(വസന്തകാലപറവകൾ പാടിത്തിമിർക്കുന്ന ഒരു പ്രഭാതത്തിൽ എന്റെ ജാലക വാതിൽക്കൽ വന്നിരുന്ന് ഒരു ആൺകുയിൽ പറഞ്ഞു "അഹോരാത്രം തൊണ്ടപൊട്ടുമാറു പാടിയിട്ടും ഒരു പെൺകുയിൽ പോലും അടുക്കുന്നില്ല"; അവർക്ക് കൊടുക്കാനായി ഒരു പ്രണയലേഖനം എഴുതിത്തരുമോ?}
പാടാറുണ്ടോരു പൂങ്കുയിലെന്റെ
വീട്ടു വളപ്പിലെ മാങ്കൊമ്പിൽ
വസന്തകാലത്താരുകൾ തീർത്ത
പൂമണിയറയിൽ ചഞ്ചലനായി
മാന്തളിരുണ്ട് മയങ്ങാനെത്തും
കോകില കന്യയിൽ മോഹിതനായ്
രാവും പകലും പാടി അവനാ-
രാഗമാലിക കനവോടെ
മദനവികാരപരവശനായി
ചൊല്ലി മന്മഥമന്ത്രങ്ങൾ
അവിശ്രമമവനാ പ്രണയസ്വരലയ
നിർവ്വഹണത്തിൽ നിമഗ്നനായി
നിശ്ചയദാർഢ്യത്തോടവനെന്നും
പാടി പഞ്ചമഗീതങ്ങൾ
സ്പർശനമോഹകാമിതനായി
ഇടവിട്ടീണം മികവ് വരുത്തി
മടുപ്പില്ലാതെകേൾക്കാനിമ്പം
മാർദ്ദവമുള്ള,അവനുടെ രാഗം
ഗൗനിച്ചില്ലൊരു കുയിലിണപോലും
പാടാനില്ലൊരു ഗാനം ബാക്കി
കാമുകമാനസതന്ത്രികളിടറി
ഭഗ്നോത്സാഹിതനായി പാവം
കന്യകമാരെ മയക്കാനെന്തിനി
വിദ്യകളെന്നവനാലോചിച്ചു
വിഹഗവീക്ഷണകോണിൽ നിന്നൊരു
ദൃശ്യം അവനുത്സാഹം നൽകി
ഈശ്വരസൃഷ്ടിയിൽ ശ്രെഷ്ഠതയുള്ള
മർത്യർക്കറിയാം ആ തന്ത്രങ്ങൾ
അവരിൽ വിരുതർ കലാകാരന്മാർ
വിരലാഗ്രത്തിൽ സംഗതിയുള്ളോർ
അവർക്കെളുപ്പം സ്ത്രീഹൃദയങ്ങൾ
തൊട്ടെടുക്കാൻ ആകർഷിപ്പാൻ
അവനെൻ ജാലകവാതിലിലെത്തി
പരവശനായവൻ അൽപ്പനേരം
എന്തോ പറയാനുള്ളതുപോലെ
കൊക്കാൽ ചിറകിൽ എഴുതികാട്ടി
അനംഗനേന്തും ആവനാഴികൾ
കൈവശമുള്ള കലാകാരാ ….
നിവേദനമൊന്നുണ്ടെനിക്ക് നീയൊരു
പ്രണയലേഖനമെഴുതി തരുമോ?
(വസന്തം വിടപറയാറായി. കുയിലണകൾ നന്ദിസൂചകമായി ജാലകവാതിൽക്കൽ വന്നിരുന്നു കൊക്കും ചിറകുമുരുമ്മുന്നു പ്രേമഗാനം മൂളുന്നു. പ്രകൃതിയിലേക്ക് നോക്കുമ്പോൾ എല്ലാം സുന്ദരം.}
spring saying goodbye