Image

സാറാക്കുട്ടിയുടെ അതിജീവനം ( നോവലറ്റ് 1 - സൂസൻ പാലാത്ര )

Published on 13 March, 2024
സാറാക്കുട്ടിയുടെ അതിജീവനം ( നോവലറ്റ് 1 - സൂസൻ പാലാത്ര )

സാറമോൾക്ക് എന്നും ഭയങ്കര വിശപ്പായിരുന്നു. നാലുമണിവിട്ട് സ്കൂളിൽനിന്നു വന്നാലുടനെ അവൾ അടുക്കളയിലോടിച്ചെല്ലും. മൂടിയിരിക്കുന്ന പാത്രങ്ങളൊക്കെ തുറന്നുനോക്കും. ഒന്നും എടുത്തുകഴിക്കാൻ അനുവാദമില്ല. അമ്മ ഉണ്ടാക്കിവച്ചിരിക്കുന്നതൊക്കെ രാത്രി 9.00 മണിക്ക് പ്രാർത്ഥനയും പഠനവും കഴിഞ്ഞ് എല്ലാവരെയും അടുക്കളയിൽ ഒന്നിച്ച് വിളിച്ചിരുത്തി വിളമ്പിക്കൊടുക്കും. വിളമ്പിത്തീരുമ്പോൾ വീണ്ടും നുള്ളിയിട്ടിട്ടു കൊടുക്കും. എന്നിട്ടുപറയും "എന്റെ സാറ ക്കുട്ടീടെ വയറ്റിൽ കോഴീം കുഞ്ഞുങ്ങളുമാ, അവക്കു പെട്ടെന്നുപെട്ടെന്നു വിശക്കുവാ"

സാറ പുസ്തകമെല്ലാം ഷെൽഫിൽ കൊണ്ടെവച്ചു, യൂണിഫോം മാറി. അമ്മ നനച്ചുണക്കിവച്ച റോസ്  പെറ്റിക്കോട്ട് എടുത്തിട്ട് തറവാട്ടു മുറ്റത്തൂടെയുള്ള എളുപ്പവഴിയിലൂടെ പോവാതെ, വലിയ കുത്തു കൈയാല വലിഞ്ഞുകേറി തറവാട്ടിലെ കൊച്ചുപ്പാപ്പൻ കൈവശംവച്ചനുഭവിക്കുന്ന റബ്ബർത്തോട്ടത്തിൽ പോയി. അഞ്ചാറേക്കർതോട്ടമുണ്ട്. അതിരുകളിലും തട്ടുതട്ടായിതിരിച്ച ഭാഗങ്ങളിലൊക്കെ മാവുംപ്ലാവും ആഞ്ഞിലിയും കശുമാവും നെല്ലിമരങ്ങളുമെല്ലാമുണ്ട്. 

പച്ചതീനിമാവിലെ മാമ്പഴം അവിടെക്കിടക്കും. അതിന്റെ തൊലിക്ക് കട്ടിയാണ്. മാമ്പഴത്തിന് രുചിയുമില്ല. എന്നാൽ പിള്ളേരുസെറ്റ് എറിഞ്ഞുവീഴ്ത്തി പച്ചമാങ്ങകൾ ഉപ്പും മുളകുംകൂട്ടി വട്ടയിലയിൽ വച്ച് മാവിന്റെ ചോട്ടിലിരുന്ന് തിന്നാലും അതിൻ്റെ ചോട്ടിലെല്ലാം മാങ്ങകൾ കിടക്കും. അത് സാറമോൾ പെറുക്കിയെടുക്കും.

റബ്ബർത്തോട്ടത്തിന്റെ തെക്കരുകിലെ രണ്ടു പ്ലാവുകളിലെ ചക്കകൾ കുമരിയും മക്കളും ഇട്ടെടുക്കും. സാറക്കുട്ടീടെ അമ്മ പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്; ആ കുമരിയ്ക്ക് വെറുതേ  കൊടുത്തിരിക്കുന്ന പ്ലാവീന്ന് ഒരെണ്ണം നമുക്കു തന്നിരുന്നേൽ ഈ കുഞ്ഞുങ്ങളുടെ വിശപ്പടാക്കാരുന്നല്ലോ ദൈവമേന്ന്. അവളുടെ വീട്ടിലെ ദാരിദ്ര്യത്തിന്റെ ആഴമൊന്നും ആരുമറിഞ്ഞില്ല. അതറിയാവുന്ന കൊച്ചമ്മയും കൊച്ചുപ്പാപ്പനും  വല്ല്യപ്പച്ചനെ അറിയിച്ചതുമില്ല.

റബ്ബർത്തോട്ടത്തിന്റെ പടിഞ്ഞാറു വശത്ത് രണ്ടു നെല്ലിമരങ്ങളുണ്ട്. സാറക്കുട്ടീം സഹോദരങ്ങൾ ആറുപേരും കയറാതിരിക്കാൻ ചുവട്ടിലെ കമ്പുകളൊക്കെ കൊച്ചുപ്പാപ്പൻ വെട്ടിക്കളയും. പിന്നെ സാറക്കുട്ടിയുമൊക്കെ കട്ടുചെന്നുകയറുന്നത് മുളളനാംകുന്നേക്കാരുടെ നെല്ലിമരങ്ങളിലാണ്. അവർക്കു നാലു നെല്ലിമരങ്ങളുണ്ട്. നിലത്തുനിന്നുതന്നെ നെല്ലിക്കകൾ ഇഷ്ടംപോലെപറിച്ചെടുക്കാം. അവിടുത്തെ പ്രസന്നേം ഇന്ദിരേം വിജയമ്മേം എല്ലാം അവളുടെ കൂട്ടുകാരാണ്. അവരുടെ അമ്മയുടെ വീതത്തിലുള്ള പറമ്പാണ്. ആ കുട്ടികൾ കണ്ടാലും സിംഹംപോലിരിക്കുന്ന അവരുടെ അമ്മയോട് പറയാറില്ല. കുറെ പറിച്ചെടുത്ത് കറുമുറാതിന്നും. കുരു മൂത്തിട്ടില്ല. ചവർപ്പാണ്. കുരു മൂത്താൽപ്പിന്നെ മുള്ളനാംകുന്നേൽക്കാർ അതു മുഴുവൻ പറിച്ചെടുക്കും. ആ നെല്ലി മരങ്ങളുടെ തുഞ്ചത്തുവരെ അവൾ കയറും. പരീക്ഷയടുക്കുമ്പോൾ നെല്ലിമരങ്ങളിലിരുന്നാണ് അവളും പ്രസന്നയുമൊക്കെ പഠിക്കുന്നത്. 

തറവാട്ടുപറമ്പിൽ നിറയേ ഫലവൃക്ഷങ്ങളുണ്ട്. ഇഷ്ടംപോലെതേൻവരിക്ക, കൂഴ, ഉണ്ടപ്ലാവ്, വറക്കാൻമാത്രമുള്ള ഉള്ളിപ്ലാവ്, പലതരംമാവുകൾ, തറവാട്ടുമുറ്റത്തോട്ട് ചാഞ്ഞ്മുഖത്തുരുമ്മി നില്ക്കുന്ന മുഴുത്ത മാങ്ങകളുള്ള സേലം, നീലം, കിളിച്ചുണ്ടൻമാവുകൾ. കിളിച്ചുണ്ടൻമാവിൻചുവട്ടിൽ ധാരാളം മാങ്ങകൾ വീണുകിടക്കും, ആർക്കും പ്രയോജനമില്ലാതെ. എല്ലാം കേടായിരിക്കും. 

പച്ചതീനിമാമ്പഴങ്ങളും പച്ചമാങ്ങയും അഞ്ചാറു കശുമാങ്ങാപ്പഴവും മൂന്നാലണ്ടികളും ഒക്കെ രണ്ടുമൂന്നു വട്ടയിലയിലാക്കി വാഴനൂലുകൊണ്ട് കെട്ടി വയറേൽ കൂട്ടിപ്പിടിച്ച് അവൾ വന്നു. പെറ്റിക്കോട്ടിൽ കശുമാങ്ങാക്കറ പറ്റിക്കുന്നതിന് അമ്മയുടെ കൈയിൽ നിന്ന് സ്പെഷ്യൽ ഉറപ്പാണ്.  പക്ഷേ, കെട്ടും പിടിച്ചോണ്ടു് കൈയാലയിറങ്ങാൻ വയ്യ. വല്ല്യമ്മച്ചി കാണല്ലേ എന്റെ ദൈവമേന്ന് പ്രാർത്ഥിച്ച്  തറവാട്ടുവീടിന്റെ പടിഞ്ഞാറേമുറ്റത്തുകൂടെ ഒരു കള്ളിയെപ്പോലെ അവൾ  പതുങ്ങിനടന്നു. 

"അമ്മേ ദേ സാറ പോണു" കൊച്ചമ്മ 
തന്നെ വല്യമ്മച്ചിയ്ക്കുകാണിച്ചുകൊടുത്തു! 
   
"എടീ നീ അങ്ങനങ്ങു പോകാൻവരട്ടെ. ഇങ്ങോട്ടുവാടീ പെണ്ണേ" വല്യമ്മച്ചി മുന്നിൽ!

ദൈവമേ!  ഇന്ന് ഈ വീട്ടിലെ വല്യമുറ്റം മുഴുവനും തന്നെക്കൊണ്ടടിപ്പിക്കും. ഓട്ടുപാത്രങ്ങളും കോളാമ്പികളും കിണ്ടികളും ചെല്ലവും കുട്ടകങ്ങളും തേച്ചുമിഴക്കിപ്പിക്കും. എല്ലാം കഴിഞ്ഞ് ഇത്തിരി വറ്റും വെള്ളോം കറിയൊഴിച്ച് തരും. അപ്പോളേക്കും തന്റെ അമ്മ വിളി തുടങ്ങും

"സാറാക്കുട്ട്യേ, എടീ സാറാക്കുട്ടിയേ ഇങ്ങു വാടീ നിനക്കു ഞാൻ വച്ചിട്ടൊണ്ടെടീ,  ഇങ്ങുവാടീ" സാറക്കുട്ടിയുടെ മനം തേങ്ങി. അവളുടെ കണ്ണുകളിൽ നീർമണികൾ വന്നു തിളങ്ങിനിന്നു.
     

(തുടരും....)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക