റാന്നി മന്ദമരുതി മാർത്തോമ ഇടവക അംഗമായിരുന്ന ചെറു വാഴകുന്നേൽ എബ്രഹാം തോമസ് (93) നിര്യാതനായി.
സുവിശേഷവേലയിൽ തൽപരനായി ബംഗാരപെട്ട SIBS ബൈബിൾ സ്കൂളിൽ പഠനത്തിനു പോയി. റാന്നി സ്വദേശിയായ T E തോമസ്, പുല്ലാട് സ്വദേശിയായ P V ഫിലിപ്പ് (പിൽക്കാലത്ത് അച്ഛൻ) എന്നിവർ സഹപാഠികളായിരുന്നു.
കന്നടയും തെലുങ്ക് ഭാഷയും സംസാരിക്കുന്ന വിദ്യാവിഹീനരും, ദരിദ്രരും, രോഗികളും, ചൂഷിതരും ആയ
അന്നാട്ടുകാരുടെ നടുവിലേക്ക് ദൈവം തങ്ങളെ വിളിക്കുന്നു എന്ന ബോധ്യത്തിൽ ഗ്രാമത്തിലെ ചെറ്റപ്പുര വാടകയ്ക്ക് എടുത്തു സിഎ തോമസും, ടി ഇ തോമസും താമസമാക്കി.1970ൽ വേലആരംഭിച്ചു.
ദേവനഹള്ളി,സിധിലിഘട്ട തുടങ്ങിയ പ്രദേശങ്ങളിൽ വേലയുടെ ഫലം കണ്ടു തുടങ്ങി. 1972ൽ കർണാടക നവജീവൻ സമിതി (KNS)എന്ന തങ്ങളുടെ പ്രസ്ഥാനം രജിസ്റ്റർ ചെയ്തു.
ദേവനഹള്ളിയിൽ ഒരു ബൈബിൾ സ്കൂൾ ആരംഭിച്ചു.തദ്ദേശീയരെ പരിശീലിപ്പിച്ച് വേല വികസിപ്പിക്കുവാൻ ആഗ്രഹിച്ചു എങ്കിലും സാമ്പത്തികം ലഭ്യമാകാതെ വന്നപ്പോൾ C A തോമസ് അമേരിക്കയിലേക്ക് കുടിയേറി.അവിടെ ജോലി ചെയ്തതോടൊപ്പം തൻറെ സുഹൃത്തുക്കളെ കണ്ട് സഹായം സ്വീകരിച്ച് വേലയെ പിന്തുണച്ചു.
ശ്രീ ടി ഇ തോമസ് ഫീൽഡ് ഡയറക്ടറായി ദേവനഹള്ളിയിൽ ഭാര്യ ഗ്രേസിയോടൊപ്പം പ്രവർത്തനം സമ്പുഷ്ടമാക്കി. കാസ്സ മുതലായ സംഘടനകളുടെ സഹായത്താൽ ഗ്രാമീണ റോഡുകളും, കിണറുകളും ഉണ്ടാക്കി നൽകി ഗ്രാമങ്ങളെ ഉദ്ധരിച്ചു.
ബാംഗ്ലൂരിലെ മാർത്തോമ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സൗജന്യ സേവനത്തിലൂടെ ബീരസാന്ദ്ര ഗ്രാമത്തിൽ ഒരു ക്ലിനിക് ആരംഭിച്ചു. ചികിത്സയോടൊപ്പം നിരവധി പ്രസവ ശുശ്രൂഷ യും ഇതിലൂടെ നടന്നു.
ബൈബിൾ സ്കൂളിലൂടെ നിരവധി പേർക്ക് ബൈബിൾ പരിജ്ഞാനം നൽകി, അവരെ സുവിശേഷകർ ആയി നിയമിച്ചു.
ടി ഇ തോമസ് വാർദ്ധക്യം ആയപ്പോൾ ശ്രീ ദേവദാസ് എന്ന തദ്ദേശീയനെ മിഷൻറെ ഫീൽഡ് ഡയറക്ടറായി നിയമിച്ചു. പിൽക്കാലത്ത് പട്ടത്വം സ്വീകരിച്ച ദേവദാസ് മാർത്തോമ സഭ വൈദികനായി സേവനം ചെയ്യുന്നു.
ശ്രി C A തോമസ് വർഷം തോറും മിഷൻസന്ദർശിച്ച് മാർഗ്ഗദർശനംനൽകി വേലയെ മേൽക്കുമേൽ അഭിവൃദ്ധിയിലേക്ക് നടത്തി.
അദ്ദേഹത്തിന് ഓരോ ഗ്രാമങ്ങളും,അവിടുത്തെ ആവശ്യങ്ങളും, ഓരോ സുവിശേഷകരെയും വ്യക്തിപരമായി അറിയാമായിരുന്നു.
ഗ്രാമീണ ജനതയെ വിദ്യാഭ്യാസത്തിനായി സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.വേല എങ്ങനെ ചെയ്യണമെന്ന് അദ്ദേഹത്തിന് വ്യക്തത ഉണ്ടായിരുന്നു. താൻ വാർദ്ധക്യത്തിലേക്ക് നീങ്ങുമ്പോൾ വേലയെ ബാധിക്കരുതെന്ന താൽപര്യത്തിൽ 2000 ആണ്ടിന് ശേഷം മിഷൻ പ്രവർത്തനം പൂർണമായും മാർത്തോമ്മാ സഭയ്ക്ക് വിട്ടുനൽകി.
തൻറെവാർദ്ധക്യത്തിലും ഓരോ പ്രദേശത്തെയും പട്ടക്കാരെയും സുവിശേഷകരെയും ദീർഘനേരം ഫോണിൽ വിളിച്ച് വേലയുടെ അഭിവൃദ്ധി മനസ്സിലാക്കി പ്രോത്സാഹനം നൽകിയിരുന്നു.
ദേവനഹള്ളി, ചിക്കബല്ലപുർ, സിധിലിഘട്ട തുടങ്ങിയ പ്രദേശങ്ങളിലുംഅതിന്റെ ചുറ്റുപാടുകളിലും ആയി നിരവധി ദൈവാലയങ്ങളും, സുവിശേഷകരും, വിദ്യാസമ്പന്നരായ വിശ്വാസികളും, ഇന്ന് സന്ദർശകരെ അമ്പരിപ്പിക്കുന്നതാണ്.
Dr. C A തോമസ് ഭാരത ഗ്രാമങ്ങളിൽ ദൈവസ്നേഹം വിളമ്പിയ മനുഷ്യസ്നേഹിയാണ്.
ദുർഘട പ്രദേശങ്ങളെ തിരഞ്ഞു പിടിച്ച് പ്രവർത്തിച്ച ചടുലതയുള്ള പരിശ്രമശാലി. ഓരോ വ്യക്തിയോടും സുവിശേഷം അറിയിക്കണമെന്ന് പ്രതിജ്ഞ ചെയ്ത തീഷ്ണതയുള്ള വ്യക്തിത്വം. ദൈവ സ്നേഹത്തിൻറെ നിറകുടം. പ്രായോഗിക സമീപനത്തിൻറെ അപ്പോസ്തലൻ. തണ്ടിൽ കൊളുത്തിയ ദീപമായി അദ്ദേഹം നിരവധി ഗ്രാമങ്ങൾക്കു വെളിച്ചം നൽകി.
മന്ദമരുതി ഇടവക മാർത്തോമാ സഭക്ക് നൽകിയ മാണിക്യക്കല്ലായിരുന്നു Dr തോമസ്.ആർ എനിക്ക് വേണ്ടി പോകും? കർത്താവ് ഇപ്പോഴും ചോദിക്കുന്നു.
(എബി മക്കപ്പുഴ)