നട്ടുനനച്ചു വളര്ത്തുവതൊരുനാള്
പിഴുതിടുവാനെന്ന്,
യന്ത്രക്കൈകള്‍ മാന്തിയെടുത്ത
മരങ്ങള്‍ മന്ത്രിപ്പൂ...
ഫലേച്ഛയില്ലാതൊരു ചിരിപോലും
മനസ്സറിഞ്ഞേകാന്,
മടിച്ചിടും ചില മര്ത്യരിലിനിയൊരു
പ്രതീക്ഷയില്ലത്രേ...
ഉടയവനോടും മായം കാട്ടും
നരനുടെ കര്‍മ്മത്തില്‍,
തെല്ലൊരു സംശയമുള്ളിലുദിച്ചാല്
അതിലൊരു തെറ്റുണ്ടോ?
ഏകുവതല്പ്പമതാകിലുമായിര
മാളുകളറിയേണം,
പേരും പെരുമയുമുപഹാരങ്ങളു
മില്ലത്രേ മോഹം...
പേറിയ പെരുമ പെരുപ്പിച്ചങ്ങിനെ
പാടിടുമുദരങ്ങള്,
കടമകളാലൊരു കുരുക്കുതീര്ത്തതില്
കുടുക്കി പുത്രരെയും.
ഊട്ടിയ കൈകളുമൊരുനാള്
നന്ദികള് പിടിച്ചുവാങ്ങീടാം,
നെറ്റിചുളുങ്ങിയ മുഖങ്ങളായവ
നിരന്നു നിന്നീടാം.
പരിഭ്രമിയ്ക്കരുതിതാണു മര്‍ത്യര്‍
ഫലേച്ഛയില്ലാത്തോര്,
പാരിലെയെല്ലാം പാലിപ്പവനുടെ
പാലകരെപ്പോലെ..