വാഷിംഗ്ടൺ : ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ സ്ഥാനാർഥി ജോ ബൈഡൻ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ടെലിവിഷനിലും ഡിജിറ്റൽ മീഡിയകളിലും പരസ്യം നൽകാൻ യു എസിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു സ്ഥാനാർത്ഥിയും മുടക്കാത്ത അത്ര പണമാണ് ചിലവഴിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം മുതൽ തന്നെ തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്ക് നാളിതുവരെ 582 മില്യൺ ഡോളറാണ് മുൻ വൈസ് പ്രസിഡന്റ് ചിലവഴിച്ചിരിക്കുന്നതെന്ന് പക്ഷപാതരഹിതമായി അഡ്വെർടൈസിംഗ് അനലിറ്റിക്സ് വിലയിരുത്തുന്ന സ്ഥാപനം വെളിപ്പെടുത്തിയതായി ഹിൽ ന്യൂസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഒറ്റയാഴ്ച , ബൈഡന്റെ കൂട്ടാളികൾ 45 മില്യൺ ഡോളറാണ് പരസ്യം പ്രക്ഷേപണം ചെയ്യാൻ വിനിയോഗിച്ചത്. നവംബർ മൂന്നിന്റെ ഇലക്ഷനു മുന്നോടിയായെത്തുന്ന പത്ത് ദിവസങ്ങളിൽ ടെലിവിഷനിൽ തങ്ങൾക്കുള്ള സമയം നിശ്ചയിച്ചുറപ്പിക്കാനും 57 മില്യൺ ഡോളർ ബൈഡന്റെ കാമ്പെയ്ൻ മുൻപേർ നൽകി.
അതേസമയം, കഴിഞ്ഞ രണ്ടുവർഷങ്ങൾകൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാമ്പെയ്ൻ ചിലവഴിച്ചത് 342 മില്യൺ ഡോളറുകൾ മാത്രമാണെന്നും അഡ്വെർടൈസിങ് അനലിറ്റിക്സ് വിലയിരുത്തി.
വെസ്ലിയൻ മീഡിയ പ്രോജക്ട് തയ്യാറാക്കിയ കണക്കുകൾ പ്രകാരം, ബൈഡനും ട്രമ്പും അനുയായികളും ഒക്ടോബർ ആദ്യം മുതൽക്ക് ഒരുലക്ഷത്തിലേറെ പരസ്യങ്ങളിലാണ് ഓരോ ആഴ്ചയും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.
കൂടുതൽ പരസ്യങ്ങൾ വരുന്നത് ഫീനിക്സ് (അരിസോണ ), ഷാർലറ്റ് (നോർത്ത് കരോലിന), ഡെസ് മൊയിൻസ് (ലോവ) എന്നിവയിലാണ്. 2016 ൽ ട്രംപ് നേടിയെടുത്തതും ആർക്കും വ്യക്തമായ മുൻതൂക്കം ഇല്ലാത്തതുമായ സ്വിങ് സ്റ്റേറ്റുക ളിലാണ് ഇവ എന്നതാണ് ശ്രദ്ധേയം.