ശരാശരിക്ക് മുകളിലുള്ളതെന്ന് ഭാവിക്കുന്ന വായനക്കാർക്കെല്ലാം കയ്യിലെടുത്ത് നടക്കാൻ ആഗ്രഹമുള്ള വാരികയെക്കുറിച്ച് അജിത് നീലാഞ്ജനം എന്ന പേരു വച്ച് ഫേസ് ബുക്കിൽ കണ്ട കുറിപ്പാണ് ഈ എഴുത്തിന്റെ ആദ്യ കാരണം. ഉള്ളടക്കത്താൽ ഇന്ത്യയിലെ ഏറ്റം മികച്ച ആഴ്ചപ്പതിപ്പുകളിൽ ഒന്നായിരുന്ന ഇതിനെ ഇപ്പോഴത്തെ പത്രാധിപന്മാർ കൈകാര്യം ചെയ്യുന്ന രീതിയോടായിരുന്നു നീലാഞ്ജനത്തിന്റെ വിമർശന പ്രതികരണം. ആനപ്പുറത്തിരുക്കുന്ന പാപ്പാൻമാരോടാണ് അദ്ദേഹം സമീപകാല പത്രാധിപരെയൊക്കെ സാമ്യപ്പെടുത്തിയത്. സ്വജനപക്ഷപാതവും താൻപോരിമയുമാണ് ആരോപിക്കുന്നത്.(അത് എവിടെയാണ് ഇല്ലാത്തത്?)
ഇപ്പോൾ വിമർശകനെ ക്ഷോഭം കൊള്ളിക്കുന്നതെന്തെന്നാൽ: ഇന്ദുമേനോൻ (ചന്തുമേനോൻ അല്ല ) എന്ന എഴുത്തുകാരിയുടെ കഥയും വാരികയുടെ കവർ ആയി വന്ന അവരുടെ ചിത്രവുമാണ്. (മുൻപും ആഴ്ചപ്പതിപ്പുകളുടെ കവറിൽ വന്നിട്ടുണ്ട് ശ്രീമതി ഇന്ദുമേനോൻ. എഴുത്തിനെക്കാൾ ഉപരി എഴുത്തുകാരുടെ സൗന്ദര്യം പ്രദർശിപ്പിക്കാനും അതുവഴി വാരികയുടെ പ്രചരണം കൂട്ടാനുമുള്ള ശ്രമമാണെന്ന ആക്ഷേപമാവും ഇതിലൊക്കെ ഉള്ളത്.(സൗന്ദര്യം എഴുത്തുകാരികളിൽ കണ്ടെത്തുന്നതായിരിക്കും പ്രശ്നം )
മറ്റിടങ്ങളിൽ നിന്നുമൊക്കെ ഈ മുഖചിത്ര പ്രവൃത്തിയെക്കുറിച്ച് എതിരഭിപ്രായങ്ങൾ വന്നു കഴിഞ്ഞു. ആഴ്ചപ്പതിപ്പിന്റെ മുഖചിത്രമായി കമിഴ്ന്നു കിടക്കുന്ന ഇന്ദുമേനോൻ എന്ന കമൻറും പിന്നെ വർഗ്ഗീയത ആരോപിക്കുന്ന അഭിപ്രായങ്ങളുമൊക്കെ ഉയരുന്നുണ്ട്.
എന്നാൽ ഇന്ദുമേനോൻ പറയുന്നത് .. എത്രയോ എഴുത്തുകാരികളുടെ ഫോട്ടോ വരുന്നുണ്ട്.കെ.ആർ.മീര, കെ.രേഖ അങ്ങനെ എത്രയധികം പേരുടെ , എന്റെ മാത്രം വരുമ്പോൾ എന്തിനാണ് കോലാഹലങ്ങൾ: ? എന്നാണ്. നാൽപതിലെത്തിയ 3 മക്കളുള്ള ഒരു സ്ത്രീയുടെ പടമാണത്. അതിലെന്താണ് അപാകത .., ?ഇന്ദു ചോദിക്കുന്നു.
അപാകത ഒന്നുമില്ലായിരിക്കും. പക്ഷേ, എത് രംഗത്തായാലും ആളുകളെ എളുപ്പത്തിൽ ആകർഷിച്ച് ലാഭവും നേട്ടവും ഉണ്ടാക്കുന്ന ഗൂഢലക്ഷ്യം (കച്ചവട തന്ത്രം ) ഇത്തരം കാര്യങ്ങളിൽ ഉണ്ടെന്നതിൽ യാതൊരു തർക്കവും ഇല്ല.
സാഹിത്യ പത്ര രംഗങ്ങളിൽ മരണം കൊ ണ്ടും ആഘോഷങ്ങൾ നടക്കും. നന്ദിത എന്ന വയനാട്ടുകാരി മരണം വഴിയാണ് കേരളത്തിന് പ്രിയങ്കരിയായത്. അതു വരെ ആരോരുമറിയാതെ ജീവിച്ച ആ പെൺകുട്ടിയെ മരണശേഷം അങ്ങേറ്റെടുത്തു കേരളത്തിലെ 'അക്ഷര പ്രേമികൾ '
കാലമെത്ര കഴിഞ്ഞിട്ടും അവളുടെ ജന്മദിനം, ചരമദിനം എന്നു വേണ്ട കിട്ടുന്ന ഒരവസരവും വിട്ടു കളയുന്നില്ല മലയാള പത്രങ്ങളും സോഷ്യൽ മീഡിയയുമൊന്നും .
മകളുടെ അകാലത്തിലുള്ള വേർപാട് ഉലച്ചു കളഞ്ഞ പ്രായമായ മാതാപിതാക്കളെ നീറ്റാനല്ലാതെ വേറൊന്നിനും ഉപകരിക്കുന്നില്ല ഇതൊന്നും ..
നല്ല സമയമാണിപ്പോൾ .യഥാർത്ഥ ലോക് ഡൗൺ ഇപ്പോഴല്ലേ തുടങ്ങേണ്ടിയിരുന്നത്?
കോവിഡ് 19 രോഗികൾ കേരളത്തിലും ദിനംപ്രതി കൂടി വരുന്നു. അന്യദേശങ്ങളിൽ പെട്ടു പോയവർ സ്വന്തം കൂടണയാൻ വേപഥു വോടെ കാത്തിരിക്കുന്നു.
ഗൾഫ് രാജ്യങ്ങളിൽ നിന്നും എത്രയെത്ര ചെറുപ്പക്കാരുടെ മരണവാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
അനാഥമാവുന്ന
എത്രയെത്ര കുടുംബങ്ങളുടെ കണ്ണീരാണ് ഇവിടെ ഒഴുകി നിറയുന്നത് ..!
സൗജന്യ കിറ്റിലെ സാധനങ്ങളത്രയും തീർന്നു കാണും ഇപ്പോൾ ...
മനുഷ്യർ എങ്ങിനെ മുന്നോട്ട് ജീവിക്കും.?
മാവേലി സ്റ്റോറുകളിൽ അരിയല്ലാതെ വേറൊന്നുമില്ല; കിറ്റിലുണ്ടായിരുന്ന മറ്റ് ഐറ്റങ്ങളൊന്നും ഇപ്പോൾ കാശ് കൊടുത്താലും മാവേലി സ്റ്റോറിൽ കിട്ടാനില്ല എന്ന് ഇന്നലെ ഒരാൾ പറഞ്ഞു.
വരുമത്രെ...
'വരുമോ?
ആ...
ഇത്തരം ആനക്കാര്യങ്ങൾക്കിടയ്ക്കാണ് മുഖചിത്ര ഭംഗികൾ ...
ഇതൊക്കെ നോക്കാനും വായിക്കാനും പോകുന്നവർക്കല്ലേ പ്രശ്നങ്ങൾ ...
ബാക്കി കോടാനുകോടിക്ക്
ജീവനും ജീവിതവുമല്ലേ പ്രധാനം..?
ancysajans@gmail.com