ചിക്കാഗോ: കുടുംബജീവിതം വിജയകരമാക്കാന്‍ ഫാ. ജോസഫ് പുത്തന്പുരയ്ക്കലും, അഡ്വ. തുഷാര ജയിംസും മുന്നോട്ടുവെച്ച ശ്രദ്ധേയമായ നിര്‍ദേശങ്ങള്‍ ഫോമയുടെ വിമന്‍സ് ഫോറം സമ്മേളനത്തെ വേറിട്ടതാക്കി.
കുടുംബ ജീവിതം സന്തുഷ്ടമാക്കാന്‍ നര്‍മ്മത്തിന്റെ മന്ത്രിക സ്പര്‍ശം എന്നതായിരുന്നു വിഷയം
ലോക യുദ്ധങ്ങള്‍ പോലും കുടുംബത്തിലെ പ്രശ്നങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നതെന്നു ഫാ. പുത്തന്‍പുരയ്ക്കല്‍ ചൂണ്ടിക്കാട്ടി. സ്ത്രീയെ കൈകാര്യം ചെയ്യാന്‍ പുരുഷനും, പുരുഷനെ സ്നേഹത്തിന്റെ വലയത്തില്‍ നിര്‍ത്താന്‍ സ്ത്രീക്കും കഴിയുമ്പോഴാണ് കുടുംബജീവിതം വിജയകരമാകുന്നത്.
ഇന്ത്യയില്‍ നദികളുടെയൊക്കെ പേര് സ്ത്രീകളുടേതാണ്. അവ ഒന്നിപ്പിക്കാന്‍ നോക്കിയിട്ട് പറ്റുന്നുണ്ടോ? ഇതിന് എളുപ്പവഴി നദികള്‍ക്ക് പുരുഷന്മാരുടെ പേരു കൊടുക്കുകയാണെന്ന് അച്ചന് ചൂണ്ടിക്കാട്ടി. ഗംഗ, യമുന, കാവേരി എന്നൊക്കെയുള്ള പേര് മാറ്റി കൃഷ്ണന്, തോമസ്, ബഷീര്‍, ഭാസ്കരന് എന്നൊക്കെ പേര് മാറ്റാം.
വളരെ വര്‍ഷം ഒന്നിച്ചു ജീവിച്ചാലും അങ്ങേരെ എനിക്ക് ഇനിയും മനസ്സിലായിട്ടില്ലെന്നു ഭാര്യയും, അവളെ ഇനിയും മനസിലായിട്ടില്ലെന്നു ഭര്‍ത്താവും പറയാറുണ്ട്.
പുരുഷന്റെ ലോകം വളരെ വലുതാണ്. അന്താരാഷ്ട്ര കാര്യങ്ങളൊക്കെയാണ് അയാള്‍ ആലോചിക്കുന്നത്. എന്നാല്‍ ചെറിയ കാര്യങ്ങളിലാണ് സ്ത്രീകള്‍ക്ക് താത്പര്യം. പക്ഷെ അവള് പറയുന്നത് കേള്‍ക്കാന്‍ ഭര്‍ത്താവിന് താത്പര്യമില്ല.
ടെന്‍ഷന്‍ പിടിച്ചു വരുന്ന ഭര്‍ത്താവിനെ വെറുപ്പിക്കുന്ന പെരുമാറ്റം ഉണ്ടാകരുത്. പരസ്പരം കേള്‍ക്കാന്‍ ഇരുവരും സമയം കണ്ടെത്തണം. ഭാര്യ മൂന്നാഴ്ച പിണങ്ങിയിരുന്നിട്ടും ഭര്‍ത്താവ് മിണ്ടുന്നില്ല. ഒടുവില്‍ ഭാര്യ ചോദിച്ചു: ഞാന്‍ പിണങ്ങിയിരുന്നിട്ട് ഇത്രയും കാലമായിട്ടും ഒന്നും മിണ്ടാനില്ലേ മനുഷ്യാ എന്ന്. പിണങ്ങിയിരിക്കുവായിരുന്നോ എന്ന് ഭര്‍ത്താവിന്റെ ചോദ്യം.
മറ്റൊരാള്‍ പിണക്കമൊക്കെ മറക്കാന്‍ നല്ല വസ്ത്രവുമുടുത്ത് പൂചൂടി എത്തി. പക്ഷെ ഭര്‍ത്താവിന് അനക്കമില്ല. ഇത്രയൊക്കെ ഒരുങ്ങി വന്നിട്ടും മൈന്‍ഡ് ചെയ്യാത്തതെന്തെന്ന് ഭാര്യ. മുള്ളുമുരിക്ക് പൂത്തുലഞ്ഞ് നിന്നാലും ആരെങ്കിലും കെട്ടിപ്പിടിക്കുമോ എന്നു ഭര്‍ത്താവ്.
സ്ത്രീ സ്വയം സംസാരിക്കുന്നതുപോലും നല്ലതാണ്. സ്ത്രീക്ക് മിണ്ടാട്ടമില്ലാത്ത കുടുംബം നരകമാകും. ആദ്യ രാത്രിയില്‍ ഡെന്മാര്ക്കിന്റെ തലസ്ഥാനം ചോദിച്ച് ഭാര്യയുടെ പൊതുവിജ്ഞാനം അളക്കാന്‍ ശ്രമിക്കരുത്.
വീട് ഒരു ദേവാലയം പോലെയാണ്. ബഡ്റൂം മദ്ബഹയും, കിടക്ക അള്‍ത്താരയും. ആ വിശുദ്ധി കാത്തുസൂക്ഷിക്കണം. ഇതുകേട്ട് പണ്ട് ഒരു വിരുതന് ചോദിച്ചു: സമൂഹബലി ആകാമോ എന്ന്.
ഏതു മതക്കാരായാലും കുടുംബംഗങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചാല്‍ പ്രത്യേകം അനുഗ്രഹം ലഭിക്കും. പ്രാര്‍ത്ഥന ആല്‍ഫാ തരംഗങ്ങളാണ് പുറപ്പെടുവിക്കുന്നത്. നേരേ മറിച്ച് ദേഷ്യവും വിരോധവും വഴക്കുമൊക്കെ നെഗറ്റീവ് തരംഗങ്ങള്‍ സൃഷ്ടിക്കും. അത്തരമൊരവസ്ഥ ഉണ്ടാകരുത്- അദ്ദേഹം പറഞ്ഞു.
ഇന്ന് പലരും കുടുംബം തന്നെ എന്തിനാണെന്നു ചോദിക്കുന്നവരുണ്ടെന്നു കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വ. തുഷാര ജയിംസ് ചൂണ്ടിക്കാട്ടി. സമയമില്ലാത്തതുകൊണ്ട് കുടുംബം വേണ്ട എന്നു പറയുന്നവരുമുണ്ട്. വിവാഹം കഴിക്കാന്‍ മറ്റൊരാള്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കാമോ എന്നു ചോദിക്കുന്നവരോട് ശേഷക്രിയയ്ക്ക് അതുതന്നെ ആകാമോ എന്നു എതിര് ചോദ്യം ചോദിച്ച ന്യായാധിപനെപ്പറ്റി കേട്ടിട്ടുണ്ട്.
കുടുംബത്തിന് ലൗകികവും ആദ്ധ്യാത്മികവുമായ മാനങ്ങളുണ്ട്. ഏറ്റവും ചെറിയ ലീഗല്‍ ഘടകമാണ് കുടുംബം. അത്രയും പ്രധാനപ്പെട്ട ഒന്നിനെ കടന്നാക്രമിക്കാന്‍ അനുവദിക്കാമോ?
കുടുംബത്തിന് പല റോളുകളുണ്ട്. പഠിപ്പിക്കുന്നതും ശാക്തീകരിക്കുന്നതും ആനന്ദിപ്പിക്കുന്നതുമായിരിക്കണം അത്. അതുപോലെ തന്നെ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവുമായിരിക്കണം അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സമത്വം എന്നതുകൊണ്ട് പുരുഷന് ചെയ്യുന്നതുപോലെ സ്ത്രീയും ചെയ്യണമെന്ന അഭിപ്രായമില്ല. ഒരുമിച്ചൊഴുകുന്ന നദിപോലെയുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്.
ഏംഗല്‍സ് പറഞ്ഞത് ആദ്യമായി അടിമയാക്കിയത് സ്ത്രീയെ ആണെന്നാണ്. സ്വാതന്ത്ര്യമെന്നത് എന്തു തോന്ന്യാസവും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല.
പങ്കാളിയെ അംഗീകരിക്കുകയും, അഭിനന്ദിക്കാന്‍ മനസ്സുകാട്ടുകയും എന്തുവന്നാലും കുടുംബം കൂടെ ഉണ്ടെന്ന വിശ്വാസം ജനിപ്പിക്കുകയുമാണ് പ്രധാനം. വഴക്കുകള്‍ ഉണ്ടാകുന്നതിനു പ്രധാന കാരണം വാശിയാണ്. ഓക്ക് മരം നേരേയേ വളരൂ. മുള ആകട്ടെ എപ്പോഴും വളയും. ജീവിതത്തിലും മുളയെ ആണ് നാം മാതൃകയാക്കേണ്ടത്. കടുംപിടുത്തം ഒന്നിനും പരിഹാരമല്ല- അവര്‍ പറഞ്ഞു.
ലോണാ ഏബ്രഹാം, ഡോ. സിന്ധു പിള്ള എന്നിവരായിരുന്നു എംസിമാര്‍. ജോഫ്രിന്‍ ജോസ് എംസിമാരെ പരിചയപെടുത്തി. ഡോ. സാറാ ഈശോ, രേഖാനായര്‍, ബീന വള്ളിക്കളം, ഷീല ജോസ്, കുസുമം ടൈറ്റസ്, ഗ്രേസി ജെയിംസ്, ലാലി കളപ്പുരക്കല്‍, രേഖാ ഫിലിപ്പ്, ലോണ എബ്രഹാം എന്നിവര്‍ നിലവിളക്ക് കൊളുത്തി.
ബീന വള്ളിക്കളം സ്വാഗതം പറഞ്ഞു. സെക്രട്ടറി രേഖാ നായര്‍ റിപ്പൊര്‍ട്ട് വായിച്ചു. ഫാ. പുത്തന്പുരക്കലില്നെ ഗ്രേസി വര്‍ഗീസ് പരിചയപ്പെടുത്തി. ഗോപിനാഥ് മുതുകാടിനെ ജെസി ജെയിംസും അഡ്വ. തുഷാര ജെയിംസിനെ ദയ കമ്പിയിലും പരിചയപ്പെടുത്തി.
ചടങ്ങില്‍ ലവ്ലി വര്‍ഗീസിനെ ആദരിച്ചു
നാട് നന്നാക്കുന്നതിനുമുന്പ് വീട് നന്നാക്കണം-പാതുപ്രവര്ത്തനത്തിനിറങ്ങുന്നവര്, പ്രത്യേകിച്ച് സ്ത്രീകള്‍, പലപ്പോഴും കേള്‍ക്കേണ്ടി വരുന്ന ഒരു പ്രസ്താവനയാണിതെന്നു വിമന്‍സ് ഫോറം ചെയര്‍ ഡോ. സാറാ ഈശൊ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ആദ്യം കേള്‍ക്കുമ്പോള്‍ അല്പം അവഹേളനാപരമണെന്ന് തോന്നിയാലും ഒന്ന് ആലോചിച്ചുനോക്കിയാല്‍ ഈ പ്രസ്താവനയില്‍ ഒരു വലിയ തത്വം ഒളിഞ്ഞുകിടക്കുന്നുവെന്ന് കാണാം. കാരണം ഒരു സമൂഹത്തിന്റെ നന്മ, അതിലുള്‍പ്പെടുന്ന കുടുംബങ്ങളുടെ, വ്യക്തികളുടെ നന്മയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അതുകൊണ്ട് സമൂഹത്തിന്റെ ഉന്നമനത്തിന് കുടുംബങ്ങള്‍ നേരെ ആയേ മതിയാവൂ.
സന്തുഷ്ടമായ കുടുംബജീവിതത്തിന് വേണ്ട ചേരുവകളെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് വിമന്‍സ് ഫോറം തീരുമാനിച്ചത്, ഈ വീടു നന്നാക്കലിന്റെ ഭാഗമായിട്ടാണ്.
വിമന്‍സ് ഫോറത്തിന്റെ ആരംഭം മുതല്‍ പല വര്‍ഷങ്ങളിലായി ഗൗരവമായ പല വിഷയങ്ങളെക്കുറിച്ചും സെമിനാറുകള്‍ നടത്തിയിട്ടുണ്ട്. കാന്‍സര്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍, ഡിപ്രഷന്, സ്ട്രെസ് റിഡക്ഷന്‍, യോഗ, അവയവദാനം തുടങ്ങിയ പല വിഷയങ്ങളും കാലാകാലങ്ങളായി നമ്മള് ചര്‍ച്ച ചെയ്തിട്ടുണ്ട്. അതില്‍നിന്നും വ്യത്യസ്തമായി, അല്പം ചിരിക്കാനും ഏറെ ചിന്തിക്കാനുമുള്ള ഒരു വിഷയമാണ്തെരഞ്ഞെടുത്തിരിക്കുന്നത്. കുടുംബബന്ധം സുദൃഢമാക്കാന്‍ ചിരിയെക്കാള്‍ നല്ലൊരു മരുന്നില്ല.
സന്തുഷ്ട കുടുംബം നേരത്തെയുള്ള സ്വര്ഗംഎന്നാണ് ജോര്‍ജ് ബര്‍ണാര്‍ഡ് ഷാ പറഞ്ഞിരിക്കുന്നത്.
വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ എന്ന പദവി എനിക്ക് തരുവാന്‍ തീരുമാനമെടുത്ത ഫോമാ പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ് മറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി എന്നിവര്‍ക്ക് നന്ദി പറയുന്നു. വളരെ കഴിവുകളുള്ള വനിതകള്‍ കമ്മറ്റിയിലും അല്ലാതെയും ഉണ്ടായിരുന്നിട്ടും ഇങ്ങനെയൊരു ദൗത്യം എന്നെ ഏല്പിക്കുവാന് നിങ്ങള്‍ കാണിച്ച സ്നേഹത്തിനും വിശ്വാസത്തിനും വിനയപൂര്‍വ്വം നന്ദി അറിയിക്കട്ടെ.
വിമന്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡണ്ട് ബെന്നി നല്കിയ പിന്തുണയാണ് ഞങ്ങളുടെ ശക്തി. നൂറോളം വനിതകളെ വിവിധഭാഗങ്ങളില്‍ നിന്ന് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ട് പ്രവര്‍ത്തനങ്ങളില്‍ അമിതമായി നിയന്ത്രിക്കാതെ, എന്നാല്‍ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ഒരു വിളിപ്പാടകലെയിരുന്ന് പരിഹാരം കണ്ടെത്താന്‍ ബെന്നി എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഒരുപക്ഷെ അഞ്ചു വനിതകളടങ്ങുന്ന കുടുംബത്തിന്റെ നാഥനായതുകൊണ്ടാവാം, വനിതാഫോറം ഇത്ര പക്വതയോടെ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. നമ്മുടെ സൗമ്യനും ശാന്തനുമായ പ്രസിഡണ്ടിന് വനിതാഫോറത്തിന്റെ നന്ദിയും ആദരവും ഈയവസരത്തില്‍ അറിയിക്കട്ടെ.
ചാരിറ്റി പ്രോജക്ടുകളെക്കുറിച്ച് രണ്ടു വാക്ക്: നഴ്സിംഗ് സ്കോളര്‍ഷിപ്പ്, പാലിയേറ്റീവ് കെയര്‍ പ്രോജക്ട് എന്ന രണ്ട് പദ്ധതികളാണ് നടപ്പാക്കിയത്. ചാരിറ്റി ഒരു ഫാഷനായി കരുതുന്ന കാലഘട്ടമാണിത്. ഒരുപക്ഷെ പലവിധ അജണ്ടകളോടെ ചാരിറ്റി പ്രവര്ത്തനങ്ങളിലേര്പ്പെടുന്നവരുണ്ട് അതുകൊണ്ടുതന്നെ ഒരു പ്രോജക്ടുമായി മുന്നോട്ടുവരുമ്പോള്‍ അതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാനുള്ള പ്രവണതയും സാധാരണം. വ്യക്തിപരമായി വളരെയേറെ നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ നമ്മുടെയിടയിലുണ്ട്. ഉദാഹരണത്തിന്, നഴ്സിംഗ് വിദ്യാര്‍ത്ഥിനികളെ സ്വന്തം ചിലവില്‍ പഠിപ്പിക്കുന്ന ധാരാളം കുടുംബങ്ങളുണ്ട്. അതുപോലെ വൈദ്യസഹായം ആവശ്യമുള്ളവര്‍ക്ക് ചികിത്സക്കുള്ള പണം നല്‍കുന്നവരും ഏറെയുണ്ട്. ഇതില്‍ ഒട്ടുമുക്കാലും ഇരുചെവി അറിയാതെ ചെയ്യുന്ന സല്‍പ്രവൃത്തികളാണ്. അങ്ങനെയിരിക്കെ ചാരിറ്റി പ്രോജക്ടുകള്‍ ഇത്രയധികം കൊട്ടി ഘോഷിക്കേണ്ടതുണ്ടോ എന്ന് സന്ദേഹിക്കുന്നവരുണ്ടാകും.
ഒരു സംഘടന ഒരു ചാരിറ്റി ഏറ്റെടുത്തുനടത്തുമ്പോള്‍ അതിന്റെ പ്രതിഫലനം അതുനല്കുന്ന മോണിറ്ററി വാല്യുവിനെക്കാള്‍ വിലപ്പെട്ടതാണ്. കാരണം, അതൊരു ബോധവല്‍ക്കരണം കൂടിയാണ്. നാല്പതിനായിരം ഡോളര്‍ സാന്ത്വനസ്പര്‍ശം പരിപാടിയിലൂടെ സംഭാവന ചെയ്യാന്‍ കഴിഞ്ഞു എന്നതിലുപരി, കേരളത്തിലെ, ഇന്‍ഡ്യയിലെ തന്നെ പാലിയേറ്റീവ് മേഖലയുടെ ശോചനീയാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടാനും, അമേരിക്കന്‍ മലയാളികളെ ബോധവല്‍ക്കരിക്കാനും ഞങ്ങളുടെ ഈ പ്രോജക്ട് സഹായകമായി എന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇതൊരു ചെറിയ തുടക്കം മാത്രമാണ്. ഇതിന്റെ പ്രതിഫലനം, ഒരു റിപ്പിള് ഇഫക്ട് പോലെ വരും വര്‍ഷങ്ങളില്‍ പതിന്മടങ്ങായി വര്‍ദ്ധിക്കുന്നു എങ്കില്‍ മാത്രമേപ്രോജക്ട് വിജയിച്ചു എന്ന് പറയാന്‍ കഴിയൂ.
ഇനി വരുന്ന ഭരണസമിതിയും തെരഞ്ഞെടുക്കപ്പെടുന്ന വിമന്‍സ് ഫോറം ഭാരവാഹികളും ഈ പ്രോജക്ടുകള്‍ ഉന്നതതലത്തിലേക്ക് കൊണ്ടുപോകട്ടെ എന്ന് ആശംസിക്കുന്നു.
സംഘടനകള്‍ക്ക് ഒരു അലങ്കാരമാകാന്‍ വേണ്ടി മാത്രം കുറച്ച് വനിതകളെ കമ്മറ്റിയിലേക്ക് നിര്‍ദ്ദേശിക്കുന്ന പതിവില്‍നിന്നും വ്യത്യസ്തമായി, അമേരിക്കയിലെമ്പാടുമുള്ള മലയാളി വനിതകളെ കോര്‍ത്തിണക്കുവാന്‍ വിമന്‍സ്ഫോറം വിപുലീകരിക്കാന്‍ ഈ ഭരണസമിതി കാണിച്ച വിശാലമനസ്സിന് ഏറെ അഭിനന്ദനങ്ങള്‍. വളരെ എഫിഷ്യന്റ് ആയ, കമ്മിറ്റഡ് ആയ, സേവനമനസ്കര് ആയ നിരവധി വനിതകള്‍ ഇവിടെയുണ്ട്. അവരെ ഏകോപിച്ചുകൊണ്ടുപോകുക എന്നത് നിസ്സാരമല്ല. വളരെ സ്ട്രോംഗ് ആയ വ്യക്തിത്വങ്ങളാണ്, അവിടെ ഈഗോ ക്ലാഷ് ഉണ്ടാവും. തന്മയത്വത്തോടെ ഈ ചുമതല ഏറ്റെടുത്തുനടത്താന്‍ വരുംവര്‍ഷങ്ങളില്‍ കഴിയട്ടെ; ഫോമാ വളരുന്നതോടൊപ്പം വിമന്‍സ് ഫോറവും വളരട്ടെ എന്ന് ആശംസിക്കുന്നു.