വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഫോമായുടെ ഓൺലൈൻ വോട്ടിംഗിൽ വ്യാപകമായ തിരിമറികൾ നടത്തുവാൻ ചില കോക്കസുകൾ ആലോചിക്കുന്നതായി വിവരം ലഭിച്ചു. ന്യൂ ജേഴ്സി, ഫ്ലോറിഡ, കാലിഫോർണിയ, ട്രൈ സ്റ്റേറ്റ് ഏരിയ എന്നിവടങ്ങളിൽ ചില സ്ഥാനാർത്ഥികളും അവരുടെ സ്തുതിപാഠകരും സംഘടിപ്പിക്കുന്ന വോട്ടിംഗ് ക്യാംപുകളിൽ നിർബന്ധമായി പങ്കെടുക്കണം എന്നും, അവർ പറയുന്ന സമയത്ത്, അവർ പറയുന്ന സമാനചിന്താഗതിക്കാർക്ക് (പാനൽ) വോട്ടു രേഖപ്പെടുത്തിയില്ല എങ്കിൽ ഇനി ഫോമാ കാണില്ലന്നാണ് ഭീഷണി.
ഒരു ഡിവൈസിൽ നിന്നും ഒന്നിലധികം വോട്ടുകൾ ചെയ്യുവാൻ സാധിക്കയില്ല. ഒന്നിലധികം വോട്ടുകൾ രേഖപ്പെടുത്താൻ ശ്രമിക്കുന്നവരുടെ ഡിവൈസ് ബ്ലോക്ക് ആകും. ബ്ലോക്ക് ആകുന്ന വ്യക്തികൾക്കു ആ ഡിവൈസിൽ നിന്നും പിന്നീട് വോട്ടു ചെയ്യുവാൻ സാധിക്കില്ല. അതായത് ഒരു ഈമെയിലിൽ നിന്നും ഒരു വോട്ടു മാത്രമേ ചെയ്യുവാൻ സാധിക്കുകയുള്ളു. ഇത്തരം സാഹചര്യത്തിൽ എന്തിനാണ് ഇങ്ങനെയൊരു പ്രഹസനം. ഫോമാ ഡെലിഗേറ്റുകളെ സ്വാധിക്കാൻ അല്ലങ്കിൽ, പിന്നെ എന്തിനാണ് വോട്ടിംഗ് ക്യാമ്പുകൾ?
കാലിഫോർണിയ ടെക്കികളുടെ സഹായത്തോടെ, ഡെലിഗേറ്റുകളുടെ ഡേറ്റ ഇതിനോടകം ഹാക്ക് ചെയ്യുവാൻ ഒരു വിഫല ശ്രമം നടത്തിയിരുന്നു. കൺവൻഷനുകളിൽ സ്ഥിരമായി നടത്തിയിരുന്ന കള്ള് വ്യവസായവും, ചാക്കിട്ടുപിടിത്തവും ഇത്തവണ ഓൺലൈൻ വോട്ടിംഗിൽ നടക്കില്ല.
അതിനുള്ള ബദൽ സംവിധാനമായി മാത്രമേ ഇത്തരം വോട്ടിങ് ക്യാംപുകളെ കാണുവാൻ കഴിയുകയുള്ളു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കരുത് എന്ന നിയമം മറന്ന് ജുഡീഷ്യൽ കൗൺസിൽ അംഗങ്ങളും ഇത്തരം കുതന്ത്രങ്ങൾക്കു കൂട്ട് നിൽക്കുന്നതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. വോട്ടു നിങ്ങളുടെ മാത്രം അവകാശമാണ്, അത് ആരെയും ബോധിപ്പിക്കണ്ട കാര്യമില്ല എന്ന് ആദ്യം തിരിച്ചറിയുക.