്കും


ആലപ്പുഴ: ജില്ലയില്‍ ആഗസ്റ്റ് 13 മുതല്‍ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനം പുനരാരംഭിക്കാന്‍ അനുമതി. ചൊവ്വാഴ്ച ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. രാവിലെ ആറുമുതല്‍ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകാം. ഉച്ചയ്ക്ക് 12 മണിവരെയാണ് മത്സ്യബന്ധനത്തിനനുവദിച്ച  സമയം. 

വളഞ്ഞവഴി, അഞ്ചാലുംകാവ്, വലിയഴീക്കല്‍ എന്നിവിടങ്ങളിലെ ലാന്റിംഗ് സെന്ററുകളില്‍ നിന്ന് പോകാന്‍ മാത്രമാണ് അനുവാദം. യാനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ട നമ്പര്‍ ബോട്ടുകള്‍ കടലിലിറക്കാം. കണ്ടൈന്‍മെന്റ് സോണുകളില്‍ നിന്നുള്ളവര്‍ക്ക് മത്സ്യബന്ധനത്തിന് പോകാനനുവാദമില്ല. 

കണ്ടൈന്‍മെന്റ് സോണിലുള്ളവരുടെ മത്സ്യബന്ധന ഉപകരണങ്ങളും ഉപയോഗിക്കാന്‍ പാടില്ല.  മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങള്‍ക്ക് അതത് മത്സ്യഭവനുകളില്‍ നിന്ന് കാര്‍ഡുകള്‍ ലഭ്യമാക്കും. യാനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍, പോകുന്നതൊഴിലാളികളുടെ എണ്ണം, പേരുകള്‍, ആധാര്‍ കാര്‍ഡുകള്‍  എന്നിവയുമായി മത്സ്യഭവനിലെത്തിയാല്‍ കാര്‍ഡുകള്‍ ലഭിക്കും. 
ആഗസ്റ്റ് 12 രാവിലെ 10 മുതല്‍ വൈകീട്ട് 4 മണിവരെ മത്സ്യബന്ധനത്തിന് പോകാനനുവദിക്കുന്നവരുടെ രജിസ്‌ട്രേഷനും കാര്‍ഡ് വിതരണവും കുന്തല (തോട്ടപ്പള്ളി) മത്സ്യഭവന്‍, അമ്പലപ്പുഴ മത്സ്യഭവന്‍, തറയില്‍കടവ് മത്സ്യഫെഡ് ക്ളസ്റ്റര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നടക്കും. 

മത്സ്യബന്ധനത്തിനു പോകുന്നവര്‍ യാനവും മറ്റുപകരണങ്ങളും ലാന്റിംഗ് സെന്ററില്‍ ആഗസ്റ്റ് 12-ന് വൈകീട്ട് 7 ന് മുമ്പ് എത്തിക്കണം. വൈകീട്ട് എഴിനു ശേഷമുള്ള ഉപകരണങ്ങളുടെ നീക്കം അനുവദനീയമല്ല. മത്സ്യവിപണനം സംബന്ധിച്ചുമുള്ള നിയന്ത്രണങ്ങള്‍ ജില്ലാ ദുരന്തനിവാരണസമിതി പുറത്തിറക്കിയിട്ടുണ്ട്.. മത്സ്യം വാങ്ങാനെത്തുന്ന കച്ചവടക്കാര്‍ മേല്‍പറഞ്ഞ ലാന്റിംഗ് പോയിന്റുകളില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യണം. രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് മത്സ്യ വിപണനം.  ചെറുകിട കച്ചവടക്കാര്‍ക്ക് രാവിലെ ആറുമുതല്‍ ഒമ്പത് വരെയും മൊത്തകച്ചവടക്കാര്‍ക്ക് ഒമ്പതുമുതല്‍ രണ്ടുവരെയുമാണ് ലാന്റിംഗ് സെന്ററുകളില്‍ അനുവദിച്ച സമയം. 

വീട്ടാവശ്യത്തിനായി മത്സ്യം വാങ്ങാനെത്തുന്നവര്‍ക്ക് ഇവിടെ വരാന്‍ അനുവാദമില്ല. മത്സ്യവിപണനത്തിനുള്ള വില തീരുമാനിക്കുക നേരത്തെ രൂപീകരിച്ചിട്ടുള്ള ജനകീയകമ്മിറ്റികളാണ്. മത്സ്യത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് ജനകീയകമ്മിറ്റികള്‍ക്ക് വിലയില്‍ തീരുമാനമെടുക്കാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടോക്കണ്‍ നല്കുകയും ഇതനുസരിച്ച് വിപണനം നടക്കുകയും ചെയ്യും.
കോവിഡ് മാനദണ്ഡങ്ങളനുസരിച്ചുള്ള സജ്ജീകരണങ്ങള്‍ രജിസ്‌ട്രേഷന്‍ കൗണ്ടറുകളിലും ലാന്റിംഗ് സെന്ററുകളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശിച്ചു. 

മത്സ്യബന്ധനമേഖലയിലെ കൂടുതല്‍ സജ്ജീകരണങ്ങളെസംബന്ധിച്ച്  ആഗസ്റ്റ് 12 രാവിലെ 10.30 കളക്ടറേറ്റില്‍ ചേരുന്ന ട്രേഡ് യൂണിയന്‍ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും  യോഗത്തില്‍ തീരുമാനിക്കുമെന്നും ജില്ലാക കലക്ടര്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക