കൊച്ചി: സ്‌പോണ്‍സർമാരുടെ ഉത്തരവാദിത്തമില്ലായ്മ കൊണ്ടാണ് ദോഹയില്‍ നടക്കേണ്ടിയിരുന്ന മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ 'മോളിവുഡ് മാജിക്' എന്ന താരനിശ നടക്കാതെ പോയതെന്ന് വിവരം.
മാർച്ച് ഏഴിനാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. സ്‌പോണ്‍സർമാർ തമ്മിലുളള സാമ്ബത്തിക പ്രശ്നമാണ് പരിപാടിറദ്ദാക്കുന്നതിലേക്ക് നയിച്ചത്.
പരിപാടി നടത്താൻ തീരുമാനിച്ചിരുന്ന സ്റ്റേഡിയത്തിന്റെ വാടക പോലും സ്‌പോണ്‍സർമാർ പൂർണമായി നല്‍കിയിരുന്നില്ല. ഇതോടെ താരനിശ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അധികൃതർ സ്റ്റേഡിയം പൂട്ടി പോകുകയായിരുന്നു. പരിപാടി നടത്താൻ സ്‌പോണ്‍സർമാർ ഖത്തർ ഭരണകൂടത്തില്‍ നിന്ന് അനുമതി വാങ്ങിയില്ലെന്നും റിപ്പോർട്ടുകളുണ്ട്.പരിപാടി കാണാനായി സ്റ്റേഡിയത്തിലെത്തിയവർക്ക് പാർക്കിംഗ് സൗകര്യം പോലും ലഭ്യമല്ലായിരുന്നു. കാണികള്‍ വാഹനങ്ങള്‍ കീലോമീറ്ററുകളോളം അകലെ പാർക്ക് ചെയ്തതിന് ശേഷമാണ് സ്റ്റേഡിയത്തിലെത്തിയത്.
നാലായിരത്തോളം ടിക്കറ്റുകളാണ് താരനിശ കാണുന്നതിനായി വിറ്റുപോയത്. ടിക്കറ്റ് എടുത്തവർക്ക് പണം 60 ദിവസത്തിനുളളില്‍ തിരികെ നല്‍കാമെന്ന ഇവന്റ് മാനേജ്മെന്റ് കമ്ബനിയായ '91' ഉറപ്പ് നല്‍കിയതോടെയാണ് സംഘർഷം ഒഴിവായത്. തുടർന്ന് പൊലീസ് എത്തിയാണ് കാണികളെ സ്റ്റേഡിയത്തില്‍ നിന്നും ഒഴിപ്പിച്ചത്. മോളിവുഡ് മാജികിനായി ദോഹയിലെത്തിയ നൂറോളം താരങ്ങള്‍ക്ക് തിരികെ നാട്ടിലേക്ക് മടങ്ങാനുളള വിമാന ടിക്കറ്റിന്റെ പണവും സ്‌പോണ്‍സർമാർ നല്‍കാത്തതിനെ തുടർന്ന് ട്രാവല്‍ ഏജൻസികളും യാത്രകള്‍ റദ്ദ് ചെയ്യുകയായിരുന്നു. ഇതോടെ താരങ്ങളെ നാട്ടിലെത്തിക്കാൻ നിർമാതാക്കളാണ് നടപടികള്‍ സ്വീകരിച്ച് വരുന്നത്.
പരിപാടി റദ്ദാക്കിയതോടെ കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. താരങ്ങളുടെ പരിശീലനത്തിനും താമസത്തിനുമായി മാത്രം ചെലവായത് പത്ത് കോടിയോളം രൂപയാണ്.
നിർമാതാക്കളുടെ നഷ്ടം പരിഹരിക്കാനായി സിനിമ ചെയ്യാനുളള തീരുമാനത്തിലാണ് അമ്മ സംഘടന. അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് സിനിമ ചെയ്യാമെന്ന ധാരണ മുൻപുണ്ടായിരുന്നു. ഈ സംഭവത്തോടെ സിനിമയുടെ പ്രോജക്‌ട് ഉടൻ ആരംഭിക്കാനുളള തീരുമാനവും ഉണ്ടാകുന്നുണ്ട്.
മോഹൻലാല്‍, മമ്മൂട്ടി, ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അർജുൻ അശോകൻ, ഇന്ദ്രജിത്, നിഖില വിമല്‍, ഹണി റോസ്, മല്ലിക സുകുമാരൻ, ശ്വേതാ മേനോൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോണ്‍, ധർമജൻ ബോള്‍ഗാട്ടി ഉള്‍പ്പെടെയുള്ള നൂറ്റിഇരുപതോളം താരങ്ങളാണ് റിഹേഴ്സലിന് വേണ്ടി ദിവസങ്ങളാണ് ചെലവഴിച്ചത്.