ആകാശത്തിന്റെ
നീലിമയിൽ എനിക്ക് പങ്കില്ല
ആകാശത്തിന്റെ
ശോണിമയിൽ എനിക്ക് പങ്കില്ല
ആകാശത്തിന്റെ
ഭസ്മിമയിൽ എനിക്ക് പങ്കില്ല
ഞാൻ ചിത്രകാരനല്ല
നിറങ്ങളുടെ ആഴമളക്കാനുള്ള
മായികവിദ്യയൊന്നും എനിക്കറിയില്ല
വെളിച്ചവും നിഴലും സൃഷ്ടിക്കുന്ന
പൊരുത്തക്കേടും ചേർച്ചയും
എന്റെ കണ്ണിൽ ഒരു ദുരൂഹത മാത്രം
ഞാൻ വഴിയോരത്തെ
പുൽക്കൊടി
നിമിഷം മതി
ഒരു കൊറ്റനാടിന്റെ ഇരയാകാൻ
നിമിഷം മതി
ഒരു കുതിരലാടത്തിനു കീഴെ
ഞെരിഞ്ഞമരാൻ
നിമിഷം മതി
ഒരു കഞ്ഞിന്റെ തളിർതാഡനമേറ്റ്
മൃതിയടയാൻ
ഞാൻ ഭൂമിയുടെ
അവശേഷിക്കുന്ന ഹരിതസ്വപ്നം
നക്ഷത്രങ്ങളുടെ കാമുകി
മഞ്ഞുതുള്ളികളുടെ പ്രിയസഖി
ഇരുളിൽ മിന്നാമിനുങ്ങെഴുതുന്ന
വാങ്മയ രഹിത കവിതകളുട ആരാധിക
നാളെ
എനിക്കു പോകണം
കുളത്തിൽ മുങ്ങിമരിച്ച വൃദ്ധന്റെ ബലിച്ചടങ്ങിന്
പുലർച്ചെ
അയാളുടെ ബന്ധു വരും
എന്നെ പിഴുതെടുക്കാൻ!