അമ്മേ, അവനിയില്‍ കണ്‍കണ്ടദൈവമേ!
കാണാമറയത്തുപോയൊളിച്ചോ?
ആര്ത്തിരമ്പീടുമഴലാഴിയില് പ്രിയ-
പുത്രിയെവിട്ടെങ്ങുപോയ്മറഞ്ഞു?
അസ്ഥിരജീവിതനാടകവേദിയ്ക്കു-
മപ്പുറത്തേതോ നിഗൂഢതയില്‍,
ദിവ്യനിയോഗമരൂപിയായ് മാറ്റിയ,
വിസ്മയമെന്നിനി കണ്ടുമുട്ടും?
മണ്മടിത്തട്ടില് ഞാന്‍ കാത്തിരിക്കുന്നിതാ,
വിണ്മയചൈതന്യമേ, നിനക്കായ്;
സ്വപ്നത്തിലെങ്കിലുമാ, മുഖദര്‍ശനം,
സന്തുഷ്ടിയേകിടുമീ മകള്‍ക്ക്;
ദാഹാര്‍ത്തമായ് മനം കേഴുന്നു രാപ്പകല്‍,
മാരികൊതിക്കുന്ന വേഴാമ്പല്‍പോല്‍;
ഓര്‍മ്മച്ചിറകുകള്‍ നീര്ത്തിപ്പറന്നു ഞാന്‍,
തേടുന്ന രൂപമിതൊന്നുമാത്രം;
മിന്നിത്തിളങ്ങുന്ന താരകമായ് സദാ,
വാഴ് വിന് നേര്വഴികാട്ടുകില്ലേ?
ജീവദ്രുമത്തിന് സേചനമാകുന്ന,
ചൈതന്യമെന്നിലെയൂര്ജ്ജമല്ലേ?
തെന്നല്ക്കുളിരലതല്ലുന്ന മര്മ്മരം,
സാരോപദേശങ്ങളല്ലെ കാതില്‍?
ദുഃഖക്കയങ്ങളില്നിന്നും കരേറ്റുന്ന
മുക്തിപ്രദായക മന്ത്രമല്ലേ?
സ്നേഹാര്‍ദ്രവാത്സല്യ മമ്മിഞ്ഞയാകുന്ന,
താരാട്ട് നെഞ്ചിടിപ്പായിടുന്ന,
ജന്മജന്മാന്തര വീഥിയൊരുക്കുന്ന,
സര്‍വം സഹയ്ക്കൊപ്പമായിരുന്ന,
ത്യാഗത്തിന് തൊട്ടിലിലാട്ടി നിരന്തരം,
മാറോടു ചേര്‍ക്കുന്ന മാതൃത്വമേ,
എന്നെ ഞാനാക്കിയ നിഷ്കാമകര്മ്മമേ!
ഉള്ളത്തില്‍ മായാത്ത ചിത്രമല്ലേ?