ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്ത് കോട്ടയത്ത് ഒരു സാമൂഹ്യ വനവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്ന എന്നെ നാട്ടുകാര്‍ തള്ളിപ്പുറത്താക്കിയ കഥ ഞാന്‍ പണ്ടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതേ സമയം എന്നെക്കാളും തീരെ ആരോഗ്യം കുറഞ്ഞ ഫുള്‍ടൈം രാഷ്ട്രീയക്കാര്‍ ആ തള്ളിലും പിടിച്ചു നിന്ന കഥയും പറഞ്ഞു. അങ്ങനെയാണ് ഗ്രൗണ്ടില്‍ തള്ളാനുള്ള വൈഭവം എനിക്കില്ല എന്നും ഫേസ്ബുക്കില്‍ തള്ളി ശേഷകാലം ജീവിക്കാം എന്നും ഞാന്‍ പ്രതിജ്ഞയെടുത്തത്..
ആ അവസരത്തില്‍ എന്റെ ചേട്ടനും കൂടെ ഉണ്ടായിരുന്നു എന്നത് എന്റെ ചമ്മല് വര്‍ദ്ധിപ്പിച്ചു.
'നിനക്കിത് തന്നെ വേണം, ചെറുപ്പത്തില്‍ ഒരു മരം എങ്കിലും നീ വീട്ടുമുറ്റത്ത് നട്ടുപിടിപ്പിച്ചിട്ടുണ്ടോ?' എന്ന കുത്തുവാക്ക് പറഞ്ഞ് ചേട്ടന് മുറിവില്‍ ഉപ്പ് തേച്ചു.
മരം നടല്‍ കഴിഞ്ഞുള്ള പൊതു സമ്മേളനത്തില്‍ ചമ്മി വിഷണ്ണനായി ദൂരെ നിന്നിരുന്ന എന്നെ തിരുവഞ്ചൂര്‍ കണ്ടുപിടിച്ച് സമ്മേളനത്തിലെ മുന്‍നിര പ്രാസംഗികന് ആക്കിയതുകൊണ്ട് മാത്രം ഇപ്പോഴും വീട്ടില്‍ വലിയ നാണക്കേടില്ലാതെ പിടിച്ചു നില്ക്കുന്നു.
ചേട്ടന് പറഞ്ഞതില്‍ കാര്യമുണ്ട്. ചെറുപ്പകാലത്ത് വീട്ടില്‍ ഒരു മരം പോലും ഞാന്‍ നട്ടുപിടിപ്പിച്ചിട്ടില്ല.
എന്റെ ചെറുപ്പകാലത്ത് വെങ്ങോലയില്‍ ഇപ്പോഴത്തെപ്പോലെ അല്ല, മരങ്ങള്‍ തീരെ കുറവാണ്. ഇത് വെങ്ങോലയിലെ മാത്രം കാര്യമല്ല, കേരളത്തിലെ മൊത്തം ഇടനാട്ടിലെ കാര്യമാണ്. കേരളത്തിലെ സമീപകാല ചരിത്രത്തില്‍ ഇടനാട്ടിലെങ്കിലും ഏറ്റവും കൂടുതല്‍ മരങ്ങളുള്ള കാലമായിരിക്കണം ഇപ്പോള്‍ നമ്മള് കടന്നുപോകുന്നത്. 'നമ്മുടെ പരിസ്ഥിതിയെല്ലാം നശിച്ചു പോയി' എന്ന് ചിന്തിച്ചിരിക്കുന്ന പുതിയ തലമുറക്ക് ഒരു അതിശയമായി തോന്നാമെങ്കിലും സത്യമാണ്. വീട്ടില്‍ അപ്പൂപ്പനൊ അമ്മൂമ്മയോ ഉണ്ടെങ്കില്‍ ചോദിച്ചു നോക്കിയാല്‍ മതി.
ഇതിന് പല കാരണങ്ങള്‍ ഉണ്ട്.
മനുഷ്യരുടെ ജീവിതത്തില്‍ അന്ന് മരത്തിന്റെ ഉപയോഗം ഇന്നത്തേക്കാള്‍ കൂടുതലായിരുന്നു. കേരളത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഓട് മേഞ്ഞ് തുടങ്ങിയ കാലത്ത് അതിനെ താങ്ങി നിര്‍ത്താന്‍ മുളകള്‍ കൊണ്ടുള്ള കഴുക്കോലും പട്ടികയും മതിയാകാതെ വന്നു. വാതിലും ജനലും മാത്രമല്ല മച്ചും, പത്താഴവും, പെട്ടിയും എന്തിന് ഭിത്തി വരെ മരത്തിന്റേതായ വീടുകളുണ്ടായിരുന്നു. ഇതിനൊക്കെ മരങ്ങള്‍ കാട്ടില്‍ നിന്നു മാത്രമല്ല, നാട്ടില്‍ നിന്നും മുറിക്കപ്പെട്ടു.
കെട്ടിട നിര്‍മ്മാണത്തിന് മാത്രമല്ല ഭക്ഷണം പാചകം ചെയ്യാനുള്ള ഇന്ധനവും പ്രധാനമായും വിറകായിരുന്നു. മരങ്ങള്‍ വെട്ടി ഉണക്കിയും വലിയ മരങ്ങള്‍ വെട്ടി മണ്ണില്‍ കുഴിച്ചിട്ടു പുകച്ച് കരിയാക്കിയുമാണ് ഇന്ധനത്തിന്റെ ആവശ്യം നിറവേറ്റിപ്പോന്നിരുന്നത്. ഓടും ഇഷ്ടികയും ചുടാനും, റബറും ഏലവും പുകയ്ക്കാനും, തേയില ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചിരുന്നത് മരം തന്നെ. നാട്ടിലെ മരങ്ങള്‍ ഒന്നൊന്നായും കൂട്ടമായും ഇല്ലാതായത് ചുമ്മാതാണോ?
മരങ്ങളുടെ ആവശ്യം കൂടുതലായിരുന്നു എന്ന് മാത്രമല്ല പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന രീതി അന്ന് ഉണ്ടായിരുന്നില്ല. ഇതിനും പല കാരണങ്ങളുണ്ട്. ധാരാളം ഭൂസ്വത്ത് ഉള്ളവര്‍ക്ക് മരം ഒരു വരുമാന മാര്‍ഗ്ഗമായിരുന്നില്ല, മരങ്ങളുടെ ക്ഷാമം അവരെ ബുദ്ധിമുട്ടിച്ചതുമില്ല. സ്വന്തമായി ഭൂസ്വത്ത് ഇല്ലാത്തവര്‍ക്ക്, അതായത് ഭൂമിയില്‍ താമസിക്കുന്നെങ്കിലും അതിന്റെ അവകാശം സ്വന്തമായി ഇല്ലാത്തവര്‍ ദീര്‍ഘനാള്‍ കഴിഞ്ഞു മാത്രം ഗുണവും വരുമാനവും തരുന്ന മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ മെനക്കെട്ടില്ല. ആളുകളുടെ ആയുര്‍ദൈര്‍ഘ്യം കുറവായിരുന്നതിനാല്‍ അവരുടെ 'ജീവിതകാലത്തിനപ്പുറം' നീണ്ടു നില്ക്കുന്ന ഒരു നിക്ഷേപത്തിനും സമയം ചിലവാക്കാന്‍ അവര്‍ തയ്യാറാകുകയില്ല.
ഒരു കാര്യം കൂടിയുണ്ട്. രാസവളങ്ങള്‍ ഇല്ലാത്ത കാലത്ത് കൃഷിക്ക് ആവശ്യമായിരുന്നത് ചവര്‍ ആയിരുന്നു, അതായത് മരങ്ങളുടെ ഇലയും ചില്ലകളും. വലിയ മരങ്ങളില്‍ നിന്നും ചവര്‍ വെട്ടിയിറക്കുക ബുദ്ധിമുട്ടായിരുന്നതുകൊണ്ട് പറന്പില് വലിയ മരങ്ങള്‍ക്ക് പകരം വേഗത്തില്‍ വളരുന്ന ധാരാളം ഇലകളുള്ള ചെറിയ മരങ്ങള്‍ നടുന്നതിയിലാരുന്നു ആളുകള്‍ക്ക് താല്പര്യം.
ഇതൊക്കെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലുള്ള കഥയാണ്. എനിക്ക് ഓര്‍മ്മവെക്കുന്ന 1970 കളില്‍ വെങ്ങോലയും ചുറ്റുമുള്ള പ്രദേശങ്ങളും കുറ്റിക്കാടാണ്. വലിയ മരങ്ങള്‍ അവിടെയും ഇവിടെയും മാത്രം. ഇപ്പോള്‍ കലക്ടറേറ്റ് ഇരിക്കുന്ന കാക്കനാട് അന്ന് മൊട്ടക്കുന്നാണ്. പെരുന്പാവൂരില്‍ നിന്നും ഇപ്പോള്‍ കോതമംഗലത്തേക്ക് പോകുന്പോള്‍ കണ്ണെത്തുന്നിടത്തെല്ലാം ഇരുവശത്തും വലിയ മരങ്ങളുണ്ട്, ഇടക്കൊക്കെ ബസുകളുടെ മുകളില്‍ മരം വീണ് അപകടം ഉണ്ടാകാറുമുണ്ട്. അറുപത് വര്‍ഷം മുന്‍പ് ഈ വഴിയിലൂടെ പോകുന്പോള്‍ ഇരുവശത്തും മരങ്ങള്‍ ഒന്നുമില്ല, കുറ്റിക്കാടും, പുല്ക്കാടുകളുമേ ഉണ്ടായിരുന്നുള്ളൂ എന്ന് എന്റെ പ്രായമായ ബന്ധുക്കള്‍ പറഞ്ഞിട്ടുണ്ട്. ആദ്യം റോഡ് വന്നു, പിന്നെ വീട്, പിന്നെയാണ് മരങ്ങള്‍ ഉണ്ടായത്.
അന്‍പത് വര്‍ഷം മുന്‍പ് മൊട്ടക്കുന്നും കല്ലുവെട്ടുന്ന മടകളും കുറ്റിച്ചെടികളുള്ള മലകളും ആയിരുന്ന വെങ്ങോല ഇപ്പോള്‍ ആകെ മൊത്തം ഹരിതാഭമാണ്. മണ്ണെടുക്കുക, കരിങ്കല്‍ ക്വാറി നടത്തുക തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിലും മരങ്ങളുടെ എണ്ണത്തിന്റെയും വണ്ണത്തിന്റെയും കാര്യത്തില്‍ അന്‍പത് വര്‍ഷം മുന്പത്തേക്കാള് ഏറെ ഗുണകരമാണ് ഇന്ന് വെങ്ങോലയിലെ സ്ഥിതി. കഷ്ടകാലത്തിന് 1960 കളിലെ ഉപഗ്രഹചിത്രം നമ്മുടെ കയ്യിലില്ല, അല്ലെങ്കില്‍ എത്ര മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് നമുക്ക് കാണാമായിരുന്നു. വെങ്ങോലയുടെ ആസ്ഥാന വ്യവസായമായ പ്ലൈവുഡ് ഈ 'വിജയത്തിന്റെ' പ്രത്യാഘാതമാണ്.
എങ്ങനെയാണ് വെങ്ങോല ഇപ്പോള്‍ കാണുന്നത് പോലെ ഹരിതാഭമായത്? വെങ്ങോലയില്‍ ആളുകള്‍ പെട്ടെന്ന് പരിസ്ഥിതി സ്നേഹികള്‍ ആയതൊന്നുമല്ല. സാങ്കേതിക വിദ്യയും സാമൂഹ്യ സാഹചര്യങ്ങളുമാണ് ഈ മാറ്റമുണ്ടാക്കിയത്. ഇതില്‍ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്
1. ഇടനാട്ടിലെ പട്ടിണികാരണം മലനാട്ടില്‍ എത്തിയവര്‍ റബ്ബര്‍ കൃഷി നടത്തി പണം ഉണ്ടാക്കുന്നതു കണ്ടപ്പോള്‍ റബ്ബര്‍ ഇടനാട്ടിലേക്കും എത്തി. സര്‍ക്കാര്‍ ചെടിക്കും വളത്തിനും സബ്സിഡി നല്‍കുക കൂടി ചെയ്തതോടെ ലക്ഷക്കണക്കിന് റബ്ബര്‍ മരങ്ങള്‍ കേരളത്തില്‍ ഇടനാട്ടിലെവിടെയും ഉണ്ടായി.
2. കൊച്ചിയില്‍ റിഫൈനറിയും മധ്യവര്‍ഗ്ഗത്തിന് ഉള്‍പ്പടെ മണ്ണെണ്ണയും പാചകവാതകവും വാങ്ങി ഉപയോഗിക്കാവുന്ന സ്ഥിതിയും വന്നതോടെ പാചക ആവശ്യങ്ങള്‍ക്കുള്ള വിറകിന്റെ ആവശ്യം നന്നായി കുറഞ്ഞു. പുതിയ തലമുറ വിറകിനുള്ള കരി കണ്ടിട്ട് കൂടിയില്ല. വെങ്ങോലയില്‍ അവസാനം കരി ഉണ്ടാക്കിയത് 1970 കളിലായിരിക്കണം. മരം വെട്ടിനുറുക്കി മണ്ണിനടിയില്‍ കുഴിച്ചിട്ടു കരിയുണ്ടാക്കുന്ന സാങ്കേതിക വിദ്യ ഇപ്പോള്‍ കേരളത്തില്‍ അന്യമായി.
3. വിദ്യാഭ്യാസ അവസരങ്ങള്‍ ഉപയോഗിച്ച് പഠിച്ച് വെങ്ങോലക്കാര്‍ മറ്റു തൊഴിലുകള്‍ തേടിയതോടെ പറന്പില് വേഗം വിളവ് കിട്ടുന്ന കപ്പയും ഇഞ്ചിയും കൃഷിചെയ്യേണ്ട ആവശ്യമില്ലാതായി. വീട്ടില്‍ ഒരു അത്യാവശ്യം വരുന്പോള്‍, (കല്യാണമോ, രോഗമോ) പറന്പില് നില്ക്കുന്ന തേക്കോ ആഞ്ഞിലിയോ വെട്ടി വില്‍ക്കേണ്ട ആവശ്യവും ഇല്ലാതായി.
4. കെട്ടിടനിര്‍മ്മാണത്തിലെ സാങ്കേതിക വിദ്യയിലുണ്ടായ മാറ്റം വീടുപണിക്കുള്ള ആവശ്യത്തിനായി മരങ്ങള്‍ മുറിക്കുന്നതും ഇല്ലാതാക്കി.
ഇതൊന്നും വെങ്ങോലയിലെ മാത്രം കാര്യമല്ല. ലോകത്തെത്രയോ ഇടങ്ങളില്‍ ഇപ്പോഴും വിറകും കരിയുമായി ആളുകള്‍ ജീവിക്കുന്നു, മൊട്ടക്കുന്നുകള്‍ ഉണ്ടാകുന്നു.
വിദ്യാഭ്യാസവും സാന്പത്തികസ്ഥിതിയും നന്നാവുന്നതോടെ ചുറ്റുമുള്ള പ്രകൃതിയിലെ ചൂഷണം കുറയുന്നു, പ്രകൃതിയെ സംരക്ഷിക്കണമെന്ന് ആളുകള്‍ക്ക് ആഗ്രഹമുണ്ടാകുന്നു, അതിനുള്ള കഴിവ് ഉണ്ടാകുന്നു. പൊതുവെ പരിസ്ഥിതിയില്‍ പുരോഗതി ഉണ്ടാകുന്നു. ഇതൊക്കെയാണ് കേരളത്തിന് വരാനിരിക്കുന്ന ഭാവി.
ഞാന്‍ പറഞ്ഞു തുടങ്ങിയത് ചെറുപ്പത്തില്‍ ഞാന്‍ മരം വെച്ചുപിടിപ്പിച്ചില്ല എന്നാണല്ലോ. സത്യത്തില്‍ എന്റെ ചെറുപ്പകാലത്തൊന്നും ഈ മരം വെച്ചുപിടിപ്പിക്കുക എന്നൊരു പരിപാടി നാട്ടിലില്ലായിരുന്നു. റബ്ബര്‍ മരത്തിനല്ലാതെ ഒരു നേഴ്സറി എന്നത് അപൂര്‍വ്വമായിരുന്നു. അതുകൊണ്ട് ഞാന്‍ മരം വെച്ചുപിടിപ്പിച്ചില്ല എന്ന ചേട്ടന്റെ ആരോപണം സത്യമാണെങ്കിലും അത്ര ഗുരുതരമല്ല.
ഔദ്യോഗിക ജീവിതത്തില്‍ ആയിരക്കണക്കിന് മരങ്ങള്‍ വെച്ചുപിടിപ്പിക്കാനും സംരക്ഷിക്കാനുമുള്ള അവസരം എനിക്കുണ്ടായിട്ടുണ്. ബ്രൂണെ മുതല്‍ അഫ്ഘാനിസ്ഥാന് വരെ, കോംഗോ മുതല്‍ ഹെയ്തി വരെ, കണ്ടല്‍ക്കാടുകള്‍ മുതല്‍ പൈന്‍ വരെ ലക്ഷക്കണക്കിന് മരങ്ങള്‍ ഞാന്‍ മുന്‍കൈ എടുത്ത് നട്ടുപിടിപ്പിച്ചിട്ടുണ്ട്. എന്റെ പെരുന്പാവൂരിലെ വീടിനു ചുറ്റും മാവ് മുതല്‍ ഇലഞ്ഞി വരെയുള്ള മരങ്ങളും എന്റെ സംഭാവനയായിട്ടുണ്ട്.
ഒരു കാര്യം കൂടി ഇവിടെ പറയണം. മരം വെച്ചുപിടിപ്പിക്കുന്നത് പോലെ മരം വെട്ടിക്കളയുന്ന പരിപാടിയും ഞാന്‍ നടത്തിയിട്ടുണ്ട്. എല്ലാ മരങ്ങളും ഒരുപോലെയല്ല. അനാവശ്യമായി വന്നുകയറിയ അധിനിവേശ സസ്യങ്ങളെ മൊത്തമായി പിഴുതെറിയുന്ന ജോലി ഞാന്‍ ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ എല്ലായിടത്തും നില്ക്കുന്ന മരങ്ങളും ഒരുപോലെയല്ല. പറന്പില് നില്ക്കുന്ന ആഞ്ഞിലി പോലെയല്ല വീടിന് മുറ്റത്ത് നില്ക്കുന്ന ആഞ്ഞിലി. ഏത് മരം വെച്ചുപിടിപ്പിക്കുന്നതും നല്ലതാണെന്നും ഒരു മരം പോലും വെട്ടിക്കളയില്ല എന്നും പറയുന്നത് സുരക്ഷയുടെ കണ്ണില്‍ നിന്നും മാത്രമല്ല, പരിസ്ഥിതിയുടെ വീക്ഷണത്തില്‍ നിന്നും ശരിയല്ല.
പെരുന്പാവൂരില്‍ വീടുവെച്ച സമയത്ത് ചുറ്റും നിന്ന മരങ്ങള്‍ ഒന്നും വെട്ടിമാറ്റാതെയാണ് വീടുണ്ടാക്കിയത്. പക്ഷെ മ്യാന്മാറിലെയും ഫിലിപ്പൈന്‍സിലേയും കൊടുങ്കാറ്റ് കണ്ടു വന്നതിന് ശേഷം പേടിയായി. ലക്ഷക്കണക്കിന് വന്മരങ്ങളാണ് കടപുഴകി വീണതും, ചില്ലകള്‍ ഒടിഞ്ഞു വീടുകളുടെ മുകളില്‍ പതിച്ചതും, ഏറെ ആളുകളെ കൊന്നതും. നമ്മുടെ വീടിന്റെ ചുറ്റും വീടിന് അപകടകരമായി മരങ്ങള്‍, തെങ്ങ് ഉള്‍പ്പടെ നില്ക്കുന്നുണ്ടെങ്കില് അവ മുറിച്ചു കളയുന്നതില്‍ വിഷമിക്കേണ്ട കാര്യമില്ല. പൊക്കം കുറഞ്ഞ അപകടകാരിയല്ലാത്ത മരങ്ങള്‍ വെക്കാമല്ലോ.
പെരുന്പാവൂരിലെ വലിയ തെങ്ങും ആഞ്ഞിലിയും സുരക്ഷിതമായി വെട്ടിക്കളഞ്ഞ് ചെറിയ മരങ്ങള്‍ ധാരാളം വെച്ചുപിടിപ്പിച്ചു.
നമ്മുടെ റോഡുകളുടെ സൈഡില്‍ കാണുന്ന വന്മരങ്ങളുടെ കാര്യവും ഇതുപോലെയാണ്. ആളുകള്‍ നടന്നും കാളവണ്ടിയിലും ദൂരയാത്ര ചെയ്തുകൊണ്ടിരുന്ന ഒരു കാലത്താണ് വഴിയരികില്‍ തണല്‍ മരങ്ങള്‍ നടുന്ന പതിവ് കേരളത്തിലുണ്ടായത്. നടപ്പു യാത്രയും കാളവണ്ടിയും ചരിത്രത്തിന്റെ ഭാഗമായെങ്കിലും അന്നത്തെ മരങ്ങള്‍ പലതും ഇന്നും നിലനില്ക്കുന്നു.
പുതിയതായി പോലും നാം വഴിയരികില്‍ വന്മരങ്ങള് വെച്ചുപിടിപ്പിക്കുന്നു. മരം നട്ടുപിടിപ്പിക്കുക എന്നത് എല്ലാക്കാലത്തും ഒരു 'നന്മമര' പരിപാടിയാണല്ലോ, ആരും എതിര്‍ക്കില്ല. പക്ഷെ മരങ്ങള്‍ വലുതായി വഴിയേ പോകുന്ന വാഹനങ്ങള്‍ക്ക് അപകടകാരിയാകുന്നു. വര്‍ഷാവര്‍ഷം ആളുകള്‍ മരിക്കുന്നു. എന്നാലും ആ മരങ്ങള്‍ മുറിക്കുക എന്നത് ഇപ്പോള്‍ നമുക്ക് ചിന്തിക്കാന്‍ പറ്റാതായിരിക്കുന്നു. നമുക്ക് പരിസ്ഥിതി അവബോധം ഉണ്ടാകുന്നത് നല്ല കാര്യമാണെങ്കിലും ജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും ശരിയല്ല. അത് വഴിയരികിലാണെങ്കിലും സ്കൂള്‍ അങ്കണത്തില്‍ ആണെങ്കിലും. അതിന് പകരമായി അപകടമുണ്ടാക്കാത്ത സ്ഥലത്ത് അല്ലെങ്കില്‍ അധികം ഉയരം വെക്കാത്ത തരം പത്തിരട്ടി മരങ്ങള്‍ നടാമല്ലോ.
ഓരോ മഴക്കാലത്തും മരം മറിഞ്ഞുവീണ് വീട്ടുകാരും കുട്ടികളും യാത്രക്കാരും മരിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാറുള്ളതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം പറഞ്ഞത്. കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തില്‍ കേരളത്തില്‍ കാറ്റുകള്‍ കൂടാന്‍ പോവുകയാണ്. ഏതൊക്കെ മരങ്ങള്‍ എവിടെ നില്ക്കുന്നു എന്ന് നമ്മള് ചിന്തിച്ചില്ലെങ്കില്‍ ഓരോ കാറ്റിലും ഉണ്ടാകുന്ന അപകടം പതിന്മടങ്ങാകും. തെങ്ങ് ചതിക്കില്ല എന്നൊക്കെ പഴംചൊല്ല് ഉണ്ട്. ഫിലിപ്പൈന്‍സിലെ കാറ്റില്‍ അഞ്ചുലക്ഷം തെങ്ങുകളാണ് കടപുഴകി വീണത്. അതുകൊണ്ട് ഈ പഴംചൊല്ലൊന്നും തെങ്ങിനറിയില്ല എന്നത് ഉറപ്പ്.