ഏതുരീതിയിലുള്ള സൗകര്യങ്ങള്‍ പ്രധാനം ചെയ്താലും വൃദ്ധാശ്രമങ്ങളിലേക്കുള്ള ഇറങ്ങിത്തിരിയ്ക്കലില് ഇതുവരെ സ്നേഹിച്ചു വളര്‍ത്തിയ മക്കളെയും, കൊച്ചുമക്കളെയും രക്തബന്ധങ്ങളെയും അടുത്തിടപഴകിയവരെയും അവര്‍ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെയും ഉപേക്ഷിച്ച് പോകുകയെന്നതും, അവരെക്കുറിച്ചുള്ള ഓര്‍മ്മകളും ഓരോരുത്തരുടെയും മനസ്സില്‍ ഒരു തീച്ചൂളയായി നീറികൊണ്ടിരിയ്ക്കില്ലേ? എത്രയോ രാജകീയ സൗകര്യങ്ങള്‍ ലഭിച്ചാലും മനസ്സിലെ ഈ തീച്ചൂള ഊതികെടുത്തികൊണ്ട് 'ഞങ്ങള്‍ ഇവിടെ സന്തുഷ്ടരാണെന്നു' വൃദ്ധാ ശ്രമത്തില്‍ കഴിയുന്ന പ്രായമായവര്‍ക്ക് പറയാന്‍ സാധിയ്ക്കുമോ? സാഹചര്യങ്ങള്‍ക്കനുസരിച്ച് മാത്രം നിര്‍ബന്ധിതരായി വഴങ്ങുന്ന ഇവരുടെ നോവുന്ന മനസ്സിനെ കാണാന്‍ ആര്‍ക്കെങ്കിലും കഴിയാറുണ്ടോ?
കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായി മാറി. വീട്ടിലെ സ്ത്രീകളും ജോലിയ്ക്കു പോയാല്‍ മാത്രമേ സാമാന്യ കുടുംബജീവിതവുമായി മുന്നോട്ടു പോകുവാനാകു എന്ന അവസ്ഥയാണിപ്പോള്‍. വിദ്യാഭ്യാസത്തിനും, തൊഴിലവസരങ്ങള്‍ക്കുമായി പുതിയ തലമുറ വിദേശ രാജ്യങ്ങളിലേക്ക് കുതിച്ചുതുടങ്ങി . ജനങ്ങള്‍ കൂടുതല്‍ ജീവിത സുഖങ്ങള്‍ക്കും പണത്തിനും അതിയായ പ്രാധാന്യം നല്കി തുടങ്ങി. ഈ മാറ്റങ്ങളുടെ അനന്തരഫലമാണോ അറിയില്ല, വയോജനങ്ങളെ പള്ളിയ്ക്കും അമ്പലത്തിനും മുന്നിലും, അവര്‍ക്ക് തിരിച്ച് വീട്ടില്‍ വരാന്‍ കഴിയാത്തിടത്തും കൊണ്ടുപോയി ഉപേക്ഷിയ്ക്കാനും വൃദ്ധാശ്രമത്തില്‍ കൊണ്ടുപോയി വിടാനും ജനങ്ങള്‍ നിഷ്പ്രയാസം തുടക്കം കുറിച്ചു
മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും കൂടുതല്‍ വൃദ്ധാശ്രമങ്ങള്‍ കേരളത്തിലാണെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ വൃദ്ധാശ്രമങ്ങളില്‍ കൂടുതല്‍ കാണപ്പെടുന്നത് 70 വയസ്സില്‍ മേലുള്ള വയോജനങ്ങളാണ്. ഏകദേശം 565 വൃദ്ധാശ്രമങ്ങളാണ് കേരളത്തിലുള്ളത് . ഇതില്‍ 224 സ്ഥാപനങ്ങള്‍ക്ക് ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ നല്കുന്നു. ആധുനിക സൗകര്യങ്ങളും, രോഗബാധിത ശുശ്രുഷയും, പ്രത്യേകം അപ്പാര്‍ട്ടുമെന്റുകളും പല ആദുരാലയങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇതിനു തക്കതായ ഒരു തുകയും ഇവര്‍ ഓരോ അംഗങ്ങളില്‍ നിന്നും ഇടാക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഇത്തരം സ്ഥാപനങ്ങള്‍ക്ക് ധനസഹായങ്ങള്‍ ലഭിയ്ക്കുന്നു. അതുകൊണ്ടുതന്നെ ട്രസ്റ്റുകളും, മറ്റു സ്വകാര്യ ഏജന്‍സികളും ഇതൊരു കച്ചവടമാക്കി മാറിയിരിയ്ക്കുന്നു എന്നുതന്നെ പറയാം. പല സ്ഥാപനങ്ങളും അവര്‍ക്ക് അവിടുത്തെ അന്തേവാസികളിലും നിന്നും ഈടാക്കുന്ന തുക അവര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താതെ ഭക്ഷണവും വൈദ്യസഹായവും വേണ്ടരീതിയില്‍ നല്‍കാതെ കഷ്ടപ്പെടുത്തുന്ന കഥകളും ധാരാളം പുറത്തുവരുന്നുണ്ട്.
ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഇതൊരു രുക്ഷ്മമായ പ്രശ്നമായി മാറിയിരിയ്ക്കുന്നു . ഓരോ പൗരനും തന്റെ വാദ്ധക്യത്തിലേയ്ക്കും, തന്റെ വരും തലമുറയ്ക്കുള്ളതുമായ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തണം. ഇതിലൂടെ വാര്‍ദ്ധക്യ കാലത്ത് മക്കളെ ആശ്രയിയ്ക്കേണ്ടതില്ലെന്നുമാത്രമല്ല, മാതാപിതാക്കളെ വിട്ട് മക്കള്‍ മെച്ചപ്പെട്ട ജോലി തേടി വിദേശങ്ങളിലേയ്ക്ക് പോകേണ്ടത് അനിവാര്യമല്ലാതാകുകയും ചെയ്യുന്നു. സാമ്പത്തിക ഭദ്രതയ്ക്കും ഈ പ്രശനം പൂര്‍ണ്ണമായി പരിഹരിയ്ക്കാനാകില്ല. ഇന്നത്തെ മനുഷ്യന് ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായത്താല്‍ ആയുസ്സു ഒരു പരിധിവരെ നീട്ടാന്‍ കഴിയുന്നു. പക്ഷെ ഇന്നത്തെ ജീവിതരീതിയില്‍ ആയുസ്സിനനുകൂലമായ ആരോഗ്യം മനുഷ്യന് നല്‍കുന്നില്ല. അതിനാല്‍ പരസഹായമില്ലാതെ പണം കൊണ്ട് മാത്രം വാര്‍ദ്ധക്യം തള്ളിനീക്കാന്‍ വയോജനങ്ങള്‍ക്ക് പ്രയാസമാണ്. ഇവിടെയാണ് മക്കളും,മാതാപിതാക്കളും തമ്മിലുള്ള സ്നേഹത്തിനും ഉത്തരവാദിത്വത്തിനും വിട്ടുവീഴ്ചയ്ക്കും പ്രാധാന്യം. പുതിയ തലമുറകളുടെ മാറിവരുന്ന ജീവിത രീതികളെ സ്വീകരിയ്ക്കാന്‍ മാതാപിതാക്കളും, വയോജനങ്ങളുടെ മനോവികാരങ്ങളെയും ശാരീരിക പ്രശ്നങ്ങളെയും മനസ്സിലാക്കി അവരെ സംരക്ഷിയ്ക്കാനും, ബഹുമാനിയ്ക്കുവാനും മക്കളും തയ്യാറായാല്‍ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ കഴിയും. വയോജനങ്ങളുടെ മനോവികാരങ്ങളും, പ്രശ്നങ്ങളും മനസ്സിലാക്കുക എന്നത് ഇന്നത്തെ തലമുറയെ സംബന്ധിച്ച് പ്രയാസമാണ്. കാരണം പണ്ടുകാലങ്ങളില്‍ കൂട്ടുകുടുംബങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് മാതാപിതാക്കള്‍ അവരെ ബഹുമാനിയ്ക്കാനും സംരക്ഷിയ്ക്കാനും പറഞ്ഞു കൊടുത്തിരുന്നു. വയോജനങ്ങളുടെ കൂട്ടത്തില്‍ ദിവസത്തിന്റെ കൂടുതല്‍ ഭാഗവും ചെലവഴിയ്ക്കുന്ന ഇവര്‍ക്ക് അവരുടെ വികാരങ്ങളും താല്പര്യങ്ങളും അറിയാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ പ്രായമായവരെ വളരെ വാത്സല്യത്തോടെ സംരക്ഷിച്ചിരുന്നു. കുട്ടികള്‍ക്ക് പ്രായമായവരോട് ആത്മാര്‍ത്ഥതയും, ബഹുമാനവും, സ്നേഹവും ഉണ്ടായിരുന്നു. എന്നാല്‍ അണുകുടുംബങ്ങളില്‍ വളരുന്ന കുട്ടികളില്‍ ഈ ഗുണം അന്യം നില്ക്കുന്നു.
നമുക്കുചുറ്റുമുള്ള സമൂഹത്തത്തില്‍ ഇറങ്ങിനടന്നപ്പോള്‍ എനിയ്ക്കു കാണാന്‍ കഴിഞ്ഞത് ഇതില്‍നിന്നും വ്യത്യസ്തമായ, പുറം ലോകത്തിനു മനസ്സിലാകാത്ത, വൃദ്ധാശ്രമത്തില്‍ അല്ലാതെതന്നെ മക്കളുടെയും മരുമക്കളുടെയും പേരകുട്ടികളുടെയും പരിചരണത്തില്‍ കഴിയുന്ന വയോജനങ്ങളുടെ പരിതാപകരമായ ചില സാഹചര്യങ്ങളാണ്. ഞാനവിടെ കയറിച്ചെന്നപ്പോള്‍ കണ്ണ് തുറന്നു യാതൊരു പ്രതികരണവുമില്ലാതെ കണ്ണിമ വെട്ടാതെ അവരെന്നെ നോക്കി. അവരുടെ അരികില്‍ ഒരു കൊച്ചു പാത്രത്തില്‍ ഒരു തുള്ളി പാലില്‍ കുതിര്‍ന്നു കിടക്കുന്ന, ഉറുമ്പുകളും ഈച്ചകളും മണിക്കൂറുകള്‍ക്കു മുന്‍പ് തന്റേതെന്ന് അവകാരപ്പെട്ടിരിയ്ക്കുന്ന ഒന്നു രണ്ടു കഷണം ബ്രഡ്ഡ്. ഞാന്‍ അവരോടു ചോദിച്ചു ''അമ്മുമ്മയ്ക്കെന്നെ മനസ്സിലായോ?'' ഇല്ലെന്നോ ഉണ്ടെന്നോ എന്തോ അവ്യക്തമായി മന്ത്രിയ്ക്കുന്നുണ്ടായിരുന്നു. എന്റെ രണ്ടു കൈകളിലേയ്ക്കും ആര്‍ത്തിയോടവര്‍ നോക്കി. വീണ്ടും ഞാന്‍ ചോദിച്ചു ''വല്ലതും കഴിച്ചോ?'' ഇല്ല എന്ന മറുപടിയ്ക്കായി അവര്‍ തലയാട്ടി വിശക്കുന്നു എന്ന് ആ ചുണ്ടുകളുടെ അനക്കത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. എന്ത് കൊടുക്കും എന്ന് ഞാന്‍ നാലുപാടും നോക്കി പെട്ടെന്ന് ഞാന്‍ ചോദിച്ചു ബ്രഡ്ഡ് തരട്ടെ?'' വളരെ ഗൗരവത്തോടെ ഒരു പ്രതിഷേധം എന്നോണം വളരെ വിഷമിച്ചാണെങ്കിലും മറുവശത്തേയ്ക്കു മുഖം തിരിച്ചവര്‍ കിടന്നു. തൊട്ടടുത്ത് നിന്ന, മരുമകളും മകനും ജോലിയ്ക്കു പോകുമ്പോള്‍ അവര്‍ക്ക് കൂട്ടായി നിയമിച്ചിട്ടുള്ള വേലക്കാരിയോട് ഞാന്‍ ചോദിച്ചു ' എന്തെങ്കിലും അമ്മുമ്മയ്ക്കു കൊടുക്കട്ടെ?'' ആ നാല് ചുമരുകള്‍ക്കു വെളിയില്‍ ശബ്ദം തുളുമ്പി പോകാത്ത രീതിയില്‍ ശബ്ദമൊതുക്കി അവര്‍ പറഞ്ഞു . ''ഇത് ചേച്ചി രാവിലെ പോകുമ്പോള്‍ കൊടുത്ത ഭക്ഷണമാണ്. ഇനി ഇടയ്ക്ക് ഒരല്പം കഞ്ഞി വെള്ളം മാത്രമേ കൊടുക്കാവൂ എന്നാണ് എന്നോട് പറഞ്ഞിരിയ്ക്കുന്നത്. അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണം കൊടുത്താല്‍ അവര്‍ വയറുനിറയെ കഴിയ്ക്കും. പിന്നെ രാത്രിയില്‍ ഒരുപാട് പ്രാവശ്യം മലവിസര്‍ജ്ജനം ചെയ്യും. ചേച്ചിയ്ക്ക് ഉറക്കമൊഴിയ്ക്കാനോ അവരെ പൊക്കി വൃത്തിയാകാനോ ഒന്നും രാത്രി കഴിയില്ല. അധികം ഭക്ഷണം കൊടുത്താല്‍ അവരെന്നെ ചീത്ത വിളിയ്ക്കും. പുറമെനിന്നും വരുന്നവരോടെല്ലാം നിങ്ങളോടു പറഞ്ഞതുപോലെത്തന്നെ അമ്മുമ്മ ഒന്നും കഴിയ്ക്കില്ല എന്നാണു പറയാറുള്ളത് അടുത്തുള്ളവരെന്തെങ്കിലും കൊണ്ടുവന്നു കൊടുത്താല്‍ അവരെയും ചീത്തവിളിയ്ക്കും. അവര്ക്കിഷ്ടമുള്ളതൊന്നും കൊടുക്കാന്‍ എനിയ്ക്ക് അനുവാദമില്ല. ചില സമയത്ത് എനിയ്ക്കവരോട് ഒരു അമ്മയെന്നോണം സഹതാപം തോന്നും പക്ഷെ ജോലി പ്രശ്നമല്ലേ മനുഷ്യത്വം മറന്നു ഞാനവരെ അനുസരിയ്ക്കും'' എന്ന് ഭയത്തോടെ അവര്‍ പറഞ്ഞു. കഴിയ്ക്കണമെന്ന ആഗ്രഹവും വിശപ്പും ഉണ്ടായിട്ടും വയറു നിറയെ ആഹാരം നല്‍കാതെ പട്ടിണിയ്ക്കിട്ട ക്രമേണ കൊല്ലുന്ന ചൊറുചൊറുക്കോടെ നടന്നു എല്ലാം ചെയ്തിരുന്ന ആ സ്കൂള്‍ അദ്ധ്യാപികയുടെ ഇന്നത്തെ അവസ്ഥ എന്നെ ചിന്തിപ്പിച്ചു.
ഹോസ്പിറ്റലില്‍ നല്ലൊരു പദവിയില്‍ ജോലിചെയ്ത് എല്ലാവരെയും സഹായിച്ച് ജോലിയില്‍ നിന്നും വിരമിച്ച മറ്റൊരു സ്ത്രീയുടെ അവസ്ഥ മറ്റൊന്നാണ്. ഞങ്ങള്‍ എന്ന് ചെന്നാലും ഒരുപാട് വിശേഷങ്ങള്‍ ചോദിയ്ക്കാനും സംസാരിയ്ക്കാനും ഇഷ്ടപ്പെട്ടിരുന്ന അമ്മായി. അവരെ കാണാന്‍ ചെന്നപ്പോള്‍ 'അമ്മ ഒന്നും കഴിയ്ക്കുന്നില്ല എന്ന പരാതിയില്‍ നിന്നുമാണ് അവരുടെ മകളുടെ കുശലം തുടങ്ങിയത്. അമ്മയെ കാണാന്‍ അവര്‍ ഞങ്ങളെ മുറിയിലേയ്ക്കു കൂട്ടികൊണ്ടുപോയി. രോഗബാധിതരായ ഒരുപാട് പേരെ കഴിയും വിധം സഹായിച്ച അവരുടെ കിടപ്പു വളരെ കഷ്ടം തോന്നിപ്പിച്ചു. വെറുമൊരു ഉടുപ്പ് മാത്രം ഇട്ട് ഒരു തുണിപോലും വിരിയ്ക്കാത്ത ഒരു മരക്കട്ടിലില്‍ അവര്‍ കിടക്കുന്നു. രണ്ടു കൈകളും കാലുകളും കട്ടിലിന്റെ ഇരുവശങ്ങളിലായി തുണിച്ചരടുകൊണ്ട് കെട്ടിവച്ചിരിയ്ക്കുന്നു. തുടര്‍ച്ചയായി കിടക്കുന്നതുകൊണ്ട് ശരീരത്തില്‍ പല സ്ഥലത്തും വ്രണങ്ങളും കണ്ടു. അവര്‍ക്ക് ഏകദേശം 83 വയസ്സ് പ്രായം വരും. മലമുത്ര വിസര്‍ജ്ജനത്തിനായി കെട്ടിവച്ച് ഡയപ്പര്‍ വലിച്ചുപറച്ച് കളയാതിരിയ്ക്കാനും, എഴുനേല്ക്കാതിരിയ്ക്കുന്നതിനുമാണ് അവരെ ഇങ്ങനെ കട്ടിലില്‍ കെട്ടിവച്ചിരിയ്ക്കുന്നതെന്നു മകള്‍ പറഞ്ഞു. ഞങ്ങള്‍ ചെന്ന് വിളിച്ചപ്പോള്‍, മനസ്സിലായോ'' എന്ന് ചോദിച്ചപ്പോള്‍ കണ്ണുനീര് വാര്‍ന്നൊഴുകുന്ന കണ്ണുകളാല്‍ ദയനീയയമായൊന്നു നോക്കിയിട്ടവര്‍ ആദിത്യ മര്യാദയെന്നോണം ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. മനസ്സിലായി എന്ന് പറഞ്ഞു. ''അമ്മയ്ക്ക് മനസ്സിലായിട്ടൊന്നും ഉണ്ടാകില്ല. ചിലപ്പോള്‍ വെറുതെ പറയും. എളുപ്പമൊന്നുമല്ല ഇവരെ നോക്കാന്‍. ആറു മാസമായി ഞാന്‍ കഷ്ടപ്പെടാന്‍ തുടങ്ങിയിട്ട്. വെറയൊന്നിനും എനിയ്ക്ക് സമയമില്ല. ഭര്‍ത്താവിന്റെ കാര്യം നോക്കാനോ മോളുടെ പഠനകാര്യത്തിലോ ഒന്നും ശ്രദ്ധിയ്ക്കുന്നില്ല എന്ന് ചേട്ടന് എന്നും പിറുപിറുക്കും. എന്ത് ചെയ്യാനാ ഇവരെ ഇങ്ങനെ അധികം കഷ്ടപ്പെടുത്താതെ വേഗം കൊണ്ടുപോയാല്‍ മതി എന്നാണെന്റെ പ്രാര്‍ത്ഥന''. ഇങ്ങനെ മകള്‍ പരാതി തുടര്‍ന്നു. . താന്‍ പൊന്നുപോലെ നോക്കിവളര്‍ത്തിയ ഒരേഒരു പൊന്നുമകളില് നിന്നും ഇതെല്ലാം കേട്ട് എല്ലാം ഉള്ളിലൊതുക്കി മരണത്തെ സ്നേഹിച്ചു തുടങ്ങിയ അവരുടെ കണ്ണ് നീര്ചാലുകളാകുന്നത് ഞാന്‍ ശ്രദ്ധിച്ചു.
ഒരു വീട്ടില്‍ കല്യാണ നിശ്ചയത്തിന് പോയ മറ്റൊരു അനുഭവവും എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചു. കല്യാണ നിശ്ചയ ഹാളില്‍ നിന്നും ഞങ്ങള്‍ അവരുടെ വീട്ടില്‍ എത്തി. എന്നും ഞാന്‍ ആ വീട്ടില്‍ പോകുമ്പോള്‍ കാണാറുള്ള അവരെക്കുറിച്ച് ഞാന്‍ അന്വേഷിച്ചു. അവര്‍ക്ക് തീരെ വയ്യാത്തതിനാല്‍ ഹാളില്‍ കൊണ്ടുവന്നില്ല എന്നറിഞ്ഞു അവരെ ഒരുനോക്കു കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചു. വീട്ടില്‍ എത്തി അവരെ കാണാന്‍ ശ്രമിച്ചപ്പോള്‍, അവര്‍ക്ക് ആരെയും കാണുവാനോ സംസാരിയ്ക്കാനോ ഒട്ടും ഇഷ്ടമില്ലെന്നും അവര്‍ ബഹളം വയ്ക്കും എന്നും വീട്ടുകാര്‍ പറഞ്ഞു. അതിനാല്‍ അവരെ ഒരു നോക്കു കാണാനുള്ള ആഗ്രഹം ഞാന്‍ ഉപേക്ഷിച്ചു. ഒരല്പം കുശലം പറഞ്ഞു നിന്നപ്പോള്‍ അവരുടെ വേലക്കാരി എന്തോ പാത്രത്തില്‍ അടച്ചു കൊണ്ടു പോകുന്നത് കണ്ടു. അതില്‍ നിന്നും പഴകിയ ഭക്ഷണത്തിന്റെ ദുര്‍ഗന്ധവും വരുന്നുണ്ടായിരുന്നു. ആരും അറിയാതെ ഞാന്‍ അവരെ പിന്തുടര്ന്നു. കലവറ പോലുള്ള ഒരു മുറിയിലേക്കവര്‍ അതും കൊണ്ട് പോയി ഞാന്‍ അവരെ പിന്തുടര്ന്നത് അവരില്‍ വെപ്രാളം ഉണ്ടാക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ ഒന്ന് അവരെ കണ്ടുകൊള്ളട്ടെ എന്ന് അപേക്ഷിച്ചു. ''ഈയിടെയായി അമ്മുമ്മയ്ക്ക് എല്ലാവരെയും കാണുന്നതും അവരോട് ഒരുപാട് വര്‍ത്തമാനം പറയുന്നതും വളരെ ഇഷ്ടമാണ്. ഇന്നലെ വിവാഹ നിശ്ചയത്തിന് വരണമെന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ വാശിപിടിയ്ക്കുകയായിരുന്നു അമ്മൂമ. ചെറുക്കന്റെ വീട്ടുകാരോട് ഒരുപാട് സംസാരിയ്ക്കുകയും എന്തെങ്കിലും വിഡ്ഡിത്തരം പറഞ്ഞു നാണം കെടുത്തുകയും ചെയ്യും എന്ന് പറഞ്ഞു ഈ കലവറ മുറിയില്‍ ഇന്നലെ മുതല്‍ പൂട്ടിയിട്ടിരിയ്ക്കുകയാണവരെ. ഇവിടെ പൂട്ടിയിടുന്നത് ആദ്യമായാണ്. എല്ലാ ദിവസവും എല്ലാവരും ജോലിയ്ക്കും പഠിയ്ക്കാനും പോകുമ്പോള്‍ ഇവരെ വീവീടിനുള്ളില് ഒരു മുറിയില്‍ പൂട്ടിയിട്ടാണ് എന്നും പോകുന്നത്' ഇത്രയും പറഞ്ഞു, കൂടുതല്‍ ചോദ്യങ്ങക്കായി എനിയ്ക്കവസരം തരാതെ അവര്‍ അവിടെ നിന്നും പോയി.
ഇങ്ങനെ നമുക്ക് ചുറ്റും, സമൂഹമറിയാതെ, വീട്ടു തടങ്കലില്‍ മരണത്തിന്റെ വിളി കാതോര്‍ത്തുകിടക്കുന്ന മക്കള്‍ തങ്ങള്‍ക്ക് ഒരു ഭാരമായി കണക്കാക്കപ്പെടുന്ന വയസ്സായ ചിലര്‍ മക്കളുടെയും മരുമക്കളുടെയും ക്രൂരമായ പെരുമാറ്റത്തിന് ഇരയാകുന്നു. മാതാപിതാക്കള്‍ കയ്യില്‍ കരുതിവെച്ച സമ്പാദ്യം കൈക്കലാക്കുന്നതിനായി ഒരു വളര്ത്തുനായ്ക്കളെപ്പോല് അല്ലെങ്കില്‍ ഒരു വേലക്കാരെപ്പോല്‍ മാതാപിതാക്കളെ കൂടെ താമസിപ്പിയ്ക്കുന്ന മക്കളാകുന്ന പുതിയ തലമുറ. നാടും വീടും ഉപേക്ഷിച്ച്, വിദേശങ്ങളില്‍ ജോലി ചെയ്യുന്ന മക്കള്‍ക്കൊപ്പം പോയി അവര്‍ അനുവദിയ്ക്കുന്ന എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ മുറിയില്‍, മക്കളുടെ തിരക്കുപിടിച്ച ജീവിതത്തില്‍ മനസ്സുതുറന്നൊന്നു സംസാരിയ്ക്കാനോ തുറന്ന വായു ശ്വസിയ്ക്കാനോ സ്വാതന്ത്രമില്ലാതെ ചില്ലുകൂട്ടിലെ കൗതുക പാവകളെപ്പോലെ ചിലര്‍ ചെലവഴിയ്ക്കുന്ന വാര്‍ദ്ധക്യം. ഇത്തരം ഇരുള് നിറഞ്ഞ വീട്ടു തടങ്കലിലെ വാര്ദ്ധക്യത്തതിനെക്കാളും, ബന്ധങ്ങളെയും ബന്ധങ്ങളെയും മറന്നു തുല്യ ദുഖിതരായ കൂട്ടുകാര്‍ക്കൊപ്പമുള്ള വൃദ്ധാശ്രമത്തിലുള്ള ജീവിതത്തോട് 'ഞങ്ങള്‍ ഇവിടെ സന്തുഷ്ടരാണെന്നു' വയോജനങ്ങള്‍ പറഞ്ഞേക്കാം. ഞാനെന്റെ കുട്ടികളെ വളരെയധികം സ്നേഹവും, വാത്സല്യവും നല്‍കിയാണ് വളര്‍ത്തുന്നത് എനിയ്ക്ക് വാര്‍ദ്ധക്യത്തില്‍ ഇത്തരത്തിലൊരു അനുഭവം ഉണ്ടാകില്ല എന്ന് ഓരോ മാതാപിതാക്കളും വിശ്വസിയ്ക്കുന്നു എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ പലപ്പോഴും വളരെ കയ്പ്പേറുന്ന അനുഭവങ്ങള്‍ നല്കുന്നു. നാളെയൊരു വാര്‍ദ്ധക്യം നിങ്ങളെയും കാത്തിരിയ്ക്കുന്നു. ഇന്നത്തെ വയോജനങ്ങള്‍ ഇന്നലെ നിങ്ങള്‍ക്കുവേണ്ടി വിയര്പ്പൊഴിയ്ക്കിയവരാണ്. നിങ്ങളെ ഒരുപാട് പ്രതീക്ഷകളോടെ അണയാതെ കാത്തുവച്ച ഒരു വിളക്കിന്റെ നാളം പോലെ സംരക്ഷിച്ചവരാണ്. ശാരീരിക പ്രശ്നങ്ങളും,അവരുടെ പ്രായത്തിന്റെ പിരിമുറുക്കങ്ങളും മാനസിക അവസ്ഥയും മനസ്സിലാക്കി അവരെ സംരക്ഷിയ്ക്കാനുള്ള നിങ്ങളിലുള്ള മാനുഷിക മൂല്യം അലമാറയില്‍ അടക്കിവയ്ക്കുന്ന നോട്ടുകെട്ടിനേക്കാള്‍ വിലപ്പെട്ടതല്ലേ, അനുഗ്രഹമല്ലേ?
മാതാപിതാക്കളെ വാര്‍ദ്ധക്യത്തില്‍, സന്തോഷത്തോടെയും നിറഞ്ഞ മനസ്സോടെയും പരിചരിയ്ക്കേണ്ടത് ഓരോ മക്കളുടെയും കടമയും, ഉത്തരവാദിത്വവും, അവരില്‍ നിന്നും നമുക്ക് ഏറ്റുവാങ്ങാനുള്ള അനുഗ്രഹവുമാണെന്നുള്ള സത്യത്തെ ഈ പിതൃദിനം ശക്തിപ്പെടുത്തട്ടെ.
എല്ലാവര്ക്കും എന്റെ പിതൃദിനാശംസകള്‍.