ന്യൂയോര്‍ക്ക്: ക്വീന്‍സില്‍ ഇന്ത്യാ ഡേ പരേഡില്‍ ഗ്രാന്‍ഡ് മാര്‍ഷലായി പങ്കെടുക്കാന്‍ കഴിയുന്നതിലുള്ള സന്തോഷത്തിലാണ് ശ്വേത മേനോന്. ഇന്ത്യന്‍ സംസ്കാരവും പൈതൃകവും ഉയര്‍ത്തിക്കാട്ടുന്ന ഏതൊരു ചടങ്ങിനോടും ആദരവാണ്. മലയാളി മാത്രമല്ല ഇന്ത്യക്കാരെല്ലാം ഒരുമിച്ചുകൂടുന്നത് അഭിനന്ദനമര്‍ഹിക്കുന്നു.
ഇന്ത്യയ്ക്ക് പുറത്തു പോകുമ്പോള്‍ ഇന്ത്യയോടുള്ള നമ്മുടെ സ്നേഹം പതിന്മടങ്ങാകുന്നു. കേരളത്തിനു വെളിയില്‍ താമസിക്കുമ്പോള്‍ കേരളത്തിനോടും. മുംബൈയില്‍ താമസിക്കുംന്ന മറുനാടന്‍ മലയാളിയായ ശ്വേത മേനോന് അവിടെ ഓണാഘോഷത്തിന്റേയും മറ്റും ആഹ്ലാദം എത്രയെന്നു പറയാനാവില്ലെന്നു ചൂണ്ടിക്കാട്ടി. നാട്ടിലേക്കാള്‍ ആഘോഷം.
സ്കൂള്‍ ജീവിതം കഴിഞ്ഞാല്‍ സ്വാതന്ത്ര്യ ദിന പരേഡൊന്നും നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം. മറുനാട്ടിലുള്ള ഊര്‍ജമോ ഉണര്‍വോ ഒന്നും നാട്ടില്‍ കാണാനാവില്ല. അതിനാല്‍ മാതൃരാജ്യസ്നേഹം പ്രകടിപ്പിക്കാനുള്ള പരേഡില്‍ പങ്കെടുക്കാന്‍ കഴിയുന്നത് ഭാഗ്യംതന്നെ.
പാലേരി മാണിക്യത്തിലേയും, സോള്‍ട്ട് ആന്‍ഡ് പെപ്പറിലേയും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സ്റ്റേറ്റ് അവാര്‍ഡുകള്‍ നേടിയ നടിയുടെ പുതിയ ചിത്രം 'ഫാന്‍സി ഡ്രസ്' ആണ്. ഈ മാസം ആദ്യം പുറത്തിറങ്ങി. അടുത്തയിടയ്ക്ക് അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് നവല്‍ എന്ന ജൂവല്‍ എന്ന ചിത്രമാണ്. അതില്‍ പ്രായമുള്ള പുരുഷനായിട്ടും ശ്വേത വേഷമിട്ടു. 70 വയസുള്ള ഇറാന്‍കാരനെ അറബി കല്യാണം നടത്തുന്ന മലയാളി പെണ്‍കുട്ടി വൈകാതെ വിധവയാകുന്നു. ഒരു കുട്ടിയുമുണ്ട്. ആ കുട്ടിയെ സംരക്ഷിക്കാനാണ് താടിയുമെല്ലാമായി വയസനായി ശ്വേത മാറിയത്. അത് നന്നേ ഇഷ്ടപ്പെട്ടു.
പാലേരി മാണിക്യം അതിശക്തമായ കഥാപാത്രമാണെങ്കിലും ഇനി അതുപോലെത്തെ ചിത്രങ്ങളിലേക്ക് തന്നെ ക്ഷണിക്കരുതെന്നാണ് ആഗ്രഹമെന്ന് അവര്‍ പറഞ്ഞു.
അടുത്തയിടയ്ക്ക് മിലാനില്‍ നിന്നും ലോസ്ആഞ്ചലസില്‍ നിന്നുമടക്കം നാല് അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടിയത് വലിയ നേട്ടമായി കരുതുന്നു.
കേരളത്തില്‍ സിനിമാരംഗത്ത് വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ടിവി രംഗത്ത് കുതിച്ചു ചാട്ടം തന്നെ ഉണ്ടായിരിക്കുന്നു. എങ്കിലും മിനിസ്ക്രീനിലേക്ക് ചുവടുമാറാന്‍ ഉദ്ദേശിക്കുന്നില്ല. ആമസോണിലും നെറ്റ് ഫ്ളിക്സും മിനിസ്ക്രീന്‍ രംഗത്തും വിപ്ലവം സൃഷ്ടിക്കുന്നു. മാറ്റങ്ങള്‍ എന്തുകൊണ്ടും നല്ലതുതന്നെ.
പുതിയ തലമുറ സിനിമക്കാര്‍ നല്ല നല്ല കഥാപാത്രങ്ങളെപ്പറ്റി പറയുമ്പോള്‍ അതിശയം തോന്നാറുണ്ട്. അവര്‍ 'ഔട്ട് ഓഫ് ദി ബോക്സ് ' ചിന്തിക്കുന്നു. ഇടയ്ക്ക് പുലിമുരുകനും സിനിമാരംഗത്ത് വലിയ മാറ്റമായി.
ഹിന്ദിയില്‍ മുപ്പതില്‍പ്പരം സിനിമകളില്‍ വേഷമിട്ടിട്ടുള്ള ശ്വേതക്ക് അഭിനയരംഗത്ത് എത്രകാലവും തുടരുമെന്നതില്‍ സംശയാലുവല്ല. സിനിമ തന്നെ പാഷനും പ്രൊഫഷനും.
ഒരു കാര്യത്തിലും ചാടിക്കയറി അഭിപ്രായം പറയുകയോ പ്രതികരിക്കുകയോ ഒന്നും തന്റെ സ്വഭാവമല്ലെന്നവര് പറഞ്ഞു. എന്നാല്‍ താന്‍ ആക്രമിക്കപ്പെട്ടാല്‍ അതിശക്തമായി ചെറുത്തുനില്ക്കാനും മടിക്കാറില്ല. അക്കാര്യത്തില്‍ ഒരു പേടിയുമില്ല. അതു വീട്ടില്‍ നിന്നു കിട്ടിയ സ്വഭാവമാണ്്. നമുക്കുവേണ്ടി ഒരാളും പറഞ്ഞുവെന്നു വരില്ല. കുടുംബത്തിന്റെ പിന്തുണ ഉണ്ടോ എന്നു മാത്രമേ ഞാന്‍ നോക്കാറുള്ളൂ. അവസാനം നാം അങ്ങോട്ടാണല്ലോ പോകേണ്ടത്. കുടുംബത്തിന്റെ പിന്തുണയില്ലാതെ ഒന്നും പറ്റില്ല.
താന്‍ താരസംഘടന അമ്മയിലെ അംഗമാണ്. വിമന്‍സ് കളക്ടീവില്‍ അംഗമല്ല. രണ്ടു വള്ളത്തില്‍ കാലു ചവിട്ടാനാവില്ല. സിനിമാ രംഗത്ത് പ്രശ്നങ്ങളും മറ്റും ഉണ്ട്. അതു പരിഹരിക്കുകയാണ് വേണ്ടത്. പരിഹരിക്കാനാവുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.
തനിക്കെതിരേ വിമര്‍ശനങ്ങളും ആക്ഷേപവുമൊക്കെ വരുമ്പോള്‍ മുമ്പൊക്കെ വിഷമമുണ്ടായിരുന്നു. ഇപ്പോള്‍ കുറഞ്ഞു. സോഷ്യല്‍ മീഡിയ വഴി മോശമായ പ്രതികരണമൊക്കെ വരുമ്പോള്‍ ദുഖം തോന്നിയിട്ടുണ്ട്.
ഹിന്ദി സിനിമയുടെ ഷൂട്ടിംഗിനാണ് ആദ്യം അമേരിക്കയില്‍ വരുന്നത്. 1997-ല്‍. സല്മാന് ഖാന്, സോണാലി ബെന്ദ്രെ തുടങ്ങിയവര്‍ക്കൊപ്പം. പിന്നീട് മോഹന്‍ലാല്‍ ഷോയില്‍ വന്നു. അതിനുശേഷം പലവട്ടം. ഇവിടെ വന്നാല്‍ നാടു പോലെ തന്നെ ഫീലിംഗ്. എന്തിന് ഷോയ്ക്കിടെ നാട്ടിലേതുപോലെ കൂവലും ഉണ്ട്!
അമേരിക്കയിലെ ഷോകളുടെ സംഘാടകനായ ഷിബുവിന്റെ ക്ഷണപ്രകാരമാണ് ഇത്തവണ എത്തിയത്. കലാകാരന്മാരുമായി താരാ വിജയന് തുടങ്ങിവെച്ച നല്ല ബന്ധം തുടരുന്ന വ്യക്തിയാണ് ഷിബു.
പരേഡിനോടനുബന്ധിച്ച് വെള്ളിയാഴ്ച സംഘടിപ്പിച്ച ഗാലാ ബാങ്ക്വറ്റില്‍ ശ്വേതാ മേനോനായിരുന്നു മുഖ്യാതിഥി. പരേഡിനെത്തുന്ന ഹിന്ദി താരങ്ങളായ ഓമി വൈദ്യ, പ്രാചി ഷാ എന്നിവരും പങ്കെടുത്തു.