Image

അതിര്‍ത്തി(കവിത: ഇയാസ് ചൂരല്‍മല)

ഇയാസ് ചൂരല്‍മല Published on 07 March, 2024
അതിര്‍ത്തി(കവിത: ഇയാസ് ചൂരല്‍മല)

വീടിന്റെ
ഉമ്മറപ്പടിയിലിരുന്നൊന്ന്
കാര്‍ക്കിച്ചു തുപ്പി;
അടുക്കളത്തോട്ടത്തിന്റെ
വേലികമ്പുകളോളമേ 
എത്തിയൊള്ളൂ..

വീടിന്റെ
മുഖതാവിലിരുന്നൊന്ന്
കാര്‍ക്കിച്ചു തുപ്പി;
മുറ്റത്തു വെച്ച
പൂച്ചട്ടികളും കടന്നു
തിരക്കിട്ടോടും
വാഹനങ്ങള്‍ക്കിടയില്‍
ചെന്നു ചിതറി.

ഫ്‌ലാറ്റിന്റെ
ബാല്‍കണിയിലിരുന്നൊന്ന്
കാര്‍ക്കിച്ചു തുപ്പി;
അടിയിലൂടെ നടക്കും മനുഷ്യന്റെ
താക്കീതിലാണു
ചെന്നു നിന്നത്.

അഭയാര്‍ത്ഥി ക്യാമ്പിന്റെ
ജനലിലൂടെയൊന്നു
കാര്‍ക്കിച്ചു തുപ്പി;
കമ്പിവേലിയും കടന്നു
രണ്ട് രാജ്യങ്ങള്‍ തമ്മില്‍
നിണം പകരുന്നിടത്താണ്
ചെന്നു പതിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക