കോട്ടയം മുനിസിപ്പല്‍ അധ്യക്ഷയായി അഞ്ചുകൊല്ലം തികച്ചു വീണ്ടും മത്സരിക്കുന്ന പിആര്‍ സോനയുടെ മുമ്പില്‍ വലിയ അക്ഷരങ്ങളില്‍ കോറിയിട്ട ചോദ്യം കേരളത്തിലെ ഒന്നര കോടി വനിതാ വോട്ടര്‍മാരുടെ പ്രതിനിധികളില്‍ ഒരാളായി അധികാരം ഏറിയിട്ടു അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ? അതോ പുരുഷാധിപത്യം സ്വപ്നങ്ങളെ ചവുട്ടി മെതിച്ചോ?
പഞ്ചായത്ത് രാജ് നടപ്പിലായി കാല് നൂറ്റാണ്ടു പൂര്‍ത്തിയാകുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ ഡിസംബര്‍ 8, 10. 14 തീയതികളില്‍ 941 ഗ്രാമ, 152 ബ്ളോക്, 14 ജില്ലാ പഞ്ചായത്തുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ ചോദ്യം ഏറെ പ്രസക്തമാകുന്നു. ഭരണത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീകള്‍ക്കും പിന്നോക്കക്കാര്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുന്ന സംവരണം ഇല്ലാതിരുന്നുവെങ്കില്‍ സോന രംഗത്ത് വരില്ലെന്ന് ഉറപ്പാണ്. സ്ത്രീ എന്ന നിലയിലും പുലയ ഹിന്ദുവായി ജനിച്ചതിനാല്‍ ഷെഡ്യൂള്‍ഡ് കാസ്റ് വിഭാഗത്തിലും സോനക്ക് സംവരണം കിട്ടുന്നു.
അതേസമയം സംവരണത്തിന്റെ ആനുകൂല്യത്തിനു വേണ്ടി കാത്തു നില്‍ക്കാതെ ജനറല്‍ സീറ്റില്‍ പോലും സ്ത്രീകള്‍ മത്സരിക്കുന്നെവെന്നത് സ്ത്രീശാക്തീകരണത്തിന്റെ തെളിവാണെന്ന് കേരള യുവജനകമ്മിഷന് അധ്യക്ഷ ചിന്താ ജെറോം പറയുന്നു. 'യുവജനങ്ങള്‍ക്ക് സീറ്റ് നല്കാന് എല്ലാ മുന്നണികളും ശ്രദ്ധിച്ചു
വെന്നതും പ്രശംസനീയമാണ്.' ഡിവൈഎഫ്ഐ നേതാവാണ് ചിന്ത. അവരെപ്പോലെ പുതിയ തലമുറയെ പ്രതിനിധാനം ചെയ്യുന്ന 1.7 ലക്ഷം വോട്ടര്‍മാര്‍ ഇത്തവണ ആദ്യമായി വോട്ടു ചെയ്യുന്നുണ്ട്.
വടക്കന്‍പറവൂരിലെ ചെമ്മീന്‍കെട്ടു പാടങ്ങളില്‍ നിന്ന് വിവാഹം കഴിഞ്ഞു കോട്ടയത്തെത്തിയ സോന (42) ഭര്‍തൃഗൃഹം ഉള്‍പ്പെടുന്ന എസ്എച് മൗണ്ടു വാര്‍ഡ് പട്ടികജാതിവനിതകള്ക്ക് സംവരണം ചെയ്തു എന്നറിഞ്ഞാണു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചതും ജയിച്ചതും. വനിതകള്‍ക്ക് സംവരണം ചെയ്ത മുനിസിപ്പല്‍ ചെയര്‍പേഴ്സനായി അധികാരം ഏറ്റതും അങ്ങിനെ തന്നെ. ഇത്തവണ അവിടം ജനറല്‍ ആയതിനാല്‍ പഴയസെമിനാരി എസ് സി വനിതാ വാര്‍ഡിലേക്ക് മാറി.
സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഡോക്ടര്‍ ബിരുദം നേടുക എന്ന അപൂര്‍വ ബഹുമതിയും സോനയെ തേടിയെത്തി. 'മലയാളത്തിലെ പ്രമുഖ നോവലുകളിലെ സ്ഥലം' എന്ന വിഷയത്തില്‍ എം.മുകുന്ദന്, സാറാ ജോസഫ്, എന്‍എസ് മാധവന് എന്നിവരുടെ നോവലുകള്‍ പഠിച്ചു. അന്ന് തൊട്ടയല്‍വക്കത്തു താമസിച്ചിരുന്ന ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' നടക്കുന്ന തസ്രാക്കും പഠനവിഷയം ആയതു സ്വാഭാവികം.
കോട്ടയം മുനിസിപ്പാലിറ്റിയുടെ 52 വാര്‍ഡുകളില്‍ ഒന്നാം വാര്‍ഡ് ഗാന്ധിനഗര്‍ നോര്‍ത്ത് ആണ്. സോനയുടെ അയല്‍ വക്കത്ത് നിന്ന് മാറേണ്ടി വന്ന ഒ.വി.വിജയനെ സ്വീകരിച്ച് സ്വന്തം വീട്ടില്‍ താമസിപ്പിച്ച ഹയര്‍സെക്കണ്ടറി അദ്ധ്യാപകന് സാബു മാത്യു ആണ് അവിടെ ജനവിധി തേടുന്നത്. എസ്ബി കോളേജില്‍ യൂണിയന് ചെയര്മാന് ആയ കാലം മുതല്‍ കോണ്‍ഗ്രസുമായി ഇഴുകിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ആളാണ് സാബു.
മാസ്ക് ധരിച്ച് വീടുവീടാന്തരം കേറിയുള്ള പ്രചാരണം രാവിലെ ഏഴിന് ആരംഭിക്കും. രാത്രി പത്തുവരെ. 1700 വോട്ടര്‍മാര്‍. മീനച്ചിലാറിന്റെ തെക്കേ തീരത്തോട് ചേര്‍ന്ന വാര്‍ഡ്. അപ്പര്‍ മിഡില്‍ ക്ലാസ് ആളുകള്‍. 'ഇവിടെ സോന ജയിക്കും,' പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. പോള്‍ മണലില്‍ പറയുന്നു. 'വെള്ളപ്പൊക്കമാണ് ഞങ്ങളുടെ തീരാദുഖം. തുടരെ നാലു പ്രളയങ്ങള്‍', എയര്‍ഫോഴ്സില്‍ നിന്ന് പിരിഞ്ഞു ബാങ്ക് ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്ത കെആര്‍ രാജശേഖരന് നായരും ഭാര്യ ശോഭനയും പറയുന്നു. ഒറ്റക്കാണ് അവര്‍. ഏക മകള്‍ നീനയും ഭര്‍ത്താവ് പ്രൊഫ.ശക്തിയും ടോക്യോയിലാണ്.
കോട്ടയത്ത് മുനിസിപ്പാലിറ്റി നിലവില്‍ വന്നിട്ട് 150 വര്‍ഷം ആയി. അല്‍ഫോന്‍സ് കണ്ണന്താനം ജില്ലാ കളക്ടര്‍ ആയിരുന്ന കാലത്ത് 1989 ജൂണ്‍ 25 നു നൂറു ശതമാനം സാക്ഷരതയുള്ള ഇന്ത്യയിലെ ആദ്യത്തെ നഗരം എന്ന ബഹുമതി നേടി. പിഎച്ച്ഡിക്കാരിയായ ഭരണാധികാരിയുംപിഎച്ഡിക്കാരനായ ഭര്‍ത്താവും എന്നത് ചില്ലറക്കാര്യം അല്ലല്ലോ. പബ്ലിക് ഹെല്‍ത്തില്‍ ആണ് ഷിബുവിന്റെ ഡോക്ട്രേറ്റ്.
കോട്ടയംകാരിയായ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷിനോടൊപ്പം ഇപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയാണ്. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തട്ടകം ആണ് കോട്ടയം. തന്മൂലം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിനു പകരം സമീപത്തുള്ള മറ്റേതെങ്കിലും മണ്ഡലത്തില്‍--വൈക്കത്തോ മറ്റോ--സ്ഥാനാര്‍ഥി ആക്കില്ലെന്നു ആരറിഞ്ഞു?.
'എല്ലാം രാഷ്ട്രീയക്കളികള്‍ ആണല്ലോ. ഇപ്പോഴേ ഒന്നും പറയാനാവില്ല. വരുന്നതുപോലെ കാണാം.' അയല്‍ക്കാരി എന്ന നിലയില്‍ സോന എന്നോട് അടക്കം പറഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വച്ചു യുഡിഎഫ് അധികാരത്തിലേറുകയും സോന ജയിച്ചു വരികയും ചെയ്താല്‍ പികെ ജയലക്ഷ്
മിയെപ്പോലെ മന്ത്രി ആകില്ലെന്ന് പറയാന്‍ പറ്റുമോ?' സാരഗര്‍ഭമായ മൗനം മറുപടി.
ഭരണഘടനയില്‍ എന്തെല്ലാം സംരക്ഷണം നല്‍കിയിട്ടുണ്ടെങ്കിലും സ്ത്രീ ശാക്തീകരണം പൂര്‍ണമായി നടപ്പാക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മതിക്കുന്നില്ലെന്നു വര്‍ഷങ്ങളായി ഈ വിഷയത്തില്‍ അവഗാഹമുള്ള കോട്ടയത്തെ സെന്റര്‍ ഫോര്‍ റൂറല്‍ മാനേജ്മെന്റ് ഡയറക്ടര്‍ ഡോ. ജോസ് ചാത്തുകുളം പറയുന്നു.
ബാംഗളൂരിലെ 'ഐസക്' എന്ന ഇന്‍സ്റ്റിറ്യുട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് എക്കണോമിക് ചേഞ്ചിലെ വികേന്ദ്രീകരണവും വികസനവും സംബന്ധിച്ച ശ്രീരാമകൃഷ്ണ ഹെഗ്ഡെ ചെയര്‍ ആയി സേവനം ചെയ്ത ആളാണ് ജോസ്. ഐഎസ് ഗുലാത്തി അധ്യക്ഷനായിരുന്ന കാലത്ത് സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റെ കണ്‍സല്‍ട്ടന്റ് ആയിരുന്നു.
കേരളത്തില്‍ യഥാര്‍ത്ഥ 'പഞ്ചായത്തു ഫെമിനിസം' (ജോസിന്റെ കണ്ടുപിടുത്തം) നടപ്പാക്കാന്‍ തീരുമാനങ്ങള്അടിചേല്പ്പിക്കുന്ന പാര്‍ട്ടി നേതാക്കള്‍ സമ്മതിക്കില്ലെന്ന് ജോസ് പറയുന്നു. ഡെമോക്രാറ്റിക് ഡിസെന്‍ട്രലൈസേഷന്‍ എന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ചൈനയിലെപ്പോലെ ഡെമോക്രാറ്റിക് സെന്‍ട്രിസം ആണ്. ഷി ജിന്‍ പിങ്ങിനെപോലെ എല്ലാം മുകളില്‍ നിന്ന് അടിചേല്‍
പ്പിക്കുന്നു.
എന്നിരുന്നാലും വരുമാനം കുറഞ്ഞ കേരള സമൂഹം മാനുഷിക വികസന സൂചികയില്‍ മുന്‍ പന്തിയിലെത്തിയതു ലോകത്തിനു മാതൃകയാണെന്ന നൊബേല്‍ ജേതാവ് അമര്‍ത്യാസെന്നിന്റെ പ്രകീര്‍ത്തനം നമ്മെ പുളകം കൊള്ളിക്കുന്നു.പാളിച്ചകള്‍ പറ്റിയെങ്കിലും കേരള മാതൃക നിലനില്ക്കുന്നുവെന്നു ഡോ. ചാത്തുകുളവും എംജിയിലെ അയ്യങ്കാളി ചെയര്‍ ഡോ. ജോസഫ് താരമംഗലവും ചേര്‍ന്നെഴുതിയ പ്രബന്ധം പറയുന്നു. വനിതകള്‍ നേതൃത്വം നല്കുന്ന ആരോഗ്യ രംഗം കോവിഡിനെ നേരിടുന്നതില്‍ സ്തുത്യര്‍ഹമായ പങ്കു വഹിച്ചു.
ജനാധിപത്യ വികേന്ദ്രീകരണ സന്ദേശവും പേറി യുഎന്‍ പ്രതിനിധിയായി സുഡാനിലെ സ്വയംഭരണ പ്രദേശമായ നുബിയയിലും ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും പര്യടനം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രാദേശങ്ങളും സന്ദര്‍ശിച്ചു. കുറെ പുസ്തകങ്ങളും നിരവധി പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും വിശ്രുത ശാസ്തജ്ഞനുമായ സാബു തോമസ് സഹോദരനാണ്.
'അനുഭവങ്ങളും പാളിച്ചകളും' എന്നാണ് കാല് നൂറ്റാണ്ടു കാലത്തെ ജനകീയാസൂത്രണത്തെ സാമ്പത്തിക ശാസ്ത്രജ്ഞനും കേരള ഇക്കണോമിക് അസോസിയേഷന്റെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. ഇഎം തോമസ് വിലയിരുത്തുന്നത്. വലിയ പ്രതീക്ഷകളോടെ ആരംഭിച്ചതാണ് പരിപാടി . എന്നാല്‍ കേരളത്തില്‍ ഉടനീളം കാട് പിടിച്ചു കിടക്കുന്ന പണിതീരാത്ത കെട്ടിടങ്ങളും വഴിയോരത്ത് ഉപേക്ഷിച്ച തുരുമ്പിച്ചു ദ്രവിച്ച ട്രാക്ടറുകളും കൊയ്ത്തു യന്തങ്ങളും ആകാശത്ത് നോക്കുകുത്തിയായി നില്ക്കുന്ന വാട്ടര്‍ ടാങ്കുകളും കെടുകാര്യസ്ഥതയുടെ പ്രതീകങ്ങള്‍ ആയി അവശേഷിക്കുന്നു.
രാഷ്രട്രീയം മാറ്റിവച്ച് വികസനത്തിന്റെ പാതയില്‍ കൈകോര്‍ത്ത് സഞ്ചരിക്കാന്‍ പ്രേരിപ്പിച്ച നേതാക്കളെ പിഴുതു മാറ്റി പരണത്ത് ഇരുത്തിയ ഒട്ടനവധി കഥകള്‍ കേള്‍ക്കാം. വികേന്ദ്രീകൃതമായി ആരംഭിച്ച സമിതികള്‍ കേന്ദ്രീകൃതമായി മാറി. ഒമ്പതാം പദ്ധതിക്കാലത്ത് ഉണ്ടായിരുന്ന ഗുണഭോക്തൃ സമിതികള്‍ എവിടെപ്പോയി? കര്‍മ്മസേന, വിദഗ്ധ സമിതി, മോണിറ്ററിങ് കമ്മിറ്റി ഇവയൊക്കെ കേള്‍ക്കാനേയില്ല. ഗ്രാമസഭകളില്‍ നിന്ന് ജനങ്ങള്‍ അകന്നു പോയത് 'നിര്‍ഭാഗ്യവശാല്‍' എന്ന് പറയാമെങ്കിലും നിവൃത്തി
കേടുകൊണ്ടാണ്.
വികേന്ദ്രീകരണത്തെപ്പറ്റി ഗവേഷണം നടത്തി കാലിക്കറ്റ് യൂണിവെഴ്സിറ്റിയില്‍ നിന്നു പിഎച്ഡി നേടിയ തോമസ് ബെല്‍ഗ്രേഡ് യുണിവേഴ്സിറ്റിയില്‍ ഇതേവിഷയത്തില്‍ ഉപരി പഠനം നടത്താന്‍ ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു യുവസാമ്പത്തിക ശാസ്തജ്ഞന്മാരില്‍ ഒരാള്‍ ആയിരുന്നു.
ഇന്ത്യയില്‍ പഞ്ചായത്ത് രാജ് നടപ്പിലാക്കാന്‍ ആദ്യം നീക്കം നടന്നത് രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ്. അദ്ദേഹത്തിന്റെ മരണശേഷം ഗ്രാമവികസനവകുപ്പു കൈകാര്യം ചെയ്ത പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് ഇത് സംബന്ധിച്ച ഭരണഘടനയുടെ 73, 74 അനുസ്ചേദങ്ങള് പാസാക്കി. മന്മോഹന് സിംഗിന്റെ കീഴില്‍ മണിശങ്കര്‍ അയ്യര്‍ പഞ്ചായത്ത് രാജ് മന്ത്രിആയിരിക്കുമ്പോള് ഇതില്‍ ഒട്ടേറെ മുന്നോട്ടു പോയി.
ബിഹാര്‍ ആണ് ആദ്യമായി സ്ത്രീ സംവരണം നടപ്പാക്കുന്നത്. മറ്റു ഏഴു സംസ്ഥാനങ്ങള്‍ നടപ്പാക്കിയ ശേഷമാണ് കേരളത്തില്‍ മുഖ്യമന്ത്രി നായനാരുടെ കാലത്ത് പാസാക്കിയെടുത്തത്. 1997 ഓഗസ്റ് 17നു കേരളത്തില്‍ ജനകീയാസൂത്രണം മുന്‍ മുഖ്യമന്ത്രി ഇഎംഎസ് ഉദ്ഘാടനം ചെയ്തു. എന്നിട്ടും സ്ത്രീ സംവരണത്തിന്റെ കാര്യത്തില്‍ കേരളത്തിന് അഞ്ചാം റാങ്ക് ആണെന്ന് കേന്ദ്രത്തിലെ ഏറ്റവും പുതിയകണക്കെടുപ്പില് പറയുന്നു.
'കമല ഹാരിസ്, ജസീന്ത ആര്ഡണ്, പ്രിയങ്ക രാധാകൃഷ്ണന്, മലാല യൂസഫ്സായി, ഗ്രെറ്റ തന്‍ബര്‍ഗ്, 231 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി യുഎസ് ട്രഷറി സെക്രട്ടറി ആകാന്‍ പോകുന്ന വനിത ജാനറ് യെലന്‍ തുടങ്ങിയവര്‍ പടവുകള്‍ ചവുട്ടിക്കയറുന്ന കാലത്ത് കേരള വനിതകള്‍ എവിടെക്കിടക്കുന്നു? ഒരു മേരി പുന്നന്‍ ലൂക്കോസിനെയോ അക്കാമ്മ ചെറിയാനെയോ കല്പാന്ത കാലത്തോളം വാഴ്ത്തിപ്പാടാന് കഴിയുമോ?'--സാമ്പത്തിക ശാസ്ത്രജ്ഞയും എഴുത്തുകാരിയും കമന്റെറ്ററും ആയ പ്രൊഫ.മേരി ജോര്‍ജ് ചോദിക്കുന്നു.
'കെആര്‍ ഗൗരിഅമ്മയോ സുശീല ഗോപാലനോ കേരളത്തിന്റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആകാന്‍ കിട്ടിയ അവസരം രായ്ക്ക് രായ്മാനം നിഷേധിച്ച നാടാണിത്. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കുപിന്നില്‍ കെകെ ശൈലജ ആണെന്ന് ലോകം ഉദ്ഘോഷിക്കുന്നു. പക്ഷെ കണക്കുകള്‍ നിരത്തി ലോകത്തോട് എന്നും സംവദിക്കുന്നത് പിണറായി വിജയന് അല്ലേ?'
തദ്ദേശ സ്വയംഭരണത്തില്‍ ഏറെ മുനോട്ടു പോയതെന്ന് പ്രകീര്ത്തിക്കപെട്ട ബ്രസീലിലെ പോര്‍ത്തോ അലിഗ്രെ എന്ന തുറമുഖ പട്ടണം സാമ്പത്തിക ശാസ്ത്രജ്ഞരുടെ ഗുരുസ്ഥാനീയനായ പ്രൊഫ. എംഎ ഉമ്മനുമൊത്ത് സന്ദര്‍ശിച്ച കാര്യം പ്രൊഫ.. മേരി ജോര്‍ജ് ഓര്‍മ്മിക്കുന്നു. ബ്രസീലിന്റെ തെക്കേ കോണില്‍ അഞ്ചു നദികള്‍ കൂടിചേര്‍ന്നുണ്ടായ ഗ്വാലോ തടാകക്കരയിലാണ് സമ്പല്സമൃദ്ധമായ നഗരം. വലിയ കപ്പലുകള്‍ കയറി വരും.
കൊച്ചിയുടെ അഞ്ചിരട്ടി വലിപ്പവും രണ്ടിരട്ടി--15 ലക്ഷം-- ജനങ്ങളുമുള്ള അലിഗ്രെ നഗരത്തിലെ മാലിന്യ സംസ്കരണം ആര്‍ക്കും മാതൃകയാക്കാം. തെരുവുകളിലോ പുഴയോരങ്ങളിലെ തടാകക്കരയിലോ പൊട്ടോ പൊടിയോ പോലും കാണാന്‍ കഴിഞ്ഞില്ല. വീടുകളുടെ മുമ്പില്‍ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് വീപ്പകളില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കാന്‍ അവിടെ സ്ഥിരം സംവിധാനം ഉണ്ട്.
തിരുവനന്തപുരത്ത് വിളപ്പില്‍ശാല യൂണിറ്റ് പൂട്ടിയശേഷം ഇത്തരത്തിലുള്ള മാലിന്യ സംഭരണം തുടങ്ങി യിട്ടുണ്ട്. നഗരങ്ങളില്‍ സാധിക്കുമെങ്കില്‍ എന്തു കൊണ്ട് ഗ്രാമങ്ങളില്‍ പറ്റില്ല? നെടുമങ്ങാട് ബ്ളോക് പഞ്ചായത്തിന് കേന്ദ്ര ഗവര്‍മെന്റിന്റെ 2020ലെ ദീന്‍ദയാല്‍ ഉപാധ്യായ പഞ്ചായത്ത് സാക്ഷാത്കരണ് പുരസ്കാരം ലഭിച്ചു എന്നത് മറക്കുന്നില്ല.
ഇത്തവണ1.7 ലക്ഷം പുതിയ വോട്ടര്‍മാര്‍ ഉണ്ട്. പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീവോട്ടര്‍മാര്‍ ഉള്ള കേരളത്തില്‍ (സ്ത്രീകള്‍--1,44,83,668, പുരുഷമാര്‍--1,31,72629, ആകെ 2,76,56,579) ആരെയും വോട്ടു ചെയ്തു ജയിപ്പിക്കാനും തോല്പിക്കാനും അവര്‍ക്കു കഴിയുമല്ലോ. അതാണ് ഡോ. ജോസ് ചാത്തുകുളം പറയുന്ന പഞ്ചായത്ത് ഫെമിനിസത്തിന്റെ ശക്തി.
(ചിത്രങ്ങള്‍ക്കു കടപ്പാട്: എംകെ വര്‍ഗീസ്, പിക്ച്ചര്‍ എഡിറ്റര്‍, മലയാള മനോരമ, സ്നേഹ സാബു മാത്യു, പിഎച്ച്ഡി സ്കോളര്‍, എംജിയു)