വത്തിക്കാന്‍സിറ്റി: ആറുദിവസം നീണ്ടുനിന്ന ലോകയവജന സമ്മേളനത്തില്‍ അനുഗ്രഹം ചെരിഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പാ പാനമ പര്യടനം പൂര്‍ത്തിയാക്കി മടങ്ങി.
യുവജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിയ്ക്കാന്‍ ദൈവത്തില്‍ പൂര്‍ണമായും ആശ്രയിക്കണമെന്ന് പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.മെട്രോപാര്ക്കിലെ തുറന്ന വേദിയില്‍ സമാപന ദിവ്യബലി മദ്ധ്യേ സന്ദേശം നല്‍കവേയാണ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞത്.ഇന്ത്യ ഉള്‍പ്പടെ 155 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഏഴുലക്ഷം പേര് സമാപന ദിവ്യബലിയില്‍ സംബന്ധിച്ചു.
അടുത്ത സമ്മേളനം 2022 ല്‍ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ നടക്കുമെന്ന പ്രഖ്യാപനത്തെ പോര്‍ച്ചുഗല്‍ ആവേശത്തോടെ ഏറ്റുവാങ്ങി.
വൈദികര്‍ക്കെതിരായ ലൈംഗികാരോപണം ഒരിക്കല്‍ക്കൂടി ഉയര്‍ന്നതിനു പിന്നാലെ യുവ വൈദികരുമായി കൂടിക്കാഴ്ചയും നടത്തിയാണ് മാര്‍പാപ്പ വത്തിക്കാനിലേയ്ക്കു മടങ്ങിയത്.
വൈദികരാകാന്‍ വരുന്നവരുടെ എണ്ണത്തിലെ ഗണ്യമായ കുറവാണ് മാര്‍പാപ്പ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. 2016 അവസാനം വരെയുള്ള കണക്കനുസരിച്ച് ലോകത്താകമാനം 414,969 വൈദികരാണുണ്ടായിരുന്നത്. 2014 ലേതിനെ അപേക്ഷിച്ച് 800 പേര് കുറവായിരുന്നു ഇത്. ആ കാലയളവില്‍ പുതിയതായി വൈദിക വൃത്തി സ്വീകരിച്ചത് എഴുനൂറോളം പേര് മാത്രം.
മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് കെട്ടാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെയും പാനമ സന്ദര്‍ശത്തിനിടെ മാര്‍പാപ്പ വിമര്‍ശിച്ചിരുന്നു. കുടിയേറ്റക്കാര്‍ ഓരോരുത്തരും സമൂഹത്തിനു ഭീഷണിയാണെന്ന ആരോപണം യുക്തിരഹിതമാണെന്ന് മാര്‍പാപ്പ പറഞ്ഞു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍