Image

ഭരതവാക്യം ( കവിത: വേണുനമ്പ്യാർ )

വേണുനമ്പ്യാർ Published on 27 November, 2023
ഭരതവാക്യം ( കവിത: വേണുനമ്പ്യാർ )

തങ്ങാം ഉള്ളിൽ
പൊറുക്കാം പുറത്ത്
മരിക്കാം മസ്തിഷ്കമരണം
മടക്കാം താക്കോൽ
ഭൂഗോള മുറിയുടെ

കൊടുക്കാം വേണ്ടവർക്ക്
അജ്ഞാതർക്ക് ശത്രുക്കൾക്ക്
കിഡ്നി കണ്ണ് ലിവർ
ഹൃദയം ലങ്സ് പാൻക്രിയാസ്......

ഇതൊന്നും എന്റെ ഔദാര്യമല്ല
ഫ്രീയായി കിട്ടിയത്
ഫ്രീബീസായി കൊടുക്കുന്നു

ആവശ്യക്കാരധികമുണ്ടെങ്കിൽ
നറുക്കിട്ടെടുക്കാം

പക്ഷെ ഈ ആത്മാവിനെ
ആരും നുറുക്കരുത്
ശല്യം ചെയ്യരുത്
പിച്ചിച്ചീന്തരുത്
മരിച്ചാലും എനിക്ക് ജീവിക്കണം
ഞാൻ ജീവിക്കും
അകത്തും പുറത്തും
ലാവിഷായി

ഒരു തുള്ളി പോലും കുടിക്കാത്തതു
കൊണ്ടാ എന്റെ ലിവറിനു ഡോക്ടർ നൂറിൽ നൂറ് മാർക്ക് നൽകുന്നത്

ടൺ കണക്കിന് പഞ്ചസാര ചായയിൽ ഇട്ട് അകത്താക്കാത്തതു കൊണ്ടാ എന്റെ പാൻക്രിയാസ് മദ്ധ്യവയസ്സിലും പർഫെക്ടായി ഇരിക്കുന്നത്

ലാവിഷിന്റെ അർത്ഥം ഇപ്പോൾ
മനസ്സിലായില്ലേ? മിതം തന്നെ സുന്ദരം! മിതം തന്നെ ആർഭാടം!!

പക്ഷെ എനിക്ക് പറ്റിയ തെറ്റ് എവിടെയാണെന്നറിയേണ്ടേ
ഞാൻ ഹൃദയത്തെ അവഗണിച്ചു
പകരം തലയെ താലോലിച്ചു
ഭീകരമായി അതിഭീകരമായി താലോലിച്ചു
മദമിളകിയ ഒരു കൊമ്പനാനയെ പോലെ ഞാൻ അമിതമായി അഹങ്കരിച്ചു 

അമിതം
അസുന്ദരം 
നാരകീയം

ദീർഘക്ഷമ ഹൃദയത്തിൽ
നിന്ന് അസ്തമിച്ചു. അതു പോലെ
തന്നെ കരുണയും അനുതാപവും.

അനുദിനം എന്റെ തല ചീർത്തു വന്നു.
ഊക്ഷ്മാവ് പൊട്ടാറായ ഒരു അഗ്നി പർവ്വതത്തിന്റെയത്ര പെരുകി. എന്റെ ചിന്തകൾ വിചാരങ്ങൾ ആസക്തികൾ ലോകത്തെ വക്രീകരിച്ചു കാണിച്ചു. അഷ്ടാവക്രനെപ്പോലെ
എന്റെ ശരീരത്തിലും എട്ട് ഒടിവുകൾ
പ്രത്യക്ഷപ്പെട്ടു. ലോകത്തിലെ എല്ലാ
വൈരൂപ്യങ്ങളും പ്രദർശിപ്പിക്കുന്ന
ഒരു കണ്ണാടിയായി ഞാൻ പരിണമിച്ചു.

പാപഭാരത്തോടെ കുറ്റബോധത്തോടെ
ഞാനൊരു കയറിൽ തൂങ്ങിയതു മാത്രം ഓർമ്മയുണ്ട്

എല്ലാം ഫെയ്ഡ് ഔട്ടായി.  
അടുത്ത ഷോട്ട് ഒരു വെന്റിലേറ്ററിന്റെ!

ഇനി ഞാൻ മിണ്ടാതിരിക്കാം
ഹരിത ഇടനാഴികൾ തുറക്കട്ടെ
ഡോക്ടർമാർ അവരുടെ പുണ്യപ്രവൃത്തി
തുടങ്ങട്ടെ!

വെട്ടാനറിയുന്നവർ വെട്ടട്ടെ
കീറാനറിയുന്നവർ കീറട്ടെ
തുന്നാനറിയുന്നവർ തുന്നട്ടെ

മടക്കാം താക്കോൽ
ഭൂഗോളമുറിയുടെ

സ്വർഗ്ഗമുറിയുടെ താക്കോൽ
കിട്ടുമെന്ന ഒരു പ്രതീക്ഷയുമില്ല

എങ്കിലും മടക്കാം താക്കോൽ
ഭൂഗോളമുറിയുടെ

ഏറെ പ്രതീക്ഷകളോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ
വെമ്പുന്ന സ്വീകർത്താക്കളോട് 
അന്ത്യത്തിൽ ഒരു ഭരതവാക്യം:

മർത്താ ആദ്മി ക്യാ നഹി കർത്താ!

(ചാകാൻ പോകുന്നവൻ സ്വന്തം
ചാത്തമൂട്ട് വരെ വെന്റിലേറ്ററിൽ തങ്ങുമൊ)

ദിൽ കി സുനൊ ദിമാഗ് കി നഹി!!

(കനലിന്റെ വഴിക്കു പോകാതെ സഖാവ്  കരളിൻ വിളി കേൾക്കണം)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക